Click on the image to read this article

Click on the image to read this article

Click on the image to read this article

Click on the image to read this article

Click on the image to read this article

ഈഴവ-തിയ്യ ബ്രാഹ്മണ ചരിത്രം


സവര്‍ണരില്‍ മാത്രമല്ല അവര്‍ണരിലും ജാതിചിന്തയുണ്ട്. ഇതിന് അവര്‍ണരെ മാത്രമല്ല സവര്‍ണരിലെ ശൂദ്ര-വൈശ്യ-ക്ഷത്രിയ വിഭാഗക്കാരെയും കുറ്റം പറഞ്ഞുകൂടാ. കാരണം, ജാതിയും അതുമൂലമുള്ള ഉയര്‍ച്ച-താഴ്ചകളും ക്രൂരമായ വിവേചനങ്ങളും അതിലേറെ ക്രൂരമായ ശിക്ഷാനിയമങ്ങളുമൊന്നും ഉണ്ടാക്കിയത് അവര്‍ണരും ശൂദ്ര-വൈശ്യ-ക്ഷത്രിയ വിഭാഗക്കാരുമല്ല. ഇതെല്ലാം ഉണ്ടാക്കിയത് ബ്രാഹ്മണരാണ്. (ജാതി മുതലായവ സൃഷ്ടിച്ചത് ബ്രാഹ്മണരാണെന്നുള്ള, സ്വാമി വിവേകാനന്ദന്റെ അഭിപ്രായം ശ്രദ്ധിക്കുക). ഇങ്ങനെയാണെങ്കിലും ബ്രാഹ്മണര്‍ അതിക്രമങ്ങള്‍ നേരിട്ട് (പണ്ടും ഇന്നും) ചെയ്യില്ല. അവര്‍ മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കുകയേയുള്ളൂ. ക്ഷത്രിയരെ രാജാവാക്കിക്കൊണ്ടു തന്നെ അവര്‍ രാജ്യത്ത് ബ്രാഹ്മണ നിയമം നടപ്പിലാക്കും. രാജാവ് നിത്യവും രാവിലെ എഴുന്നേറ്റ് വേദ പണ്ഡിതരും നീതിശാസ്ത്ര പണ്ഡിതരുമായ ബ്രാഹ്മണരെ വന്ദിക്കുകയും അവരുടെ ആജ്ഞയ്ക്കു വധേയമായി പ്രവര്‍ത്തിക്കുകയും വേണമെന്നാണ് 'മനുസ്മൃതി'യില്‍(07:37)പറയുന്നത്.

ഈ ഐ.ടി.യുഗത്തിലും, ബ്രാഹ്മണരുണ്ടാക്കിയതും നിന്ദ്യവും നീചവും നികൃഷ്ടവുമായ വര്‍ണ നിയമ സംസ്‌കാരത്തെ കെട്ടിപ്പിടിച്ചു കിടക്കുന്ന ദുരന്തപൂര്‍ണ്ണമായ കാഴ്ചകളാണ് ഇപ്പോഴും നാം കണ്ടുകൊണ്ടിരിക്കുന്നത്. ഈ സംസ്‌കരാത്തിന്റെ ബലിയാടുകളായ വിഭാഗക്കാരില്‍പ്പെട്ടവര്‍ പോലും ഈ വിഷമാണ് ചീറ്റിക്കൊണ്ടിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ നടന്ന 'പുണ്യാഹം' തളി ഇതാണ് തെളിയിക്കുന്നത്. ഞാന്‍ ഈ വിഷയത്തെക്കുറിച്ച് 'കേരള ശബ്ദം' വാരികയിലും 'മക്തബ്'സായാഹ്ന പത്രത്തിലും എഴുതിയിരുന്നു. (പ്രസ്തുത ലേഖനം 03.12.2010 ന് പോസ്റ്റ് ചെയ്തിരുന്നു). മുമ്പത്തെ പ്രസിഡണ്ടുമാര്‍ പട്ടികജാതിക്കാരായതിന്റെ പേരില്‍ ഓഫീസ് മുറിയില്‍ 'പുണ്യാഹം' തളിച്ച സജി മാരൂര്‍ എന്ന കോണ്‍ഗ്രസ്സുകാരന്‍ ഈഴവ സമുദായക്കാരനാകാനും സാധ്യതയുണ്ടെന്ന് എനിക്ക് നേരിയ സംശയമുണ്ടായിരുന്നു. 2011 ജനുവരി ലക്കം 'പച്ചക്കുതിര' മാസികയില്‍ രാജേഷ് കെ. എരുമേലി എഴുതിയ ലേഖനം വായിച്ചപ്പോള്‍ ഈ സംശയം പത്തനംതിട്ട കടന്നു. സജി മാരൂര്‍ ഈഴവന്‍ തന്നെയാണെന്ന് ബോധ്യമായി. തിരുവിതാംകൂറിലെ ഈഴവര്‍ക്കു സമാനമായ ജാതിയാണ് മലബാറിലെ തിയ്യര്‍. മലബാറിലെ തിയ്യനായ ഞാന്‍ ഇക്കാര്യത്തില്‍ ലജ്ജിക്കുന്നുവെന്നൊന്നും പറയുന്നില്ല; അതിന്റെ ആവശ്യവുമില്ലല്ലോ. എനിക്ക് പറയാനുള്ളത് മാനവികത എന്ന സംസ്‌കാരത്തിന്റെ ചെറിയൊരംശം പോലും രക്തത്തിലില്ലാത്ത സജി മാരൂരിനെപ്പോലെയുള്ള 'ഈഴവ ബ്രാഹ്മണ'രെക്കുറിച്ചാണ്--'ഈഴവ/തിയ്യ ബ്രാഹ്മണ' ചരിത്രത്തെക്കുറിച്ചാണ്.

ഈഴവരടക്കമുള്ള പിന്നാക്ക ജാതിക്കാര്‍ക്കും പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും പൊതുവഴി നടക്കാന്‍ അനുവാദമില്ലാതിരുന്ന കാലഘട്ടം. അക്കാലത്ത് (1925) തിരുവനന്തപുരം ശ്രീമൂലം പ്രജാസഭയില്‍ ഒരു പ്രമേയം അവതരിപ്പിക്കുകയുണ്ടായി. ഈഴവരടക്കമുള്ള അവര്‍ണര്‍ക്ക് പൊതുവഴി നടക്കാനുള്ള സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള 'സഞ്ചാര സ്വാതന്ത്ര്യ പ്രമേയം'. പല സവര്‍ണരും പ്രമേയത്തെ പിന്‍താങ്ങി. പക്ഷേ, പ്രമേയം ഒരു വോട്ടു കാരണം തള്ളപ്പെട്ടു. ഈ വോട്ടിന്റെ ഉടമ ഒരു പരമേശ്വരനായിരുന്നു. ഈഴവനായ പരമേശ്വരന്‍. മറ്റെന്തോ പദവി കിട്ടാനാണ് പരമേശ്വരന്‍ ഈ കൊടുംചതി ചെയ്തത്.
കേരളത്തില്‍ വളരെ അപൂര്‍വ്വമായുള്ള ജനകീയ ദൈവങ്ങളിലൊന്നാണ് കണ്ണൂര്‍ ജില്ലയിലുള്ള പറശ്ശിനിക്കടവിലെ മുത്തപ്പന്‍. തിയ്യരും പെരുമണ്ണാന്മാരുമാണ് മുത്തപ്പന്റെ അമ്പലത്തിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. മുത്തപ്പനെ കാണാന്‍ എല്ലാവര്‍ക്കും അനുവാദമുണ്ട്. അഹിന്ദുക്കള്‍ക്കും പ്രവേശനമുണ്ട്. 'അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല'എന്ന ബോര്‍ഡ് മുത്തപ്പന്റെ അമ്പലത്തില്‍ വച്ചിട്ടില്ല. തെയ്യം കെട്ടിയാടല്‍ അവിടുത്തെ ഒരു പ്രധാന ചടങ്ങാണ്. പെരുമണ്ണാന്‍ സമുദായത്തില്‍പ്പെട്ടവരാണ് തെയ്യം കെട്ടിയാടാറ്. മുമ്പ് തീര്‍ത്തും ജാതിവൃത്തത്തിനുള്ളില്‍ ഒതുങ്ങി നിന്നിരുന്ന തെയ്യമാടല്‍ ഇപ്പോള്‍ എല്ലാവര്‍ക്കും ആകാമെന്നും ആരുടെ വീട്ടിലും ആകാമെന്നുമുള്ള അവസ്ഥ വന്നിട്ടുണ്ട്. പക്ഷേ, കണ്ണൂര്‍ ജില്ലയിലെ ഏഴോം പഞ്ചായത്തിലെ ചില 'തിയ്യബ്രാഹ്മണര്‍'ക്കിത് പിടിച്ചില്ല. അവിടെയുള്ള ശ്രീകുറുമ്പാ ക്ഷേത്രത്തിലെ ഭാരവാഹികളായ ഈ 'തിയ്യബ്രാഹ്മണര്‍' രാമപ്പെരുമണ്ണാന്‍ എന്ന തെയ്യം കലാകാരന് ഭ്രഷ്ട് കല്‍പ്പിച്ചു. ഈ കലാകാരന്‍ ചെയ്ത തെറ്റ് പുലയന്റെ വീട്ടില്‍ തെയ്യമാടാന്‍ തീരുമാനിച്ചു എന്നതായിരുന്നു. പക്ഷേ, രാമപ്പെരുമണ്ണാന്‍ ഉശിരുള്ള കലാകാരനായിരുന്നു. 'തിയ്യബ്രാഹ്മണ'രുടെ വിലക്കുകള്‍ക്ക് അദ്ദേഹം തന്റെ മൂക്കിലെ ഒരു രോമത്തിന്റെ വിലപോലും കല്‍പിക്കാതെ പുലയന്റെ വീട്ടില്‍ തെയ്യം കെട്ടിയാടുകതന്നെ ചെയ്തു. 

