Click on the image to read this article

Click on the image to read this article

Click on the image to read this article

Click on the image to read this article

Click on the image to read this article

അരുവിപ്പുറം മുതല്‍ ഓംകാരേശ്വരം വരെ

























ശ്രീനാരായണ ഗുരുദേവന്‍ എല്ലാ മതങ്ങള്‍ക്കും അതീതനായ ഗുരുവാണെങ്കില്‍ എന്തുകൊണ്ട് ക്ഷേത്ര പ്രതിഷ്ഠകള്‍ നടത്തി...? പലരും ചോദിക്കുന്ന ഒരു ചോദ്യമായത്‌ മൂലം ഇതിന്റെ ഉത്തരം എല്ലാ ഗുരുദേവ ഭക്തരും തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ശ്രീശങ്കരനു ശേഷം ജാതിവ്യവസ്ഥ സമൂഹത്തില്‍ കലശലായതിന്റെ ഫലമായി ആയിരക്കണക്കിന് വര്‍ഷങ്ങളോളം അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും തളയ്ക്കപ്പെട്ട ഒരു സമൂഹം ആയിരുന്നു ഇവിടെ നില നിന്നിരുന്നത് എന്നത് എല്ലാവര്ക്കും അറിയാമല്ലോ. ബ്രാഹ്മണര്‍ മറ്റുള്ളവര്‍ക്ക് ആരാധനാ വിധികള്‍ നിഷേഷിക്കുകയും, ദുഷിച്ച ആരാധനാ സമ്പ്രദായങ്ങള്‍ മാത്രം പിന്തുടരാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തതിന്റെ ഫലമായി കൊഴിവെട്ടും മൃഗബലിയും മറ്റുമായി നികൃഷ്ടമായ ആരാധനാ രീതികള്‍ പിന്തുടര്‍ന്നിരുന്ന, എഴുത്തും വായനയും അറിയാത്ത ഒരു ജനവിഭാഗത്തിന്റെ കയ്യില്‍ ഒരു സുപ്രഭാതത്തില്‍ "ആത്മോപദേശ ശതകം" എടുത്ത് കൊടുത്ത് ഇത് വായിച്ചു നിങ്ങള്‍ നന്നാകൂ എന്ന് പറയാന്‍ ഗുരുദേവന് കഴിയുമായിരുന്നോ...?

ഇവിടെയാണ്‌ ഗുരുദേവന്‍ നടത്തിയ പ്രതിഷ്ഠകളുടെയും അവതരിപ്പിച്ച ആരാധനാ സമ്പ്രദായങ്ങളുടെയും പ്രസക്തി. അന്ധവിശ്വാസങ്ങളിലും ദുരാചാരങ്ങളിലും നൂറ്റാണ്ടുകള്‍ തളയ്ക്കപ്പെട്ട ഒരു ജനതയെ സാത്വികമായ ഈശ്വരാരാധനാ രീതിയിലേക്ക് വഴിതിരിച്ചു വിടുക എന്ന ലക്ഷ്യത്തോടെ ആണ് തുടക്കത്തില്‍ ഗുരുദേവന്‍ അരുവിപ്പുറം മുതലായ പ്രതിഷ്ഠകള്‍ നടത്തിയത് എന്ന് ഗുരുദേവന്‍ തന്നെ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. ഇതൊന്നും കൂടാതെ ഗുരുവിന്റെ പ്രതിഷ്ഠകളെ വിലയിരുത്താന്‍ കൊല്ലവര്‍ഷം 1063 ല്‍ ഗുരുദേവന്‍ ആദ്യമായി പ്രതിഷ്ഠ നടത്തിയ അരുവിപ്പുറത്ത് ഇരുന്നാല്‍ മാത്രം പോരാ...! നമുക്കൊന്ന് മുന്നോട്ടു സഞ്ചരിക്കാം...!

മുകളില്‍ പറഞ്ഞ രീതിയില്‍ മനുഷ്യരെ അന്ധവിശ്വാസങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുവാനായി ഗുരുദേവന്‍ കേരളത്തിലും കേരളത്തിനു പുറത്തും നിരവധി ദേശങ്ങളില്‍ സാത്വികമായ ആരാധനാ സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കുവാനായി പ്രതിഷ്ഠകള്‍ നടത്തുകയുണ്ടായി. ഇപ്രകാരം സമൂഹത്തില്‍ ആദ്യമായി വലിയൊരു മാറ്റം ഉണ്ടാക്കിയെടുത്ത ഗുരുദേവന്‍ പിന്നീടുള്ള പ്രതിഷ്ഠകളില്‍ നമ്മെ വീണ്ടും മുന്നോട്ട് നയിക്കുവായി നിരവധി പരിഷ്കാരങ്ങളും വരുത്തി. അതിനു ഒരു ഉദാഹരണം ആണ് കൊല്ലവര്‍ഷം 1096 ല്‍ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ തൃശ്ശൂര്‍, കാരമുക്ക് ചിദംബരനാഥ ക്ഷേത്രം.

ഗുരുദേവന്‍ ഈ ക്ഷേത്ര പ്രതിഷ്ഠയ്ക്ക് എത്തുന്നതിനു മുന്‍പ് തന്നെ ക്ഷേത്രം സമിതി അംഗങ്ങള്‍ നല്ല ഭംഗിയുള്ള ഹൈന്ദവ ദേവതാവിഗ്രഹങ്ങള്‍ പ്രതിഷ്ഠയക്കായി ഒരുക്കി വച്ചിരുന്നു. പ്രതിഷ്ഠയ്ക്കായി ക്ഷേത്രത്തില്‍ എത്തിയ ഗുരുദേവന്‍ കല്‍ വിഗ്രഹങ്ങള്‍ കണ്ടിട്ട് "ഇവയെല്ലാം എന്താണ്" എന്ന് ചോദിച്ചു. "ഇതൊക്കെ നമ്മുടെ ദേവീ ദേവന്മാര്‍ ആണെന്നും പ്രതിഷ്ഠയ്ക്കായി കൊണ്ട് വന്നതാണെന്നും" ഉള്ള മറുപടി കേട്ട് ഗുരുദേവന്‍ ഒരു കിണ്ടിയില്‍ വെള്ളം കൊണ്ടുവരുവാനായി ആവശ്യപ്പെട്ടു...!

ആ വിഗ്രഹങ്ങള്‍ എല്ലാം നിലത്ത് കിടത്തിവയ്ക്കുവാന്‍ നിര്‍ദ്ദേശിച്ച ഗുരുദേവന്‍; ഭക്തന്‍ കൊണ്ടുവന്നു നല്‍കിയ കിണ്ടിയിലെ വെള്ളവുമായി ആ വിഗ്രഹങ്ങളില്‍ കയറി നിന്ന് കയ്യും കാലും മുഖവും നല്ലവണ്ണം കഴുകുകയും, "കല്ലിന്റെ ആവശ്യം കഴിഞ്ഞു ഇനി എടുത്തു മാറ്റിക്കോളൂ" എന്ന് പറഞ്ഞു. ശേഷം മൂന്നു കവരമുള്ള ഒരു വിളക്കില്‍ തിരിയിട്ടു വിളക്ക് കൊളുത്തി, വെളിച്ചം അറിവാണ്, അതിനാല്‍ വെളിച്ചം പരക്കട്ടെ എന്ന് പറഞ്ഞു ആ ദീപത്തെ പ്രതിഷ്ഠിച്ചു.
ഈ പ്രതിഷ്ഠകള്‍ക്ക് ശേഷം ഗുരുദേവന്‍ കൊല്ലവര്‍ഷം 1097 ല്‍ മുരുക്കുംപുഴ കാളകണേ്‌ഠേശ്വര ക്ഷേത്രത്തില്‍ "സത്യം, ധര്‍മം,ദയ, ശാന്തി" എന്നെഴുതിയ പ്രഭയും അതിനു ശേഷം കൊല്ലവര്‍ഷം 1102 ഇടവം 31ന് കളവം കോട്‌ അര്‍ധനാരീശ്വരക്ഷേത്രത്തില്‍ "ഓം' എന്ന്‌ മത്സ്യത്തില്‍ ആലേഖനം ചെയ്ത നീലക്കണ്ണാടിയും പ്രതിഷ്ഠിച്ചു.

അവസാനമായി ഭഗവാന്‍ ഉല്ലല ഓങ്കാരേശ്വര ക്ഷേത്രത്തില്‍ (കൊല്ലവര്‍ഷം 1102) കണ്ണാടിപ്രതിഷ്‌ഠ കൂടി നടത്തുമ്പോള്‍ ഗുരുദേവന്‍ നടത്തിയ പ്രതിഷ്ഠകളില്‍ "വെറും ഹിന്ദുമത" ക്ഷേത്ര സങ്കല്‍പ്പങ്ങള്‍ക്ക് അതീതമായി ഇന്നുവരെ ലോകത്തില്‍ ആര്‍ക്കും സാധിക്കാത്ത സാരോപദേശങ്ങള്‍ നമുക്ക് ദര്‍ശിക്കുവാന്‍ കഴിയുന്നു...! ഒരു മനുഷ്യന്‍ വെറും പ്രാകൃതഭക്തിയില്‍ (കല്ല്‌) നിന്നും ഭക്തിമാര്‍ഗ്ഗത്തിലൂടെ തന്നെ മുന്‍പോട്ടു സഞ്ചരിച്ച് അറിവ് (ദീപം) നേടി എല്ലാ ധാര്‍മ്മികഗുണങ്ങളും (സത്യം ധര്‍മ്മം ദയ ശാന്തി) ആര്‍ജ്ജിച്ച്, സര്‍വ്വ ചാരാചാരങ്ങളിലും കുടികൊള്ളുന്നത് ഒരേ ആത്മചൈതന്യം ആണെന്ന് മനസ്സിലാക്കി (മത്സ്യം), അവയിലും ഒപ്പം സ്വയം തന്നിലും (കണ്ണാടി) കുടികൊള്ളുന്ന അകവും പുറവും തിങ്ങും പരമാത്മ ചൈതന്യത്തെ അനുഭവിച്ചറിഞ്ഞ് ആത്മസാക്ഷാത്കാരത്തിലൂടെ ജീവന്മുക്തി നേടുവാന്‍ നമ്മെ പ്രാപ്തരാക്കുന്നവയാണ് ജാതികള്‍ക്കും മതങ്ങള്‍ക്കും അതീതമായ വിശ്വമഹാഗുരുവിന്റെ പ്രതിഷ്ഠകള്‍...! ഈ ചിത്രത്തില്‍ കാണുന്നത് പോലെ, ഇന്ന് വരെ കരുതിയ നീയല്ല യഥാര്‍ത്ഥ നീയെന്നു ഗുരുദേവന്‍ നമ്മെ ഒരു കണ്ണാടി കാണിച്ച് ബോധ്യപ്പെടുത്തുന്നു...!

ഇതൊന്നും കൂടാതെ സാധാരണ ഹിന്ദു ക്ഷേത്രങ്ങളിലെ അനാചാരങ്ങള്‍ ഒന്നും തന്നെ ഗുരുദേവന്‍ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളില്‍ യഥാര്‍ത്ഥത്തില്‍ ബാധകമല്ല. എല്ലാ ജാതി മതസ്ഥര്‍ക്കും ഈ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാം. ഗുരുദേവന്‍ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിച്ചുകൊണ്ടും ദര്‍ശനം നടത്താവുന്നതാണ്. ക്ഷേത്രത്തില്‍ കയറുന്നവന്‍ പൂണൂല്‍ ഇട്ടിട്ടുണ്ടോ എന്ന് അറിയാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു അനാചാരം മാത്രമാണ് ഷര്‍ട്ട് ഊരണം എന്നുള്ള നിയമം. കൂടാതെ അടിയാളന്മാര്‍ ഷര്‍ട്ട് ധരിച്ച് മുന്നില്‍ നില്‍ക്കരുത് എന്നുള്ള മാടമ്പി മനോഭാവവും ഈ നിയമത്തിനു പുറകിലുണ്ടായിരുന്നു. കേരളത്തിന്‌ പുറത്ത് ഒരു ക്ഷേത്രങ്ങളിലും ഈ നിയമം ബാധകമല്ല. ചില വ്യാഖ്യാനശൂദ്രന്മാര്‍ ഇതിനെ ന്യായീകരിക്കുന്നത് ഷര്‍ട്ട് ഇട്ടാല്‍ മാത്രമേ ദേവചൈതന്യം ശരീരത്തില്‍ പ്രവേശിക്കൂ എന്നാണ്. കേവലം ഒരു തുണിയുടെ അകത്തേക്ക് ചൈതന്യം കടത്തി വിടാന്‍ കഴിയാത്ത കഴിവുകെട്ട ദൈവത്തെ എന്തിനു കൊള്ളാം എന്ന് അങ്ങിനെയുള്ള ദൈവങ്ങളെ തൊഴാനായി പോകുന്നവര്‍ സ്വയം ചിന്തിക്കുക...!

ഗുരുദേവന്‍ പൂണൂല്‍ ധരിച്ചിട്ടല്ല ഒരു ക്ഷേത്രത്തിലും പ്രതിഷ്ഠ നടത്തിയത്, എന്നതിനാല്‍ സ്വയം ബ്രാഹ്മണന്‍ ആകാന്‍ പഠിക്കുന്ന അവര്‍ണ്ണപൂജാരിമാര്‍ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളില്‍ പൂണൂല്‍ ഇട്ടു പൂജ നടത്തുന്നത് ഗുരുദേവനെയും ഗുരുദേവന്റെ ദര്‍ശനങ്ങളെയും അപമാനിക്കുന്നതിനു തുല്യമാണ് എന്ന് മനസ്സിലാക്കി അടിമത്വതിന്റെ ആ കയര്‍ ഊരിക്കളയാന്‍ തയ്യാറാകണം...! തന്ത്രവും മന്ത്രവും പഠിച്ച ശേഷം തന്റെ മുന്നില്‍ പൂണൂല്‍ ധരിച്ച് എത്തിയ ഒരു ഈഴവനെ കളിയാക്കി ഗുരുദേവന്‍ തന്നെ ചോദിച്ചിരുന്നു "എന്താ കുട്ടിപ്പട്ടര്‍, ഇതില്‍ താക്കോല്‍ കെട്ടുമോ" എന്ന് (പൂണൂല്‍ ഇട്ടാല്‍ ആരും പട്ടര്‍ ആവില്ല എന്നും, അത്രയും ഉപയോഗമേ ആ നൂലിന് ഉള്ളൂ എന്നും സാരം). മറ്റൊരിക്കല്‍ "ഈ പൂണൂല്‍ ധരിക്കുന്നത് നിത്യ കര്‍മ്മാനുഷ്ടാനത്തിന്റെ ഓര്‍മ്മയ്ക്കാണ്" എന്ന് പറഞ്ഞ ബ്രാഹ്മണനോട് "ഓര്‍മ്മ എപ്പോഴും ഉണ്ടാകുമോ" എന്ന് ഗുരുദേവന്‍ ചോദിച്ചു. "ഇല്ല" എന്ന മറുപടി കേട്ടപ്പോള്‍ "അപ്പോള്‍ ഇതെടുത്ത് കളഞ്ഞു കൂടേ" എന്ന് ചോദിച്ച് പൂണൂല്‍ ധരിക്കുന്നതാകുന്ന അന്ധവിശ്വാസത്തെ സരസമായി വിമര്‍ശിച്ച ഭഗവാന്‍ ശ്രീനാരായണ ഗുരുദേവന്‍ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളിലും, ആ മഹാഗുരുവിനെയും പൂജ നടത്തുന്നവര്‍ ഒരു കാലത്തും അന്ധവിശ്വാസത്തിന്റെ അഴുകിയ പൂണൂല്‍ ധരിച്ച് സമൂഹത്തെ വീണ്ടും മലീമസമാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക തന്നെ വേണം. അതിനു ശിവഗിരി മഠവും, ഗുരുദേവാനുയായികളായ സന്യാസി സമൂഹവും, എസ്.എന്‍.ഡി.പി. യോഗവും മുന്‍കൈ എടുക്കണം എന്നും അപേക്ഷിക്കുന്നു...!

ആചാരങ്ങള്‍ ഇല്ലാതാകുകയും പകരം അനാചാരങ്ങള്‍ ആചാരങ്ങള്‍ ആയി മാറുകയും ചെയ്തതാണ് ഇന്ന് നാം കാണുന്ന ഹിന്ദുമതത്തിന്റെ തകര്‍ച്ചയുടെ മൂല കാരണം. ഇവയെ ഇല്ലാതാക്കി ഗുരുദേവന്‍ നമുക്ക് പ്രദാനം ചെയ്തത് ശുദ്ധവും സനാതനവുമായ ആരാധനാ സമ്പ്രദായങ്ങള്‍ ആണ്. അവയെ വീണ്ടും ലോകത്തില്‍ ഇന്ന് വരെ ഉണ്ടായതില്‍ വച്ച് ഏറ്റവും നികൃഷ്ടമായ "ചാതുര്‍വര്‍ണ്ണ്യ മതത്തിന്റെ" തൊഴുത്തില്‍ കൊണ്ട് കെട്ടി നശിപ്പിക്കാതെ സൂക്ഷിക്കേണ്ടത് ഓരോ ഗുരുദേവഭക്തന്റെയും കടമയാണ്; നമ്മുടെ അടുത്ത തലമുറയെ കരുതിയെങ്കിലും...! സംശുദ്ധമായ ഗുരുദര്‍ശനം അടുത്ത തലമുറയില്‍ എത്തിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്, കടമയാണ്...! ഗുരുദേവന്‍ പ്രതിഷ്ഠിച്ച ഒരു ക്ഷേത്രത്തില്‍ പൂജയ്ക്കായി ഒരു പോറ്റിയെ നിയോഗിക്കാം എന്ന് പറഞ്ഞ ഭക്തനോട്‌ "ഓഹോ അങ്ങിനെയോ, എങ്കില്‍ പോയതെല്ലാം തനിയെ വന്നുകൊള്ളും" എന്ന് ഗുരുദേവന്‍ പറഞ്ഞത് ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് എല്ലാവര്ക്കും നന്നായിരിക്കും..!

ഒപ്പം നാം എല്ലാവരും കല്ലില്‍ നിന്നും തുടങ്ങി കണ്ണാടി വരെ (അരുവിപ്പുറം മുതല്‍ ഓംകാരേശ്വരം വരെ) സഞ്ചരിക്കുവാന്‍ പ്രാപ്തരാകട്ടെ, അതിനായി ഭഗവാന്‍ ശ്രീനാരായണ ഗുരുദേവന്‍ നമ്മെ ഏവരെയും അനുഗ്രഹിക്കട്ടെ...!
ഗുരുദേവ നാമത്തില്‍ എല്ലാവര്ക്കും പ്രണാമം; ഗുരുധര്‍മ്മം ജയിക്കട്ടെ...!
An Article by: Sudheesh NamaShivaya
=================================
=================================
ജാതികളും മതങ്ങളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാത്ത യഥാര്‍ത്ഥ ഭാരത സംസ്കാരം വീണ്ടെടുക്കുന്നതിന് വേണ്ടി നമുക്കൊത്തുചേരാം...!
=================================

ആത്മോപദേശ ശതകം (ശ്ലോകം - 1)






















അറിവിലുമേറി അറിഞ്ഞിടുന്നവന്‍ തന്‍ 
ഉരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി
തെരുതെരെ വീണു വണങ്ങിയോതിടേണം

ആത്മ സാക്ഷാത്കാരത്തിന് ശ്രമിക്കുന്ന, അഥവാ ആഗ്രഹിക്കുന്ന ഒരു വ്യക്തി പ്രധാനമായും അനുഷ്ടിക്കേണ്ട ഒരു സാധനയെ ആണ് ഗുരുദേവന്‍ ആത്മോപദേശ ശതകത്തിലെ ഈ ആദ്യ ശ്ലോകത്തില്‍ തന്നെ നമ്മോടു ഉപദേശിക്കുന്നത്.  ആത്മസാക്ഷാത്കാരം നേടിയ യോഗിവര്യന്മാര്‍ അവരുടെ അനുഭവത്തില്‍ നിന്ന് കൊണ്ട് പറയുന്നത് ബോധം (Consciousness) എന്നത് ഈ ശരീരത്തില്‍ മാത്രമുള്ള ഒന്നല്ല; മറിച്ച് എങ്ങും നിറഞ്ഞു വിലസുന്ന പ്രപഞ്ചബോധത്തില്‍ (Universal Consciousness) ആണ് ഈ പ്രപഞ്ചം സ്ഥിതി ചെയ്യുന്നത് എന്നാണ്. പക്ഷെ വാസനകളാല്‍ അനുഷ്ടിക്കപ്പെട്ട കര്‍മ്മങ്ങളുടെ ഫലമായി ഈ ശരീരത്തില്‍ ഒതുങ്ങിക്കൂടുവാന്‍ വിധിക്കപ്പെട്ട നമുക്ക്, ആ പ്രപഞ്ച ബോധത്തെ അറിയുവാനോ അറിഞ്ഞു അനുഭവിക്കുവാനോ കഴിയുന്നില്ല, മറിച്ച് ഈ കൊച്ചു ശരീരത്തിലെ ബുദ്ധിയും മനസ്സും ഉപയോഗിച്ച് നാം അതിനെ അറിയുവാനും പഠിക്കുവാനും ശ്രമിക്കുന്നു എന്നതിനാല്‍ പരാജയപ്പെടുകയും ചെയ്യുന്നു...!

അതിനാല്‍ എങ്ങിനെ വിജയം വരിക്കണം എന്നും, എങ്ങിനെ സാധന അനുഷ്ഠിക്കണം എന്നുമാണ് ഗുരുദേവന്‍ മുകളിലെ ശ്ലോകത്തില്‍ നമ്മോടു ആവശ്യപ്പെടുന്നത് ''കണ്ണുകളഞ്ചുമുള്ളടക്കി, തെരുതെരെ വീണു വണങ്ങിയോതിടേണം''. അഞ്ച് ഇന്ദ്രിയങ്ങളെയും ഉള്ളടക്കി; അതായത് ശബ്ദം, സ്പര്‍ശം, രൂപം, ഗന്ധം, രസം എന്നീ വിഷയങ്ങളില്‍ നിന്നും കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക് എന്നീ ഇന്ദ്രിയങ്ങളെ അവയുടെ വാസനാ വിഷയങ്ങളില്‍ നിന്നും അകറ്റി, ഉള്ളില്‍ അടക്കി നിര്‍ത്തിയതിനു ശേഷം ആ സത്യത്തെ തിരയണം, അറിയണം, ചോദിക്കണം മനനം ചെയ്യണം എന്നാണ്. 

ഇതാണ് പ്രശ്നം. ഒരു നിമിഷം പോലും ഇന്ദ്രിയ നിഗ്രഹം സാധ്യമല്ലാത്ത ജീവിയായ മനുഷ്യന് ഇത് എങ്ങിനെ സാധ്യമാകും...? ഗുരുദേവാ  ഞങ്ങളെക്കൊണ്ട് സാധിക്കാത്ത കാര്യങ്ങള്‍ പറഞ്ഞു വെറുതെ ആശിപ്പിക്കല്ലേ; ഇന്റര്‍നെറ്റും സ്മാര്‍ട്ട്‌ ഫോണും എന്ന് വേണ്ട മനുഷ്യനെ വഴി തെറ്റിക്കാന്‍ വേണ്ട എല്ലാം മുന്നില്‍ വച്ച് തന്നിട്ട് ഞങ്ങളോട് ഇത് തന്നെ പറയണം...!