സവര്‍ണരില്‍ നിന്നുള്ള ജാതി പീഢനം അനുഭവിക്കുമ്പോള്‍ തന്നെ തങ്ങളെക്കാള്‍ താഴ്ന്നവരായി കണക്കാക്കിയിരുന്ന ജാതിക്കാരോട് അയിത്തം കാണിക്കുന്നതില്‍ ഏറെ മിടുക്കുള്ളവരാണ് 'ഈഴവ ബ്രാഹ്മണര്‍'. രാജ്യത്തെ പല പാഠശാലകളിലും ഈഴവര്‍ക്ക് പ്രവേശനം നല്‍കുന്നില്ല എന്നു 'ഈഴവ മെമ്മോറിയലില്‍'പരാതിപ്പെട്ടവര്‍ തന്നെയാണ് സ്‌കൂള്‍ പ്രവേശനം ലഭിച്ച ദലിത് കുട്ടികള്‍ക്കു നേരെ തിരിഞ്ഞത്. 1915 ല്‍ പുലയപ്പെണ്‍കുട്ടികളുടെ സ്‌കൂള്‍ പ്രവേശനത്തിനെതിരെ നായന്മാര്‍ പുലയര്‍ക്കെതിരെ കലാപം അഴിച്ചു വിട്ടു. കലാപത്തില്‍ കുറെ 'ഈഴവ ബ്രാഹ്മണ'രും നായന്മാര്‍ക്കൊപ്പം ചേര്‍ന്നു. അയ്യന്‍കാളി വിപ്‌ളവ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന കാലഘട്ടമായിരുന്നു അത്. അയ്യന്‍ കാളി ഈ വിവരം അറിഞ്ഞു. അദ്ദേഹം ശ്രീനാരായണ ഗുരുവിനെ ചെന്നു കണ്ടു. ഇതേക്കുറിച്ച് നാരായണഗുരുസ്വാമി എന്ന പുസ്തകത്തില്‍ (പേജ് 237,237) എം.കെ.സാനു ഇങ്ങനെ വിവരിക്കുന്നു:''.....കാര്യങ്ങള്‍ ഈവഴിക്കു നീങ്ങിയപ്പോള്‍, സമുദായോദ്ധാരകനായ അയ്യന്‍കാളി സജീവമായി രംഗത്തു വന്നു. ആ സമയത്ത് സ്വാമികള്‍ അരുവിപ്പുറത്ത് വിശ്രമിക്കുകയായിരുന്നു. അതുകൊണ്ട് സ്വാമിയെ സന്ദര്‍ശിക്കാന്‍ അയ്യന്‍കാളിക്ക് എളുപ്പം കഴിഞ്ഞു. അദ്ദേഹം സ്വാമിയെ വിവരങ്ങളെല്ലാം ധരിപ്പിച്ചു. എല്ലാം ശാന്തമായി കേട്ടതിനുശേഷം പുലയ സമുദായം അനുഭവിക്കുന്ന പരാധീനതകളില്‍ സ്വാമി ഖേദം പ്രകടിപ്പിച്ചു. എത്രയുംവേഗം ആ പരാധീനതകള്‍ അവസാനിപ്പിക്കുന്നതിനായി കൂടുതല്‍ ശക്തിയോടെ പ്രവര്‍ത്തിക്കാന്‍ അയ്യന്‍കാളിയെ ഉപദേശിക്കുകയും ചെയ്തു. നായര്‍-പുലയ ലഹളയില്‍ ഈഴവ പ്രമാണിമാര്‍ കൈക്കൊണ്ട നിലപാട് സ്വാമിയെ വിസ്മയിപ്പിച്ചില്ല. ആ പ്രമാണിമാരെ അദ്ദേഹത്തിന് നല്ലവണ്ണം അറിയാമായിരുന്നു. എങ്കിലും, തന്റെ ധര്‍മ്മത്തെക്കുറിച്ച് അദ്ദേഹം ഒട്ടും സന്ദേഹിച്ചില്ല. ഈഴവ പ്രമാണികളേയും എസ്.എന്‍.ഡി.പി.പ്രവര്‍ത്തകരേയും അദ്ദേഹം ആളയച്ചു വരുത്തി. തന്റെ സൗമേ്യാദാരമായ സന്ദേശമെന്തെന്ന് അവരെ വീണ്ടും ഓര്‍മ്മിപ്പിച്ചു. അതനുസരിച്ച്, പ്രതേ്യക സ്പര്‍ദ്ധയൊന്നും കൂടാതെ മനുഷ്യത്വത്തിന്റെ ത്രാണത്തിനായി പരിശ്രമിക്കണമെന്ന് ഉദ്‌ബോധിപ്പിക്കുകയും ചെയ്തു. ആ ഉദ്‌ബോധനം തല്‍ക്കാലത്തേക്കു ഫലിച്ചു. പുലയപ്പെണ്‍കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുന്നതിന് പിന്നീട് അവര്‍ തടസം സൃഷ്ടിക്കാന്‍ മുതിര്‍ന്നില്ല''.

1916 ല്‍ തിരുവനന്തപുരത്തിനടുത്ത് മുട്ടത്തറ എന്ന സ്ഥലത്ത് കൂടിയ പുലയസമാജ യോഗത്തില്‍ ഗുരു സംബന്ധിക്കുകയും തന്റെ ഏകജാതി സന്ദേശത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ദലിത് കുട്ടികളെ ഗുരു ശിവഗിരിയില്‍ എടുത്തു വളര്‍ത്തിയിരുന്നു. 'ഈഴവ ബ്രാഹ്മണരായ' പല എസ്.എന്‍.ഡി.പി.ക്കാര്‍ക്കും ഇതു ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. പുലനും മറ്റും ഉണ്ടാക്കിയതും തൊട്ടതും തിന്നാന്‍ അവരുടെ മനസ്സനുവദിച്ചിരുന്നില്ല. ഇവരുടെ ഉള്ളിലുള്ള അയിത്ത മനസ്സ് ഗുരുവിനറിയാമായിരുന്നു. ഭക്ഷണം വിളമ്പുമ്പോള്‍ ഗുരു ബോധപൂര്‍വ്വം പറയുമായിരുന്നു, 'ഈ കറിയുണ്ടാക്കിയത് പുലയന്‍; ചോറു വിളമ്പുന്ന ഈ കുട്ടി പറയന്‍' എന്നൊക്കെ. ഇതിലൂടെ ഗുരു ജാതിത്തണ്ടന്മാരായ ഈഴവ പ്രമാണികളെ മനുഷ്യത്വം പഠിപ്പിക്കുകയായിരുന്നു.
'ഈഴവ ബ്രാഹ്മണര്‍' അല്ലെങ്കിലും മനുഷ്യത്വത്തിന്റെ മഹത്വം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത മറ്റു ചിലരുണ്ടായിരുന്നു. ഒരിക്കല്‍ അത്തരത്തില്‍പ്പെട്ടൊരാള്‍, 'പുലയ-പറയക്കുട്ടികളെ ശിവഗിരിയില്‍ കൊണ്ടുവന്നു ഗുരു മനുഷ്യരാക്കി' എന്നു പറഞ്ഞപ്പോള്‍ ഗുരു തിരുത്തി. 'തെറ്റ്, ഇവര്‍ ആദ്യമേ മനുഷ്യരാണ്; മറ്റുള്ളവര്‍ ഇത് അംഗീകരിക്കുന്നില്ല എന്നു മാത്രം' എന്നാണ് ഗുരു ഇതിനു മറുപടിയായി പറഞ്ഞത്.

'ഈഴവ ബ്രാഹ്മണരുടെ' തനിനിറം പുറത്തു ചാടിയ മറ്റൊരു സന്ദര്‍ഭം എം.കെ. സാനുവിന്റെ പുസ്തകത്തില്‍ (പേജ് 238-241) വിവരിക്കുന്നതിങ്ങനെ: ''തിരുവനന്തപുരത്തിനടുത്ത് ഈഴവരുടെ വകയായുളള ഒരു ക്ഷേത്രത്തിന്റെ അവകാശികള്‍ തമ്മില്‍ തര്‍ക്കം നടന്നു. ഇതു പരിഹരിക്കാനായി അവര്‍ ഗുരുവിനെ കൂട്ടിക്കൊണ്ടു പോയി. ഗുരു അവരുമായി ചര്‍ച്ച നടത്തുമ്പോള്‍, പുറത്ത് കുറെ പുലയര്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. അവരെ അകത്ത് പ്രവേശിപ്പിക്കുന്നതില്‍ വിരോധമുണ്ടോ എന്ന് ഗുരു രണ്ടു കൂട്ടരോടും ചോദിച്ചു. പുലയരായതിനാല്‍ പറ്റില്ലെന്നായിരുന്നു രണ്ടു കൂട്ടരുടേയും മറുപടി. ഇതു കേട്ട ഗുരു അവിടെനിന്ന് എഴുന്നേറ്റ് പോകാന്‍ ഭാവിച്ചു. അപ്പോള്‍ എല്ലാവരും കൂടി 'ഞങ്ങളുടെ വഴക്ക് പറഞ്ഞ് അവസാനിപ്പിച്ചില്ലല്ലോ സ്വാമി' എന്നു ചോദിച്ചു. 'നിങ്ങള്‍ തമ്മില്‍ വഴക്കില്ലല്ലോ. ആ ആളുകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ തമ്മില്‍ നല്ല യോജിപ്പാണല്ലോ കാണിക്കുന്നത്. പിന്നെ വേറെ ആരം യോജിപ്പിക്കേണ്ട കാര്യമില്ലല്ലോ' എന്നു പറഞ്ഞ് ഗുരു തിരിച്ചുപോയി.

'ഈഴവ ബ്രാഹ്മണര്‍'ക്ക് ശ്രീനാരായണ ഗുരുവിനെ പേടിയായിരുന്നു. പക്ഷേ, സഹോദരനയ്യപ്പനെപ്പോലെയുള്ളവരെ 'ഈഴവ ബ്രാഹ്മണര്‍' പേടിച്ചിരുന്നില്ല. 'ഈഴവ ബ്രാഹ്മണ'രുടെ കടുത്ത എതിര്‍പ്പുകള്‍ക്കും ആക്ഷേപങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും വിധേയനായ വ്യക്തിയാണ് ശ്രീനാരായണ ഗുരുവിന്റെ വത്സല ശിഷ്യനായിരുന്ന സഹോദരനയ്യപ്പന്‍. 'ജാതിയില്‍ എനിക്ക് താഴെയും മേലെയും ആരുമില്ല; കൊട്ടാരത്തില്‍പ്പോലും'എന്നു പ്രഖ്യാപിച്ച സഹോദരന്‍ കെ.അയ്യപ്പന്‍.

1917 മെയ് 29 ന് എറണാകുളം ജില്ലയിലെ ചെറായിയിലെ തുണ്ടിടപറമ്പ് എന്ന സ്ഥലത്തു വച്ച് സഹോദരനയ്യപ്പന്റെ നേതൃത്വത്തില്‍ നടത്തിയ 'മിശ്രഭോജന പ്രസ്ഥാനം'കേരള സ്വാതന്ത്ര്യ സമര ചരിത്രത്തിലെ (ഒരു രാജ്യം മറ്റൊരു രാജ്യത്തിനെ ഭരിക്കുന്നത് മാത്രമാണ് അസ്വാതന്ത്ര്യം എന്നു വിശ്വസിക്കുന്നവര്‍ക്കിതു മനസ്സിലാകില്ല) ഒരു പ്രധാനപ്പെട്ട സംഭവമാണ്. സ്ഥലത്ത് ഏതാനും ഈഴവരും, തൊടുന്നതുപോലും പാപമാണെന്നു വിശ്വസിക്കുന്ന പുലയ സമുദായത്തില്‍പ്പെട്ടവരുമായ വള്ളോനെന്നും ചാത്തനെന്നും പേരായ രണ്ടു കുട്ടികളും എത്തി. പുലയക്കുട്ടികളെക്കൊണ്ട് ഭക്ഷണം വിളമ്പിച്ചു. ആ ഭക്ഷണം പുലയക്കുട്ടികളോടൊപ്പമിരുന്ന് എല്ലാവരും കഴിച്ചു. പിറ്റേ ദിവസം ചെറായി ഇളകി മറിഞ്ഞു. ചെറായിയില്‍ ഈഴവര്‍ക്കൊരു സംഘടനയുണ്ടായിരുന്നു. അറുപിന്തിരിപ്പന്മാരും വിജ്ഞാന ഘാതകരുമായ ഈഴവരുടെ നേതൃത്വത്തില്‍ നടത്തിവന്നിരുന്ന ഈ സംഘടയുടെ പേര് നല്ല രസകരമായ പേരായിരുന്നു-'വിജ്ഞാന വര്‍ദ്ധിനി സഭ'. ഈ സഭക്കാര്‍ ഇളകി മറിഞ്ഞ് കോമരം തുള്ളി. സഭയുടെ ഭാരവാഹികള്‍ അടിയന്തിര യോഗം വിളിച്ചുകൂട്ടി. മിശ്രഭോജനത്തില്‍ പങ്കെടുത്ത ഇരുപത്തിരണ്ട് ഈഴവ കുടുംബങ്ങളെ അവര്‍ സഭയില്‍ നിന്നു പുറത്താക്കുകയും അവര്‍ക്ക് ഭ്രഷ്ട് കല്പിക്കുകയും ചെയ്തു. ഈ കോമരം തുള്ളലിനെക്കുറിച്ച് 'സംഘചരിതം' എന്ന ഓട്ടംതുള്ളലില്‍ 'പുലയനയ്യപ്പന്‍'('മിശ്രഭോജനം എന്ന പരീക്ഷ' ജയിച്ച വകയില്‍ വിജ്ഞാന വര്‍ദ്ധിനിക്കാര്‍ സഹോദരനയ്യപ്പന് ഇങ്ങനെയൊരു 'ബിരുദം' നല്‍കിയിരുന്നു) ഇങ്ങനെ പാടി:

ഇളകിമറിഞ്ഞിതു പിറ്റേ ദിവസം
ജനതയശേഷം ബഹളം ബഹളം!
പുലയരൊടീഴവരൊരുമിച്ചുണ്ടത്
ശരിയല്ലെന്നു ശഠിച്ചു ജനങ്ങള്‍.
ചന്തകള്‍ ബോട്ടുകളടിയന്ത്രങ്ങള്‍
വണ്ടികളെന്നിവയീവാദത്തില്‍
രംഗമതായതു, രണ്ടാളൊക്കില്‍
ചൊല്ലാനുള്ളൊരു വാര്‍ത്തയിതായി.
കെട്ടിയണിഞ്ഞഥ ചെത്താന്‍ കയറും
കുട്ടിച്ചേട്ടന്‍ പാതിത്തെങ്ങില്‍
ഇഴജന്തുപ്പടി താഴെ നോക്കി
പഴിപറയുന്നു പുലച്ചോന്മാരെ

യോഗത്തില്‍ പങ്കെടുക്കാനെന്നു പറഞ്ഞ് വിളിച്ചുകൊണ്ടുപോയി 'പുലയനയ്യപ്പനെ' ആക്രമിക്കുകയും അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് അണ്ടിക്കറ ഒഴിക്കുകയും ഉറുമ്പിന്‍കൂട് എറിയുകയും ചെയ്തു. ശ്രീനാരായണ ഗുരു മിശ്രഭോജനത്തിന് എതിരാണെന്ന നുണ പറഞ്ഞ് വിജ്ഞാന വര്‍ദ്ധിനിക്കാര്‍ നോട്ടീസിറക്കി. കൊല്ലവര്‍ഷം 1093 മിഥുന മാസം 05 ന് ഇറക്കിയ നോട്ടീസിന്റെ (സഹോദരന്‍ കെ.അയ്യപ്പന്‍, എം.കെ.സാനു, പേജ് 82) തുടക്കം ഇങ്ങനെ: '' പൂജ്യരായ ബ്രഹ്മശ്രീ നാരായണ ഗുരുസ്വാമി തൃപ്പാദങ്ങള്‍ ഈയിടെ ഇവിടെ (ഗൗരീശ്വര ക്ഷേത്ത്രില്‍) എഴുന്നള്ളി ഏഴു ദിവസം വിശ്രമിക്കുകയും ഇന്നു കാലത്ത് കൊയിലൊണ്‍ വഴി സുഖവാസ സ്ഥലമായ കുറ്റാലത്തേക്ക് പുറപ്പെടുകയും ചെയ്തിരിക്കുന്നു. ഈ അവസരത്തില്‍ ഞങ്ങള്‍ പല കാര്യങ്ങളും തിരുമനസ്സറിയിച്ച കൂട്ടത്തില്‍ പുലയരൊന്നിച്ചു നടന്ന പന്തിഭോജനത്താല്‍ ഉണ്ടായിട്ടുള്ളതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ ദോഷത്തെയും ക്ഷേത്രസ്ഥാപനം മുതലായതുകള്‍ മൂലം സമുദായത്തിനുണ്ടായിക്കൊണ്ടിരിക്കുന്ന ഗുണഗണങ്ങളെയും കുറിച്ച് ദൃഷ്ടാന്ത സഹിതം തിരുമനസ്സറിയിക്കുകയും മിശ്രഭോജനക്കാരെ ഒന്നിച്ചു ചേര്‍ക്കുന്ന ഇവിടത്തെ സഹോദര സംഘത്തിന്റെ അനൗചിത്യത്തേയും അനാദരവിനേയും അനുകമ്പയില്ലായ്മയേയും കുറിച്ച് തിരുമനസ്സുകൊണ്ട് വ്യസനപൂര്‍വ്വം പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു''.  ഈ വിവരം 'പുലയനയ്യപ്പന്‍'അറിഞ്ഞു. ഗുരു ഒരിക്കലും ഇങ്ങനെ പറയില്ലെന്ന് ഉറപ്പുണ്ടായിരുന്നുവെങ്കിലും അയ്യപ്പന് കടുത്ത സങ്കടമുണ്ടായി. അദ്ദേഹം തന്റെ ഗുരുവിനെ കാണാന്‍ തീരുമാനിച്ചു. ഇതേക്കുറിച്ച് നാരായണ ഗുരുസ്വാമി എന്ന പുസ്തകത്തില്‍ (പേജ് 259, 260) എം.കെ.സാനു വിവരിക്കുന്നത് നോക്കുക. 

'.... സ്വാമി മിശ്രഭോജനത്തിനെതിരാണെന്ന് ഇതിനകം ചില കുബുദ്ധികള്‍ പറഞ്ഞു പരത്തി. അതുകൊണ്ട് വേഗത്തില്‍ അയ്യപ്പന്‍ സ്വാമിയെ ചെന്നു കണ്ടു. സ്വാമി എല്ലാം അറിഞ്ഞുകഴിഞ്ഞിരുന്നു. സൗമ്യമായ മന്ദഹാസത്തോടുകൂടി സ്വാമി തന്റെ വാത്സല്യ ഭാജനത്തെ സ്വാഗതം ചെയ്തു. മിശ്രഭോജനത്തെക്കുറിച്ച് അഭിനന്ദനത്തോടെ സംസാരിച്ചു. ഒടുവില്‍ സ്വാമി ഇങ്ങനെ അവസാനിപ്പിച്ചു. 'എതിര്‍പ്പ് കണ്ട് അയ്യപ്പന്‍ വിഷമിക്കേണ്ട, ഇത് വലിയൊരു പ്രസ്ഥാനമായി വളരും. ഒരു കാര്യം ഓര്‍മ്മിച്ചാല്‍ മതി, ക്രിസ്തുവിനെപ്പോലെ ക്ഷമിക്കണം'.
എതിരാളികളുടെ എതിര്‍പ്പ് പിന്നെയും തുടര്‍ന്നപ്പോള്‍ സഹോദരന്‍ വീണ്ടും ഗുരുവിനെ ചെന്നു കണ്ടു. ഗുരുവിനോട് ഒരു സന്ദേശം എഴുതിത്തരുവാന്‍ സഹോദന്‍ ആവശ്യപ്പെട്ടു. 'മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയായിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അനേ്യാന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല.' എന്നുളള ഒരു 'മഹാസന്ദേശം' സ്വന്തം കൈപ്പടയില്‍ തയ്യാറാക്കി ഗുരു സഹോദരന് നല്‍കി.
ഈഴവരടക്കമുള്ള അവര്‍ണരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രമേയത്തെ എതിര്‍ത്തു തോല്‍പ്പിച്ച ഈഴവനായ പരമേശ്വരന്റെ, പുലയപ്പെണ്‍കുട്ടികളെ സ്‌കൂളില്‍ പ്രവേശിച്ചതിന്റെ പേരില്‍ നായന്മാര്‍ക്കൊപ്പം ചേര്‍ന്ന് പുലയര്‍ക്കെതിരെ കലാപം നയിച്ചവരുടെ, പുലയന്റെ വീട്ടില്‍ തെയ്യം കെട്ടിയാടിയതിന് രാമപ്പെരുമണ്ണാന് ഭ്രഷ്ട് കല്‍പിച്ചവരുടെ, അയിത്തത്തിന്റെ പേരില്‍ ഈഴവ ക്ഷേത്രത്തില്‍ പുലയര്‍ക്ക് പ്രവേശനം നിഷേധിച്ചവരുടെ, പുലയരോടൊപ്പമിരുന്ന് മിശ്രഭോജനം നടത്തിയതിന്റെ പേരില്‍ ഈഴവര്‍ക്ക് ഭ്രഷ്ട് കല്‍പ്പിക്കുകയും മിശ്രഭോജനത്തിന് നേതൃത്വം നല്‍കിയ സഹോദരനയ്യപ്പനെ ആക്രമിക്കുകും അവഹേളിക്കുകയും പുലയനയ്യപ്പനെന്നു വിളിക്കുകയും ചെയ്തവരുടെയുമൊക്കെ രക്തമാണ് ഏനാദിഗംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് സജി മാരൂരിന്റെ ഞരമ്പുകളിലൂടെ ഓടുന്നത്. അയിത്തം കാണിച്ച അവര്‍ണനായ ഈ അഭിനവ സവര്‍ണനെതിരെ വിപ്‌ളവകേരളം വളരെ തണുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഏതാനും പ്രതിഷേധ പരിപാടികളില്‍ കാര്യം ഒതുക്കിയാല്‍പ്പോരല്ലോ. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അംഗങ്ങളാണ് അവഹേളിക്കപ്പെട്ടിരിക്കുന്നത്. ഈ വിവരം പത്രസമ്മേളനത്തിലൂടെ മറ്റുള്ളരെ അറിയിച്ചത് പട്ടികജാതിക്കാരായ മുന്‍ പ്രസിഡണ്ടുമാരും കര്‍ഷകത്തൊഴിലാളി യൂണിയന്‍ നേതാവുമായിരുന്നു. ഇതെന്താ കര്‍ഷകത്തൊഴിലാളികളുടെ പ്രശ്‌നം മാത്രമാണോ? ഇക്കാര്യത്തില്‍ കര്‍ഷക സംഘത്തിനൊന്നും പറയാനില്ലേ? സി.പി.എം.ന്റെ രണ്ട് അംഗങ്ങളെ അപമാനിച്ചു എന്നു പറഞ്ഞാല്‍ ഏറ്റവും ചുരുങ്ങിയത് കേരളത്തിലെ മൊത്തം സി.പി.എം.കാരെ അപമാനിച്ചു എന്നാണ് അര്‍ത്ഥം. സി.പി.എം.കാരെ മാത്രമല്ല മാനവികതയില്‍ വിശ്വസിക്കുന്ന ഒരോ വ്യക്തിയെയും അപമാനിക്കുന്നതിന് തുല്യമാണിത്. പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറൊയില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണിത്. ഇത് പാര്‍ട്ടിയുടെ ഒരു അഭിമാനപ്രശ്‌നമായി ഏറ്റെടുത്ത് കടുത്ത പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കേണ്ടതുണ്ട്.