ഗുരു: നീ മുന്‍പ് ചെയ്തിട്ടുള്ള ഒരു കാര്യം ചെയ്യുവാന്‍ ഇപ്പോള്‍ എന്താ ഇത്ര പ്രയാസം..? ഞാന്‍ ഉപദേശിച്ച ഈ സാധന വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീ വളരെ ഭംഗിയായി അനുഷ്ടിച്ചിട്ടുള്ളതാണ്...! അന്ന് നിനക്ക് അതീന്ദ്രിയ ജ്ഞാനം ഉണ്ടായിരുന്നു. നിന്റെ കഴിഞ്ഞു പോയ ജന്മങ്ങളെ കുറിച്ചും, അതില്‍ നടന്ന ഓരോ സംഭവങ്ങളെ കുറിച്ചും നീ ഭംഗിയായി ഓര്‍ത്തിരുന്നു.

ഞാന്‍: ഗുരുദേവന്‍ എന്താണീ പറയുന്നത്...? സാധനയോ..? അതും ഞാനോ..? എന്ന്...? എപ്പോള്‍...? എവിടെ വച്ച്...? എന്റെ ജീവിതത്തില്‍ നടന്ന കാര്യങ്ങള്‍ മിക്കവാറും എനിക്ക് ഓര്‍മ്മയുണ്ടല്ലോ. പക്ഷെ ഈ പറയുന്ന ഒരു സംഭവം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല.  പണ്ട് ചെറുപ്പത്തില്‍ പുരാണങ്ങള്‍ ഒക്കെ വായിച്ച് കുറച്ചു നേരം കണ്ണടച്ച് "നമശിവായ" ജപിച്ച് ഇരുന്നിട്ടുണ്ട് "വല്‍സാ കണ്ണ് തുറക്കൂ" എന്നും പറഞ്ഞു ഭഗവാന്‍ ഇപ്പോള്‍ വരും എന്നും കരുതി....! ഭഗവാന്‍ എവിടെ വരുന്നു...? ഇരുന്നു ചന്തി കഴയ്ക്കുന്നത് മിച്ചം :) 

ഗുരു: ഇതാണല്ലോ എല്ലാവരുടെയും പ്രശ്നം. അകത്തുള്ളതിനെ ആദ്യം തിരയൂ എന്നിട്ട് പോരെ പുറത്തുള്ള ഭഗവാനെ തിരയുന്നത്...? ഞാന്‍ പറയുന്ന ഈ സാധന നീയടക്കമുള്ള ഈ ലോകത്തിലെ എല്ലാ ജീവികളും അനുഷ്ടിച്ചിട്ടുണ്ട്, അതും ഈ ജന്മത്തില്‍ തന്നെ.  ജനിക്കുന്നതിനു മുന്‍പുള്ള ഏതാനും മാസങ്ങള്‍ മാതാവിന്റെ ഉദരത്തില്‍ കിടക്കുന്ന സമയത്ത് നീ എന്നല്ല സകല മനുഷ്യരും, ജീവികളും സ്വയം അറിയാതെ ഈ സാധന അനുഷ്ഠിക്കുന്നു.  ആ സമയത്ത് കഴിഞ്ഞുപോയ ജന്മങ്ങളെ കുറിച്ചും അതില്‍ ചെയ്ത കര്‍മ്മങ്ങളെ കുറിച്ചും നീ ഓര്‍ത്തിരുന്നു...!

ഞാന്‍: വെറുതെ എന്നെ വട്ടു പിടിപ്പിക്കല്ലേ ഗുരോ...! പുനര്‍ജ്ജന്മം എന്ന ഒന്നുണ്ടോ...? ഉണ്ടെങ്കില്‍ എന്തുകൊണ്ട് എനിക്കിപ്പോള്‍ കഴിഞ്ഞ ജന്മത്തില്‍ നടന്ന കാര്യങ്ങള്‍ ഓര്‍മ്മയില്ല...? ഇതൊക്കെ വെറും അന്ധവിശ്വാസം അല്ലെ..?

ഗുരു: നീ ഇന്ന് ഈ പ്രപഞ്ചത്തില്‍ കാണുന്ന എല്ലാ വസ്തുക്കളും കോടാനു കോടി വര്‍ഷങ്ങള്‍ ആയി ഈ പ്രപഞ്ചത്തില്‍ ഉള്ളവ തന്നെയല്ലേ...? പക്ഷെ ഇന്ന് നീ കാണുന്ന ആകൃതിയിലും പേരുകളിലും ആയിരുന്നില്ല എന്ന് മാത്രം. മണ്ണില്‍ നിന്നും ഇരുമ്പും സിമന്റും ഇഷ്ടികയും ഉണ്ടാക്കി അതുപയോഗിച്ച് ഉണ്ടാക്കുന്ന രൂപത്തെ നാം കെട്ടിടം എന്ന് വിളിക്കുന്നു. സത്യത്തില്‍ മണ്ണില്‍ നിന്നും അന്യമാണോ കെട്ടിടം..? അത് തകര്‍ത്തു പൊടിച്ചാല്‍ വീണ്ടും മണ്ണായി മാറുന്നില്ലേ...? ഇങ്ങനെ ഇന്ന് നീ കാണുന്ന എല്ലാം മറ്റൊരു രൂപത്തിലും നാമത്തിലും കോടാനു കോടി വര്‍ഷങ്ങളായി ഇവിടെ ഉള്ളത് തന്നെയാണ്. അങ്ങിനെയെങ്കില്‍ ഈ ജഡവസ്തുക്കളെ എല്ലാം അറിയുന്ന ചൈതന്യമായ നീ ഇപ്പോള്‍ മാത്രം ഉള്ളതാണ് എന്ന് വിചാരിക്കുന്നത് അല്ലേ ഏറ്റവും വലിയ അന്ധവിശ്വാസവും യുക്തിഹീനതയും...? നീ ജനിച്ച ദിവസം നിനക്ക് ഓര്‍മ്മയുണ്ടോ...? മുട്ടുകുത്തി ഇഴഞ്ഞതും നടക്കാന്‍ പഠിച്ചതും ഓര്‍മ്മയുണ്ടോ..? ഓര്‍മ്മയില്ല എന്ന് കരുതി അന്ന് നീ ഉണ്ടായിരുന്നില്ല എന്ന് പറയുന്നത് ശുദ്ധ മണ്ടത്തരം അല്ലെ...? നിന്റെ ശരീരത്തില്‍ ഇന്നുള്ള മൂലകങ്ങള്‍ ഇന്നലെ മറ്റൊരു ജീവിയുടെ ശരീരത്തില്‍ സ്ഥിതി ചെയ്തവ ആയിരിക്കില്ലേ...? ഇനി നാം മരിച്ച് പോയാല്‍ നമ്മുടെ ശരീരത്തിലെ ഈ മൂലകങ്ങള്‍ മറ്റൊരു ജീവിയുടെ ശരീരത്തില്‍ എത്തുകയില്ലാ എന്നുണ്ടോ...? അങ്ങിനെയെങ്കില്‍ കഴിഞ്ഞുപോയ കോടാനു കോടി വര്‍ഷങ്ങളില്‍ ഈ ശരീരത്തിന്റെ എത്രയോ ജന്മങ്ങള്‍ കഴിഞ്ഞിരിക്കുന്നു...?

ഞാന്‍: അത് ശരിയാണല്ലോ...! ഗുരുദേവന്‍ പറയുന്നത് എനിക്ക് കുറേശ്ശെയായി മനസ്സിലാവുന്നുണ്ട്, എവിടെയോ ഒരു ചെറിയ മിന്നല്‍ പോലെ...! പക്ഷെ അനുഭവിക്കാതെ ഞാന്‍ എങ്ങിനെ ഇതിനെ സ്വീകരിക്കും..?

ഗുരു: ഞാന്‍ പറഞ്ഞത് നീ വിശ്വസിക്കണം എന്ന് ഞാന്‍ ഒരിക്കലും പറഞ്ഞില്ലല്ലോ, എല്ലാം സ്വയം അനുഭവിച്ച് അറിയാന്‍ ഉള്ളതല്ലേ...? ശാന്തമായ ഒരിടത്ത് സ്വസ്ഥനായി ഇരിക്കൂ, ഗര്‍ഭാവസ്ഥയില്‍ കിടക്കുന്ന ഒരു കുഞ്ഞാണ് നീയെന്നു സ്വയം സങ്കല്‍പ്പിക്കൂ. ആ സമയത്ത് ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിച്ചാലും ഇല്ലെങ്കിലും എന്ത് പ്രയോജനം ? കാരണം നാം മനുഷ്യന്‍ ആണോ, മറ്റ് ഏതെങ്കിലും ജീവിയാണോ..? നാം ഇപ്പോള്‍ എവിടെയാണ് മുതലായ ലൌകികമായ ഒന്നും തന്നെ അപ്പോള്‍ നിന്ന ബാധിക്കുന്നതല്ല. കേവലം ഞാന്‍ എന്ന ബോധം മാത്രം പ്രകാശിക്കും. ലൌകിക വിഷയങ്ങള്‍ പൊന്തി വരുന്നുവെങ്കില്‍ അതിനെ സാവധാനം പ്രയത്നം കൂടാതെ തന്നെ അകറ്റി നിര്‍ത്തൂ, പണ്ട് ബോധിവൃക്ഷത്തിനു ചുവട്ടിലിരുന്നു ശ്രീബുദ്ധനും മരുത്വാമാലയില്‍ ഇരുന്നുകൊണ്ട് ഞാനും അനുഷ്ടിച്ചത് ഈ സാധന തന്നെയാണ്...! എന്റെ അനുഭവമാണ് ഞാന്‍ ഈ ശ്ലോകത്തില്‍ നിങ്ങളോട് പറഞ്ഞത്...!

ഞാന്‍: പക്ഷെ ഗുരോ, ശ്രീബുദ്ധനും അങ്ങും സ്വന്ത ബന്ധങ്ങള്‍ ഇട്ടെറിഞ്ഞു പോയത് മൂലം മാത്രമല്ലേ ഇതിനൊക്കെ സാധിച്ചത്...? ഞങ്ങള്‍ സാധാരണക്കാര്‍ വീടും കുടുംബവും ആയി കഷ്ടപ്പെടുന്നവര്‍ ഈ സാധനയോക്കെ എങ്ങിനെ അനുഷ്ഠിക്കും...?

ഗുരു: ഞങ്ങള്‍ ആരെ ഇട്ടെറിഞ്ഞു പോയി...? ഞങ്ങള്‍ ജീവിച്ചത് പോലും നിങ്ങള്‍ക്ക് വേണ്ടി ആയിരുന്നില്ലേ...? സമൂഹത്തില്‍ നില നിന്നിരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കി നിങ്ങളെയെല്ലാം ഈ ചോദ്യം ചോദിക്കുന്ന നിലയിലേക്ക് ഉയര്‍ത്തുവാന്‍ വേണ്ടിയല്ലേ ഞങ്ങള്‍ ജീവിച്ചത്...? ഒരു ചെറിയ കുടുംബത്തിനു പകരം ഈ ലോകത്തെ മുഴുവന്‍ കുടുംബമായി സ്വീകരിക്കുകയല്ലേ ഞങ്ങള്‍ ചെയ്തത്..?  ഞങ്ങള്‍ ചുമന്ന സമൂഹ ജീവിതഭാരത്തിന്റെ ഒരു അംശം വരുമോ, നിങ്ങളുടെ കുടുംബ ജീവിതഭാരം...?

ഞാന്‍: എന്റെ അറിവില്ലായ്മയെല്ലാം ക്ഷമിച്ച് മാപ്പ് നല്‍കിയാലും ഗുരുദേവാ. ആദ്യ ശ്ലോകത്തില്‍ പറയുന്ന സാധനാ മാര്‍ഗ്ഗം ഉപദേശിച്ച് തന്ന അങ്ങേയ്ക്ക് എന്റെ കോടി പ്രണാമം. ബാക്കി 99 ശ്ലോകങ്ങള്‍ എവറസ്റ്റ് കൊടുമുടി പോലെ ഇപ്പോഴും മുന്നില്‍ കിടക്കുന്നു, ഓരോന്നും സംശയമന്യേ മനസ്സിലാകുവാന്‍ ഗുരുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകണം..!

ഗുരു: ഈ ഗ്രന്ഥം എഴുതിയത് പോലും അറിയുവാന്‍ ആഗ്രഹിക്കുന്ന എല്ലാവര്ക്കും വേണ്ടിയാണല്ലോ; അപ്പോള്‍ പ്രത്യേകിച്ചൊരു അനുഗ്രഹം ആവശ്യമുണ്ടോ...? അത് എപ്പോഴും ഉള്ളതാണ്...!
-----------------------------------------------------------------
കരുണാ വാരിധിയായ ഭഗവാന്‍ ശ്രീനാരായണ ഗുരുദേവന് മുന്‍പില്‍ എന്റെ സാഷ്ടാംഗ പ്രണാമം....!
(It's just an imaginary conversation between me and Guru, so pardon me if I am wrong anywhere)
=================================
An Article by: Sudheesh NamaShivaya
=================================

അംഗുലീമാലന്മാര്‍ ഓട്ടം തുടരട്ടെ...! തുടര്‍ന്ന് വായിക്കുക...!











കോസലരാജാവായ പ്രസേനജിത്തിന്‍റെ രാജഗുരു ആയിരുന്നു ബ്രാഹ്മണ കുലത്തില്‍ പിറന്ന പണ്ഡിതനായ ഭാര്‍ഗ്ഗവഗഗ്ഗന്‍. രാജപുരോഹിതന്‍ എന്നതിന് പുറമേ മന്ത്രവാദം, ജ്യോതിഷം എന്നിവയില്‍ പേരെടുത്ത വ്യക്തികൂടി ആയിരുന്നു ഇദ്ദേഹം. ഭാര്യയുമൊത്ത് സന്തുഷ്ടമായ ഒരു ദാമ്പത്യ ജീവിതം നയിക്കേ, അദ്ദേഹത്തിനു ഒരു മകന്‍ പിറന്നു. മകന്‍ മഹാക്രൂരനായി വളരും എന്ന് എന്തൊക്കെയോ നിമിത്തങ്ങളാല്‍ തോന്നിയ പണ്ഡിതനായ അച്ഛന്‍, പേരിലെങ്കിലും അതിനൊരു കുറവുണ്ടാകട്ടെ എന്ന് കരുതി മകന് അഹിംസകന്‍ എന്ന് നാമകരണം ചെയ്തു, കാലത്തിനൊത്ത് അഹിംസകനും വളര്‍ന്നു മിടുക്കനായ യുവായായി. പഠനത്തില്‍ മിടുക്കനായ അഹിംസകന്‍ ഉപരിപഠനത്തിനായി തക്ഷശിലയിലേക്ക് തിരിച്ചു. 

അക്കാലത്ത് ബ്രാഹ്മണ യുവാക്കള്‍ തക്ഷയിലയില്‍ വന്നു പണ്ഡിതന്മാരായ ബ്രാഹ്മണരുടെ ഗൃഹങ്ങളില്‍ താമസിച്ച് പഠിക്കുക സാധാരണമായിരുന്നു. അങ്ങിനെ തക്ഷശിലയിലെ ഏറ്റവും യോഗ്യനായ ഒരു ഗുരുവിനെ കണ്ടെത്തി അഹിംസകന്‍ വേദപഠനം ആരംഭിച്ചു. മിടുക്കനായ അഹിംസകന്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വേദങ്ങളില്‍ പ്രാവീണ്യം നേടി തദ്വാരാ ഗുരുവിന്റെ അരുമ ശിഷ്യനായി മാറുകയും അത് മറ്റുള്ള വിദ്യാര്‍ഥികളില്‍ അസൂയ ജനിപ്പിക്കുകയും ചെയ്തു. അഹിംസകനെ എങ്ങിനെ ഇല്ലാതാക്കാം എന്നതായി അവരുടെ ആലോചന. ഒരു ദിവസം അവര്‍ ഗുരുവിനെ സമീപിച്ച് പറഞ്ഞു, അങ്ങയുടെ പ്രിയ ശിഷ്യനായ അഹിംസകന്‍ അങ്ങയുടെ സ്ഥാനം കരസ്ഥമാക്കാന്‍ നോക്കുന്നത് അങ്ങ് അറിയുന്നില്ല. അവന്റെ ലക്ഷ്യം അങ്ങയുടെ സ്ഥാനമാണ്. തക്ഷശിലയിലെ ഏറ്റവും വലിയ പണ്ഡിതനാകുവാന്‍ ആണ് അവന്റെ ശ്രമം. വേദം പഠിച്ച മഹാജ്ഞാനിയായ ഗുരുവിനും ഇത് കേട്ടപ്പോള്‍ ശിഷ്യനെ സംശയമായി. ശരിയാണ്, അവന്‍ വളരെ കഴിവുള്ളവനാണ്. ഇപ്രകാരം അവന്‍ വളര്‍ന്നു വന്നാല്‍ എന്റെ സ്ഥാനം പോയത് തന്നെ...! പക്ഷെ യുവാവും ശാരീരികമായി ശക്തിമാനുമായ അവനെ നേരിടാന്‍ കഴിവില്ലാത്ത വൃദ്ധനായ ഞാന്‍ എന്ത് ചെയ്യും...? ഗുരു ആലോചിച്ച് അവസാനം ഒരു പോംവഴി കണ്ടു പിടിച്ചു...!

അടുത്ത ദിവസം ഗുരു അഹിംസകനെ വിളിച്ച് പറഞ്ഞു, നീ വേദങ്ങള്‍ എല്ലാം ഒരുവിധം പഠിച്ച് പണ്ഡിതന്‍ ആയിരിക്കുന്നു. അതിനാല്‍ ഇനി നിനക്ക് പോകാവുന്നതാണ്. ഗുരുദക്ഷിണയായി എന്ത് നല്‍കണം എന്ന് ചോദിച്ച ശിഷ്യനോട് ഗുരു പറഞ്ഞു; എന്റെ ഏറ്റവും മിടുക്കനായ ശിഷ്യനായ നിന്നില്‍ നിന്നും ഞാന്‍ ഒന്നും തന്നെ ആഗ്രഹിക്കുന്നില്ല, പക്ഷേ നീ ഈ ലോകം മുഴുവന്‍ അറിയപ്പെടണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിനായി നീ എനിക്ക് ആയിരം മനുഷ്യരുടെ വിരല്‍ കൊണ്ട് വന്നു നല്‍കണം. അതുപയോഗിച്ച് നടത്തുന്ന ഒരു ദിവ്യമായ ഹോമത്തിലൂടെ ഞാന്‍ നിന്നെ ലോകത്തിലെ ഏറ്റവും വലിയ ശക്തിമാനാക്കി മാറ്റാം...! വിരല്‍ ലഭിക്കാന്‍ വേണ്ടി ശിഷ്യന്‍ ആരെയെങ്കിലും കൊല്ലുകയും അതുവഴി രാജാവിനാല്‍ ശിക്ഷിക്കപ്പെടുകയും ചെയ്‌താല്‍ ശിഷ്യനെ എന്നെന്നേക്കുമായി ഇല്ലാതാക്കാം എന്നായിരുന്നു ഗുരുവിന്റെ ചിന്ത. നോക്കണേ തക്ഷശിലയില്‍ ചതുര്‍വ്വേദങ്ങള്‍ പഠിപ്പിച്ചിരുന്ന ഏറ്റവും പ്രഗല്‍ഭനായ ബ്രാഹ്മണ ഗുരുവിന്റെ ബുദ്ധി...! 

ലോകത്തിലെ ഏറ്റവും വലിയ ശക്തിമാന്‍ ആകണം എന്നതില്‍ അഹിംസകന് ആഗ്രഹക്കുറവ് ഉണ്ടായിരുന്നില്ല. പക്ഷെ ഇത്രയും വിരലുകള്‍ എവിടെ നിന്നും ലഭിക്കും...? അവന്‍ ആലോചിച്ചു, ഏറെ ചിന്തിച്ചു വലഞ്ഞ അവന്‍ അവസാനം രാജ്യാതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന വിജനമായ ഒരു കാട്ടില്‍ എത്തിച്ചേര്‍ന്നു. അപ്പോഴേക്കും എന്ത് വിധേനയും ലോകത്തിലെ ഏറ്റവും വലിയ ശക്തിമാന്‍ ആകുക എന്നത് അവന്റെ ഏറ്റവും വലിയ സ്വപ്നമായിക്കഴിഞ്ഞിരുന്നു. അവന്‍ എത്രയും വേഗം കുറെ ആയുധങ്ങള്‍ സംഘടിപ്പിച്ചു, ശേഷം കാട്ടിലൂടെ പോകുന്നവരെ ഓരോരുത്തരെ ആയി ആക്രമിച്ച് വധിച്ച് വിരലുകള്‍ ശേഖരിക്കുവാന്‍ തുടങ്ങി. ആദ്യം ശേഖരിച്ച വിരലുകള്‍ അവന്‍ ചരടില്‍ കോര്‍ത്ത് മരക്കൊമ്പുകളില്‍ ഉണങ്ങുവാന്‍ സൂക്ഷിക്കുമായിരുന്നു. പക്ഷെ പക്ഷികളും മറ്റു ജീവികളും താന്‍ "കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന സമ്പാദ്യം" കൊത്തിവലിക്കുന്നത് കണ്ട അവന്‍ വിരലുകള്‍ നഷ്ടപ്പെട്ടു പോകാതെ ഇരിക്കാന്‍ അതിനെ മാലയായി ധരിക്കാന്‍ തുടങ്ങി. അങ്ങിനെ അഹിംസകന്‍ എന്ന വേദപണ്ഡിതനായ ബ്രാഹ്മണശ്രേഷ്ഠന്‍ "അംഗുലീമാലന്‍" എന്ന് അറിയപ്പെട്ടു. അംഗുലീ എന്നാല്‍ വിരല്‍, വിരല്‍ കൊണ്ടുള്ള മാല അണിഞ്ഞവന്‍ അംഗുലീമാലന്‍. നിരവധി മനുഷ്യരെ ദാക്ഷിണ്യമില്ലാതെ കൊന്നൊടുക്കി അംഗുലീമാലന്‍ തന്റെ ജൈത്രയാത്ര തുടര്‍ന്നു. ഇത് അംഗുലീമാലന്‍ എന്നൊരു വ്യക്തിയുടെ ചരിത്രം മാത്രം ആണെങ്കിലും അക്കാലത്ത് ഭാരതം മുഴുവന്‍ നില നിന്നിരുന്ന "വൈദികസംസ്കാരം" എന്തായിരുന്നു എന്ന് ഇതില്‍ നിന്നും ഒരുവിധം മനസ്സിലാക്കാവുന്നതാണ്. ഏകദേശം മൂവായിരം വര്‍ഷം മുന്‍പ് നിലവിലുണ്ടായിരുന്ന ഈ സംസ്കാരവും, ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും "ചാതുര്‍വര്‍ണ്ണ്യ ഭ്രാന്താലയമായി" തുടരുന്ന ഭാരത സംസ്കാരവും എവിടെ നിന്നും ഉണ്ടായി എന്നും, ആര് ഇവയെ വ്യാഖ്യാനിച്ച് താങ്ങി നില നിര്‍ത്തുന്നു എന്നും മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ വിഡ്ഢികള്‍ നടത്തുന്ന നിഴല്‍യുദ്ധം ഒഴിവാക്കാന്‍ കഴിയും, ഇവിടെ മഹത്തായ യഥാര്‍ത്ഥ ധര്‍മ്മം പുലരുകയും ചെയ്യും...! അതവിടെ നില്‍ക്കട്ടെ...!