നമ്മുടെ 'ദേശീയ'പത്രങ്ങളൊന്നും ഈ സംഭവം ഒരു വലിയ വാര്‍ത്തയായി കൊടുത്തിട്ടില്ല. പ്രതി കോണ്‍ഗ്രസ്സുകാരന്‍ ആയതുകൊണ്ടു മാത്രമല്ലിത്. ഒരു തരം 'വര്‍ഗ്ഗ താല്‍പര്യ'മാണിത്. പട്ടികജാതിക്കാരെ അപമാനിക്കുന്നതൊന്നും ഇക്കൂട്ടര്‍ക്ക് വാര്‍ത്തയാകാറില്ല. 1998 ല്‍ ഉത്തര്‍പ്രദേശിലെ അലഹബാദില്‍ പുതുതായി ചാര്‍ജ്ജെടുത്ത ഒരു ബ്രാഹ്മണ ജഡ്ജി, പിന്‍ഗാമി പട്ടികജാതിക്കാരനായതിന്റെ പേരില്‍ കോടതിമുറി ഗംഗാജലം തളിച്ച് ശുദ്ധികലശം നടത്തി. ഈ വാര്‍ത്ത കേരളത്തിലെ മിക്ക പത്രങ്ങള്‍ക്കും വാര്‍ത്തയായില്ല. അതങ്ങനെയാണ്. പത്രത്തില്‍ വലിയ വെണ്ടയ്ക്ക നിരത്തണമെങ്കില്‍ പ്രതിസ്ഥാനത്തു വരുന്നത് പട്ടികജാതിക്കാരായിരിക്കണം! കേരളത്തിലെ ഈഴവരുടെ മൊത്തക്കുത്തക ഏറ്റെടുത്ത വെള്ളാപ്പള്ളി നടേശന് ഇക്കാര്യത്തില്‍ ഒന്നും പറയാനില്ലേ?

പട്ടികജാതി/വര്‍ഗ്ഗക്കാരുടെ ജീവിത സാഹചര്യം വളരെയേറെ ദുര്‍ഘടങ്ങള്‍ നിറഞ്ഞതാണ്. ഇലയും മുള്ളുമാണ് സമൂഹമെങ്കില്‍ ഇലയുടെ സ്ഥാനമാണ് ഇക്കുട്ടര്‍ക്കുള്ളത്. തെറ്റു ചെയ്താല്‍ ജാതി സ്വഭാവം കാണിച്ചെന്നു പറയും. ശരി ചെയ്താല്‍ നല്ലപിള്ള ചമയുകയാണെന്നും ആളാവുകയാണെന്നും പുളിയാവുകയാണെന്നും പറയും. എങ്ങനെയായാലും ഇലയ്ക്കു തന്നെ ദോഷം. മാത്രമല്ല, മറ്റ് മിക്ക സമുദായങ്ങളില്‍പ്പെട്ടവരും തെറ്റു ചെയ്താല്‍ ആ തെറ്റിന്റെ ഉത്തരവാദിയായി ആ വ്യക്തിയെ മാത്രമേ കണക്കാക്കുകയുള്ളു. എന്നാല്‍, തെറ്റ് പട്ടികജാതി/വര്‍ഗ്ഗക്കാരാണ് ചെയ്യുന്നതെങ്കില്‍ ആ സമൂഹത്തെ മൊത്തംതന്നെ തെറ്റുകാരായി ചിത്രീകരിക്കും. റിട്ട.ചീഫ് ജസ്റ്റിസ് കെ.ജി.ബാകൃഷ്ണന്‍ അഴിമതി നടത്തിയോ ഇല്ലയോ എന്നു പറയാന്‍ ഞാനാളല്ല. പക്ഷേ, ഇദ്ദേഹം ചെയ്തു എന്നു പറയുന്ന അഴിമതി ഇദ്ദേഹം ജനിച്ച ജാതിക്കുകൂടി ചാര്‍ത്തിക്കൊടുക്കുന്നുണ്ട് പലരും. ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ഇദ്ദേഹത്തിന്റെ അഴിമതി പറഞ്ഞ കൂട്ടത്തില്‍ ഇങ്ങനെകൂടി (മാധ്യമം, 28.12.2010) പറഞ്ഞു: ''കെ.ജി.ബാലകൃഷ്ണന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയപ്പോള്‍ രാജ്യത്തെ ഏറ്റവും താഴെ തട്ടിലുള്ള ജനവിഭാഗത്തില്‍ നിന്ന് ഒരാള്‍ നീതിന്യായ വ്യവസ്ഥയുടെ ഉന്നത പീഠത്തില്‍ എത്തിയതില്‍ എല്ലാവരും സന്തോഷിച്ചു. അതുകൊണ്ടാണ് സുപ്രീം കോടതിയില്‍ 'ബാലകൃഷ്ണ യുഗം'ആരംഭിച്ചുവെന്ന് താന്‍ വിശേഷിപ്പിച്ചത്''. എന്തിനാണ് 'സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിനെ'നെക്കുറിച്ച് പറഞ്ഞത്? താഴെ തട്ടിലുള്ള ഏറ്റവും കറുത്ത ആള്‍ എന്ന യോഗ്യത വച്ചാണോ കെ.ജി.ബാലകൃഷ്ണനെ ചീഫ് ജസ്റ്റിസ് ആക്കിയത്? ചീഫ് ജസ്റ്റിസ്സാകാനുള്ള യോഗ്യതയുടെ അടിസ്ഥാനത്തില്‍ത്തന്നെയാണ് ഇദ്ദേഹം ആ സ്ഥാനത്തെത്തിയത്. അല്ലാതെ, ആരുടെയും ഔദാര്യം കൊണ്ടല്ല. എല്ലാവരും സന്തോഷിച്ചു എന്നു പറയുന്നു. അങ്ങനെ എല്ലാവരും സന്തോഷിക്കില്ല. ഒരു പട്ടികജാതിക്കാരന്‍ ഉന്നത സ്ഥാനത്ത് എത്തിയാല്‍ എല്ലാവരും സന്തോഷിക്കണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത് ഈ നൂറ്റാണ്ടെങ്കിലും കഴിയേണ്ടിവരും. ഒരു ദലിതന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസായാല്‍ എങ്ങനെയാണ് 'ദലിത് യുഗം' ആരംഭിക്കുക? ആത്മാര്‍ത്ഥതയില്ലാത്ത 'ഹരിജന പ്രേമ ഗീര്‍വാണങ്ങള്‍' മാത്രമാണിത്. അതി ഭീകര അഴിമതി നടത്തിയ മറ്റു പലരുമുണ്ടല്ലോ ഇവിടെ; തെളിയിക്കപ്പെട്ട അഴിമതികള്‍ തന്നെ. അവരെയൊന്നും ബ്രാഹ്മണ പാരമ്പര്യത്തില്‍ നിന്നു വന്നയാള്‍, ക്ഷത്രിയകുലജാതന്‍, വൈശ്യവിഭാഗത്തില്‍ പിറന്നവന്‍, അയ്യര്‍ വര്‍ഗ്ഗക്കാരന്‍, റാവു കുടുംബത്തിലുള്ളയാള്‍ എന്നൊന്നും പറഞ്ഞു കേള്‍ക്കാറില്ലല്ലോ. അതുണ്ടാകില്ല. അവരൊക്ക വ്യക്തികള്‍ മാത്രം! ദലിതരുടെ കാര്യം വരുമ്പോള്‍ മാത്രം വ്യക്തികള്‍ സമുദായങ്ങളായി മാറും!! പട്ടികജാതി/വര്‍ഗ്ഗക്കാരുടെ ജീവിതപ്പാതയില്‍ നിറയെ മുള്ളുകളും മുരടുകളും ഉഗ്ര വിഷമുള്ള മൂര്‍ഖന്‍ പാമ്പുകളും മാത്രമല്ല കണ്‍മുമ്പില്‍ നിന്നു കരയുകയും കാണാതെ വന്ന് കഴുത്ത് ഞരിക്കുകയും ചെയ്യുന്ന ചതിയന്മാരുമാണുള്ളത്. ഇത് മറ്റുള്ളവരെക്കാളേറെ തിരിച്ചറിയേണ്ടത് പട്ടികജാതി/വര്‍ഗ്ഗക്കാരാണ്.

ഗുരുദർശനം ആനയാണ്, നമ്മൾ അന്ധരും





വലിയ ചുണ്ടൻവള്ളങ്ങൾ മത്സരിക്കാനെത്തുന്ന പുന്നമടക്കായലിനു കുറുകേ ഒരു കൊച്ചുവള്ളത്തിലിരുന്നാണ് യാത്ര. ആകാശം മഴമേഘങ്ങൾ നിറഞ്ഞ് വിങ്ങിനില്ക്കുന്നു. വൻ ഹൗസ്ബോട്ടുകളുടെ ഓളങ്ങളിൽ വള്ളം ഉലയുന്നുണ്ട്.

"ഈ വഴിക്ക് പണ്ട് ഗുരുദേവൻ വന്നിരുന്നു. ഇതുപോലൊരു ചെറിയവള്ളത്തിൽ. ഇവിടം ജലോത്സവത്തിന് പറ്റിയ ഇടമാണെന്ന് അന്ന് സ്വാമി അരുൾചെയ്തതായി പഴമക്കാർ പറഞ്ഞുകേട്ടിട്ടുണ്ട്.' നെഹ്രുട്രോഫി വാർഡിലെ എസ്.എൻ.ഡി.പിയോഗം ശാഖാപ്രസിഡന്റ് കാർത്തികേയൻ പറയുന്നു. ഏതു നാട്ടിൽ ചെന്നാലും ഇങ്ങനെ ഓരോ കഥ കേൾക്കാം. എവിടെയും എല്ലാവർക്കും കാത്തുവയ്ക്കാൻ എന്തെങ്കിലും നല്കാതെ സ്വാമിതൃപ്പാദങ്ങൾ മടങ്ങുക പതിവില്ലായിരുന്നല്ലോ‌.

വാസ്തവത്തിൽ ഒരു പുരുഷായുസ് ഗുരുവിനെ അറിയാൻ നീക്കിവച്ചാൽ നമുക്ക് ലഭിക്കുന്നത് ഈ കൊച്ചുവള്ളത്തിന്റെ വിസ്തൃതിയിലുള്ള ജ്ഞാനമായിരിക്കും. അഗാധമായ ഈ ജലപ്പരപ്പും തലയ്ക്കുമുകളിലെ അനന്തമായ ആകാശവുംപോലെ ഗുരുസ്വരൂപം പിന്നെയും ആണ്ടു പരന്ന് കിടക്കും. ഹൗസ്ബോട്ടുകളുടെ ഓളങ്ങൾപോലെ പ്രതിസന്ധികളും സഹജവാസനകളും ജീവിതമാകുന്ന കൊച്ചുവള്ളത്തെ ഇതുപോലെ ഉലച്ചുകൊണ്ടിരിക്കും. മഹിമാവാർന്ന ഗുരുപദസ്മരണയുണ്ടെങ്കിൽ മാത്രമേ നമുക്ക് കരയേറാൻ സാധിക്കൂ. അല്ലെങ്കിൽ പിടിവിട്ട് ആഴക്കെട്ടിലേക്ക് പതിക്കും. പിന്നെ ഒരു ശിലാഖണ്ഡംതേടി ബ്രഹ്മസ്വരൂപൻ വരുന്നതുവരെ വെള്ളത്തിനടിയിൽ ചെളിയിൽപുതഞ്ഞ് കിടക്കേണ്ടിവരും,
ഏഴുദിവസത്തെ ഗുരുദേവ ദിവ്യപ്രബോധന യജ്ഞം നടക്കുകയായിരുന്നു കുട്ടനാട്ടിൽ. അതിന്റെ സമാപനദിവസം ഗുരുഭക്തരോട് സംവദിക്കാനാണ് ഈ യാത്ര.

പണ്ട്, 25 വർഷത്തെ പ്രവർത്തനംകൊണ്ട് വെറും 4200 അംഗങ്ങളുമായി ശുഷ്കിച്ചുനിന്ന എസ്.എൻ.ഡി.പി യോഗം അതിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തി നൽകുമാറാകണം എന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ യോഗത്തെ ശക്തിപ്പെടുത്താൻ ഗുരുദേവൻ തന്റെ പ്രിയശിഷ്യൻ ടി.കെ. മാധവനെ അയച്ചത് ഈ കുട്ടനാടിന്റെ മണ്ണിലേക്കായിരുന്നു. "ഈഴവനെന്ന പേര് ഒരു ജാതിയെയോ മതത്തെയോ സൂചിപ്പിക്കുന്നില്ല. അതിനാൽ ഈ യോഗത്തിൽ ജാതിമതഭേദം നോക്കാതെ അംഗങ്ങളെ ചേർക്കാവുന്നതാണ്. യോഗത്തിന് ധാരാളം അംഗങ്ങൾ ചേരട്ടെ എന്നു നാം ആശംസിക്കുന്നു' എന്നൊരു കുറിപ്പും തൃപ്പാദങ്ങൾ സ്വന്തം കൈപ്പടയിൽ എഴുതി ശിഷ്യന് നല്കി.

സ്വാമിയുടെ അനുഗ്രഹവാക്യവുംകൊണ്ട് കുട്ടനാട്ടിലെത്തിയ ടി.കെ. മാധവനെ മണ്ണിന്റെ മക്കൾ ഇരുകൈകളുംനീട്ടി സ്വീകരിച്ചു. പുളിങ്കുന്ന് കുന്നുമ്മേൽ സന്മാർഗ പ്രകാശിനി സഭാംഗമായ സി.കെ. കുഞ്ഞുകൃഷ്ണൻ, കുറ്റിക്കാട്ട് ശങ്കരൻ ചാന്നാർ എന്നിവർ ഉത്സാഹത്തോടെ കൂടെനിന്നു. മൂന്നുതവണകൊണ്ട് അവർ നൽകിയ നൂറുരൂപയായിരുന്നു മാധവന്റെ മൂലധനം. കുട്ടനാടൻ ജനതയെ ജാതിതിരിച്ചുകാണാതെ അവരുടെ അവകാശപ്പോരാട്ടങ്ങളിലും പ്രകൃതിക്ഷോഭംമൂലമുണ്ടാകുന്ന നാശനഷ്ടങ്ങളിലും ആളും അർത്ഥവുമായി മാധവനും കൂട്ടരും നിലകൊണ്ടു. അവർക്കായി ഒരുമയുടെ കുടക്കീഴൊരുക്കിയത് ശ്രീനാരായണഗുരു എന്ന ദിവ്യനാമം മാത്രമായിരുന്നു. വെളിയനാട്, കാവാലം, ചാത്തംകരി, കുമരകം, ചങ്ങംകരി, തകഴി, കുന്നുമ്മ, കഞ്ഞിപ്പാടം, ചമ്പക്കുളം, പൊങ്ങ, പുളിങ്കുന്ന്, കുട്ടമംഗലം, പള്ളാത്തുരുത്ത് എന്നിവിടങ്ങളിൽ എസ്.എൻ.ഡി.പി യോഗത്തിന് വേരോടി. മൂന്നുമാസക്കാലത്തെ പ്രവർത്തനംകൊണ്ട് 3100 അംഗങ്ങളാണ് ചേർന്നത്. ടി.കെയുടെ പ്രഭാഷണവും സത്യദേവന്റെ ഹരികഥയുമായിരുന്നു പ്രചാരണായുധങ്ങൾ. ഗുരു എന്ന സത്യസ്വരൂപത്തോട് നീതിപുലർത്തുന്ന സമീപനമായിരുന്നു അവരുടേത്. സാഹിത്യം, മതം, സമുദായ- രാഷ്ട്രീയ ചരിത്രം എന്നിവയെല്ലാം നല്ല അറിവുള്ളവരെ കൊണ്ടുവന്ന് കർഷകജനതയ്ക്ക് പകർന്നുകൊടുത്തു. സംഘവഴക്കുകളും കക്ഷിമത്സരങ്ങളും സിവിൽ- ക്രിമിനൽകേസുകളും രാജിയാക്കി. സംഘടനകൊണ്ട് എങ്ങനെ ശക്തരാകാം എന്ന് കേരളം കണ്ടത് കുട്ടനാട്ടിൽ ഗുരുശിഷ്യർ നടത്തിയ ഈ ജൈത്രയാത്രയിൽനിന്നായിരുന്നു.

വള്ളം യജ്ഞവേദിയിലേക്ക് അടുക്കാറായി. അവിടെ പ്രഭാഷണം നടക്കുന്നുണ്ട്. അതൊന്നും കാര്യമാക്കാതെ പാലത്തിന്റെ കൈവരിയിൽ ചാരി അക്കരെ പട്ടണത്തിന്റെ ആകാശച്ചെരുവിലേക്ക് നോക്കി നില്ക്കുകയാണ് ഒരുപറ്റം യുവാക്കൾ. ഹാളിനുള്ളിൽ കുറച്ച് അമ്മമാരും വൃദ്ധജനങ്ങളും മാത്രം.

മൈക്കിനുമുന്നിൽ നില്ക്കുമ്പോൾ, `എന്തു പറയാനാണ് വന്നിരിക്കുന്നത് ' എന്ന ചോദ്യഭാവമാണ് സദസ്യരുടെ മുഖത്തു കണ്ടത്. `നന്ദി പറയാൻ വന്നതാണ്' എന്ന് മറുപടി. `എന്തിന്' എന്നായി അവർ. `ഒരു പിടിച്ചോറിന്' എന്നുത്തരം. `കേരളത്തിന്റെ മണ്ണിൽ ജനിച്ചവരാരും നിങ്ങൾ നല്കിയ ഒരു പിടി ചോറുണ്ണാതെ മരിച്ചിട്ടുണ്ടാവില്ലല്ലോ കുട്ടനാട്ടുകാരേ' എന്ന് അല്പം വിശദമാക്കി. പുറംലോകത്തിന്റെ ആഡംബരജീവിതത്തോട് കിടപിടിക്കാനാവാതെ ഇന്നും ചെളിയും വെള്ളവും കൈത്തോടും കൊതുമ്പുവള്ളവുമൊക്കെയായി കഴിയുന്നതിന്റെ നിരാശകളിൽനിന്ന് അവർ ഉണരുന്നത് കണ്ടു. ഈ വിസ്തൃതമായ ഭൂലോകത്ത് തന്റെ കാല്പാദം താങ്ങുന്ന മണ്ണിന് അതിന്റേതായ പവിത്രതയും സമ്പന്നതയും ഉണ്ടെന്ന ബോധമാണ് ഓരോവ്യക്തിയിലും അഭിമാനബോധം ഉണർത്തുന്നത്. അത് തൊട്ടുണർത്തിയപ്പോൾ പാലത്തിന്റെ കൈവരികളിൽ ചെറിയ അനക്കം തട്ടിത്തുടങ്ങി. കുറച്ചു യുവാക്കൾ ഹാളിനുള്ളിൽ വന്ന് ഗുരുവിനെക്കുറിച്ച് പറഞ്ഞതൊക്കെ കേട്ടു തുടങ്ങി. ഗുരുവിനെ അറിയുന്നതുകൊണ്ടും ചരിത്രകഥകൾ കേൾക്കുന്നതുകൊണ്ടും എന്ത് പ്രയോജനം എന്ന ചിന്തയാണ് പുത്തൻതലമുറയെ ഇത്തരം യജ്ഞവേദികളിൽനിന്ന് അകറ്റുന്നത്. സ്വന്തം ജീവിതത്തെ ഇത്തരം അറിവുകൾ എങ്ങനെ പരിപോഷിപ്പിക്കും എന്നവർക്ക് അറിയില്ല. ഗുരുദർശനത്തെ ജീവിതപരിസരവുമായി ബന്ധിപ്പിച്ച് പറഞ്ഞുകൊടുക്കാൻ നമ്മൾ തയ്യാറാകുന്നുമില്ല. ഇന്ന് സ്വീകരണങ്ങളും പ്രതിഷേധങ്ങളും മാത്രമായി സംഘടനാപ്രവർത്തനം ചുരുങ്ങിപ്പോകുകയാണ്. ഗുരുവിനെ അറിയുന്നത് അവനവനെ അറിയാൻ വേണ്ടിയാണെന്നതാണ് ഒന്നാം പാഠം. സ്വന്തം ശക്തിദൗർബല്യങ്ങൾ തിരിച്ചറിഞ്ഞാൽ പിന്നെ ഒരു പ്രതിസന്ധിക്കും തളർത്താനാവില്ല. ജാതി, മതം, ദേശം എന്നീ വികാരങ്ങൾകൊണ്ട് കുറച്ചുപേരെ ഒന്നിപ്പിക്കാം. അതേസമയം അവർ മറ്റുള്ളവരിൽനിന്ന് അകലുന്നു എന്നോർക്കണം. ഗുരു എന്നനാമം ഭേദമില്ലാതെ എല്ലാവരെയും ഒന്നിപ്പിക്കാൻ കരുത്തുള്ളതാണ്. അത് തിരിച്ചറിയാതെ ഗുരുവിനെ അറിയുന്നു എന്ന് നടിക്കുകയാണ്, ആനയെ കണ്ട അന്ധരെപ്പോലെ നമ്മൾ.

ഒരിക്കൽ ഗുരുവും ശിഷ്യരും രമണമഹർഷിയെ ദർശിക്കാനെത്തിയ സന്ദർഭമാണ് ഓർമ്മവരുന്നത്. ഗുരു രമണമഹർഷിയുടെ ശിഷ്യരോടു ചോദിച്ചു, "നിങ്ങൾക്ക് അദ്ദേഹത്തെ അറിയാമോ?'

"അറിയാം.'

സ്വന്തം ശിഷ്യരോടു ചോദിച്ചു. അവരും പറഞ്ഞു "അറിയാം.' ഗുരു അതുകേട്ട് മൗനമായിരുന്നു. കുറച്ചുകഴിഞ്ഞ് ഇങ്ങനെ മന്ത്രിച്ചു: "അപ്പോൾ നമുക്ക് മാത്രമാണല്ലേ അറിയാത്തത്...'

By: Sajeev Krishnan

ഗുരുവിനും വര്‍ണ്ണം പൂശുന്നവര്‍...!



ശ്രീനാരായണ ഗുരുദേവന്‍ പുതിയതായി ഒന്നും തന്നെ പറഞ്ഞിട്ടില്ല, പറഞ്ഞതെല്ലാം ഗീതയും മനുസ്മൃതിയും വേദങ്ങളും പുരാണങ്ങളും അദ്വൈതവും മാത്രമാണ് എന്നാണു ഗുരുസ്നേഹികള്‍ എന്ന് നടിക്കുന്ന ചില അഭിനവ പണ്ഡിതന്മാര്‍ ഈയിടെ ആയി പറഞ്ഞു പരത്തുന്ന സിദ്ധാന്തം. ചിന്താശക്തി ഒട്ടും തന്നെ ഇല്ലാത്ത ചിലര്‍ക്ക് ഒറ്റ വാക്കില്‍ ഇത് കേള്‍ക്കുമ്പോള്‍ ശരി എന്ന് തോന്നാം എങ്കിലും ഇങ്ങനെയുള്ള കഥകള്‍ ഗുരുവിനും ഒരു നൂറു വര്‍ഷത്തിനു ശേഷം സമൂഹത്തില്‍ പെട്ടെന്ന് പൊങ്ങി വരാന്‍ എന്താണ് കാരണം..? ഇതുവരെ ഗുരുവിനോട് സ്നേഹം ഇല്ലാതിരുന്ന ചിലര്‍ക്ക് പെട്ടെന്ന് ഗുരുസ്നേഹം ഉണ്ടാകാന്‍ ഉള്ള കാരണം എന്താണ്...? (ഇപ്പോഴും തൃപ്രയാര്‍ പോലെയുള്ള ക്ഷേത്രങ്ങളില്‍ ഗുരുവിനോട് അയിത്തം മുതലായ കാര്യങ്ങള്‍ വിട്ടു കളയുക.)