ഏറ്റവും വൃത്തിഹീനമായ രീതിയില്‍ ഭാരതീയ സംസ്കാരം അധ:പതിച്ച ഈ കാലഘട്ടത്തില്‍ തന്നെയായിരുന്നു ഭഗവാന്‍ ശ്രീബുദ്ധനും ജീവിച്ചിരുന്നത്. മഹത്തരമാണ് എന്ന് ആളുകള്‍ ഉദ്ഘോഷിക്കുന്ന വേദങ്ങളില്‍ നിന്നും; വേദം പഠിപ്പിക്കുന്ന പണ്ഡിതന്മാരായ ഗുരുക്കന്മാരില്‍ നിന്നും താന്‍ അന്വേഷിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ ലഭിക്കാതെ ഇരുന്നതും,   അത് പഠിച്ചവരില്‍ നില നില്‍ക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ക്രൂരതകളും നേരിട്ട് കാണുവാന്‍ ഇടയായതും ബുദ്ധനെ വേദങ്ങളില്‍ നിന്നും പാടെ അകറ്റി. പഠിച്ചവര്‍ക്ക് ഒരു നല്ല സംസ്കാരം നല്‍കാന്‍ കഴിയാത്ത ഗ്രന്ഥങ്ങള്‍ കൊണ്ട് എന്ത് പ്രയോജനം...? ഇത് തന്നെ വീണ്ടും വീണ്ടും പഠിച്ച് നശിക്കുന്ന മനുഷ്യരെ ഈ ക്രൂരതകളില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും എങ്ങിനെ രക്ഷിക്കും...? ചുറ്റുമുള്ള മനുഷ്യരുടെ കഷ്ടതകള്‍ കണ്ടു മനം മടുത്ത കരുണാനിധിയായ സിദ്ധാര്‍ത്ഥനു കൊട്ടാരത്തിലും അവിടത്തെ സുഖലോലുപതയിലും ശാന്തി ലഭിച്ചില്ല. തന്റെ ചോദ്യങ്ങള്‍ക്ക് എല്ലാം ഉത്തരം തേടി എല്ലാം ഉപേക്ഷിച്ചിറങ്ങിയ സിദ്ധാര്‍ത്ഥന്‍ അങ്ങിനെ ആരെയും പിന്തുടരാതെ സ്വയം സത്യത്തെ അന്വേഷിച്ച് ബോധോദയം നേടി ശ്രീബുദ്ധനായി. സത്യത്തെ ആത്മാര്‍ഥമായി അന്വേഷിക്കുന്ന വ്യക്തിക്ക് ഗ്രന്ഥങ്ങളോ പ്രമാണങ്ങളോ ആവശ്യമില്ല എന്ന് അദ്ദേഹം സ്വന്തം അനുഭവത്തിലൂടെ തെളിയിച്ചു. ആരുടേയും സഹായം കൂടാതെ താന്‍ സ്വയം അറിഞ്ഞ സത്യത്തെ പ്രാപിക്കുക എന്നത് ഏവര്‍ക്കും സാധ്യമാണ് എന്ന് ലോകത്തെ അറിയിക്കുവാനും അതിലൂടെ അവര്‍ പിന്തുടരുന്ന അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും രക്ഷിക്കുവാനും ഒരു രാജകുമാരനായിരുന്ന, രാജാവാകുമായിരുന്ന ഭഗവാന്‍ ശ്രീബുദ്ധന്‍ ഭിക്ഷാംദേഹിയായ ഒരു സന്യാസിയായി ഒന്നുമില്ലാത്തവനെപ്പോലെ അലഞ്ഞു തിരിഞ്ഞു നടന്നു, കാണുന്നവര്‍ക്കെല്ലാം കാരുണ്യം കിനിയുന്ന സനാതനമായ ധര്‍മ്മോപദേശങ്ങള്‍ നല്‍കി.

നിരവധി ദേശങ്ങള്‍ സഞ്ചരിച്ച ഭഗവാന്‍ ശ്രീബുദ്ധന്‍ അവസാനം കോസലരാജ്യത്തെ വനാതിര്‍ത്തിയിലും എത്തി. തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പത് വിരലുകള്‍ ശേഖരിച്ച് ഒരു വിരല്‍ കൂടി നേടാന്‍ അടുത്ത ഇരയെ കാത്തിരിക്കുന്ന അംഗുലീമാലന്‍ കുറച്ച് ദൂരെ വനത്തിലൂടെ ഒരാള്‍ മന്ദം മന്ദം നടന്നു പോകുന്നത് കണ്ടു. തന്റെ സ്വപങ്ങള്‍ പൂവണിയാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി എന്ന് മനസ്സിലാക്കിയ അംഗുലീമാലന്‍ തന്റെ വാളെടുത്ത് ശ്രീബുദ്ധന് നേരെ കുതിച്ചു പാഞ്ഞു. വളരെ വേഗത്തില്‍ ബുദ്ധനു പുറകെ ഓടിയ അംഗുലീമാലന്‍ അധികം താമസിയാതെ ഒരു സത്യം മനസ്സിലാക്കി. തനിക്ക് മുന്‍പില്‍ വളരെ വളരെ സാവധാനം നടക്കുന്ന ആ വ്യക്തിയുടെ അടുത്തെത്താന്‍ എത്ര കിണഞ്ഞു ശ്രമിച്ചിട്ടും, എത്ര വേഗത്തില്‍ ഓടിയിട്ടും തനിക്ക് കഴിയുന്നില്ല. ഓട്ടത്തിന് എത്രയും വേഗം കൂടുന്നുവോ, അത്രയും ദൂരം താന്‍ കൂടുതല്‍ പുറകിലേക്ക് പോകുന്നത് പോലെ അംഗുലീമാലന് അനുഭവപ്പെട്ടു. ക്ഷീണവും ക്രോധവും അതിനുപരിയായി ജീവിതത്തില്‍ ആദ്യമായി ഭയവും പരാജയവും രുചിച്ച അവന്‍ ഉച്ചത്തില്‍ അലറി "നില്‍ക്കൂ". ഞാന്‍ ആരാണെന്ന് നിനക്ക് അറിയില്ലേ...?

മന്ദഹാസം പൊഴിച്ചുകൊണ്ട്‌ ഭഗവാന്‍ ശ്രീബുദ്ധന്‍ തിരിഞ്ഞു നിന്നു, ഏന്തി വലിഞ്ഞു ഓടിയിട്ടും തന്റെ അടുത്തെത്താന്‍ കഴിയാതെ കുഴഞ്ഞു വീഴാന്‍ തുടങ്ങുന്ന അംഗുലീമാലനോട് പറഞ്ഞു, കുഞ്ഞേ ഞാന്‍ നില്‍ക്കുകയാണല്ലോ, ഓടുന്നത് നീയല്ലേ..? അതിനാല്‍ നില്‍ക്കേണ്ടതും നീയല്ലേ...?

എന്താണ് നീയീ പറയുന്നത് ...? ഒന്നും മനസ്സിലാകാതിരുന്ന അംഗുലീമാലന്‍ ക്രോധം കലര്‍ന്ന സ്വരത്തില്‍ ആക്രോശിച്ചു...

ഞാന്‍ ആരെയും ഉപദ്രവിക്കുന്നില്ല അതിനാല്‍ ഞാന്‍ നിശ്ചലനാണ്, പക്ഷെ നീ കരുണയില്ലാത്തവനായി മറ്റുള്ളവരെ കൊന്നൊടുക്കുന്നു. അതുകൊണ്ട് നീ ചലിക്കുന്നു, (കര്‍മ്മം മറ്റൊരു കര്‍മ്മത്തിനും, പാപം മറ്റൊരു പാപത്തിനും വളമായി തീരുന്നതിനാല്‍, ഞാന്‍ ചെയ്യുന്നു എന്ന് ധരിച്ച് ചെയ്യുന്നവന്‍ വീണ്ടും വീണ്ടും ആ കര്‍മ്മചക്രത്തില്‍ ചലിക്കുന്നു). ബുദ്ധന്‍ മറുപടി പറഞ്ഞു.

അപ്പോഴും അഹങ്കാര ഗര്‍വ്വം നിമിത്തം പരാജയം സമ്മതിക്കാതെ ബുദ്ധനെ സമീപിച്ച് വധിക്കാന്‍ അവന്‍ ഓടിക്കൊണ്ടിരുന്നു, പക്ഷെ ഒരിക്കലും ബുദ്ധനു അടുത്തെത്തുക സാധ്യമല്ല എന്ന് മനസ്സിലാക്കിയ അവന്‍, ഈ ഭിക്ഷുവില്‍ ഇപ്പോള്‍ താന്‍ കാണുന്നത് തന്നെയാണ് ഇത്രനാള്‍ തേടിയലഞ്ഞ മഹാശക്തി എന്ന് തിരിച്ചറിഞ്ഞു, ശേഷം ഭഗവാന്‍ ശ്രീബുദ്ധന് മുന്‍പില്‍ അശക്തനായി കുഴഞ്ഞു വീണു, ഈ സമയമത്രയും സര്‍വ്വശക്തിയും എടുത്ത് ഓടിയിട്ടും തനിക്ക് പ്രാപ്തമാകാതെ ഇരുന്ന, എന്നാല്‍ താഴെവീണപ്പോള്‍ തൊട്ടടുത്ത് കാണപ്പെട്ടു തനിക്ക് ശരണം നല്‍കുന്ന പാവനമായ ആ പാദപദ്മങ്ങളില്‍ ശിരസ്സ്‌ സമര്‍പ്പിച്ച് താന്‍ ഇന്നുവരെ ചെയ്തു കൂട്ടിയ കൊടിയ പാപങ്ങളുടെ ആഴം മനസ്സിലാക്കി അവന്‍ തേങ്ങിക്കരഞ്ഞു....!
.....

വളരെയേറെ കൊലപാതകങ്ങള്‍ നടത്തിയിട്ടും സമര്‍ത്ഥനായ അംഗുലീമാലനെ കീഴടക്കുവാന്‍ രാജാവായ പ്രസേനജിത്തിനും സൈന്യത്തിനും കഴിഞ്ഞിരുന്നില്ല. പക്ഷെ ഭഗവാന്‍ ബുദ്ധന്‍ ആ വനത്തില്‍ പ്രവേശിച്ചു എന്ന വാര്‍ത്ത‍ ലഭിച്ചപ്പോള്‍ ബുദ്ധഭഗവാന് തന്റെ രാജ്യത്തില്‍ വച്ച് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ അതിലും വലിയ പാപം മറ്റൊന്നില്ല എന്നറിഞ്ഞ രാജാവ് സൈന്യ സമേതം കാടിനടുത്തെത്തി, അവിടെ വിശ്രമിക്കുന്ന ഭഗവാന്‍ ബുദ്ധനെ ദര്‍ശിച്ചു. 

ഹേ ഭഗവന്‍ എനിക്ക് സമാധാനമായി, ഈ കാട്ടില്‍ വളരെ അപകടകാരിയായ ഒരു കൊലയാളിയുണ്ട്, നിരവധി മനുഷ്യരെ ക്രൂരമായി വധിച്ച അവനെ കീഴടക്കുവാന്‍ എനിക്കും എന്റെ സൈന്യത്തിനും ഇതുവരെ സാധിച്ചില്ല, അങ്ങേയ്ക്ക് എന്തെങ്കിലും അപകടം ഉണ്ടാകുമോ എന്ന് ഭയന്ന് ഞാന്‍ ഇവിടെയ്ക്ക് പാഞ്ഞുവന്നതാണ്...!

ഭഗവാന്‍ ബുദ്ധന്‍ മറുപടി പറഞ്ഞു: അല്ലയോ രാജന്‍, ആ കൊലയാളി കുറ്റം മനസ്സിലാക്കി ഒരു സന്യാസിയായാല്‍, ശിഷ്ട ജീവിതം ലോക സേവനത്തിനു മാത്രമായി മാറ്റി വച്ചാല്‍ താങ്കള്‍ അവനോടു ക്ഷമിക്കുമോ...?

ഒരിക്കലും സംഭവ്യമല്ലാത്ത ഒരു ഫലിതം ശ്രവിച്ചത്പോലെ രാജാവ് പൊട്ടിച്ചിരിച്ചു, തീര്‍ച്ചയായും ഞാന്‍ ക്ഷമിക്കും, മറ്റു സന്യാസിമാരെയെന്നപോലെ ഞാന്‍ അവനെ ബഹുമാനിക്കും...!

തൊട്ടടുത്ത് നിന്നിരുന്ന വ്യക്തിയെ രാജാവിന് മുന്നിലേക്ക് നീക്കി നിര്‍ത്തി ബുദ്ധന്‍ പറഞ്ഞു, ഇത് തന്നെയാണ് വര്‍ഷങ്ങളായി താങ്കള്‍ അന്വേഷിക്കുന്ന ആ അംഗുലീമാലന്‍...!

ഞെട്ടിത്തരിച്ച രാജാവ് ഭയന്ന് പിറകിലേക്ക് മാറി...! ബുദ്ധന്‍ പറഞ്ഞു, അല്ലയോ രാജന്‍, അങ്ങ് ഭയക്കേണ്ട, ഇവന്‍ ഇപ്പോള്‍ നിങ്ങള്‍ കരുതുന്ന അംഗുലീമാലനല്ല...! ജ്ഞാനസാധകനായ വെറുമൊരു ഭിക്ഷാംദേഹി...!

സത്യം മുഴുവന്‍ മനസ്സിലാക്കിയ രാജാവ് ബുദ്ധനെ വീണു നമസ്കരിച്ചു, വര്‍ഷങ്ങളോളം ഞാന്‍ ആയുധം കൊണ്ടും സൈന്യബലം കൊണ്ടും ചെയ്യാന്‍ ശ്രമിച്ച് സാധിക്കാതെ ഇരുന്നത് അങ്ങ് നിരായുധനായി വെറുമൊരു മന്ദഹാസം കൊണ്ട് സാധിച്ചിരിക്കുന്നു...!

ബുദ്ധന്‍ വീണ്ടും മന്ദഹസിച്ചു...! നിശ്ചല ബോധത്തിന്റെ മന്ദഹാസം, ആനന്ദഘനമായ പ്രപഞ്ച ബോധത്തിന്റെ, അതിവശ്യമായ തൂമന്ദഹാസം ...!

പക്ഷെ അന്ധവിശ്വാസങ്ങളാകുന്ന വാളുകളും, അനാചാരങ്ങളാകുന്ന ത്രിശൂലങ്ങളും കൈകളിലും, ചാതുര്‍വര്‍ണ്ണ്യമലം ദുഷിച്ചു നാറുന്ന വിഴുപ്പു ഭാണ്ഡം തലയിലുമേന്തി അഭിനവ അംഗുലീമാലന്മാര്‍ ഇന്നും നിശ്ചലനായ ബുദ്ധനു പുറകെ ഏന്തി വലിഞ്ഞ് കിതച്ചോടുന്നു....! 
ഒരിക്കല്‍ അവരും ഇങ്ങനെ ആ കാല്‍ക്കല്‍ വീഴും...!
അവരില്‍ ഒരാള്‍ ആയിരുന്നു ഈ ഞാനും; പ്രപഞ്ചത്തെയും ബുദ്ധനെയും കീഴടക്കാന്‍ കുതിച്ചോടിയ അംഗുലീമാലന്മാരില്‍ ഒരാള്‍...!

ഇതാ നമുക്ക് മുന്നില്‍ ബുദ്ധന്‍ മന്ദഹസിക്കുന്നു...! നിശ്ചല ബോധത്തിന്റെ മന്ദഹാസം, ആനന്ദഘനമായ പ്രപഞ്ച ബോധത്തിന്റെ, അതിവശ്യമായ തൂമന്ദഹാസം ...!

-- An Article by SudheesH NamaShivayA --

ഈഴവ-തിയ്യ ബ്രാഹ്മണ ചരിത്രം


സവര്‍ണരില്‍ മാത്രമല്ല അവര്‍ണരിലും ജാതിചിന്തയുണ്ട്. ഇതിന് അവര്‍ണരെ മാത്രമല്ല സവര്‍ണരിലെ ശൂദ്ര-വൈശ്യ-ക്ഷത്രിയ വിഭാഗക്കാരെയും കുറ്റം പറഞ്ഞുകൂടാ. കാരണം, ജാതിയും അതുമൂലമുള്ള ഉയര്‍ച്ച-താഴ്ചകളും ക്രൂരമായ വിവേചനങ്ങളും അതിലേറെ ക്രൂരമായ ശിക്ഷാനിയമങ്ങളുമൊന്നും ഉണ്ടാക്കിയത് അവര്‍ണരും ശൂദ്ര-വൈശ്യ-ക്ഷത്രിയ വിഭാഗക്കാരുമല്ല. ഇതെല്ലാം ഉണ്ടാക്കിയത് ബ്രാഹ്മണരാണ്. (ജാതി മുതലായവ സൃഷ്ടിച്ചത് ബ്രാഹ്മണരാണെന്നുള്ള, സ്വാമി വിവേകാനന്ദന്റെ അഭിപ്രായം ശ്രദ്ധിക്കുക). ഇങ്ങനെയാണെങ്കിലും ബ്രാഹ്മണര്‍ അതിക്രമങ്ങള്‍ നേരിട്ട് (പണ്ടും ഇന്നും) ചെയ്യില്ല. അവര്‍ മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കുകയേയുള്ളൂ. ക്ഷത്രിയരെ രാജാവാക്കിക്കൊണ്ടു തന്നെ അവര്‍ രാജ്യത്ത് ബ്രാഹ്മണ നിയമം നടപ്പിലാക്കും. രാജാവ് നിത്യവും രാവിലെ എഴുന്നേറ്റ് വേദ പണ്ഡിതരും നീതിശാസ്ത്ര പണ്ഡിതരുമായ ബ്രാഹ്മണരെ വന്ദിക്കുകയും അവരുടെ ആജ്ഞയ്ക്കു വധേയമായി പ്രവര്‍ത്തിക്കുകയും വേണമെന്നാണ് 'മനുസ്മൃതി'യില്‍(07:37)പറയുന്നത്.

ഈ ഐ.ടി.യുഗത്തിലും, ബ്രാഹ്മണരുണ്ടാക്കിയതും നിന്ദ്യവും നീചവും നികൃഷ്ടവുമായ വര്‍ണ നിയമ സംസ്‌കാരത്തെ കെട്ടിപ്പിടിച്ചു കിടക്കുന്ന ദുരന്തപൂര്‍ണ്ണമായ കാഴ്ചകളാണ് ഇപ്പോഴും നാം കണ്ടുകൊണ്ടിരിക്കുന്നത്. ഈ സംസ്‌കരാത്തിന്റെ ബലിയാടുകളായ വിഭാഗക്കാരില്‍പ്പെട്ടവര്‍ പോലും ഈ വിഷമാണ് ചീറ്റിക്കൊണ്ടിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ നടന്ന 'പുണ്യാഹം' തളി ഇതാണ് തെളിയിക്കുന്നത്. ഞാന്‍ ഈ വിഷയത്തെക്കുറിച്ച് 'കേരള ശബ്ദം' വാരികയിലും 'മക്തബ്'സായാഹ്ന പത്രത്തിലും എഴുതിയിരുന്നു. (പ്രസ്തുത ലേഖനം 03.12.2010 ന് പോസ്റ്റ് ചെയ്തിരുന്നു). മുമ്പത്തെ പ്രസിഡണ്ടുമാര്‍ പട്ടികജാതിക്കാരായതിന്റെ പേരില്‍ ഓഫീസ് മുറിയില്‍ 'പുണ്യാഹം' തളിച്ച സജി മാരൂര്‍ എന്ന കോണ്‍ഗ്രസ്സുകാരന്‍ ഈഴവ സമുദായക്കാരനാകാനും സാധ്യതയുണ്ടെന്ന് എനിക്ക് നേരിയ സംശയമുണ്ടായിരുന്നു. 2011 ജനുവരി ലക്കം 'പച്ചക്കുതിര' മാസികയില്‍ രാജേഷ് കെ. എരുമേലി എഴുതിയ ലേഖനം വായിച്ചപ്പോള്‍ ഈ സംശയം പത്തനംതിട്ട കടന്നു. സജി മാരൂര്‍ ഈഴവന്‍ തന്നെയാണെന്ന് ബോധ്യമായി. തിരുവിതാംകൂറിലെ ഈഴവര്‍ക്കു സമാനമായ ജാതിയാണ് മലബാറിലെ തിയ്യര്‍. മലബാറിലെ തിയ്യനായ ഞാന്‍ ഇക്കാര്യത്തില്‍ ലജ്ജിക്കുന്നുവെന്നൊന്നും പറയുന്നില്ല; അതിന്റെ ആവശ്യവുമില്ലല്ലോ. എനിക്ക് പറയാനുള്ളത് മാനവികത എന്ന സംസ്‌കാരത്തിന്റെ ചെറിയൊരംശം പോലും രക്തത്തിലില്ലാത്ത സജി മാരൂരിനെപ്പോലെയുള്ള 'ഈഴവ ബ്രാഹ്മണ'രെക്കുറിച്ചാണ്--'ഈഴവ/തിയ്യ ബ്രാഹ്മണ' ചരിത്രത്തെക്കുറിച്ചാണ്.

ഈഴവരടക്കമുള്ള പിന്നാക്ക ജാതിക്കാര്‍ക്കും പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും പൊതുവഴി നടക്കാന്‍ അനുവാദമില്ലാതിരുന്ന കാലഘട്ടം. അക്കാലത്ത് (1925) തിരുവനന്തപുരം ശ്രീമൂലം പ്രജാസഭയില്‍ ഒരു പ്രമേയം അവതരിപ്പിക്കുകയുണ്ടായി. ഈഴവരടക്കമുള്ള അവര്‍ണര്‍ക്ക് പൊതുവഴി നടക്കാനുള്ള സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള 'സഞ്ചാര സ്വാതന്ത്ര്യ പ്രമേയം'. പല സവര്‍ണരും പ്രമേയത്തെ പിന്‍താങ്ങി. പക്ഷേ, പ്രമേയം ഒരു വോട്ടു കാരണം തള്ളപ്പെട്ടു. ഈ വോട്ടിന്റെ ഉടമ ഒരു പരമേശ്വരനായിരുന്നു. ഈഴവനായ പരമേശ്വരന്‍. മറ്റെന്തോ പദവി കിട്ടാനാണ് പരമേശ്വരന്‍ ഈ കൊടുംചതി ചെയ്തത്.
കേരളത്തില്‍ വളരെ അപൂര്‍വ്വമായുള്ള ജനകീയ ദൈവങ്ങളിലൊന്നാണ് കണ്ണൂര്‍ ജില്ലയിലുള്ള പറശ്ശിനിക്കടവിലെ മുത്തപ്പന്‍. തിയ്യരും പെരുമണ്ണാന്മാരുമാണ് മുത്തപ്പന്റെ അമ്പലത്തിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. മുത്തപ്പനെ കാണാന്‍ എല്ലാവര്‍ക്കും അനുവാദമുണ്ട്. അഹിന്ദുക്കള്‍ക്കും പ്രവേശനമുണ്ട്. 'അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല'എന്ന ബോര്‍ഡ് മുത്തപ്പന്റെ അമ്പലത്തില്‍ വച്ചിട്ടില്ല. തെയ്യം കെട്ടിയാടല്‍ അവിടുത്തെ ഒരു പ്രധാന ചടങ്ങാണ്. പെരുമണ്ണാന്‍ സമുദായത്തില്‍പ്പെട്ടവരാണ് തെയ്യം കെട്ടിയാടാറ്. മുമ്പ് തീര്‍ത്തും ജാതിവൃത്തത്തിനുള്ളില്‍ ഒതുങ്ങി നിന്നിരുന്ന തെയ്യമാടല്‍ ഇപ്പോള്‍ എല്ലാവര്‍ക്കും ആകാമെന്നും ആരുടെ വീട്ടിലും ആകാമെന്നുമുള്ള അവസ്ഥ വന്നിട്ടുണ്ട്. പക്ഷേ, കണ്ണൂര്‍ ജില്ലയിലെ ഏഴോം പഞ്ചായത്തിലെ ചില 'തിയ്യബ്രാഹ്മണര്‍'ക്കിത് പിടിച്ചില്ല. അവിടെയുള്ള ശ്രീകുറുമ്പാ ക്ഷേത്രത്തിലെ ഭാരവാഹികളായ ഈ 'തിയ്യബ്രാഹ്മണര്‍' രാമപ്പെരുമണ്ണാന്‍ എന്ന തെയ്യം കലാകാരന് ഭ്രഷ്ട് കല്‍പ്പിച്ചു. ഈ കലാകാരന്‍ ചെയ്ത തെറ്റ് പുലയന്റെ വീട്ടില്‍ തെയ്യമാടാന്‍ തീരുമാനിച്ചു എന്നതായിരുന്നു. പക്ഷേ, രാമപ്പെരുമണ്ണാന്‍ ഉശിരുള്ള കലാകാരനായിരുന്നു. 'തിയ്യബ്രാഹ്മണ'രുടെ വിലക്കുകള്‍ക്ക് അദ്ദേഹം തന്റെ മൂക്കിലെ ഒരു രോമത്തിന്റെ വിലപോലും കല്‍പിക്കാതെ പുലയന്റെ വീട്ടില്‍ തെയ്യം കെട്ടിയാടുകതന്നെ ചെയ്തു. 

സവര്‍ണരില്‍ നിന്നുള്ള ജാതി പീഢനം അനുഭവിക്കുമ്പോള്‍ തന്നെ തങ്ങളെക്കാള്‍ താഴ്ന്നവരായി കണക്കാക്കിയിരുന്ന ജാതിക്കാരോട് അയിത്തം കാണിക്കുന്നതില്‍ ഏറെ മിടുക്കുള്ളവരാണ് 'ഈഴവ ബ്രാഹ്മണര്‍'. രാജ്യത്തെ പല പാഠശാലകളിലും ഈഴവര്‍ക്ക് പ്രവേശനം നല്‍കുന്നില്ല എന്നു 'ഈഴവ മെമ്മോറിയലില്‍'പരാതിപ്പെട്ടവര്‍ തന്നെയാണ് സ്‌കൂള്‍ പ്രവേശനം ലഭിച്ച ദലിത് കുട്ടികള്‍ക്കു നേരെ തിരിഞ്ഞത്. 1915 ല്‍ പുലയപ്പെണ്‍കുട്ടികളുടെ സ്‌കൂള്‍ പ്രവേശനത്തിനെതിരെ നായന്മാര്‍ പുലയര്‍ക്കെതിരെ കലാപം അഴിച്ചു വിട്ടു. കലാപത്തില്‍ കുറെ 'ഈഴവ ബ്രാഹ്മണ'രും നായന്മാര്‍ക്കൊപ്പം ചേര്‍ന്നു. അയ്യന്‍കാളി വിപ്‌ളവ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന കാലഘട്ടമായിരുന്നു അത്. അയ്യന്‍ കാളി ഈ വിവരം അറിഞ്ഞു. അദ്ദേഹം ശ്രീനാരായണ ഗുരുവിനെ ചെന്നു കണ്ടു. ഇതേക്കുറിച്ച് നാരായണഗുരുസ്വാമി എന്ന പുസ്തകത്തില്‍ (പേജ് 237,237) എം.കെ.സാനു ഇങ്ങനെ വിവരിക്കുന്നു:''.....കാര്യങ്ങള്‍ ഈവഴിക്കു നീങ്ങിയപ്പോള്‍, സമുദായോദ്ധാരകനായ അയ്യന്‍കാളി സജീവമായി രംഗത്തു വന്നു. ആ സമയത്ത് സ്വാമികള്‍ അരുവിപ്പുറത്ത് വിശ്രമിക്കുകയായിരുന്നു. അതുകൊണ്ട് സ്വാമിയെ സന്ദര്‍ശിക്കാന്‍ അയ്യന്‍കാളിക്ക് എളുപ്പം കഴിഞ്ഞു. അദ്ദേഹം സ്വാമിയെ വിവരങ്ങളെല്ലാം ധരിപ്പിച്ചു. എല്ലാം ശാന്തമായി കേട്ടതിനുശേഷം പുലയ സമുദായം അനുഭവിക്കുന്ന പരാധീനതകളില്‍ സ്വാമി ഖേദം പ്രകടിപ്പിച്ചു. എത്രയുംവേഗം ആ പരാധീനതകള്‍ അവസാനിപ്പിക്കുന്നതിനായി കൂടുതല്‍ ശക്തിയോടെ പ്രവര്‍ത്തിക്കാന്‍ അയ്യന്‍കാളിയെ ഉപദേശിക്കുകയും ചെയ്തു. നായര്‍-പുലയ ലഹളയില്‍ ഈഴവ പ്രമാണിമാര്‍ കൈക്കൊണ്ട നിലപാട് സ്വാമിയെ വിസ്മയിപ്പിച്ചില്ല. ആ പ്രമാണിമാരെ അദ്ദേഹത്തിന് നല്ലവണ്ണം അറിയാമായിരുന്നു. എങ്കിലും, തന്റെ ധര്‍മ്മത്തെക്കുറിച്ച് അദ്ദേഹം ഒട്ടും സന്ദേഹിച്ചില്ല. ഈഴവ പ്രമാണികളേയും എസ്.എന്‍.ഡി.പി.പ്രവര്‍ത്തകരേയും അദ്ദേഹം ആളയച്ചു വരുത്തി. തന്റെ സൗമേ്യാദാരമായ സന്ദേശമെന്തെന്ന് അവരെ വീണ്ടും ഓര്‍മ്മിപ്പിച്ചു. അതനുസരിച്ച്, പ്രതേ്യക സ്പര്‍ദ്ധയൊന്നും കൂടാതെ മനുഷ്യത്വത്തിന്റെ ത്രാണത്തിനായി പരിശ്രമിക്കണമെന്ന് ഉദ്‌ബോധിപ്പിക്കുകയും ചെയ്തു. ആ ഉദ്‌ബോധനം തല്‍ക്കാലത്തേക്കു ഫലിച്ചു. പുലയപ്പെണ്‍കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുന്നതിന് പിന്നീട് അവര്‍ തടസം സൃഷ്ടിക്കാന്‍ മുതിര്‍ന്നില്ല''.

1916 ല്‍ തിരുവനന്തപുരത്തിനടുത്ത് മുട്ടത്തറ എന്ന സ്ഥലത്ത് കൂടിയ പുലയസമാജ യോഗത്തില്‍ ഗുരു സംബന്ധിക്കുകയും തന്റെ ഏകജാതി സന്ദേശത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ദലിത് കുട്ടികളെ ഗുരു ശിവഗിരിയില്‍ എടുത്തു വളര്‍ത്തിയിരുന്നു. 'ഈഴവ ബ്രാഹ്മണരായ' പല എസ്.എന്‍.ഡി.പി.ക്കാര്‍ക്കും ഇതു ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. പുലനും മറ്റും ഉണ്ടാക്കിയതും തൊട്ടതും തിന്നാന്‍ അവരുടെ മനസ്സനുവദിച്ചിരുന്നില്ല. ഇവരുടെ ഉള്ളിലുള്ള അയിത്ത മനസ്സ് ഗുരുവിനറിയാമായിരുന്നു. ഭക്ഷണം വിളമ്പുമ്പോള്‍ ഗുരു ബോധപൂര്‍വ്വം പറയുമായിരുന്നു, 'ഈ കറിയുണ്ടാക്കിയത് പുലയന്‍; ചോറു വിളമ്പുന്ന ഈ കുട്ടി പറയന്‍' എന്നൊക്കെ. ഇതിലൂടെ ഗുരു ജാതിത്തണ്ടന്മാരായ ഈഴവ പ്രമാണികളെ മനുഷ്യത്വം പഠിപ്പിക്കുകയായിരുന്നു.
'ഈഴവ ബ്രാഹ്മണര്‍' അല്ലെങ്കിലും മനുഷ്യത്വത്തിന്റെ മഹത്വം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത മറ്റു ചിലരുണ്ടായിരുന്നു. ഒരിക്കല്‍ അത്തരത്തില്‍പ്പെട്ടൊരാള്‍, 'പുലയ-പറയക്കുട്ടികളെ ശിവഗിരിയില്‍ കൊണ്ടുവന്നു ഗുരു മനുഷ്യരാക്കി' എന്നു പറഞ്ഞപ്പോള്‍ ഗുരു തിരുത്തി. 'തെറ്റ്, ഇവര്‍ ആദ്യമേ മനുഷ്യരാണ്; മറ്റുള്ളവര്‍ ഇത് അംഗീകരിക്കുന്നില്ല എന്നു മാത്രം' എന്നാണ് ഗുരു ഇതിനു മറുപടിയായി പറഞ്ഞത്.

'ഈഴവ ബ്രാഹ്മണരുടെ' തനിനിറം പുറത്തു ചാടിയ മറ്റൊരു സന്ദര്‍ഭം എം.കെ. സാനുവിന്റെ പുസ്തകത്തില്‍ (പേജ് 238-241) വിവരിക്കുന്നതിങ്ങനെ: ''തിരുവനന്തപുരത്തിനടുത്ത് ഈഴവരുടെ വകയായുളള ഒരു ക്ഷേത്രത്തിന്റെ അവകാശികള്‍ തമ്മില്‍ തര്‍ക്കം നടന്നു. ഇതു പരിഹരിക്കാനായി അവര്‍ ഗുരുവിനെ കൂട്ടിക്കൊണ്ടു പോയി. ഗുരു അവരുമായി ചര്‍ച്ച നടത്തുമ്പോള്‍, പുറത്ത് കുറെ പുലയര്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. അവരെ അകത്ത് പ്രവേശിപ്പിക്കുന്നതില്‍ വിരോധമുണ്ടോ എന്ന് ഗുരു രണ്ടു കൂട്ടരോടും ചോദിച്ചു. പുലയരായതിനാല്‍ പറ്റില്ലെന്നായിരുന്നു രണ്ടു കൂട്ടരുടേയും മറുപടി. ഇതു കേട്ട ഗുരു അവിടെനിന്ന് എഴുന്നേറ്റ് പോകാന്‍ ഭാവിച്ചു. അപ്പോള്‍ എല്ലാവരും കൂടി 'ഞങ്ങളുടെ വഴക്ക് പറഞ്ഞ് അവസാനിപ്പിച്ചില്ലല്ലോ സ്വാമി' എന്നു ചോദിച്ചു. 'നിങ്ങള്‍ തമ്മില്‍ വഴക്കില്ലല്ലോ. ആ ആളുകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ തമ്മില്‍ നല്ല യോജിപ്പാണല്ലോ കാണിക്കുന്നത്. പിന്നെ വേറെ ആരം യോജിപ്പിക്കേണ്ട കാര്യമില്ലല്ലോ' എന്നു പറഞ്ഞ് ഗുരു തിരിച്ചുപോയി.

'ഈഴവ ബ്രാഹ്മണര്‍'ക്ക് ശ്രീനാരായണ ഗുരുവിനെ പേടിയായിരുന്നു. പക്ഷേ, സഹോദരനയ്യപ്പനെപ്പോലെയുള്ളവരെ 'ഈഴവ ബ്രാഹ്മണര്‍' പേടിച്ചിരുന്നില്ല. 'ഈഴവ ബ്രാഹ്മണ'രുടെ കടുത്ത എതിര്‍പ്പുകള്‍ക്കും ആക്ഷേപങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും വിധേയനായ വ്യക്തിയാണ് ശ്രീനാരായണ ഗുരുവിന്റെ വത്സല ശിഷ്യനായിരുന്ന സഹോദരനയ്യപ്പന്‍. 'ജാതിയില്‍ എനിക്ക് താഴെയും മേലെയും ആരുമില്ല; കൊട്ടാരത്തില്‍പ്പോലും'എന്നു പ്രഖ്യാപിച്ച സഹോദരന്‍ കെ.അയ്യപ്പന്‍.

1917 മെയ് 29 ന് എറണാകുളം ജില്ലയിലെ ചെറായിയിലെ തുണ്ടിടപറമ്പ് എന്ന സ്ഥലത്തു വച്ച് സഹോദരനയ്യപ്പന്റെ നേതൃത്വത്തില്‍ നടത്തിയ 'മിശ്രഭോജന പ്രസ്ഥാനം'കേരള സ്വാതന്ത്ര്യ സമര ചരിത്രത്തിലെ (ഒരു രാജ്യം മറ്റൊരു രാജ്യത്തിനെ ഭരിക്കുന്നത് മാത്രമാണ് അസ്വാതന്ത്ര്യം എന്നു വിശ്വസിക്കുന്നവര്‍ക്കിതു മനസ്സിലാകില്ല) ഒരു പ്രധാനപ്പെട്ട സംഭവമാണ്. സ്ഥലത്ത് ഏതാനും ഈഴവരും, തൊടുന്നതുപോലും പാപമാണെന്നു വിശ്വസിക്കുന്ന പുലയ സമുദായത്തില്‍പ്പെട്ടവരുമായ വള്ളോനെന്നും ചാത്തനെന്നും പേരായ രണ്ടു കുട്ടികളും എത്തി. പുലയക്കുട്ടികളെക്കൊണ്ട് ഭക്ഷണം വിളമ്പിച്ചു. ആ ഭക്ഷണം പുലയക്കുട്ടികളോടൊപ്പമിരുന്ന് എല്ലാവരും കഴിച്ചു. പിറ്റേ ദിവസം ചെറായി ഇളകി മറിഞ്ഞു. ചെറായിയില്‍ ഈഴവര്‍ക്കൊരു സംഘടനയുണ്ടായിരുന്നു. അറുപിന്തിരിപ്പന്മാരും വിജ്ഞാന ഘാതകരുമായ ഈഴവരുടെ നേതൃത്വത്തില്‍ നടത്തിവന്നിരുന്ന ഈ സംഘടയുടെ പേര് നല്ല രസകരമായ പേരായിരുന്നു-'വിജ്ഞാന വര്‍ദ്ധിനി സഭ'. ഈ സഭക്കാര്‍ ഇളകി മറിഞ്ഞ് കോമരം തുള്ളി. സഭയുടെ ഭാരവാഹികള്‍ അടിയന്തിര യോഗം വിളിച്ചുകൂട്ടി. മിശ്രഭോജനത്തില്‍ പങ്കെടുത്ത ഇരുപത്തിരണ്ട് ഈഴവ കുടുംബങ്ങളെ അവര്‍ സഭയില്‍ നിന്നു പുറത്താക്കുകയും അവര്‍ക്ക് ഭ്രഷ്ട് കല്പിക്കുകയും ചെയ്തു. ഈ കോമരം തുള്ളലിനെക്കുറിച്ച് 'സംഘചരിതം' എന്ന ഓട്ടംതുള്ളലില്‍ 'പുലയനയ്യപ്പന്‍'('മിശ്രഭോജനം എന്ന പരീക്ഷ' ജയിച്ച വകയില്‍ വിജ്ഞാന വര്‍ദ്ധിനിക്കാര്‍ സഹോദരനയ്യപ്പന് ഇങ്ങനെയൊരു 'ബിരുദം' നല്‍കിയിരുന്നു) ഇങ്ങനെ പാടി:

ഇളകിമറിഞ്ഞിതു പിറ്റേ ദിവസം
ജനതയശേഷം ബഹളം ബഹളം!
പുലയരൊടീഴവരൊരുമിച്ചുണ്ടത്
ശരിയല്ലെന്നു ശഠിച്ചു ജനങ്ങള്‍.
ചന്തകള്‍ ബോട്ടുകളടിയന്ത്രങ്ങള്‍
വണ്ടികളെന്നിവയീവാദത്തില്‍
രംഗമതായതു, രണ്ടാളൊക്കില്‍
ചൊല്ലാനുള്ളൊരു വാര്‍ത്തയിതായി.
കെട്ടിയണിഞ്ഞഥ ചെത്താന്‍ കയറും
കുട്ടിച്ചേട്ടന്‍ പാതിത്തെങ്ങില്‍
ഇഴജന്തുപ്പടി താഴെ നോക്കി
പഴിപറയുന്നു പുലച്ചോന്മാരെ

യോഗത്തില്‍ പങ്കെടുക്കാനെന്നു പറഞ്ഞ് വിളിച്ചുകൊണ്ടുപോയി 'പുലയനയ്യപ്പനെ' ആക്രമിക്കുകയും അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് അണ്ടിക്കറ ഒഴിക്കുകയും ഉറുമ്പിന്‍കൂട് എറിയുകയും ചെയ്തു. ശ്രീനാരായണ ഗുരു മിശ്രഭോജനത്തിന് എതിരാണെന്ന നുണ പറഞ്ഞ് വിജ്ഞാന വര്‍ദ്ധിനിക്കാര്‍ നോട്ടീസിറക്കി. കൊല്ലവര്‍ഷം 1093 മിഥുന മാസം 05 ന് ഇറക്കിയ നോട്ടീസിന്റെ (സഹോദരന്‍ കെ.അയ്യപ്പന്‍, എം.കെ.സാനു, പേജ് 82) തുടക്കം ഇങ്ങനെ: '' പൂജ്യരായ ബ്രഹ്മശ്രീ നാരായണ ഗുരുസ്വാമി തൃപ്പാദങ്ങള്‍ ഈയിടെ ഇവിടെ (ഗൗരീശ്വര ക്ഷേത്ത്രില്‍) എഴുന്നള്ളി ഏഴു ദിവസം വിശ്രമിക്കുകയും ഇന്നു കാലത്ത് കൊയിലൊണ്‍ വഴി സുഖവാസ സ്ഥലമായ കുറ്റാലത്തേക്ക് പുറപ്പെടുകയും ചെയ്തിരിക്കുന്നു. ഈ അവസരത്തില്‍ ഞങ്ങള്‍ പല കാര്യങ്ങളും തിരുമനസ്സറിയിച്ച കൂട്ടത്തില്‍ പുലയരൊന്നിച്ചു നടന്ന പന്തിഭോജനത്താല്‍ ഉണ്ടായിട്ടുള്ളതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ ദോഷത്തെയും ക്ഷേത്രസ്ഥാപനം മുതലായതുകള്‍ മൂലം സമുദായത്തിനുണ്ടായിക്കൊണ്ടിരിക്കുന്ന ഗുണഗണങ്ങളെയും കുറിച്ച് ദൃഷ്ടാന്ത സഹിതം തിരുമനസ്സറിയിക്കുകയും മിശ്രഭോജനക്കാരെ ഒന്നിച്ചു ചേര്‍ക്കുന്ന ഇവിടത്തെ സഹോദര സംഘത്തിന്റെ അനൗചിത്യത്തേയും അനാദരവിനേയും അനുകമ്പയില്ലായ്മയേയും കുറിച്ച് തിരുമനസ്സുകൊണ്ട് വ്യസനപൂര്‍വ്വം പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു''.  ഈ വിവരം 'പുലയനയ്യപ്പന്‍'അറിഞ്ഞു. ഗുരു ഒരിക്കലും ഇങ്ങനെ പറയില്ലെന്ന് ഉറപ്പുണ്ടായിരുന്നുവെങ്കിലും അയ്യപ്പന് കടുത്ത സങ്കടമുണ്ടായി. അദ്ദേഹം തന്റെ ഗുരുവിനെ കാണാന്‍ തീരുമാനിച്ചു. ഇതേക്കുറിച്ച് നാരായണ ഗുരുസ്വാമി എന്ന പുസ്തകത്തില്‍ (പേജ് 259, 260) എം.കെ.സാനു വിവരിക്കുന്നത് നോക്കുക. 

'.... സ്വാമി മിശ്രഭോജനത്തിനെതിരാണെന്ന് ഇതിനകം ചില കുബുദ്ധികള്‍ പറഞ്ഞു പരത്തി. അതുകൊണ്ട് വേഗത്തില്‍ അയ്യപ്പന്‍ സ്വാമിയെ ചെന്നു കണ്ടു. സ്വാമി എല്ലാം അറിഞ്ഞുകഴിഞ്ഞിരുന്നു. സൗമ്യമായ മന്ദഹാസത്തോടുകൂടി സ്വാമി തന്റെ വാത്സല്യ ഭാജനത്തെ സ്വാഗതം ചെയ്തു. മിശ്രഭോജനത്തെക്കുറിച്ച് അഭിനന്ദനത്തോടെ സംസാരിച്ചു. ഒടുവില്‍ സ്വാമി ഇങ്ങനെ അവസാനിപ്പിച്ചു. 'എതിര്‍പ്പ് കണ്ട് അയ്യപ്പന്‍ വിഷമിക്കേണ്ട, ഇത് വലിയൊരു പ്രസ്ഥാനമായി വളരും. ഒരു കാര്യം ഓര്‍മ്മിച്ചാല്‍ മതി, ക്രിസ്തുവിനെപ്പോലെ ക്ഷമിക്കണം'.
എതിരാളികളുടെ എതിര്‍പ്പ് പിന്നെയും തുടര്‍ന്നപ്പോള്‍ സഹോദരന്‍ വീണ്ടും ഗുരുവിനെ ചെന്നു കണ്ടു. ഗുരുവിനോട് ഒരു സന്ദേശം എഴുതിത്തരുവാന്‍ സഹോദന്‍ ആവശ്യപ്പെട്ടു. 'മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയായിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അനേ്യാന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല.' എന്നുളള ഒരു 'മഹാസന്ദേശം' സ്വന്തം കൈപ്പടയില്‍ തയ്യാറാക്കി ഗുരു സഹോദരന് നല്‍കി.
ഈഴവരടക്കമുള്ള അവര്‍ണരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രമേയത്തെ എതിര്‍ത്തു തോല്‍പ്പിച്ച ഈഴവനായ പരമേശ്വരന്റെ, പുലയപ്പെണ്‍കുട്ടികളെ സ്‌കൂളില്‍ പ്രവേശിച്ചതിന്റെ പേരില്‍ നായന്മാര്‍ക്കൊപ്പം ചേര്‍ന്ന് പുലയര്‍ക്കെതിരെ കലാപം നയിച്ചവരുടെ, പുലയന്റെ വീട്ടില്‍ തെയ്യം കെട്ടിയാടിയതിന് രാമപ്പെരുമണ്ണാന് ഭ്രഷ്ട് കല്‍പിച്ചവരുടെ, അയിത്തത്തിന്റെ പേരില്‍ ഈഴവ ക്ഷേത്രത്തില്‍ പുലയര്‍ക്ക് പ്രവേശനം നിഷേധിച്ചവരുടെ, പുലയരോടൊപ്പമിരുന്ന് മിശ്രഭോജനം നടത്തിയതിന്റെ പേരില്‍ ഈഴവര്‍ക്ക് ഭ്രഷ്ട് കല്‍പ്പിക്കുകയും മിശ്രഭോജനത്തിന് നേതൃത്വം നല്‍കിയ സഹോദരനയ്യപ്പനെ ആക്രമിക്കുകും അവഹേളിക്കുകയും പുലയനയ്യപ്പനെന്നു വിളിക്കുകയും ചെയ്തവരുടെയുമൊക്കെ രക്തമാണ് ഏനാദിഗംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് സജി മാരൂരിന്റെ ഞരമ്പുകളിലൂടെ ഓടുന്നത്. അയിത്തം കാണിച്ച അവര്‍ണനായ ഈ അഭിനവ സവര്‍ണനെതിരെ വിപ്‌ളവകേരളം വളരെ തണുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഏതാനും പ്രതിഷേധ പരിപാടികളില്‍ കാര്യം ഒതുക്കിയാല്‍പ്പോരല്ലോ. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അംഗങ്ങളാണ് അവഹേളിക്കപ്പെട്ടിരിക്കുന്നത്. ഈ വിവരം പത്രസമ്മേളനത്തിലൂടെ മറ്റുള്ളരെ അറിയിച്ചത് പട്ടികജാതിക്കാരായ മുന്‍ പ്രസിഡണ്ടുമാരും കര്‍ഷകത്തൊഴിലാളി യൂണിയന്‍ നേതാവുമായിരുന്നു. ഇതെന്താ കര്‍ഷകത്തൊഴിലാളികളുടെ പ്രശ്‌നം മാത്രമാണോ? ഇക്കാര്യത്തില്‍ കര്‍ഷക സംഘത്തിനൊന്നും പറയാനില്ലേ? സി.പി.എം.ന്റെ രണ്ട് അംഗങ്ങളെ അപമാനിച്ചു എന്നു പറഞ്ഞാല്‍ ഏറ്റവും ചുരുങ്ങിയത് കേരളത്തിലെ മൊത്തം സി.പി.എം.കാരെ അപമാനിച്ചു എന്നാണ് അര്‍ത്ഥം. സി.പി.എം.കാരെ മാത്രമല്ല മാനവികതയില്‍ വിശ്വസിക്കുന്ന ഒരോ വ്യക്തിയെയും അപമാനിക്കുന്നതിന് തുല്യമാണിത്. പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറൊയില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണിത്. ഇത് പാര്‍ട്ടിയുടെ ഒരു അഭിമാനപ്രശ്‌നമായി ഏറ്റെടുത്ത് കടുത്ത പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കേണ്ടതുണ്ട്.