നമുക്ക് കാര്യത്തിലേക്ക് കടക്കാം. ഗുരുദേവന്‍ പുതിയതായി ഒന്നും പറഞ്ഞില്ല എങ്കില്‍, എന്തുകൊണ്ട് ഗുരുവിനു മുന്‍പ് ഇവിടെ ഉണ്ടായിരുന്നവര്‍ ഇന്ന് നാം മാഹാത്മ്യം കൊട്ടി ഘോഷിക്കുന്ന പൈതൃക ഗ്രന്ഥങ്ങള്‍ ഉപയോഗിച്ച് സമൂഹത്തില്‍ ജാതി-വര്‍ണ്ണ വ്യവസ്ഥകള്‍ നടപ്പിലാക്കി..? മൃഗങ്ങളുടെ പരിഗണന പോലും കൊടുക്കാതെ ഒരു വലിയ ജനവിഭാഗത്തെ അടിച്ചമര്‍ത്തി അവരെ കൊള്ളയടിക്കുകയും കൊല്ലുകയും കൊല വിളിക്കുകയും ചെയ്തു...? ഗുരുവിനു മുമ്പും ഇവിടെ പേരെടുത്ത സന്യാസിമാരും ഗുരുക്കന്മാരും ഉണ്ടായിരുന്നു. എന്തുകൊണ്ട് അവര്‍ ആരും തന്നെ ഈ സംസ്കാര ശൂന്യതയെ എതിര്‍ത്തില്ല..? അവര്‍ ഈ പറയുന്ന വിശുദ്ധ ഗ്രന്ഥങ്ങള്‍ പഠിക്കുകയും പ്രസംഗിക്കുകയും ചെയ്തപ്പോള്‍, അതെ അവര്‍ തന്നെ ശൂദ്രന്‍ വേദം പഠിക്കരുത് എന്നും കേട്ടാല്‍ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണം എന്നും പറയുന്ന സ്മൃതിവാക്യങ്ങളെ എന്തുകൊണ്ട് ന്യായീകരിച്ചു..? ബ്രാഹ്മണന്‍ മാത്രം പ്രതിഷ്ഠ നടത്തണം, പൂജ നടത്തണം എന്നുള്ള അന്ധവിശ്വാസങ്ങളെ എന്തുകൊണ്ട് ഗുരുവിനു മുന്‍പ് ഇവിടെ വന്ന മഹാഗുരുക്കന്മാര്‍ ന്യായീകരിച്ചു..? ഇന്നു ചാതുര്‍ വര്‍ണ്ണ്യത്തെ ന്യായീകരിക്കുന്ന അഭിനവ ശൂദ്രന്മാരുടെ രണ്ടു തലമുറ മുന്‍പ് ഉണ്ടായിരുന്നവരുടെ കുഴിമാടം തോണ്ടി പരിശോധിച്ചാല്‍, അവരുടെ ശരീരത്തില്‍ മനുസ്മൃതിയും വേദ വാക്യങ്ങളും മന:പാഠം ആക്കിയവര്‍ അത് നടപ്പിലാക്കാന്‍  കൊടുത്ത അടിയുടെ പാട് കാണാം. പഠിച്ചവര്‍ക്ക് ഇത്രമാത്രം മനോഹരമായ സംസ്കാരം നല്‍കിയ അതെ ഗ്രന്ഥങ്ങള്‍ ആണോ ഗുരുദേവന്‍ വ്യാഖ്യാനിച്ചത്..? അതാണോ നമ്മള്‍ പഠിക്കേണ്ടത്..? ആയിരക്കണക്കിന് മഹാഗുരുക്കന്മാര്‍ വന്നു പോയതിനു ശേഷവും എന്തുകൊണ്ട് കേരളത്തിന്‌ പുറത്ത്  "ഹിന്ദുക്കളുടെ ഇടയില്‍ മാത്രം" തൊട്ടുകൂടായ്മ തീണ്ടിക്കൂടായ്മ മുതലായ വൃത്തിഹീനമായ അനാചാരങ്ങള്‍ ഇന്നും നില നില്‍ക്കുന്നു..?

ഇതൊന്നും കൂടാതെ ഭഗവദ്ഗീതയില്‍ ഗുരുവിനെ ബന്ധിക്കാന്‍ വേറൊരു കൂട്ടം ശൂദ്രന്മാര്‍ കിണഞ്ഞു ശ്രമിക്കുന്നു. അധ:കൃതരെ മുഴുവന്‍ ഒരുമിച്ച് വിളിച്ച് നിര്‍ത്തി ഗുരു പറഞ്ഞോ; കൊന്നു കളയൂ ഈ വരേണ്യ വര്‍ഗ്ഗ വിഭാഗത്തെ, ഒരെണ്ണത്തെ വിടരുത്...! മരിച്ചാല്‍ സ്വര്‍ഗ്ഗം, ജയിച്ചാല്‍ ഭൂമി...! ഇനി അഥവാ നിങ്ങള്‍ കൊന്നില്ലെങ്കില്‍ ഞാന്‍ കൊല്ലും. പക്ഷെ ഞാന്‍ പറഞ്ഞത് അനുസരിക്കാതെ ഇരുന്നാല്‍ നിങ്ങള്‍ നശിക്കും എന്ന്...? ഗീതാ തത്വം അനുസരിച്ച് ഇങ്ങനെയല്ലേ പറയേണ്ടത്..? ഗുരു പിന്തുടര്‍ന്നത് ഭഗവദ് ഗീതയല്ല, അഹിംസയാണ് സാക്ഷാല്‍ ശ്രീബുദ്ധന്റെ ആഹിംസ. സമൂഹത്തില്‍ അന്ന് വരെ നില നിന്നിരുന്ന അന്ധവിശ്വാസങ്ങള്‍ എല്ലാം കടപുഴക്കി എറിഞ്ഞ ഗുരുദേവന്‍ പറഞ്ഞത് അന്ന് വരെ ആരും പറയാത്ത ആശയങ്ങള്‍ ആണ് എന്നത് കൊണ്ടാണ് ശ്രീനാരായണ ഗുരുദേവന്‍ കോടാനുകോടി ഗുരുഭക്ത ഹൃദയങ്ങളില്‍ ഇന്നും വസിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഭാരതത്തില്‍ മറ്റു എവിടെയും ഇല്ലാത്ത രീതിയില്‍ അനാചാരങ്ങളില്‍ നിന്നും കേരളം മാത്രം കുറച്ചെങ്കിലും മുക്തി നേടിയത്. ഗുരുദേവന് മുന്‍പ് കേരളത്തില്‍ ഉണ്ടായിരുന്ന അതേ ചാതുര്‍ വര്‍ണ്ണ്യ സംസ്കാരം വളരെ ഭംഗിയായി തന്നെ കേരളത്തിന് പുറത്ത് മിക്കവാറും ഭാരതം മുഴുവന്‍ ഇന്നും തുടരുന്നു എന്നത് എല്ലാവരും മനസ്സിലാക്കണം. അവിടെയുള്ള ഗുരുക്കന്മാര്‍ എല്ലാം ജനിച്ചപ്പോള്‍ തന്നെ സമാധിയായോ..?

ഗുരുദേവന്‍ പുതിയതായി ഒന്നും പറഞ്ഞിട്ടില്ല എങ്കില്‍ പിന്നെ എന്തിനു ഗുരുദേവ കൃതികള്‍ പഠിക്കണം..? ഗുരുവിനെ ആരാധിക്കണം..? അതിനു മുന്‍പ് ഉണ്ടായിരുന്നവര്‍ പറഞ്ഞത് ആണല്ലോ ഗുരുവും പറഞ്ഞത്...? അതുകൊണ്ട് മുന്‍പ് ഉണ്ടായിരുന്നവര്‍ പറഞ്ഞത് സ്വീകരിക്കുക, അവരെ ആരാധിക്കുക, അവര്‍ പറയുന്നത് അനുസരിക്കുക...! ഗുരുവിനു മുകളില്‍ അവരെ പ്രതിഷ്ഠിക്കുക. ഇതാണ് അവരുടെ വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്നത്. പിടിച്ച് നില്‍ക്കാന്‍ ആയി അവര്‍ അവസാനത്തെ അടവ് പ്രയോഗിക്കും. ഹിന്ദു മതം ദുഷിച്ചപ്പോള്‍ ആ ദൂഷ്യം നീക്കി ഹിന്ദു മതത്തെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ വന്ന മഹാഗുരുവാണ് ശ്രീനാരായണ ഗുരുദേവന്‍...! അത് വരെ പിടിച്ച് നിന്നവര്‍ അതില്‍ വീഴും...! പക്ഷെ എത്ര ഹിന്ദു ക്ഷേത്രങ്ങളില്‍ നിങ്ങള്‍ മറ്റു ഗുരുക്കന്മാരെ കാണുന്നത് പോലെ ഗുരുവിന്റെ ചിത്രമോ വിഗ്രഹമോ മറ്റോ വച്ച് ആരാധിക്കുന്നത് കണ്ടിട്ടുണ്ട്..? ഹൈന്ദവ ധര്‍മ്മത്തെ തന്നെ നവീകരിച്ച ഗുരുവിനെ ആരാധിക്കുന്നവര്‍ ആണോ ഈ വ്യാഖ്യാന ഫാക്ടറികള്‍ നടത്തുന്നവര്‍..? ഈ പറയുന്ന എത്ര പേര്‍ ഗുരുദേവന്‍ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താറുണ്ട്‌..? ഗുരുവിനെ പൂജിക്കാറുണ്ട്..? എത്ര ഹിന്ദു ക്ഷേത്രങ്ങളില്‍ ഗുരുദേവ കൃതികള്‍ പാരായണം ചെയ്യുന്നതും പഠിപ്പിക്കുന്നതും നിങ്ങള്‍ കണ്ടിട്ടുണ്ട്..? ഇതിനൊക്കെ മറുപടി പറയാന്‍ നില്‍ക്കുന്നവര്‍ക്ക് മൂക്ക് കൊണ്ട് ക്ഷ ഞ്ഞ വരക്കേണ്ടി വരും...!