നമ്മുടെ 'ദേശീയ'പത്രങ്ങളൊന്നും ഈ സംഭവം ഒരു വലിയ വാര്‍ത്തയായി കൊടുത്തിട്ടില്ല. പ്രതി കോണ്‍ഗ്രസ്സുകാരന്‍ ആയതുകൊണ്ടു മാത്രമല്ലിത്. ഒരു തരം 'വര്‍ഗ്ഗ താല്‍പര്യ'മാണിത്. പട്ടികജാതിക്കാരെ അപമാനിക്കുന്നതൊന്നും ഇക്കൂട്ടര്‍ക്ക് വാര്‍ത്തയാകാറില്ല. 1998 ല്‍ ഉത്തര്‍പ്രദേശിലെ അലഹബാദില്‍ പുതുതായി ചാര്‍ജ്ജെടുത്ത ഒരു ബ്രാഹ്മണ ജഡ്ജി, പിന്‍ഗാമി പട്ടികജാതിക്കാരനായതിന്റെ പേരില്‍ കോടതിമുറി ഗംഗാജലം തളിച്ച് ശുദ്ധികലശം നടത്തി. ഈ വാര്‍ത്ത കേരളത്തിലെ മിക്ക പത്രങ്ങള്‍ക്കും വാര്‍ത്തയായില്ല. അതങ്ങനെയാണ്. പത്രത്തില്‍ വലിയ വെണ്ടയ്ക്ക നിരത്തണമെങ്കില്‍ പ്രതിസ്ഥാനത്തു വരുന്നത് പട്ടികജാതിക്കാരായിരിക്കണം! കേരളത്തിലെ ഈഴവരുടെ മൊത്തക്കുത്തക ഏറ്റെടുത്ത വെള്ളാപ്പള്ളി നടേശന് ഇക്കാര്യത്തില്‍ ഒന്നും പറയാനില്ലേ?

പട്ടികജാതി/വര്‍ഗ്ഗക്കാരുടെ ജീവിത സാഹചര്യം വളരെയേറെ ദുര്‍ഘടങ്ങള്‍ നിറഞ്ഞതാണ്. ഇലയും മുള്ളുമാണ് സമൂഹമെങ്കില്‍ ഇലയുടെ സ്ഥാനമാണ് ഇക്കുട്ടര്‍ക്കുള്ളത്. തെറ്റു ചെയ്താല്‍ ജാതി സ്വഭാവം കാണിച്ചെന്നു പറയും. ശരി ചെയ്താല്‍ നല്ലപിള്ള ചമയുകയാണെന്നും ആളാവുകയാണെന്നും പുളിയാവുകയാണെന്നും പറയും. എങ്ങനെയായാലും ഇലയ്ക്കു തന്നെ ദോഷം. മാത്രമല്ല, മറ്റ് മിക്ക സമുദായങ്ങളില്‍പ്പെട്ടവരും തെറ്റു ചെയ്താല്‍ ആ തെറ്റിന്റെ ഉത്തരവാദിയായി ആ വ്യക്തിയെ മാത്രമേ കണക്കാക്കുകയുള്ളു. എന്നാല്‍, തെറ്റ് പട്ടികജാതി/വര്‍ഗ്ഗക്കാരാണ് ചെയ്യുന്നതെങ്കില്‍ ആ സമൂഹത്തെ മൊത്തംതന്നെ തെറ്റുകാരായി ചിത്രീകരിക്കും. റിട്ട.ചീഫ് ജസ്റ്റിസ് കെ.ജി.ബാകൃഷ്ണന്‍ അഴിമതി നടത്തിയോ ഇല്ലയോ എന്നു പറയാന്‍ ഞാനാളല്ല. പക്ഷേ, ഇദ്ദേഹം ചെയ്തു എന്നു പറയുന്ന അഴിമതി ഇദ്ദേഹം ജനിച്ച ജാതിക്കുകൂടി ചാര്‍ത്തിക്കൊടുക്കുന്നുണ്ട് പലരും. ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ഇദ്ദേഹത്തിന്റെ അഴിമതി പറഞ്ഞ കൂട്ടത്തില്‍ ഇങ്ങനെകൂടി (മാധ്യമം, 28.12.2010) പറഞ്ഞു: ''കെ.ജി.ബാലകൃഷ്ണന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയപ്പോള്‍ രാജ്യത്തെ ഏറ്റവും താഴെ തട്ടിലുള്ള ജനവിഭാഗത്തില്‍ നിന്ന് ഒരാള്‍ നീതിന്യായ വ്യവസ്ഥയുടെ ഉന്നത പീഠത്തില്‍ എത്തിയതില്‍ എല്ലാവരും സന്തോഷിച്ചു. അതുകൊണ്ടാണ് സുപ്രീം കോടതിയില്‍ 'ബാലകൃഷ്ണ യുഗം'ആരംഭിച്ചുവെന്ന് താന്‍ വിശേഷിപ്പിച്ചത്''. എന്തിനാണ് 'സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിനെ'നെക്കുറിച്ച് പറഞ്ഞത്? താഴെ തട്ടിലുള്ള ഏറ്റവും കറുത്ത ആള്‍ എന്ന യോഗ്യത വച്ചാണോ കെ.ജി.ബാലകൃഷ്ണനെ ചീഫ് ജസ്റ്റിസ് ആക്കിയത്? ചീഫ് ജസ്റ്റിസ്സാകാനുള്ള യോഗ്യതയുടെ അടിസ്ഥാനത്തില്‍ത്തന്നെയാണ് ഇദ്ദേഹം ആ സ്ഥാനത്തെത്തിയത്. അല്ലാതെ, ആരുടെയും ഔദാര്യം കൊണ്ടല്ല. എല്ലാവരും സന്തോഷിച്ചു എന്നു പറയുന്നു. അങ്ങനെ എല്ലാവരും സന്തോഷിക്കില്ല. ഒരു പട്ടികജാതിക്കാരന്‍ ഉന്നത സ്ഥാനത്ത് എത്തിയാല്‍ എല്ലാവരും സന്തോഷിക്കണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത് ഈ നൂറ്റാണ്ടെങ്കിലും കഴിയേണ്ടിവരും. ഒരു ദലിതന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസായാല്‍ എങ്ങനെയാണ് 'ദലിത് യുഗം' ആരംഭിക്കുക? ആത്മാര്‍ത്ഥതയില്ലാത്ത 'ഹരിജന പ്രേമ ഗീര്‍വാണങ്ങള്‍' മാത്രമാണിത്. അതി ഭീകര അഴിമതി നടത്തിയ മറ്റു പലരുമുണ്ടല്ലോ ഇവിടെ; തെളിയിക്കപ്പെട്ട അഴിമതികള്‍ തന്നെ. അവരെയൊന്നും ബ്രാഹ്മണ പാരമ്പര്യത്തില്‍ നിന്നു വന്നയാള്‍, ക്ഷത്രിയകുലജാതന്‍, വൈശ്യവിഭാഗത്തില്‍ പിറന്നവന്‍, അയ്യര്‍ വര്‍ഗ്ഗക്കാരന്‍, റാവു കുടുംബത്തിലുള്ളയാള്‍ എന്നൊന്നും പറഞ്ഞു കേള്‍ക്കാറില്ലല്ലോ. അതുണ്ടാകില്ല. അവരൊക്ക വ്യക്തികള്‍ മാത്രം! ദലിതരുടെ കാര്യം വരുമ്പോള്‍ മാത്രം വ്യക്തികള്‍ സമുദായങ്ങളായി മാറും!! പട്ടികജാതി/വര്‍ഗ്ഗക്കാരുടെ ജീവിതപ്പാതയില്‍ നിറയെ മുള്ളുകളും മുരടുകളും ഉഗ്ര വിഷമുള്ള മൂര്‍ഖന്‍ പാമ്പുകളും മാത്രമല്ല കണ്‍മുമ്പില്‍ നിന്നു കരയുകയും കാണാതെ വന്ന് കഴുത്ത് ഞരിക്കുകയും ചെയ്യുന്ന ചതിയന്മാരുമാണുള്ളത്. ഇത് മറ്റുള്ളവരെക്കാളേറെ തിരിച്ചറിയേണ്ടത് പട്ടികജാതി/വര്‍ഗ്ഗക്കാരാണ്.

ഗുരുദർശനം ആനയാണ്, നമ്മൾ അന്ധരും





വലിയ ചുണ്ടൻവള്ളങ്ങൾ മത്സരിക്കാനെത്തുന്ന പുന്നമടക്കായലിനു കുറുകേ ഒരു കൊച്ചുവള്ളത്തിലിരുന്നാണ് യാത്ര. ആകാശം മഴമേഘങ്ങൾ നിറഞ്ഞ് വിങ്ങിനില്ക്കുന്നു. വൻ ഹൗസ്ബോട്ടുകളുടെ ഓളങ്ങളിൽ വള്ളം ഉലയുന്നുണ്ട്.

"ഈ വഴിക്ക് പണ്ട് ഗുരുദേവൻ വന്നിരുന്നു. ഇതുപോലൊരു ചെറിയവള്ളത്തിൽ. ഇവിടം ജലോത്സവത്തിന് പറ്റിയ ഇടമാണെന്ന് അന്ന് സ്വാമി അരുൾചെയ്തതായി പഴമക്കാർ പറഞ്ഞുകേട്ടിട്ടുണ്ട്.' നെഹ്രുട്രോഫി വാർഡിലെ എസ്.എൻ.ഡി.പിയോഗം ശാഖാപ്രസിഡന്റ് കാർത്തികേയൻ പറയുന്നു. ഏതു നാട്ടിൽ ചെന്നാലും ഇങ്ങനെ ഓരോ കഥ കേൾക്കാം. എവിടെയും എല്ലാവർക്കും കാത്തുവയ്ക്കാൻ എന്തെങ്കിലും നല്കാതെ സ്വാമിതൃപ്പാദങ്ങൾ മടങ്ങുക പതിവില്ലായിരുന്നല്ലോ‌.

വാസ്തവത്തിൽ ഒരു പുരുഷായുസ് ഗുരുവിനെ അറിയാൻ നീക്കിവച്ചാൽ നമുക്ക് ലഭിക്കുന്നത് ഈ കൊച്ചുവള്ളത്തിന്റെ വിസ്തൃതിയിലുള്ള ജ്ഞാനമായിരിക്കും. അഗാധമായ ഈ ജലപ്പരപ്പും തലയ്ക്കുമുകളിലെ അനന്തമായ ആകാശവുംപോലെ ഗുരുസ്വരൂപം പിന്നെയും ആണ്ടു പരന്ന് കിടക്കും. ഹൗസ്ബോട്ടുകളുടെ ഓളങ്ങൾപോലെ പ്രതിസന്ധികളും സഹജവാസനകളും ജീവിതമാകുന്ന കൊച്ചുവള്ളത്തെ ഇതുപോലെ ഉലച്ചുകൊണ്ടിരിക്കും. മഹിമാവാർന്ന ഗുരുപദസ്മരണയുണ്ടെങ്കിൽ മാത്രമേ നമുക്ക് കരയേറാൻ സാധിക്കൂ. അല്ലെങ്കിൽ പിടിവിട്ട് ആഴക്കെട്ടിലേക്ക് പതിക്കും. പിന്നെ ഒരു ശിലാഖണ്ഡംതേടി ബ്രഹ്മസ്വരൂപൻ വരുന്നതുവരെ വെള്ളത്തിനടിയിൽ ചെളിയിൽപുതഞ്ഞ് കിടക്കേണ്ടിവരും,
ഏഴുദിവസത്തെ ഗുരുദേവ ദിവ്യപ്രബോധന യജ്ഞം നടക്കുകയായിരുന്നു കുട്ടനാട്ടിൽ. അതിന്റെ സമാപനദിവസം ഗുരുഭക്തരോട് സംവദിക്കാനാണ് ഈ യാത്ര.

പണ്ട്, 25 വർഷത്തെ പ്രവർത്തനംകൊണ്ട് വെറും 4200 അംഗങ്ങളുമായി ശുഷ്കിച്ചുനിന്ന എസ്.എൻ.ഡി.പി യോഗം അതിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തി നൽകുമാറാകണം എന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ യോഗത്തെ ശക്തിപ്പെടുത്താൻ ഗുരുദേവൻ തന്റെ പ്രിയശിഷ്യൻ ടി.കെ. മാധവനെ അയച്ചത് ഈ കുട്ടനാടിന്റെ മണ്ണിലേക്കായിരുന്നു. "ഈഴവനെന്ന പേര് ഒരു ജാതിയെയോ മതത്തെയോ സൂചിപ്പിക്കുന്നില്ല. അതിനാൽ ഈ യോഗത്തിൽ ജാതിമതഭേദം നോക്കാതെ അംഗങ്ങളെ ചേർക്കാവുന്നതാണ്. യോഗത്തിന് ധാരാളം അംഗങ്ങൾ ചേരട്ടെ എന്നു നാം ആശംസിക്കുന്നു' എന്നൊരു കുറിപ്പും തൃപ്പാദങ്ങൾ സ്വന്തം കൈപ്പടയിൽ എഴുതി ശിഷ്യന് നല്കി.

സ്വാമിയുടെ അനുഗ്രഹവാക്യവുംകൊണ്ട് കുട്ടനാട്ടിലെത്തിയ ടി.കെ. മാധവനെ മണ്ണിന്റെ മക്കൾ ഇരുകൈകളുംനീട്ടി സ്വീകരിച്ചു. പുളിങ്കുന്ന് കുന്നുമ്മേൽ സന്മാർഗ പ്രകാശിനി സഭാംഗമായ സി.കെ. കുഞ്ഞുകൃഷ്ണൻ, കുറ്റിക്കാട്ട് ശങ്കരൻ ചാന്നാർ എന്നിവർ ഉത്സാഹത്തോടെ കൂടെനിന്നു. മൂന്നുതവണകൊണ്ട് അവർ നൽകിയ നൂറുരൂപയായിരുന്നു മാധവന്റെ മൂലധനം. കുട്ടനാടൻ ജനതയെ ജാതിതിരിച്ചുകാണാതെ അവരുടെ അവകാശപ്പോരാട്ടങ്ങളിലും പ്രകൃതിക്ഷോഭംമൂലമുണ്ടാകുന്ന നാശനഷ്ടങ്ങളിലും ആളും അർത്ഥവുമായി മാധവനും കൂട്ടരും നിലകൊണ്ടു. അവർക്കായി ഒരുമയുടെ കുടക്കീഴൊരുക്കിയത് ശ്രീനാരായണഗുരു എന്ന ദിവ്യനാമം മാത്രമായിരുന്നു. വെളിയനാട്, കാവാലം, ചാത്തംകരി, കുമരകം, ചങ്ങംകരി, തകഴി, കുന്നുമ്മ, കഞ്ഞിപ്പാടം, ചമ്പക്കുളം, പൊങ്ങ, പുളിങ്കുന്ന്, കുട്ടമംഗലം, പള്ളാത്തുരുത്ത് എന്നിവിടങ്ങളിൽ എസ്.എൻ.ഡി.പി യോഗത്തിന് വേരോടി. മൂന്നുമാസക്കാലത്തെ പ്രവർത്തനംകൊണ്ട് 3100 അംഗങ്ങളാണ് ചേർന്നത്. ടി.കെയുടെ പ്രഭാഷണവും സത്യദേവന്റെ ഹരികഥയുമായിരുന്നു പ്രചാരണായുധങ്ങൾ. ഗുരു എന്ന സത്യസ്വരൂപത്തോട് നീതിപുലർത്തുന്ന സമീപനമായിരുന്നു അവരുടേത്. സാഹിത്യം, മതം, സമുദായ- രാഷ്ട്രീയ ചരിത്രം എന്നിവയെല്ലാം നല്ല അറിവുള്ളവരെ കൊണ്ടുവന്ന് കർഷകജനതയ്ക്ക് പകർന്നുകൊടുത്തു. സംഘവഴക്കുകളും കക്ഷിമത്സരങ്ങളും സിവിൽ- ക്രിമിനൽകേസുകളും രാജിയാക്കി. സംഘടനകൊണ്ട് എങ്ങനെ ശക്തരാകാം എന്ന് കേരളം കണ്ടത് കുട്ടനാട്ടിൽ ഗുരുശിഷ്യർ നടത്തിയ ഈ ജൈത്രയാത്രയിൽനിന്നായിരുന്നു.

വള്ളം യജ്ഞവേദിയിലേക്ക് അടുക്കാറായി. അവിടെ പ്രഭാഷണം നടക്കുന്നുണ്ട്. അതൊന്നും കാര്യമാക്കാതെ പാലത്തിന്റെ കൈവരിയിൽ ചാരി അക്കരെ പട്ടണത്തിന്റെ ആകാശച്ചെരുവിലേക്ക് നോക്കി നില്ക്കുകയാണ് ഒരുപറ്റം യുവാക്കൾ. ഹാളിനുള്ളിൽ കുറച്ച് അമ്മമാരും വൃദ്ധജനങ്ങളും മാത്രം.

മൈക്കിനുമുന്നിൽ നില്ക്കുമ്പോൾ, `എന്തു പറയാനാണ് വന്നിരിക്കുന്നത് ' എന്ന ചോദ്യഭാവമാണ് സദസ്യരുടെ മുഖത്തു കണ്ടത്. `നന്ദി പറയാൻ വന്നതാണ്' എന്ന് മറുപടി. `എന്തിന്' എന്നായി അവർ. `ഒരു പിടിച്ചോറിന്' എന്നുത്തരം. `കേരളത്തിന്റെ മണ്ണിൽ ജനിച്ചവരാരും നിങ്ങൾ നല്കിയ ഒരു പിടി ചോറുണ്ണാതെ മരിച്ചിട്ടുണ്ടാവില്ലല്ലോ കുട്ടനാട്ടുകാരേ' എന്ന് അല്പം വിശദമാക്കി. പുറംലോകത്തിന്റെ ആഡംബരജീവിതത്തോട് കിടപിടിക്കാനാവാതെ ഇന്നും ചെളിയും വെള്ളവും കൈത്തോടും കൊതുമ്പുവള്ളവുമൊക്കെയായി കഴിയുന്നതിന്റെ നിരാശകളിൽനിന്ന് അവർ ഉണരുന്നത് കണ്ടു. ഈ വിസ്തൃതമായ ഭൂലോകത്ത് തന്റെ കാല്പാദം താങ്ങുന്ന മണ്ണിന് അതിന്റേതായ പവിത്രതയും സമ്പന്നതയും ഉണ്ടെന്ന ബോധമാണ് ഓരോവ്യക്തിയിലും അഭിമാനബോധം ഉണർത്തുന്നത്. അത് തൊട്ടുണർത്തിയപ്പോൾ പാലത്തിന്റെ കൈവരികളിൽ ചെറിയ അനക്കം തട്ടിത്തുടങ്ങി. കുറച്ചു യുവാക്കൾ ഹാളിനുള്ളിൽ വന്ന് ഗുരുവിനെക്കുറിച്ച് പറഞ്ഞതൊക്കെ കേട്ടു തുടങ്ങി. ഗുരുവിനെ അറിയുന്നതുകൊണ്ടും ചരിത്രകഥകൾ കേൾക്കുന്നതുകൊണ്ടും എന്ത് പ്രയോജനം എന്ന ചിന്തയാണ് പുത്തൻതലമുറയെ ഇത്തരം യജ്ഞവേദികളിൽനിന്ന് അകറ്റുന്നത്. സ്വന്തം ജീവിതത്തെ ഇത്തരം അറിവുകൾ എങ്ങനെ പരിപോഷിപ്പിക്കും എന്നവർക്ക് അറിയില്ല. ഗുരുദർശനത്തെ ജീവിതപരിസരവുമായി ബന്ധിപ്പിച്ച് പറഞ്ഞുകൊടുക്കാൻ നമ്മൾ തയ്യാറാകുന്നുമില്ല. ഇന്ന് സ്വീകരണങ്ങളും പ്രതിഷേധങ്ങളും മാത്രമായി സംഘടനാപ്രവർത്തനം ചുരുങ്ങിപ്പോകുകയാണ്. ഗുരുവിനെ അറിയുന്നത് അവനവനെ അറിയാൻ വേണ്ടിയാണെന്നതാണ് ഒന്നാം പാഠം. സ്വന്തം ശക്തിദൗർബല്യങ്ങൾ തിരിച്ചറിഞ്ഞാൽ പിന്നെ ഒരു പ്രതിസന്ധിക്കും തളർത്താനാവില്ല. ജാതി, മതം, ദേശം എന്നീ വികാരങ്ങൾകൊണ്ട് കുറച്ചുപേരെ ഒന്നിപ്പിക്കാം. അതേസമയം അവർ മറ്റുള്ളവരിൽനിന്ന് അകലുന്നു എന്നോർക്കണം. ഗുരു എന്നനാമം ഭേദമില്ലാതെ എല്ലാവരെയും ഒന്നിപ്പിക്കാൻ കരുത്തുള്ളതാണ്. അത് തിരിച്ചറിയാതെ ഗുരുവിനെ അറിയുന്നു എന്ന് നടിക്കുകയാണ്, ആനയെ കണ്ട അന്ധരെപ്പോലെ നമ്മൾ.

ഒരിക്കൽ ഗുരുവും ശിഷ്യരും രമണമഹർഷിയെ ദർശിക്കാനെത്തിയ സന്ദർഭമാണ് ഓർമ്മവരുന്നത്. ഗുരു രമണമഹർഷിയുടെ ശിഷ്യരോടു ചോദിച്ചു, "നിങ്ങൾക്ക് അദ്ദേഹത്തെ അറിയാമോ?'

"അറിയാം.'

സ്വന്തം ശിഷ്യരോടു ചോദിച്ചു. അവരും പറഞ്ഞു "അറിയാം.' ഗുരു അതുകേട്ട് മൗനമായിരുന്നു. കുറച്ചുകഴിഞ്ഞ് ഇങ്ങനെ മന്ത്രിച്ചു: "അപ്പോൾ നമുക്ക് മാത്രമാണല്ലേ അറിയാത്തത്...'

By: Sajeev Krishnan

ഗുരുവിനും വര്‍ണ്ണം പൂശുന്നവര്‍...!



ശ്രീനാരായണ ഗുരുദേവന്‍ പുതിയതായി ഒന്നും തന്നെ പറഞ്ഞിട്ടില്ല, പറഞ്ഞതെല്ലാം ഗീതയും മനുസ്മൃതിയും വേദങ്ങളും പുരാണങ്ങളും അദ്വൈതവും മാത്രമാണ് എന്നാണു ഗുരുസ്നേഹികള്‍ എന്ന് നടിക്കുന്ന ചില അഭിനവ പണ്ഡിതന്മാര്‍ ഈയിടെ ആയി പറഞ്ഞു പരത്തുന്ന സിദ്ധാന്തം. ചിന്താശക്തി ഒട്ടും തന്നെ ഇല്ലാത്ത ചിലര്‍ക്ക് ഒറ്റ വാക്കില്‍ ഇത് കേള്‍ക്കുമ്പോള്‍ ശരി എന്ന് തോന്നാം എങ്കിലും ഇങ്ങനെയുള്ള കഥകള്‍ ഗുരുവിനും ഒരു നൂറു വര്‍ഷത്തിനു ശേഷം സമൂഹത്തില്‍ പെട്ടെന്ന് പൊങ്ങി വരാന്‍ എന്താണ് കാരണം..? ഇതുവരെ ഗുരുവിനോട് സ്നേഹം ഇല്ലാതിരുന്ന ചിലര്‍ക്ക് പെട്ടെന്ന് ഗുരുസ്നേഹം ഉണ്ടാകാന്‍ ഉള്ള കാരണം എന്താണ്...? (ഇപ്പോഴും തൃപ്രയാര്‍ പോലെയുള്ള ക്ഷേത്രങ്ങളില്‍ ഗുരുവിനോട് അയിത്തം മുതലായ കാര്യങ്ങള്‍ വിട്ടു കളയുക.)

നമുക്ക് കാര്യത്തിലേക്ക് കടക്കാം. ഗുരുദേവന്‍ പുതിയതായി ഒന്നും പറഞ്ഞില്ല എങ്കില്‍, എന്തുകൊണ്ട് ഗുരുവിനു മുന്‍പ് ഇവിടെ ഉണ്ടായിരുന്നവര്‍ ഇന്ന് നാം മാഹാത്മ്യം കൊട്ടി ഘോഷിക്കുന്ന പൈതൃക ഗ്രന്ഥങ്ങള്‍ ഉപയോഗിച്ച് സമൂഹത്തില്‍ ജാതി-വര്‍ണ്ണ വ്യവസ്ഥകള്‍ നടപ്പിലാക്കി..? മൃഗങ്ങളുടെ പരിഗണന പോലും കൊടുക്കാതെ ഒരു വലിയ ജനവിഭാഗത്തെ അടിച്ചമര്‍ത്തി അവരെ കൊള്ളയടിക്കുകയും കൊല്ലുകയും കൊല വിളിക്കുകയും ചെയ്തു...? ഗുരുവിനു മുമ്പും ഇവിടെ പേരെടുത്ത സന്യാസിമാരും ഗുരുക്കന്മാരും ഉണ്ടായിരുന്നു. എന്തുകൊണ്ട് അവര്‍ ആരും തന്നെ ഈ സംസ്കാര ശൂന്യതയെ എതിര്‍ത്തില്ല..? അവര്‍ ഈ പറയുന്ന വിശുദ്ധ ഗ്രന്ഥങ്ങള്‍ പഠിക്കുകയും പ്രസംഗിക്കുകയും ചെയ്തപ്പോള്‍, അതെ അവര്‍ തന്നെ ശൂദ്രന്‍ വേദം പഠിക്കരുത് എന്നും കേട്ടാല്‍ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണം എന്നും പറയുന്ന സ്മൃതിവാക്യങ്ങളെ എന്തുകൊണ്ട് ന്യായീകരിച്ചു..? ബ്രാഹ്മണന്‍ മാത്രം പ്രതിഷ്ഠ നടത്തണം, പൂജ നടത്തണം എന്നുള്ള അന്ധവിശ്വാസങ്ങളെ എന്തുകൊണ്ട് ഗുരുവിനു മുന്‍പ് ഇവിടെ വന്ന മഹാഗുരുക്കന്മാര്‍ ന്യായീകരിച്ചു..? ഇന്നു ചാതുര്‍ വര്‍ണ്ണ്യത്തെ ന്യായീകരിക്കുന്ന അഭിനവ ശൂദ്രന്മാരുടെ രണ്ടു തലമുറ മുന്‍പ് ഉണ്ടായിരുന്നവരുടെ കുഴിമാടം തോണ്ടി പരിശോധിച്ചാല്‍, അവരുടെ ശരീരത്തില്‍ മനുസ്മൃതിയും വേദ വാക്യങ്ങളും മന:പാഠം ആക്കിയവര്‍ അത് നടപ്പിലാക്കാന്‍  കൊടുത്ത അടിയുടെ പാട് കാണാം. പഠിച്ചവര്‍ക്ക് ഇത്രമാത്രം മനോഹരമായ സംസ്കാരം നല്‍കിയ അതെ ഗ്രന്ഥങ്ങള്‍ ആണോ ഗുരുദേവന്‍ വ്യാഖ്യാനിച്ചത്..? അതാണോ നമ്മള്‍ പഠിക്കേണ്ടത്..? ആയിരക്കണക്കിന് മഹാഗുരുക്കന്മാര്‍ വന്നു പോയതിനു ശേഷവും എന്തുകൊണ്ട് കേരളത്തിന്‌ പുറത്ത്  "ഹിന്ദുക്കളുടെ ഇടയില്‍ മാത്രം" തൊട്ടുകൂടായ്മ തീണ്ടിക്കൂടായ്മ മുതലായ വൃത്തിഹീനമായ അനാചാരങ്ങള്‍ ഇന്നും നില നില്‍ക്കുന്നു..?

ഇതൊന്നും കൂടാതെ ഭഗവദ്ഗീതയില്‍ ഗുരുവിനെ ബന്ധിക്കാന്‍ വേറൊരു കൂട്ടം ശൂദ്രന്മാര്‍ കിണഞ്ഞു ശ്രമിക്കുന്നു. അധ:കൃതരെ മുഴുവന്‍ ഒരുമിച്ച് വിളിച്ച് നിര്‍ത്തി ഗുരു പറഞ്ഞോ; കൊന്നു കളയൂ ഈ വരേണ്യ വര്‍ഗ്ഗ വിഭാഗത്തെ, ഒരെണ്ണത്തെ വിടരുത്...! മരിച്ചാല്‍ സ്വര്‍ഗ്ഗം, ജയിച്ചാല്‍ ഭൂമി...! ഇനി അഥവാ നിങ്ങള്‍ കൊന്നില്ലെങ്കില്‍ ഞാന്‍ കൊല്ലും. പക്ഷെ ഞാന്‍ പറഞ്ഞത് അനുസരിക്കാതെ ഇരുന്നാല്‍ നിങ്ങള്‍ നശിക്കും എന്ന്...? ഗീതാ തത്വം അനുസരിച്ച് ഇങ്ങനെയല്ലേ പറയേണ്ടത്..? ഗുരു പിന്തുടര്‍ന്നത് ഭഗവദ് ഗീതയല്ല, അഹിംസയാണ് സാക്ഷാല്‍ ശ്രീബുദ്ധന്റെ ആഹിംസ. സമൂഹത്തില്‍ അന്ന് വരെ നില നിന്നിരുന്ന അന്ധവിശ്വാസങ്ങള്‍ എല്ലാം കടപുഴക്കി എറിഞ്ഞ ഗുരുദേവന്‍ പറഞ്ഞത് അന്ന് വരെ ആരും പറയാത്ത ആശയങ്ങള്‍ ആണ് എന്നത് കൊണ്ടാണ് ശ്രീനാരായണ ഗുരുദേവന്‍ കോടാനുകോടി ഗുരുഭക്ത ഹൃദയങ്ങളില്‍ ഇന്നും വസിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഭാരതത്തില്‍ മറ്റു എവിടെയും ഇല്ലാത്ത രീതിയില്‍ അനാചാരങ്ങളില്‍ നിന്നും കേരളം മാത്രം കുറച്ചെങ്കിലും മുക്തി നേടിയത്. ഗുരുദേവന് മുന്‍പ് കേരളത്തില്‍ ഉണ്ടായിരുന്ന അതേ ചാതുര്‍ വര്‍ണ്ണ്യ സംസ്കാരം വളരെ ഭംഗിയായി തന്നെ കേരളത്തിന് പുറത്ത് മിക്കവാറും ഭാരതം മുഴുവന്‍ ഇന്നും തുടരുന്നു എന്നത് എല്ലാവരും മനസ്സിലാക്കണം. അവിടെയുള്ള ഗുരുക്കന്മാര്‍ എല്ലാം ജനിച്ചപ്പോള്‍ തന്നെ സമാധിയായോ..?

ഗുരുദേവന്‍ പുതിയതായി ഒന്നും പറഞ്ഞിട്ടില്ല എങ്കില്‍ പിന്നെ എന്തിനു ഗുരുദേവ കൃതികള്‍ പഠിക്കണം..? ഗുരുവിനെ ആരാധിക്കണം..? അതിനു മുന്‍പ് ഉണ്ടായിരുന്നവര്‍ പറഞ്ഞത് ആണല്ലോ ഗുരുവും പറഞ്ഞത്...? അതുകൊണ്ട് മുന്‍പ് ഉണ്ടായിരുന്നവര്‍ പറഞ്ഞത് സ്വീകരിക്കുക, അവരെ ആരാധിക്കുക, അവര്‍ പറയുന്നത് അനുസരിക്കുക...! ഗുരുവിനു മുകളില്‍ അവരെ പ്രതിഷ്ഠിക്കുക. ഇതാണ് അവരുടെ വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്നത്. പിടിച്ച് നില്‍ക്കാന്‍ ആയി അവര്‍ അവസാനത്തെ അടവ് പ്രയോഗിക്കും. ഹിന്ദു മതം ദുഷിച്ചപ്പോള്‍ ആ ദൂഷ്യം നീക്കി ഹിന്ദു മതത്തെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ വന്ന മഹാഗുരുവാണ് ശ്രീനാരായണ ഗുരുദേവന്‍...! അത് വരെ പിടിച്ച് നിന്നവര്‍ അതില്‍ വീഴും...! പക്ഷെ എത്ര ഹിന്ദു ക്ഷേത്രങ്ങളില്‍ നിങ്ങള്‍ മറ്റു ഗുരുക്കന്മാരെ കാണുന്നത് പോലെ ഗുരുവിന്റെ ചിത്രമോ വിഗ്രഹമോ മറ്റോ വച്ച് ആരാധിക്കുന്നത് കണ്ടിട്ടുണ്ട്..? ഹൈന്ദവ ധര്‍മ്മത്തെ തന്നെ നവീകരിച്ച ഗുരുവിനെ ആരാധിക്കുന്നവര്‍ ആണോ ഈ വ്യാഖ്യാന ഫാക്ടറികള്‍ നടത്തുന്നവര്‍..? ഈ പറയുന്ന എത്ര പേര്‍ ഗുരുദേവന്‍ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താറുണ്ട്‌..? ഗുരുവിനെ പൂജിക്കാറുണ്ട്..? എത്ര ഹിന്ദു ക്ഷേത്രങ്ങളില്‍ ഗുരുദേവ കൃതികള്‍ പാരായണം ചെയ്യുന്നതും പഠിപ്പിക്കുന്നതും നിങ്ങള്‍ കണ്ടിട്ടുണ്ട്..? ഇതിനൊക്കെ മറുപടി പറയാന്‍ നില്‍ക്കുന്നവര്‍ക്ക് മൂക്ക് കൊണ്ട് ക്ഷ ഞ്ഞ വരക്കേണ്ടി വരും...!

ജാതിയും വര്‍ണ്ണവും നോക്കാതെ മനുഷ്യ കുലത്തിനു മുഴുവന്‍ വേണ്ടി സ്വന്തം കൊട്ടാരവും സുഖസൌകര്യങ്ങളും ഉപേക്ഷിച്ച് അലഞ്ഞു തിരിഞ്ഞു സത്യം കണ്ടെത്തി അത് ഉപദേശിക്കാന്‍ ജീവിതം നീക്കി വച്ച ശ്രീബുദ്ധനു ഭാരതത്തില്‍ സംഭവിച്ചത് എന്താണോ അതെ അവസ്ഥയിലേക്ക് ആണ് ഗുരുഭക്തര്‍ എന്ന് നടിക്കുന്ന ചാതുര്‍വര്‍ണ്ണ്യ തീവ്രവാദികളും അവരുടെ അടിമകളായ വ്യാഖ്യാന ശൂദ്രന്മാരും ശ്രീനാരായണ ഗുരുവിനെ ഇന്ന് കൊണ്ട് പോകുന്നത്. യഥാര്‍ത്ഥ ഗുരുഭക്തര്‍ അത് മനസ്സിലാക്കിയില്ല എങ്കില്‍ അടുത്ത തലമുറയ്ക്ക് ഗുരുദേവന്‍ അന്യനായിരിക്കും. പകരം ജാതിയും വര്‍ണ്ണവും സ്ഥാപിക്കാന്‍ ഓടി നടന്ന "ചാതുര്‍വര്‍ണ്ണ്യക്കോമരങ്ങള്‍" ഗുരുവിന്റെ സ്ഥാനത്ത് പ്രതിഷ്ടിക്കപ്പെടും. അതിനായി ആസൂത്രിതമായ നീക്കങ്ങള്‍ വളരെ ഭംഗിയായി തന്നെ നടക്കുന്നുണ്ട് എന്നത് എല്ലാ ഗുരുഭക്തരും മനസ്സിലാക്കണം. നഷ്ടപ്പെട്ടുപോയ ചാതുര്‍വര്‍ണ്ണ്യ സംസ്കാരം പൊടി തട്ടി എടുക്കുക എന്ന ലക്ഷ്യത്തോടെ; വെള്ള പൂശുന്ന ന്യായീകരണങ്ങളുമായി സമൂഹത്തെ എന്നെന്നും നശിപ്പിച്ച പുരോഹിതവര്‍ഗ്ഗവും അവരുടെ അടിമകളായ ആട്ടിന്‍തോല്‍ അണിഞ്ഞ "വ്യാഖ്യാന ശൂദ്രന്മാരും" സമൂഹത്തില്‍ ഇറങ്ങിക്കഴിഞ്ഞു...!

അങ്ങിനെ നമുക്ക് ഗുരുദേവന്‍ ഇവിടെ അവതരിച്ചത് മൂലം നഷ്ടപ്പെട്ടുപോയ സംസ്കാരശൂന്യതയുടെ ചാതുര്‍വര്‍ണ്ണ്യ സംസ്കാരം വീണ്ടെടുക്കാം...! നമ്മെ നാമാക്കിയ, "നമുക്കിതില്‍ പരം ദൈവം നിനയ്ക്കിലുണ്ടോ" എന്ന് കുമാരനാശാന്‍ സ്തുതിച്ച പരം ദൈവമായ ഗുരുവിനെ മറക്കാം...! പകരം നമ്മുടെ പൂര്‍വ്വികര്‍ക്ക് പൂര്‍ണ്ണമായും അന്യമായിരുന്ന, കാണുവാന്‍ കുറച്ച് കൂടി ഗ്ലാമറുള്ള; 24ct സ്വര്‍ണ്ണാഭരണങ്ങളും കാഞ്ചീപുരം പട്ടും ഉടുത്ത് ജ്വല്ലറികളുടെ പരസ്യമോഡലുകളായി നില്‍ക്കുന്ന സങ്കല്പ ദേവീ ദേവന്മാരെ ആരാധിക്കാം...!

By: Sudheesh NamaShivaya

മഹാകവി ടാഗോറിന്റെ ശിവഗിരി സന്ദര്‍ശനം



വൈദികമഠത്തിന്റെ മുറ്റത്ത് മഞ്ഞവെയിൽ ചാഞ്ഞുവീഴുന്നതു നോക്കിയിരിക്കെ പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നപോലെ ഗുരുസ്വാമി ശിഷ്യനോട് ചോദിച്ചു.

'ടാഗോറിന്റെ വിശ്വഭാരതിയെക്കുറിച്ച് കേട്ടുവോ?'

'ഉവ്വ്... പ്രാചീനഗുരുകുലങ്ങളെ അനുസ്മരിപ്പിക്കുന്ന ഒരു വിദ്യാലയമാണത്. അതിന് ധനസമ്പാദനത്തിനായി ഇന്ത്യമുഴുവൻ മഹാകവി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.'

പിറ്റേന്ന് രാവിലെ സ്വാമി വീണ്ടും ശിഷ്യനെ വിളിച്ചു: 'വിശ്വഭാരതിയെക്കുറിച്ച് ഒരു കുറിപ്പ് സംഘടിപ്പിക്കണം.'

ശിഷ്യൻ ടാഗോർ നടത്തിയ പ്രഭാഷണത്തിന്റെ ഒരു കോപ്പി സംഘടിപ്പിച്ചു. തന്റെ മഹാവിദ്യാലയത്തെക്കുറിച്ച് കവിയുടെതന്നെ വാക്യങ്ങൾ വായിച്ചുകേട്ടപ്പോൾ സ്വാമി തൃപ്പാദങ്ങളുടെ മുഖം സൂര്യപ്രഭയേറ്റ താമരദളംപോലെ തിളങ്ങി.

'നമ്മുടെ മനസിലുള്ള അതേ ആശയം തന്നെ.'

അല്പനേരം കഴിഞ്ഞ് മഹാകവി കുമാരനാശാനും സംഘവും ശിവഗിരിയിലെത്തി. കുമാരനാശാൻ തൃപ്പാദസമക്ഷം വിഷയം അവതരിപ്പിച്ചു:

'മഹാകവി ടാഗോർ കൊളംബ് സന്ദർശനംകഴിഞ്ഞ്കവടിയാർ കൊട്ടാരത്തിൽ തിരുമനസിന്റെ ആതിഥ്യം സ്വീകരിക്കുന്നുണ്ട്. സ്വാമി തൃപ്പാദങ്ങളെക്കാണാൻ അദ്ദേഹം വളരെമുമ്പേ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതൊരു അസുലഭ അവസരമായി തോന്നുന്നു. അദ്ദേഹത്തെ ഇങ്ങോട്ടു ക്ഷണിക്കണമെന്നാണ് അടിയങ്ങളുടെ അഭിപ്രായം. സ്വാമി അനുവദിക്കുമെങ്കിൽ...' ഇത് മുൻകൂട്ടി അറിഞ്ഞായിരുന്നുവോ സ്വാമി വിശ്വഭാരതിയെക്കുറിച്ച് കുറിപ്പ് അന്വേഷിച്ചു വരുത്തിച്ചതെന്നാലോചിച്ച് അടുത്തുനിന്ന ശിഷ്യൻ അമ്പരന്നു.

'പണം വേണം. ഉണ്ടോ?' സ്വാമി ചോദിച്ചു.

'സ്വാമി തൃപ്പാദങ്ങൾ ഒപ്പമുണ്ടെങ്കിൽ...'

ഗുരു ഒന്നും മിണ്ടിയില്ല.മൗനം സമ്മതമെന്നു കരുതി അവർ ഒരുക്കങ്ങൾക്ക് തുടക്കമിട്ടു.

കൊടിതോരണങ്ങളാൽ ശിവഗിരിയും പരിസരവും അലങ്കരിക്കപ്പെട്ടു. കുന്നിന്റെ താഴ്വരയിൽനിന്ന് വൈദികമഠത്തിലേക്കുള്ള വഴിയിൽ വിലകൂടിയ പരവതാനി വാങ്ങി വിരിച്ചു. മുത്തുക്കുടകളും ഗജവീരന്മാരും ആലവട്ടവും വർണാഭമായ ജാഥയും അണിനിരന്നു. അറിഞ്ഞും പറഞ്ഞും ജനാവലി അങ്ങോട്ടൊഴുകിക്കൊണ്ടിരുന്നു. ആനപ്പുറത്ത് ബുദ്ധന്റെ ചിത്രമാണ് എഴുന്നള്ളിച്ചത്. ഒരുക്കങ്ങൾ കാണാൻ ഗുരുസ്വാമി തൃപ്പാദങ്ങൾ വൈദികമഠം വിട്ടിറങ്ങിവരാത്തതിൽ ശിഷ്യർക്ക് നിരാശതോന്നി. അന്നേദിവസം രാവിലെ മുതൽ മഠത്തിന്റെ വാതിൽ തുറന്നിട്ടേയില്ല. സ്വാമിതൃപ്പാദങ്ങളുടെ ധ്യാനം മുറിഞ്ഞിട്ടുമില്ല.

ഉച്ചകഴിഞ്ഞതോടെ പെരുമഴയായി. സകലവിധ അലങ്കാരങ്ങളും ആനയും ആളും നനയുകയാണ്. വഴികൾ വെള്ളക്കെട്ടിലായി. ടാഗോർ വരാൻ വൈകുമെന്ന് സി. എഫ്. ആൻഡ്രൂസിന്റെ കമ്പി വന്നു. അത് തൃപ്പാദങ്ങളെ അറിയിക്കണമെന്നുണ്ട്. പക്ഷേ, ധ്യാനം മുറിക്കുന്നതെങ്ങനെ? 'സ്വാമി എല്ലാം അറിയുന്നുണ്ട്' എന്നു പറഞ്ഞ് ആശാൻ ശിഷ്യരെ സമാധാനിപ്പിച്ചു. ആറ്റിങ്ങലിൽ ടാഗോർ എത്തിയതറിഞ്ഞ് സംഘാടകരിൽ ഒരാൾ കാറുമായി അങ്ങോട്ടു പാഞ്ഞു. വഴിക്ക് ടാഗോറിനെയും സംഘത്തെയും കണ്ടു. മഴപെയ്ത് വഴികൾ നാശമായതിനാൽ ശിവഗിരി സന്ദർശനം വേണ്ടെന്നുവച്ച് കൊല്ലത്തേക്ക് പോവുകയാണെന്ന് ആൻഡ്രൂസ് പറഞ്ഞു. സംഘാടകൻ വ്യസനപ്പെട്ടു: 'വലിയ ഒരു ജനാവലിയും ഞങ്ങളുടെ കൺകണ്ട ദൈവവും അവിടെകാത്തിരിക്കുമ്പോൾ നിങ്ങൾക്ക് മടങ്ങാനാവുമോ?' അങ്ങനെ അവർ വർക്കലയിലേക്ക് വാഹനം തിരിച്ചു. അല്പം മുമ്പുവരെ റോഡിൽ ഉണ്ടായിരുന്ന വെള്ളക്കെട്ട് എവിടെ?