ജാതിയും വര്‍ണ്ണവും നോക്കാതെ മനുഷ്യ കുലത്തിനു മുഴുവന്‍ വേണ്ടി സ്വന്തം കൊട്ടാരവും സുഖസൌകര്യങ്ങളും ഉപേക്ഷിച്ച് അലഞ്ഞു തിരിഞ്ഞു സത്യം കണ്ടെത്തി അത് ഉപദേശിക്കാന്‍ ജീവിതം നീക്കി വച്ച ശ്രീബുദ്ധനു ഭാരതത്തില്‍ സംഭവിച്ചത് എന്താണോ അതെ അവസ്ഥയിലേക്ക് ആണ് ഗുരുഭക്തര്‍ എന്ന് നടിക്കുന്ന ചാതുര്‍വര്‍ണ്ണ്യ തീവ്രവാദികളും അവരുടെ അടിമകളായ വ്യാഖ്യാന ശൂദ്രന്മാരും ശ്രീനാരായണ ഗുരുവിനെ ഇന്ന് കൊണ്ട് പോകുന്നത്. യഥാര്‍ത്ഥ ഗുരുഭക്തര്‍ അത് മനസ്സിലാക്കിയില്ല എങ്കില്‍ അടുത്ത തലമുറയ്ക്ക് ഗുരുദേവന്‍ അന്യനായിരിക്കും. പകരം ജാതിയും വര്‍ണ്ണവും സ്ഥാപിക്കാന്‍ ഓടി നടന്ന "ചാതുര്‍വര്‍ണ്ണ്യക്കോമരങ്ങള്‍" ഗുരുവിന്റെ സ്ഥാനത്ത് പ്രതിഷ്ടിക്കപ്പെടും. അതിനായി ആസൂത്രിതമായ നീക്കങ്ങള്‍ വളരെ ഭംഗിയായി തന്നെ നടക്കുന്നുണ്ട് എന്നത് എല്ലാ ഗുരുഭക്തരും മനസ്സിലാക്കണം. നഷ്ടപ്പെട്ടുപോയ ചാതുര്‍വര്‍ണ്ണ്യ സംസ്കാരം പൊടി തട്ടി എടുക്കുക എന്ന ലക്ഷ്യത്തോടെ; വെള്ള പൂശുന്ന ന്യായീകരണങ്ങളുമായി സമൂഹത്തെ എന്നെന്നും നശിപ്പിച്ച പുരോഹിതവര്‍ഗ്ഗവും അവരുടെ അടിമകളായ ആട്ടിന്‍തോല്‍ അണിഞ്ഞ "വ്യാഖ്യാന ശൂദ്രന്മാരും" സമൂഹത്തില്‍ ഇറങ്ങിക്കഴിഞ്ഞു...!

അങ്ങിനെ നമുക്ക് ഗുരുദേവന്‍ ഇവിടെ അവതരിച്ചത് മൂലം നഷ്ടപ്പെട്ടുപോയ സംസ്കാരശൂന്യതയുടെ ചാതുര്‍വര്‍ണ്ണ്യ സംസ്കാരം വീണ്ടെടുക്കാം...! നമ്മെ നാമാക്കിയ, "നമുക്കിതില്‍ പരം ദൈവം നിനയ്ക്കിലുണ്ടോ" എന്ന് കുമാരനാശാന്‍ സ്തുതിച്ച പരം ദൈവമായ ഗുരുവിനെ മറക്കാം...! പകരം നമ്മുടെ പൂര്‍വ്വികര്‍ക്ക് പൂര്‍ണ്ണമായും അന്യമായിരുന്ന, കാണുവാന്‍ കുറച്ച് കൂടി ഗ്ലാമറുള്ള; 24ct സ്വര്‍ണ്ണാഭരണങ്ങളും കാഞ്ചീപുരം പട്ടും ഉടുത്ത് ജ്വല്ലറികളുടെ പരസ്യമോഡലുകളായി നില്‍ക്കുന്ന സങ്കല്പ ദേവീ ദേവന്മാരെ ആരാധിക്കാം...!

By: Sudheesh NamaShivaya

മഹാകവി ടാഗോറിന്റെ ശിവഗിരി സന്ദര്‍ശനം



വൈദികമഠത്തിന്റെ മുറ്റത്ത് മഞ്ഞവെയിൽ ചാഞ്ഞുവീഴുന്നതു നോക്കിയിരിക്കെ പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നപോലെ ഗുരുസ്വാമി ശിഷ്യനോട് ചോദിച്ചു.

'ടാഗോറിന്റെ വിശ്വഭാരതിയെക്കുറിച്ച് കേട്ടുവോ?'

'ഉവ്വ്... പ്രാചീനഗുരുകുലങ്ങളെ അനുസ്മരിപ്പിക്കുന്ന ഒരു വിദ്യാലയമാണത്. അതിന് ധനസമ്പാദനത്തിനായി ഇന്ത്യമുഴുവൻ മഹാകവി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.'

പിറ്റേന്ന് രാവിലെ സ്വാമി വീണ്ടും ശിഷ്യനെ വിളിച്ചു: 'വിശ്വഭാരതിയെക്കുറിച്ച് ഒരു കുറിപ്പ് സംഘടിപ്പിക്കണം.'

ശിഷ്യൻ ടാഗോർ നടത്തിയ പ്രഭാഷണത്തിന്റെ ഒരു കോപ്പി സംഘടിപ്പിച്ചു. തന്റെ മഹാവിദ്യാലയത്തെക്കുറിച്ച് കവിയുടെതന്നെ വാക്യങ്ങൾ വായിച്ചുകേട്ടപ്പോൾ സ്വാമി തൃപ്പാദങ്ങളുടെ മുഖം സൂര്യപ്രഭയേറ്റ താമരദളംപോലെ തിളങ്ങി.

'നമ്മുടെ മനസിലുള്ള അതേ ആശയം തന്നെ.'

അല്പനേരം കഴിഞ്ഞ് മഹാകവി കുമാരനാശാനും സംഘവും ശിവഗിരിയിലെത്തി. കുമാരനാശാൻ തൃപ്പാദസമക്ഷം വിഷയം അവതരിപ്പിച്ചു:

'മഹാകവി ടാഗോർ കൊളംബ് സന്ദർശനംകഴിഞ്ഞ്കവടിയാർ കൊട്ടാരത്തിൽ തിരുമനസിന്റെ ആതിഥ്യം സ്വീകരിക്കുന്നുണ്ട്. സ്വാമി തൃപ്പാദങ്ങളെക്കാണാൻ അദ്ദേഹം വളരെമുമ്പേ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതൊരു അസുലഭ അവസരമായി തോന്നുന്നു. അദ്ദേഹത്തെ ഇങ്ങോട്ടു ക്ഷണിക്കണമെന്നാണ് അടിയങ്ങളുടെ അഭിപ്രായം. സ്വാമി അനുവദിക്കുമെങ്കിൽ...' ഇത് മുൻകൂട്ടി അറിഞ്ഞായിരുന്നുവോ സ്വാമി വിശ്വഭാരതിയെക്കുറിച്ച് കുറിപ്പ് അന്വേഷിച്ചു വരുത്തിച്ചതെന്നാലോചിച്ച് അടുത്തുനിന്ന ശിഷ്യൻ അമ്പരന്നു.

'പണം വേണം. ഉണ്ടോ?' സ്വാമി ചോദിച്ചു.

'സ്വാമി തൃപ്പാദങ്ങൾ ഒപ്പമുണ്ടെങ്കിൽ...'

ഗുരു ഒന്നും മിണ്ടിയില്ല.മൗനം സമ്മതമെന്നു കരുതി അവർ ഒരുക്കങ്ങൾക്ക് തുടക്കമിട്ടു.

കൊടിതോരണങ്ങളാൽ ശിവഗിരിയും പരിസരവും അലങ്കരിക്കപ്പെട്ടു. കുന്നിന്റെ താഴ്വരയിൽനിന്ന് വൈദികമഠത്തിലേക്കുള്ള വഴിയിൽ വിലകൂടിയ പരവതാനി വാങ്ങി വിരിച്ചു. മുത്തുക്കുടകളും ഗജവീരന്മാരും ആലവട്ടവും വർണാഭമായ ജാഥയും അണിനിരന്നു. അറിഞ്ഞും പറഞ്ഞും ജനാവലി അങ്ങോട്ടൊഴുകിക്കൊണ്ടിരുന്നു. ആനപ്പുറത്ത് ബുദ്ധന്റെ ചിത്രമാണ് എഴുന്നള്ളിച്ചത്. ഒരുക്കങ്ങൾ കാണാൻ ഗുരുസ്വാമി തൃപ്പാദങ്ങൾ വൈദികമഠം വിട്ടിറങ്ങിവരാത്തതിൽ ശിഷ്യർക്ക് നിരാശതോന്നി. അന്നേദിവസം രാവിലെ മുതൽ മഠത്തിന്റെ വാതിൽ തുറന്നിട്ടേയില്ല. സ്വാമിതൃപ്പാദങ്ങളുടെ ധ്യാനം മുറിഞ്ഞിട്ടുമില്ല.

ഉച്ചകഴിഞ്ഞതോടെ പെരുമഴയായി. സകലവിധ അലങ്കാരങ്ങളും ആനയും ആളും നനയുകയാണ്. വഴികൾ വെള്ളക്കെട്ടിലായി. ടാഗോർ വരാൻ വൈകുമെന്ന് സി. എഫ്. ആൻഡ്രൂസിന്റെ കമ്പി വന്നു. അത് തൃപ്പാദങ്ങളെ അറിയിക്കണമെന്നുണ്ട്. പക്ഷേ, ധ്യാനം മുറിക്കുന്നതെങ്ങനെ? 'സ്വാമി എല്ലാം അറിയുന്നുണ്ട്' എന്നു പറഞ്ഞ് ആശാൻ ശിഷ്യരെ സമാധാനിപ്പിച്ചു. ആറ്റിങ്ങലിൽ ടാഗോർ എത്തിയതറിഞ്ഞ് സംഘാടകരിൽ ഒരാൾ കാറുമായി അങ്ങോട്ടു പാഞ്ഞു. വഴിക്ക് ടാഗോറിനെയും സംഘത്തെയും കണ്ടു. മഴപെയ്ത് വഴികൾ നാശമായതിനാൽ ശിവഗിരി സന്ദർശനം വേണ്ടെന്നുവച്ച് കൊല്ലത്തേക്ക് പോവുകയാണെന്ന് ആൻഡ്രൂസ് പറഞ്ഞു. സംഘാടകൻ വ്യസനപ്പെട്ടു: 'വലിയ ഒരു ജനാവലിയും ഞങ്ങളുടെ കൺകണ്ട ദൈവവും അവിടെകാത്തിരിക്കുമ്പോൾ നിങ്ങൾക്ക് മടങ്ങാനാവുമോ?' അങ്ങനെ അവർ വർക്കലയിലേക്ക് വാഹനം തിരിച്ചു. അല്പം മുമ്പുവരെ റോഡിൽ ഉണ്ടായിരുന്ന വെള്ളക്കെട്ട് എവിടെ?

മഴതോർന്ന്പ്രഭവിടർന്ന അന്തരീക്ഷത്തിൽ കുളിച്ചൊരുങ്ങിയ ശിവഗിരിക്കുന്ന് കണ്ട് വിശ്വമഹാകവി ആശ്ചര്യചകിതനായി. ഡോ. പല്പു നൽകിയ ഹാരവും ഏറ്റുവാങ്ങി അദ്ദേഹം ബംഗ്ലാവിൽ വിശ്രമിച്ചു. ആഢംബരങ്ങൾക്ക് വലിയ പണം ചെലവായതിനാൽ വിശ്വഭാരതിക്കുവേണ്ടി കൊടുക്കാൻ സംഭാവനയൊന്നും സംഘാടകർ കരുതിയിരുന്നില്ല. കേരളത്തിന്റെ ഗുരുദേവനും ബംഗാളിന്റെ ഗുരുദേവനും തമ്മിൽ കണ്ടുമുട്ടുന്ന നിമിഷം സ്വർഗീയമാക്കുക എന്നേ അവർ ആഗ്രഹിച്ചിരുന്നുള്ളൂ.