മഴതോർന്ന്പ്രഭവിടർന്ന അന്തരീക്ഷത്തിൽ കുളിച്ചൊരുങ്ങിയ ശിവഗിരിക്കുന്ന് കണ്ട് വിശ്വമഹാകവി ആശ്ചര്യചകിതനായി. ഡോ. പല്പു നൽകിയ ഹാരവും ഏറ്റുവാങ്ങി അദ്ദേഹം ബംഗ്ലാവിൽ വിശ്രമിച്ചു. ആഢംബരങ്ങൾക്ക് വലിയ പണം ചെലവായതിനാൽ വിശ്വഭാരതിക്കുവേണ്ടി കൊടുക്കാൻ സംഭാവനയൊന്നും സംഘാടകർ കരുതിയിരുന്നില്ല. കേരളത്തിന്റെ ഗുരുദേവനും ബംഗാളിന്റെ ഗുരുദേവനും തമ്മിൽ കണ്ടുമുട്ടുന്ന നിമിഷം സ്വർഗീയമാക്കുക എന്നേ അവർ ആഗ്രഹിച്ചിരുന്നുള്ളൂ.

അപ്പോൾ അപ്രതീക്ഷിതമായി സദസിലേക്ക് ശുഭ്രവസ്ത്രധാരി കടന്നുവന്നു. എവിടെയോ കണ്ടുമറന്ന മുഖം? അദ്ദേഹം എല്ലാവരെയും നോക്കി പുഞ്ചിരിച്ചിട്ട് വിശ്വമഹാകവിക്ക് വന്ദനം പറഞ്ഞു. കാൽലക്ഷത്തോളം രൂപ ടാഗോറിന്റെ പാദസമക്ഷം വച്ചു. 'എല്ലാം എന്റെ ഗുരുവിന്റെ ഇച്ഛപ്രകാരം' എന്നുപറഞ്ഞ് തൊഴുതു മടങ്ങി. ടാഗോറിനാവട്ടെ വർണാഭമായ വരവേല്പിനെക്കാൾ തന്റെ വിശ്വഭാരതിക്ക് കിട്ടിയ ആ സഹായധനമാണ് ഏറെ സംതൃപ്തി നൽകിയത്.

വൈദികമഠം തുറന്നു. ബാലാർക്കനെപ്പോലെ സ്വാമി തൃപ്പാദങ്ങൾ ഉദിച്ചുനിന്നു. ഇരുകൈകളും നീട്ടി അന്നാദ്യമായി സ്വാമി ഒരു അതിഥിയെ വരവേറ്റു. ഹർഷ പുളകിതനായി ടാഗോർ ആ ദിവ്യസ്പർശം ഏറ്റുവാങ്ങി. അവർ തമ്മിലുള്ള സംഭാഷണത്തിന് ദ്വിഭാഷിയാകാൻ ചുമതലപ്പെടുത്തിയിരുന്നത് ഗുരുസ്വാമി തമ്പിയെന്നു വിളിച്ചിരുന്ന പി. നടരാജനെ (നടരാജഗുരു) ആയിരുന്നു. ആ സമയം പെട്ടെന്ന് മറ്റൊരാൾ (കുമാരനാശാന്‍) വന്ന് ദൗത്യം കവർന്നെടുത്തു. അതുകണ്ട് നടരാജൻ പിൻവലിഞ്ഞു. തമ്പിയുടെ ഹൃദയം മുറിയുന്നതറിഞ്ഞ് ഗുരു നിർന്നിമേഷനായി.

ഗുരുസ്വാമി ചെയ്യുന്ന നല്ലകാര്യങ്ങളെ ടാഗോർ പ്രകീർത്തിച്ചു.

'നാം ഒന്നും ചെയ്യുന്നില്ലല്ലോ. ഇനി എന്തെങ്കിലും ചെയ്യാനാവുമെന്നും തോന്നുന്നില്ല' എന്നായിരുന്നു തൃപ്പാദങ്ങളുടെ മറുപടി. അപരന് അവകാശപ്പെട്ട മുതലും സ്ഥാനവും ആഗ്രഹിക്കുകയോ കവർന്നെടുക്കുകയോ ചെയ്യരുതെന്ന ഗുരുപാഠം മറന്ന ദ്വിഭാഷിക്ക് അതിന്റെ ശരിയായ അർത്ഥം വിശദമാക്കാൻ കഴിഞ്ഞില്ല.

അതറിഞ്ഞിട്ടെന്നപോലെ ടാഗോർ പറഞ്ഞു: 'സ്വാമി ജനങ്ങളുടെ കണ്ണ് തെളിച്ചുകൊടുക്കണം'

ഗുരു: 'അവരുടെ കണ്ണു തുറന്നുതന്നെയാണിരിക്കുന്നത്. എന്നിട്ടും അവർക്ക് കാണാൻ കഴിയുന്നില്ല.'

ആ ഗുരുമൊഴിയുടെ അർത്ഥതലം മനസിലാക്കാൻ ടാഗോറിന് ദ്വിഭാഷിയുടെ ആവശ്യം വേണ്ടിവന്നില്ല. മടങ്ങുമ്പോൾ ടാഗോർ ഡോ. പല്പുവിനോടുചോദിച്ചു:

'ബംഗാളിൽ കൊണ്ടുവരാമോ ഗുരുസ്വാമിയെ ?'

ഒരു വലിയലക്ഷ്യത്തിന്റെ സാഫല്യത്തിനായി സഹായംതേടിയാണ് ടാഗോർ വരുന്നതെന്ന് ഗുരുവിന് അറിയാമായിരുന്നു. അതിന് പണംകൊടുത്തു സഹായിക്കണം. കഴിവുണ്ടോ? എന്നായിരുന്നു ഗുരു ആശാനോടു ചോദിച്ചത്. വരവേല്പിന്റെ ആർഭാടങ്ങൾക്കായി ചെലവിട്ട പണം ആ മഹത്തായ ലക്ഷ്യത്തിന് നൽകിയിരുന്നെങ്കിൽ എന്ന് ഗുരു ആഗ്രഹിച്ചു. സദസിന് അപരിചിതനായ ഒരാൾവന്ന് ടാഗോറിന് പാദകാണിക്കവച്ചതിന്റെ അടുത്ത നിമിഷമാണ് വൈദികമഠം തുറക്കപ്പെട്ടതെന്ന കാര്യം ഏവർക്കും അത്ഭുതകരമായി. അതിഥിയുടെ ആവശ്യമറിഞ്ഞ സത്കാരമാണ് ശരിയായ അതിഥി യജ്ഞം എന്ന് പ്രവൃത്തിയാൽ ബോദ്ധ്യപ്പെടുത്തുകയായിരുന്നു വിശ്വമഹാഗുരു!

വിശ്വഭാരതിയിലൂടെ ബംഗാൾ കണ്ണുതുറന്നു. അതിനാൽ അവർക്കിന്നും ഒരു ഗുരുദേവനേ ഉള്ളൂ; അത് ടാഗോറാണ്. ഗുരു മൊഴിഞ്ഞതുപോലെ, നാം അവരേക്കാൾ മുമ്പേ കണ്ണുതുറന്നു. പക്ഷേ, കാണേണ്ടത് കണ്ടില്ല. അതിനാൽ നമുക്കിന്ന് ഒരുപാട് 'നക്ഷത്രഗുരുക്കന്മാർ' "ദേവന്മാര്‍". കെട്ടിപ്പിടിക്കുന്നു.. ശിവലിംഗം വായീന്ന് ശര്ടിക്കുന്നു.. ഭസ്മമെടുക്കുന്നു...മോതിരമെടുക്കുന്നു.. മാലയെടുക്കുന്നു... തുളുന്നു ചാടുന്ന...പലരും 24 മണിക്കൂറും പല്ലും വെളിയില്‍ കാണിച്ചിരിക്കുന്നു. മന്ദസ്മിതം തൂകുകയാണെന്നു ഭക്തര്‍ (?)...

എന്താണ് ശ്രീനാരായണ ഗുരു ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു ചിത്രവും ഇല്ലാത്തത് ??? ചിന്തിക്കുക....

കണ്ണിൽക്കാണുന്നതും കൈയിൽകിട്ടുന്നതുമെല്ലാം വാരിവലിച്ചെടുത്തിട്ട് മനസിനും ദേഹത്തിനും അജീർണ്ണം മാത്രം മിച്ചം...

ഈ അരുമയാം മഹാഗുരുവിനെ ആരറിയുന്നഹോ വിചിത്രം....

ഗുരുവിന്‍റെ പാദപദ്മങ്ങളില്‍ പ്രണാമത്തോടെ.. മനോജ്‌ കുമാര്‍ ബാലകൃഷ്ണന്‍

ശങ്കരാചാര്യരുടെ പിഴവിനെ തിരുത്തിയ ശ്രീ നാരായണ ഗുരുദേവന്‍


"അദ്വൈതം" എന്നത് ശങ്കര സൃഷ്ടിയായാണ് പരക്കെ അറിയപെടുന്നത്.. എന്നാല്‍ തെളിമയാര്‍ന്ന അദ്വൈത ചിന്തയില്‍ ജാതീയത എന്ന ചെളി കൂടി കലക്കുകയായിരുന്നു വാസ്തവത്തില്‍ ശങ്കരാചാര്യര്‍ . ശങ്കരന് മുന്‍പ് തന്നെ അദ്വൈതം എന്ന പേരില്‍ മതങ്ങള്‍ ഉണ്ടായിരുന്നു.. ഔപനിഷാദ്വൈതം , ബ്രഹ്മാദ്വൈതം, ശൂന്യദ്വൈതം , ശബ്ദാദ്വൈതം ഇവയൊക്കെ അതില്‍ ചിലതായിരുന്നു

ശ്രുതി വിരുദ്ധ മതങ്ങളെ ഖണ്ഡിച്ച ശങ്കരന്‍ ശ്രുതി സമ്മതമായ അദ്വൈത മതത്തെ സ്ഥാപിച്ചു. ശങ്കരാദ്വൈതം എന്ന് അദ്ധേഹത്തിന്റെ അനുയായികളും, ബ്രഹ്മണാദ്വൈതം എന്ന് വിമര്‍ശകരും പറയുന്ന സിദ്ധാന്തം.. അതിന്‍ പ്രകാരം രൂപം പ്രാപിച്ചതാണ് ഇന്ന് നാം കാണുന്ന വ്യവസ്ഥാപിത ഹിന്ദു മതം

രുചികരമായ പാല്‍പായസം കുടിക്കുമ്പോള്‍ അതിനകത്ത് കിടന്ന ഒരു കഷണം കഞ്ഞിര കുരു കടിച്ചാല്‍ എപ്രകാരം അത് വരെ അനുഭവിച്ച ആ രുചി കയ്പ് ആയി മാറുമോ അതെ പോലെ ആണ് ശങ്കര അദ്വൈതവും ..

വിവേക ചൂഡാമണി എന്നാ ഗ്രന്ഥത്തില്‍ ശങ്കരന്‍ ഭക്തിയുടെ ലക്ഷണത്തെ പറഞ്ഞിരിക്കുന്നത് ഇപ്രകാരം ആണ് " സ്വസ്വരൂപാനുസന്ധാനം ഭക്തിരിത്യഭിധീയതെ " അതായതു ഞാന്‍ ശുദ്ധന്‍ ആണ്, ബോധ സ്വരൂപന്‍ ആണ്, ആനന്ദസ്വരൂപന്‍ ആണ്. മുക്തനാണ് ഇങ്ങനെ തന്റെ സ്വരൂപത്തെ നിരന്തരം ചിന്തിക്കുന്നതാണ് ഭക്തി ... എന്നാല്‍ ആ ചിന്തകള്‍ക്കും മുകളില്‍ ശങ്കരനില്‍ ജാതീയത കുടി കൊണ്ടിരുന്നു .. ഒരു ചന്ടാളനില്‍ നിന്നും സത്യ ദര്‍ശനം ഉണ്ടാകും വരെ ശങ്കര അദ്വൈതം വെറും ബ്രാഹ്മണ അദ്വൈതം തന്നെ ആയിരുന്നു.. എന്നാല്‍ തെറ്റ് മനസിലാക്കിയ ശേഷവും അദ്ദേഹത്തിന് അത് പ്രായോഗിക ജീവിതത്തില്‍ പകര്‍ത്താന്‍ കഴിഞ്ഞില്ല എന്ന് വേണം കരുതാന്‍.. ഒന്നുകില്‍ ചെറുപ്പത്തില്‍ തന്നെ സമാധി ആകേണ്ടി വന്നതിനാല്‍ കഴിഞ്ഞു കാണില്ല.. അല്ലെങ്കില്‍ ജാതി എന്ന ചങ്ങലയില്‍ നിന്നും രക്ഷ നേടുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു കാണില്ല

ശങ്കരന്‍ ബ്രാഹ്മണനായി ജനിച്ചു ,ജീവിച്ചു. പുസ്തകങ്ങളില്‍ നിന്നും വാദങ്ങളില്‍ നിന്നും അദ്ദേഹം മനസിലാക്കാതെ പോയ അദ്വൈതം ഒരു ചന്ടാളന്‍ പകര്ന്നു കൊടുത്തു. മനീഷപഞ്ചക രചന അതിനു ശേഷം നടന്നതായി വേണം അനുമാനിക്കാന്‍ . ഗീതയിലെ "ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം" എന്ന വരികളും , ആബസ്തംഭ സൂത്രത്തിലെ “ജന്മത ശ്രേയ” എന്ന വാചകവും ജാതീയതയെ ദൈവവല്കരിച്ചു. ജാതി എന്നത് ദൈവം ഉണ്ടാക്കിയ കാര്യം ആണെന്ന് വിശ്വസിച്ചു ജീവിച്ച ജനത്തെ അവരുടെ ആ അന്ധവിശ്വാസത്തിനു ശക്തി നല്‍കുന്ന ഏറ്റവും മികച്ച സംഭാവനയാണ് തന്റെ ബ്രഹ്മസൂത്ര വ്യാഖ്യാനത്തിലൂടെ ശങ്കരന്‍ നല്കിയത്.

“ശുചം ആദ്രവതി ഇതി ശൂദ്ര” (വ്യസനത്തിന്റെ പിന്നാലെ പായുന്നവന്‍ ആണ് ശൂദ്രന്‍) എന്ന് ചില പണ്ഡിതന്മാര്‍ പറയുന്നു ചാന്ധോക്യോപനിഷത്തില്‍ രൈക്യ മുനി ജന്ശ്രുതി രാജാവിനെ വിളിക്കുന്നു ശൂദ്രന്‍ എന്ന് , ഇവിടെ രാജാവ്‌ ക്ഷത്രിയന്‍ എന്നറിയാഞ്ഞല്ല, മറിച്ചു ദുഖാര്‍ത്തന്‍തന്റെ സമീപം എത്തിയത് കൊണ്ടാണ് രൈക്യന്‍ ജന്ശ്രുതിയെ ശൂദ്രന്‍ എന്ന് വിളിച്ചത് .എന്നാല്‍ ശങ്കര വ്യാഖ്യാനത്തില്‍ ജാതി ശൂദ്രന്‍ എന്ന നിലയില്‍ ആണ് ഈ സംഭവത്തെ വര്‍ണ്ണിച്ചിരിക്കുന്നത്‌.

“സംസ്കരപാമര്ശാതടാഭാവഭിലാപച്ച” എന്ന് തുടങ്ങുന്ന സൂത്രത്തില്‍ ഉപനയനം തുടങ്ങിയ സംസ്കാരങ്ങള്‍ അനുവദിചിട്ടില്ലാത്ത ജാതി ശൂദ്രന് വേദ വിദ്യക്കധികാരം ഇല്ല എന്ന് വ്യക്തം ആക്കുന്നു .

“തെഷമെവൈതാം ബ്രഹ്മവിധ്യാം വാടതെ ശിരോവൃതം വിധിവല്‍ യിസ്തു ചീര്ണ്ണം ”.“ തടഭാവനിര്ധാരനെ ച പ്രവൃതെ “ എന്നാ സൂത്രം കൊണ്ട് പ്രവര്ത്തി്യില്‍ നിന്നും ജാതി ശൂദ്രന് വേദാധ്യായത്തിനു അധികാരമില്ല എന്ന് ശങ്കരന്‍ സമര്‍ഥിക്കുന്നു . ചാന്ധോക്യോപനിഷത്തില്‍ തന്നെ മറ്റൊരു കഥയില്‍ സത്യകാമനെ ബ്രാഹ്മണന്‍ ആയതിനാല്‍ മാത്രം ഉപനയിപ്പിക്കുന്ന ഗൌതമന്റെ കഥയും ജാതി മലിനതയെ സൂചിപ്പിക്കുന്നു.

“ശ്രവനാധ്യാനാര്ധപ്രതിശേധാല്‍ സ്മ്രുതെശ്ച്ച” എന്നാ സൂത്രത്തില്‍ വേദത്തില്‍ ശൂദ്രന് വേദത്തിന്റെ ശ്രവണവും, അദ്ധ്യയനവും , അര്‍ത്ഥചിന്തനവും പ്രതിഷേധിചിട്ടുള്ളത് കൊണ്ടും സ്മൃതിയില്‍ അങ്ങനെ പറഞ്ഞിട്ടുള്ളത് കൊണ്ടും ജാതി ശൂദ്രന് വേദ വിദ്യക്ക് അധികാരമില്ല എന്ന് ശങ്കരന്‍ സമര്‍ഥിക്കുന്നു.

ശ്രുതിയില്‍ ശൂദ്രന് വേദ ശ്രവണവും വേദ അദ്ധ്യയനവും ,വേദ അര്‍ത്ഥചിന്തനവും നിഷേധിച്ചിട്ടുണ്ട് “ഇതേല്‍ ശ്മശാനം യാല്‍ ശൂദ്ര തസ്മാല്‍ ശൂദ്രസ്യ സമീപേ നാധ്യെതവ്യം”

അര്‍ഥം:: ശൂദ്രന്‍ ശ്മശാനത്തിന് തുല്യം അശുദ്ധന്‍ ആകുന്നു അതിനാല്‍ ശൂദ്രന്റെ സമീപത്തിരുന്നു വേദ ധ്യാനം ചെയ്യരുത് .

പരശുരാമ സ്മൃതി ഇങ്ങനെ പറയുന്നു ,

“വേദക്ഷര വിച്ചരേന ശൂദ്ര പത്തി തല്ക്ഷശനാല്‍” അര്‍ത്ഥം: വേദഅര്‍ത്ഥ വിചാരം കൊണ്ട് ശൂദ്രന്‍ അധപതിക്കും .

ചുരുക്കി പറഞ്ഞാല്‍ ഉണ്ടോ ഇല്ലയോ എന്നറിയാത്ത ദേവന് വേദഅധികാരം ഉണ്ടെന്നും ശൂദ്രന് അത് നിഷിധം ആണെന്നും ശങ്കരന്‍ വ്യാഖ്യാനിക്കുന്നു,

അഹം ബ്രഹ്മാസ്മി എന്നത് ബ്രാഹ്മണന് മാത്രം ആകും ചേരുക എന്ന് തോന്നും ഇത് വായിച്ചാല്‍. ശങ്കരന്റെ ഈ വ്യാഖ്യാനം അടിസ്ഥാനം ആക്കി ആണ് കേരളനചാരം വരെ രചിക്കപെട്ടത്‌. ഫലം ലക്ഷകണക്കിന് ജനങ്ങള്‍ നൂറ്റാണ്ടുകളോളം പുഴുക്കളെക്കാലും നരകിച്ച ജീവിതം നയിക്കേണ്ടി വന്നു. ഭാരതത്തിലെ ഋഷിമാരുടെ ചിന്തയായ അദ്വൈതത്തെ ജാതീയത എന്ന ബൈന്‍ഡ് ഇട്ടു കെട്ടി സാധാരണ ജനത്തിന് അപ്രാപ്യമാക്കിയ ശങ്കരന്റെ തെറ്റിനെ ഭാരതീയ ദാര്‍ശനിക ചിന്തകള്‍ ജാതി മത ഭേദമില്ലാതെ എല്ലാവര്ക്കും പകര്‍ന്നു നല്‍കി ശങ്കര കാലത്തേ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേയ്ക്കു നയിച്ചത് ഗുരുദേവനും, സാമൂഹികമായി മാറ്റങ്ങള്‍ ഉണ്ടാക്കിയത് ബ്രിട്ടീഷ്‌ ഭരണവും ആണ്. നമുക്ക് സന്യാസം തന്നത് ബ്രിടിഷുകാര്‍ ആണ് എന്ന് ഗുരു പറഞ്ഞത് ഈ അവസരത്തില്‍ ഓര്‍ക്കുക .

ശങ്കരാചാര്യര്‍ക്ക് കഴിയാതെ പോയ, അല്ലെങ്കില്‍ ശങ്കരാചാര്യര്‍ക്ക് അറിയാതെ പോയ അല്ലെങ്കില്‍ ശങ്കരാചാര്യര്‍ വെടക്കാക്കിയ അദ്വൈത ദര്‍ശനത്തെ സ്വന്തം ആത്മാനുഭൂതിയുടെ പ്രകാശത്തില്‍ പുനപരിശോധിച്ച് തെറ്റുകള്‍ തിരുത്തി, പുഴുകുത്തുകള്‍ ദൂരെ മാറ്റി പുന:പ്രകാശനം നിര്‍വഹിച്ചത് ശ്രീ നാരായണ ഗുരുദേവന്‍ ആയിരുന്നു. "അനുഭവീയാതറിവേല" എന്ന് ഗുരുദേവന്‍ പറഞ്ഞത് അതിന്റെ സാക്ഷ്യപത്രമാണ്‌ . ശങ്കരാചാര്യര്‍ക്ക് ആകട്ടെ അത് ചന്ടാളനില്‍ നിന്നും കടം കൊണ്ട അറിവ് മാത്രമായിരുന്നു താനും.

"അവനവനാത്മ സുഖതിനാചരിപ്പതു അപരന് സുഖത്തിനായ് വരേണം" ഈ വരികളില്‍ നിന്ന് മാത്രം ഗുരുവിന്റെ മനസിനെ നമുക്ക് കാണാന്‍ കഴിയും.. ചന്ടാളനാല്‍ സത്യ ദര്‍ശനം പ്രാപ്തം ആകുന്നതിനു മുന്‍പായിരുന്നെങ്കില്‍ മേല്പറഞ്ഞ ഗുരു വാക്യം ശങ്കരന്‍ ആണ് പറഞ്ഞിരുന്നെങ്കില്‍ അതിപ്രകാരം ആകുമായിരുന്നു "അവനവനാത്മ സുഖതിനാചരിപ്പതു വിപ്രന് സുഖത്തിനായ് വരേണം"

"ഗുരു" എന്നതിന്റെ അര്‍ഥം ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേയ്ക്കു നയിക്കുന്ന ആള്‍ എന്നാണ്.. അങ്ങനെ എങ്കില്‍ ജാതീയത എന്ന ഇരുട്ടില്‍ നിന്നും ശങ്കര അദ്വൈതത്തെ മോചിപിച്ച , ശങ്കരാചാര്യരെ തന്നെ മോചിപിച്ച ശ്രീ നാരായണ ഗുരുദേവന്‍ ശങ്കരാചാര്യരുടെയും ഗുരു സ്ഥാനീയന്‍ ആണ്.

എന്നാല്‍ ഇന്നാകട്ടെ ശ്രീ നാരായണ ഗുരുദേവനെ കേവലം ഒരു ഹിന്ദു സന്യാസി ആയി ചിത്രീകരിച്ചു, ശങ്കര അദ്വൈതം തന്നെ ഗുരുദേവന്റെ മേലും കെട്ടി വെച്ച് ഗുരു ദര്‍ശനത്തെ തമസ്കരിക്കാന്‍ വര്‍ണ്ണാശ്രമ ധര്‍മ വിശ്വാസികളായ ഒരു കൂട്ടം ബുദ്ധിജീവികള്‍ ആഞ്ഞു പരിശ്രമിക്കുകയാണ് ...

ഇതൊന്നും അറിയാതെ, മനസിലാക്കാന്‍ ശ്രമിക്കാതെ ശ്രുതിയിലും സ്മൃതിയിലും അതിന്റെ ഉപോല്‍പ്പന്നം ആയ വര്‍ണ്ണാശ്രമ ധര്‍മത്തില്‍ വിശ്വസിക്കുന്ന പ്രസ്ഥാനങ്ങളുടെ കാല്‍ക്കല്‍ വീഴുന്ന ഇന്നത്തെ ശ്രീ നാരായണ പ്രസ്ഥാനങ്ങള്‍ ഗുരുദേവനെ അപമാനിക്കുകയാണ് ചെയ്യുന്നത്... ശിവഗിരി ഹൈന്ദവ മഠം എന്നും, ഭാരതത്തില്‍ രാമ രാജ്യം വരണം എന്നും പറഞ്ഞു നടക്കുന്ന സന്യാസിമാരും, സ്വാര്‍ത്ഥ താല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ ഹൈന്ദവ ധര്‍മ സംരക്ഷക വേഷം സ്വയം കെട്ടി ആടുന്ന എസ്.എന്‍.ഡി.പി നേതാക്കളും ഗുരു നിന്ദ മാത്രമല്ല മഹത്തായ ഭാരതീയ ദര്‍ശനത്തെ വീണ്ടും കുഴിച്ചു മൂടാനുള്ള നിന്ദ്യമായ പ്രവര്‍ത്തിയില്‍ ആണ് ഏര്‍പെട്ടിരിക്കുന്നത്...

By: Dr.Kamaljith Abhinav

തൃപ്രയാറിലെ പൊടിയാത്ത പപ്പടങ്ങള്‍




ശ്രീ നാരായണ ഗുരുദേവന്‍ ശിവഗിരിയില്‍ വിശ്രമിക്കുന്ന സമയം. ഒരു ദിവസം രാവിലെ മഹാകവി ഉള്ളൂര്‍ ഗുരുവിനെ സന്ദര്‍ശിക്കുന്നതിനായി ശിവഗിരിയിലെത്തി . ഒരു കാറില്‍ എത്തി ശിവഗിരി കുന്നിനു താഴെയുള്ള വഴിയില്‍ കാര്‍ നിര്‍ത്തി ഇറങ്ങിയ ശേഷം തന്റെ ഔദ്യോഗിക ചിഹ്നങ്ങളായ തലപ്പാവും കസവ് നേര്യതും ഊരി കാറിന്റെ സീറ്റില്‍ വച്ചു, ചെരുപ്പ് ഊരിയിട്ട് കുന്നിന്‍ പടികള്‍ കയറി മുകളിലെത്തി. കുന്നിന്റെ മുകളില്‍ കവിയെ സ്വീകരിക്കുവാന്‍ ഗുരുസ്വാമി തയ്യാറായി നില്ക്കുന്നുണ്ടായിരുന്നു. അതിഥിയെ സ്വീകരിച്ചു ഗുരു ആശ്രമത്തിലേക്ക് കൂട്ടി കൊണ്ടുപോയീ, വളരെനേരം വര്ത്തമാനം പറഞ്ഞു. കവിതയെ അഗാധമായി സ്നേഹിച്ചിരുന്ന ഗുരു കവിതയെ കുറിച്ചും സംസാരിച്ചു. ആ പ്രതിഭയോട് അങ്ങേയറ്റം ആദരവോടു കൂടിയാണ് ഗുരുസ്വാമി സംസാരിച്ചിരുന്നത് .


മദ്ധ്യാഹ്നം കഴിഞ്ഞതോടെ ഗുരു ഉള്ളൂരിനെ ഉച്ചഭക്ഷണത്തിനായി ക്ഷണിച്ചു. സ്നേഹപൂര്‍വ്വം ക്ഷണം സ്വീകരിച്ച ഉള്ളൂര്‍ ഗുരുദേവനൊപ്പം ഉച്ചഭക്ഷണം കഴിക്കുന്ന വരാന്തയിലേക്ക് നടന്നു . അവര്‍ അവിടെയെത്തുമ്പോള്‍ ഒന്ന് രണ്ടു സന്യാസി ശിഷ്യന്മാരും കുറെ ഹരിജന്‍ കുട്ടികളും ഊണ് കഴിക്കുവാന്‍ അവിടെയുണ്ടായിരുന്നു. വേഷം കൊണ്ടും രൂപം കൊണ്ടും യോഗ്യരല്ലാത്ത കുട്ടികളെ കണ്ടപ്പോള്‍ ഉള്ളൂര്‍ ഒന്ന് പകച്ചതായി ഗുരുവിനു തോന്നി. സാഹിത്യ ഭാവനയുടെ ലോകത്തും വ്യക്തി ജീവിതത്തിലും മാനസിക പുരോഗതിയുടെ പടവുകള്‍ കയറിയ വലിയ മനുഷ്യന്‍ പതറിയാതായി ഗുരുവിനു മനസ്സിലായി. അടുത്തു നിന്ന ഹരിജന്‍ കുട്ടികളുടെ തലയില്‍ ഗുരു തടവുന്നുണ്ടായിരുന്നു.

ഗുരുസ്വാമിയുടെ വലതുവശത്ത് തന്നെയാണ് ഉള്ളൂരിനും ഇലയിട്ടിരുന്നത്. ചോറ് വിളമ്പി പരിപ്പ് കറി ഒഴിച്ച് പിന്നീട് പപ്പടം വന്നു. അപ്പോള്‍ ഗുരു പറഞ്ഞു “പപ്പടം നമുക്ക് ഒരുമിച്ചു പൊടിക്കണം”, ഒരു നിമിഷത്തിനു ശേഷം പപ്പടങ്ങള്‍ പട പടാ എന്ന് പോടിയുന്ന ശബ്ദം കേട്ടു. അതുകഴിഞ്ഞ് ഗുരുദേവന്‍ ഉള്ളൂരിനോട് ചോദിച്ചു “പൊടിഞ്ഞോ?”. ഗുരു ചോദിച്ചത് തന്റെ‍ മനസ്സിലെ ജാതിചിന്ത പോടിഞ്ഞോ എന്നാണെന്ന് മനസ്സിലാക്കാന്‍ ഉള്ളൂരിനു ഒരു നിമിഷം വേണ്ടി വന്നില്ല. അദേഹത്തിന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.

ഈ സംഭവം നടന്നിട്ട് ഏകദേശം നൂറു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. കേരള സമൂഹത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിച്ചു. ചൊവ്വ എന്ന കല്യാണം മുടക്കിയായ ഗ്രഹത്തിലേക്ക്‌ ഉപഗ്രഹങ്ങള്‍ അയക്കാന്‍ പോലും ഇന്ത്യ ഇന്ന് പ്രാപ്തമായിക്കഴിഞ്ഞു, ഹിന്ദു സമൂഹം ഒന്നിച്ചു നില്ക്കെണ്ടതിന്റെ ആവശ്യകതയെ പറ്റിയും, ഹിന്ദു ഐക്യത്തെ കുറിച്ചും നാം വാതോരാതെ സംസാരിക്കുന്നു. ക്ഷേത്രങ്ങളിലെ സ്വത്തു ഗവണ്മെന്റ് കയ്യടക്കുന്നതിനെതിരെ ഹിന്ദു സമൂഹം ഒന്നിക്കണം എന്ന് നാം പറയുന്നു. അപ്പോഴും “പോടിയാത്ത ചില പപ്പടങ്ങള്‍” ഇന്നും തൃപ്രയാര്‍ പോലുള്ള ക്ഷേത്രത്തിലെ തന്ത്രിമാരുടെ മനസ്സില്‍ അവശേഷിക്കുന്നു. ഈ പപ്പടങ്ങള്‍ പൊടിടിയാത്തതല്ല, മറിച്ചു പൊടിയാതെ കാത്തു സൂക്ഷിക്കുന്നതാണ്, ഹിന്ദു സമൂഹത്തെ അടക്കി ഭരിച്ചിരുന്ന അനാചാരങ്ങള്‍ നടമാടിയിരുന്ന കഴിഞ്ഞ കാലം തിരിച്ചു വരും എന്ന് കരുതുന്ന ചില വിഡ്ഢി കൂശ്മാണ്ടങ്ങള്‍.

ഇപ്പോഴും വരേണ്യ ചിന്താഗതി മനസ്സില്‍ സൂക്ഷിക്കുന്ന ഇവര്‍ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കുന്നതു വളരെ നന്നായിരിക്കും. കേരളത്തിലെ പല ക്ഷേത്രങ്ങളിലും വരുമാനം കുറഞ്ഞു അന്തിതിരിക്കു പണം തികയാഞ്ഞ അവസ്ഥയിലാണ് ക്ഷേത്ര പ്രവേശന വിളംബരം ഉണ്ടായത്. ശ്രീ നാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി കഥകളി നടത്താന്‍ ഭരണസമതി തീരുമാനിച്ചപ്പോള്‍ എതിര്ക്കുന്നതിനു തന്ത്രി പറഞ്ഞ ന്യായം അത് ദൈവീകം അല്ല എന്നാണ്, അപ്പോള്‍ ഒരു ചോദ്യം ചോദിച്ചോട്ടെ തിരുമേനി നളചരിതം കഥയിലെവിടെയാ ദൈവീകത..? ദിലീപും, കാവ്യാമാധവനും വന്നു ചുറ്റംബലത്തിനുള്ളില്‍ സിനിമ ഷൂട്ടിംഗ് നടത്തി പോയപ്പോള്‍ അതിലും ദൈവീകത കണ്ടു കാണും അല്ലെ?.

അതോടൊപ്പം തന്നെ ഇവിടെ കാണേണ്ട മറ്റൊരു വസ്തുത ഹിന്ദു ഐക്യത്തിനു വേണ്ടി ശ്രമിക്കുന്ന സംഘപരിവാര്‍ സംഘടനകള്‍ ഒന്നും തന്നെ ഇതൊരു മുഖ്യ അജണ്ടയായി ഏറ്റെടുത്തുകൊണ്ട് ഇതിനെതിരെ രംഗത്ത് വന്നില്ല എന്നതാണ്.” മാറ്റുവിന്‍ ചട്ടങ്ങളെ അല്ലെങ്കില്‍ മറ്റുമതുകളീ നിങ്ങളെതാന്‍ " എന്ന കുമാരനാശാന്റെ വരികള്‍ നമുക്ക് ഈ അവസരത്തില്‍ ഓര്‍ക്കാം...

കടപ്പാട്:  Sudheesh Sugathan

ഗുരുധര്‍മ്മം ജയിക്കട്ടെ, പുതിയൊരു ധര്‍മ്മം പുലരട്ടെ...!

ഹിന്ദു മതവും - ഗുരു ധര്‍മ്മവും



നാം ജാതി-മത ഭേദങ്ങള്‍ വിട്ടിരിക്കുന്നു എന്ന് അരുളി ചെയ്ത ഭഗവാന്‍ ശ്രീനാരായണ ഗുരുവിനെ ചില സമുദായം അവരുടെ ഗുരുവായും,  ഒരു മതം ആ മതത്തിന്റെ ഗുരുവായും ചിത്രീകരിക്കാന്‍ പാടുപെടുന്നത് കാണുമ്പോള്‍ തോന്നുന്നത്; തലയ്ക്ക് മുകളില്‍ സൂര്യനെ കാണുന്ന ഒരു ഭ്രാന്തന്‍, തന്റെ തലയ്ക്ക് മുകളില്‍ ആയത് മൂലം ആ സൂര്യന്‍ തന്റെ മാത്രം സ്വന്തമാണ് എന്ന് പറയുന്നത് പോലെയാണ്.

ഗുരുദേവന്‍ ജനിച്ച സമുദായത്തോട് ഒരിക്കല്‍ പോലും ഗുരുദേവന്‍ പ്രത്യേകമായി ഒരു പ്രതിപത്തി കാണിച്ചിട്ടില്ല എന്ന് മാത്രമല്ല, എസ്.എന്‍.ഡി.പി യോഗത്തോട് പോലും ഗുരുദേവന്‍ ആവശ്യപെട്ടത്‌ "നമ്മുടെ സമുദായ സംഘടന എല്ലാ മനുഷ്യരെയും ഒന്നായി ചേര്‍ക്കുന്നതായിരിക്കണം" എന്നാണ്. പക്ഷെ ഗുരുദേവന്‍റെ വാക്ക് ധിക്കരിക്കുന്ന സമുദായ സ്നേഹികള്‍ അന്നും ഉണ്ടായിരുന്നു എന്നത്കൊണ്ടാണ്‌ ഗുരുദേവന് തന്നെ പിന്നീട് "നാം യോഗം വിട്ടിരിക്കുന്നു" എന്നും പ്രവചിക്കേണ്ടി വന്നത്. ഗുരുദേവ ചരിത്രം വായിച്ചിട്ടുള്ളതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത് ഗുരുദേവനും കുമാരനാശാനും സഹോദരന്‍ അയ്യപ്പനും സ്വന്തം സമുദായത്തെക്കാള്‍ സ്നേഹവും കാരുണ്യവും കാണിച്ചിട്ടുള്ളത് പറയ പുലയ വിഭാഗങ്ങളോടും മറ്റു ഹരിജനങ്ങളോടും ആണ് എന്നതാണ്. ശിവഗിരിയില്‍ ഗുരുദേവന്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ കൂടുതലും ഈ വിഭാഗത്തില്‍ പെടുന്ന കുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കുന്നതില്‍ ഗുരുദേവന്‍ പ്രത്യേകം ശ്രദ്ധാലുവായിരുന്നു. സമുദായസ്നേഹം വച്ച് നോക്കിയാല്‍ അപ്പോള്‍ ഗുരുദേവന്‍ ഏത് സമുദായത്തിന്റെ ആയിട്ട് വരും...?

ഇനി ചില അഭിനവ പണ്ഡിതര്‍ അടുത്തിടെ പറഞ്ഞു തുടങ്ങിയിട്ടുള്ള ഒന്നാണ് ശ്രീനാരായണ ഗുരുദേവന്‍ "ഹിന്ദു സന്യാസി" ആണെന്ന ഒരു തമാശ. ഹിന്ദു മതത്തിന്റെ അടിത്തറയാണ് ചാതുര്‍ വര്‍ണ്ണ്യം. ചാതുര്‍ വര്‍ണ്ണ്യം ഇല്ലെങ്കില്‍ ഹിന്ദു മതം ഇല്ല. പക്ഷെ അതേ ചാതുര്‍വര്‍ണ്ണ്യത്തെ ഗുരുദേവന്‍ വിശേഷിപ്പിക്കുന്നത് "പുഴുക്കുത്ത്" എന്നാണ്. ഏതൊരു മഹത്തായ തത്വസംഹിതയിലും കാലം ചെല്ലുമ്പോള്‍ അഴുക്കുകള്‍ അടിഞ്ഞുകൂടുക എന്നത് സ്വാഭാവികമാണ്.  മതത്തെ സംബന്ധിച്ച് പറയുമ്പോള്‍ അത് പക്ഷെ അടിഞ്ഞു കൂടുന്നതല്ല, കൂട്ടി ചേര്‍ക്കുന്നതാണ് എന്നതാണ് സത്യം. ഹിന്ദു മതത്തിലെ പുരോഹിത വര്‍ഗ്ഗം അവരുടെ മേധാവിത്വം ഉറപ്പിക്കുവാന്‍ മാത്രമായി ഒരു വിധം എല്ലാ ഗ്രന്ഥങ്ങളിലും ഇപ്രകാരം വളരെ ആസൂത്രിതമായി എഴുതിച്ചേര്‍ത്ത കൊടിയ വിഷമാണ് ചാതുര്‍വര്‍ണ്ണ്യം. സനാതന ധര്‍മ്മവുമായോ യഥാര്‍ത്ഥ ഹിന്ദു ധര്‍മ്മവുമായോ ചാതുര്‍വര്‍ണ്ണ്യത്തിനു പുലബന്ധം പോലുമില്ല എന്ന് മാത്രമല്ല, ധര്‍മ്മത്തിന് നേര്‍ വിപരീതമാണ് വര്‍ണ്ണം. എല്ലാവര്ക്കും ഒരേ അധികാരവും അവകാശവും ഉണ്ടാകുന്നത് ആണ് ധര്‍മ്മം. പുരോഹിതര്‍ക്ക് മാത്രം അധികാരവും അവകാശവും ഉണ്ടാകുന്നത് ആണ് വര്‍ണ്ണം. അങ്ങിനെയെങ്കില്‍ വര്‍ണ്ണം ആരുടെ സൃഷ്ടിയാണ്...?

ഇനി വേറൊരു വ്യാഖ്യാനമാണ് വര്‍ണ്ണവും ജാതിയും രണ്ടാണ് എന്നുള്ള ശുദ്ധ മണ്ടത്തരം. ബ്രഹ്മസൂത്രഭാഷ്യത്തില്‍ ശങ്കരന്‍ എവിടെയും ജാതി എന്ന് പറയുന്നില്ല പറയുന്നത് വര്‍ണ്ണം മാത്രമാണ്. ശൂദ്രന് വേദം പഠിക്കാന്‍ അധികാരമില്ല എന്ന ബ്രഹ്മസൂത്ര ശങ്കര ഭാഷ്യത്തെ ഗുരുദേവന്‍ വിമര്‍ശിക്കുന്നത് "ശങ്കരന്‍ പുഴുക്കുത്തുകളെ പോലും വ്യാഖ്യാനിക്കും" എന്നാണു. അവിടെ ജാതിയുടെ കാര്യത്തില്‍ ശങ്കരന് തെറ്റ് പറ്റി എന്ന് ശ്രീനാരായണ ഗുരുദേവന്‍ പറയുമ്പോള്‍ ജാതിയും വര്‍ണ്ണവും ഒന്നാണ് എന്നതിനു ശ്രീനാരായണ ഗുരുദേവന്‍റെ വാക്കുകള്‍ തന്നെ നമുക്ക് മുന്നില്‍ തെളിവായി വിളങ്ങുന്നു. ഇതൊക്കെ അറിയാത്ത "ശൂദ്ര പണ്ഡിതന്മാര്‍" ഇന്ന് ജാതിയും വര്‍ണ്ണവും രണ്ടാണ് എന്ന് മുറവിളി കൂട്ടുന്നു...!

ചാതുര്‍വര്‍ണ്ണ്യ വിഷം കലങ്ങിയ ഒന്നിനും കൊള്ളാത്ത ഒരു സംസ്കാരമായി ഹിന്ദു മതത്തെ അധ:പതിപ്പിച്ചത് അതേ മതത്തെ ഇത്രയും കാലം കൊണ്ട് നടന്നതും, ഇപ്പോള്‍ കൊണ്ട് നടക്കുന്നതുമായ പുരോഹിതവര്‍ഗ്ഗം ഒന്ന് മാത്രമാണ്. ഇന്നും ചാതുര്‍വര്‍ണ്ണ്യത്തെ ന്യായീകരിക്കുന്ന വിഡ്ഢികള്‍ അറിഞ്ഞോ അറിയാതെയോ ശേഷിക്കുന്ന സനാതനമായ ഹിന്ദുധര്‍മ്മത്തെ കൂടി പൂര്‍ണ്ണമായും നശിപ്പിക്കാന്‍ മാത്രമാണ് ശ്രമിക്കുന്നത്.

ഗുരുദേവ ധര്‍മ്മത്തില്‍ എവിടെയും ചാതുര്‍വര്‍ണ്ണ്യമില്ല, ജാതിയില്ല, സമുദായമില്ല. അതുകൊണ്ട് തന്നെ സംശുദ്ധമായ സനാതന ധര്‍മ്മമാണ് ശ്രീനാരായണ ഗുരുദേവ ധര്‍മ്മം...! അതില്‍ ചാതുര്‍ വര്‍ണ്ണ്യം എന്ന വിഷം കലക്കാന്‍ വരുന്ന കുബുദ്ധികള്‍ക്ക് ശ്രീനാരായണ ഗുരുദേവന്റെ നാമം ഉച്ചരിക്കുവാന്‍ പോലുമുള്ള യോഗ്യതയില്ല...!

ചാതുര്‍വര്‍ണ്ണ്യം, ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നീ അഞ്ച് വാക്കുകള്‍ അടങ്ങിയിട്ടുള്ള ഒരു ഗ്രന്ഥവും വിശ്വാസയോഗ്യമല്ല, പുരോഹിതര്‍ ആകുന്ന പുഴുക്കള്‍ കുത്തിയ ഒന്നിനും കൊള്ളാത്ത തത്വ സംഹിതകള്‍ മാത്രമാണ് അവയെല്ലാം. സംസ്കാര ശൂന്യതയുടെ പുഴുക്കുത്തുകളെയും അഴുക്കുകളെയും അകറ്റി സംശുദ്ധമായ സനാതന ധര്‍മ്മം ശ്രീനാരായണ ഗുരുദേവന്‍ തന്റെ സ്വന്തം കൃതികളിലൂടെ നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നു...!

അധര്‍മ്മത്തിന്റെ നാരായവേരായ ചാതുര്‍വര്‍ണ്ണ്യം പ്രചരിപ്പിക്കുന്ന ഗ്രന്ഥങ്ങള്‍ ഉപേക്ഷിക്കുക; സംശുദ്ധ ധര്‍മ്മമായ ഗുരുദേവ ദര്‍ശനങ്ങള്‍, പഠിക്കുക, പ്രചരിപ്പിക്കുക...!  ഗുരുദേവ വചനങ്ങളാകുന്ന ചിന്താമണി രത്നങ്ങള്‍ കയ്യിലുള്ളപ്പോള്‍ നാശത്തിലേക്ക് നയിക്കുന്ന ചാതുര്‍ വര്‍ണ്ണ്യം വിവരിക്കുന്ന കാക്കപ്പൊന്നുകള്‍ തേടി അലയണോ...? ചിന്തിക്കുക..!

ഗുരുധര്‍മ്മം ജയിക്കട്ടെ, പുതിയൊരു ധര്‍മ്മം പുലരട്ടെ...!

By: Sudheesh Namashivaya