അപ്പോൾ അപ്രതീക്ഷിതമായി സദസിലേക്ക് ശുഭ്രവസ്ത്രധാരി കടന്നുവന്നു. എവിടെയോ കണ്ടുമറന്ന മുഖം? അദ്ദേഹം എല്ലാവരെയും നോക്കി പുഞ്ചിരിച്ചിട്ട് വിശ്വമഹാകവിക്ക് വന്ദനം പറഞ്ഞു. കാൽലക്ഷത്തോളം രൂപ ടാഗോറിന്റെ പാദസമക്ഷം വച്ചു. 'എല്ലാം എന്റെ ഗുരുവിന്റെ ഇച്ഛപ്രകാരം' എന്നുപറഞ്ഞ് തൊഴുതു മടങ്ങി. ടാഗോറിനാവട്ടെ വർണാഭമായ വരവേല്പിനെക്കാൾ തന്റെ വിശ്വഭാരതിക്ക് കിട്ടിയ ആ സഹായധനമാണ് ഏറെ സംതൃപ്തി നൽകിയത്.

വൈദികമഠം തുറന്നു. ബാലാർക്കനെപ്പോലെ സ്വാമി തൃപ്പാദങ്ങൾ ഉദിച്ചുനിന്നു. ഇരുകൈകളും നീട്ടി അന്നാദ്യമായി സ്വാമി ഒരു അതിഥിയെ വരവേറ്റു. ഹർഷ പുളകിതനായി ടാഗോർ ആ ദിവ്യസ്പർശം ഏറ്റുവാങ്ങി. അവർ തമ്മിലുള്ള സംഭാഷണത്തിന് ദ്വിഭാഷിയാകാൻ ചുമതലപ്പെടുത്തിയിരുന്നത് ഗുരുസ്വാമി തമ്പിയെന്നു വിളിച്ചിരുന്ന പി. നടരാജനെ (നടരാജഗുരു) ആയിരുന്നു. ആ സമയം പെട്ടെന്ന് മറ്റൊരാൾ (കുമാരനാശാന്‍) വന്ന് ദൗത്യം കവർന്നെടുത്തു. അതുകണ്ട് നടരാജൻ പിൻവലിഞ്ഞു. തമ്പിയുടെ ഹൃദയം മുറിയുന്നതറിഞ്ഞ് ഗുരു നിർന്നിമേഷനായി.

ഗുരുസ്വാമി ചെയ്യുന്ന നല്ലകാര്യങ്ങളെ ടാഗോർ പ്രകീർത്തിച്ചു.

'നാം ഒന്നും ചെയ്യുന്നില്ലല്ലോ. ഇനി എന്തെങ്കിലും ചെയ്യാനാവുമെന്നും തോന്നുന്നില്ല' എന്നായിരുന്നു തൃപ്പാദങ്ങളുടെ മറുപടി. അപരന് അവകാശപ്പെട്ട മുതലും സ്ഥാനവും ആഗ്രഹിക്കുകയോ കവർന്നെടുക്കുകയോ ചെയ്യരുതെന്ന ഗുരുപാഠം മറന്ന ദ്വിഭാഷിക്ക് അതിന്റെ ശരിയായ അർത്ഥം വിശദമാക്കാൻ കഴിഞ്ഞില്ല.

അതറിഞ്ഞിട്ടെന്നപോലെ ടാഗോർ പറഞ്ഞു: 'സ്വാമി ജനങ്ങളുടെ കണ്ണ് തെളിച്ചുകൊടുക്കണം'

ഗുരു: 'അവരുടെ കണ്ണു തുറന്നുതന്നെയാണിരിക്കുന്നത്. എന്നിട്ടും അവർക്ക് കാണാൻ കഴിയുന്നില്ല.'

ആ ഗുരുമൊഴിയുടെ അർത്ഥതലം മനസിലാക്കാൻ ടാഗോറിന് ദ്വിഭാഷിയുടെ ആവശ്യം വേണ്ടിവന്നില്ല. മടങ്ങുമ്പോൾ ടാഗോർ ഡോ. പല്പുവിനോടുചോദിച്ചു:

'ബംഗാളിൽ കൊണ്ടുവരാമോ ഗുരുസ്വാമിയെ ?'

ഒരു വലിയലക്ഷ്യത്തിന്റെ സാഫല്യത്തിനായി സഹായംതേടിയാണ് ടാഗോർ വരുന്നതെന്ന് ഗുരുവിന് അറിയാമായിരുന്നു. അതിന് പണംകൊടുത്തു സഹായിക്കണം. കഴിവുണ്ടോ? എന്നായിരുന്നു ഗുരു ആശാനോടു ചോദിച്ചത്. വരവേല്പിന്റെ ആർഭാടങ്ങൾക്കായി ചെലവിട്ട പണം ആ മഹത്തായ ലക്ഷ്യത്തിന് നൽകിയിരുന്നെങ്കിൽ എന്ന് ഗുരു ആഗ്രഹിച്ചു. സദസിന് അപരിചിതനായ ഒരാൾവന്ന് ടാഗോറിന് പാദകാണിക്കവച്ചതിന്റെ അടുത്ത നിമിഷമാണ് വൈദികമഠം തുറക്കപ്പെട്ടതെന്ന കാര്യം ഏവർക്കും അത്ഭുതകരമായി. അതിഥിയുടെ ആവശ്യമറിഞ്ഞ സത്കാരമാണ് ശരിയായ അതിഥി യജ്ഞം എന്ന് പ്രവൃത്തിയാൽ ബോദ്ധ്യപ്പെടുത്തുകയായിരുന്നു വിശ്വമഹാഗുരു!

വിശ്വഭാരതിയിലൂടെ ബംഗാൾ കണ്ണുതുറന്നു. അതിനാൽ അവർക്കിന്നും ഒരു ഗുരുദേവനേ ഉള്ളൂ; അത് ടാഗോറാണ്. ഗുരു മൊഴിഞ്ഞതുപോലെ, നാം അവരേക്കാൾ മുമ്പേ കണ്ണുതുറന്നു. പക്ഷേ, കാണേണ്ടത് കണ്ടില്ല. അതിനാൽ നമുക്കിന്ന് ഒരുപാട് 'നക്ഷത്രഗുരുക്കന്മാർ' "ദേവന്മാര്‍". കെട്ടിപ്പിടിക്കുന്നു.. ശിവലിംഗം വായീന്ന് ശര്ടിക്കുന്നു.. ഭസ്മമെടുക്കുന്നു...മോതിരമെടുക്കുന്നു.. മാലയെടുക്കുന്നു... തുളുന്നു ചാടുന്ന...പലരും 24 മണിക്കൂറും പല്ലും വെളിയില്‍ കാണിച്ചിരിക്കുന്നു. മന്ദസ്മിതം തൂകുകയാണെന്നു ഭക്തര്‍ (?)...

എന്താണ് ശ്രീനാരായണ ഗുരു ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു ചിത്രവും ഇല്ലാത്തത് ??? ചിന്തിക്കുക....

കണ്ണിൽക്കാണുന്നതും കൈയിൽകിട്ടുന്നതുമെല്ലാം വാരിവലിച്ചെടുത്തിട്ട് മനസിനും ദേഹത്തിനും അജീർണ്ണം മാത്രം മിച്ചം...

ഈ അരുമയാം മഹാഗുരുവിനെ ആരറിയുന്നഹോ വിചിത്രം....

ഗുരുവിന്‍റെ പാദപദ്മങ്ങളില്‍ പ്രണാമത്തോടെ.. മനോജ്‌ കുമാര്‍ ബാലകൃഷ്ണന്‍

ശങ്കരാചാര്യരുടെ പിഴവിനെ തിരുത്തിയ ശ്രീ നാരായണ ഗുരുദേവന്‍


"അദ്വൈതം" എന്നത് ശങ്കര സൃഷ്ടിയായാണ് പരക്കെ അറിയപെടുന്നത്.. എന്നാല്‍ തെളിമയാര്‍ന്ന അദ്വൈത ചിന്തയില്‍ ജാതീയത എന്ന ചെളി കൂടി കലക്കുകയായിരുന്നു വാസ്തവത്തില്‍ ശങ്കരാചാര്യര്‍ . ശങ്കരന് മുന്‍പ് തന്നെ അദ്വൈതം എന്ന പേരില്‍ മതങ്ങള്‍ ഉണ്ടായിരുന്നു.. ഔപനിഷാദ്വൈതം , ബ്രഹ്മാദ്വൈതം, ശൂന്യദ്വൈതം , ശബ്ദാദ്വൈതം ഇവയൊക്കെ അതില്‍ ചിലതായിരുന്നു

ശ്രുതി വിരുദ്ധ മതങ്ങളെ ഖണ്ഡിച്ച ശങ്കരന്‍ ശ്രുതി സമ്മതമായ അദ്വൈത മതത്തെ സ്ഥാപിച്ചു. ശങ്കരാദ്വൈതം എന്ന് അദ്ധേഹത്തിന്റെ അനുയായികളും, ബ്രഹ്മണാദ്വൈതം എന്ന് വിമര്‍ശകരും പറയുന്ന സിദ്ധാന്തം.. അതിന്‍ പ്രകാരം രൂപം പ്രാപിച്ചതാണ് ഇന്ന് നാം കാണുന്ന വ്യവസ്ഥാപിത ഹിന്ദു മതം

രുചികരമായ പാല്‍പായസം കുടിക്കുമ്പോള്‍ അതിനകത്ത് കിടന്ന ഒരു കഷണം കഞ്ഞിര കുരു കടിച്ചാല്‍ എപ്രകാരം അത് വരെ അനുഭവിച്ച ആ രുചി കയ്പ് ആയി മാറുമോ അതെ പോലെ ആണ് ശങ്കര അദ്വൈതവും ..

വിവേക ചൂഡാമണി എന്നാ ഗ്രന്ഥത്തില്‍ ശങ്കരന്‍ ഭക്തിയുടെ ലക്ഷണത്തെ പറഞ്ഞിരിക്കുന്നത് ഇപ്രകാരം ആണ് " സ്വസ്വരൂപാനുസന്ധാനം ഭക്തിരിത്യഭിധീയതെ " അതായതു ഞാന്‍ ശുദ്ധന്‍ ആണ്, ബോധ സ്വരൂപന്‍ ആണ്, ആനന്ദസ്വരൂപന്‍ ആണ്. മുക്തനാണ് ഇങ്ങനെ തന്റെ സ്വരൂപത്തെ നിരന്തരം ചിന്തിക്കുന്നതാണ് ഭക്തി ... എന്നാല്‍ ആ ചിന്തകള്‍ക്കും മുകളില്‍ ശങ്കരനില്‍ ജാതീയത കുടി കൊണ്ടിരുന്നു .. ഒരു ചന്ടാളനില്‍ നിന്നും സത്യ ദര്‍ശനം ഉണ്ടാകും വരെ ശങ്കര അദ്വൈതം വെറും ബ്രാഹ്മണ അദ്വൈതം തന്നെ ആയിരുന്നു.. എന്നാല്‍ തെറ്റ് മനസിലാക്കിയ ശേഷവും അദ്ദേഹത്തിന് അത് പ്രായോഗിക ജീവിതത്തില്‍ പകര്‍ത്താന്‍ കഴിഞ്ഞില്ല എന്ന് വേണം കരുതാന്‍.. ഒന്നുകില്‍ ചെറുപ്പത്തില്‍ തന്നെ സമാധി ആകേണ്ടി വന്നതിനാല്‍ കഴിഞ്ഞു കാണില്ല.. അല്ലെങ്കില്‍ ജാതി എന്ന ചങ്ങലയില്‍ നിന്നും രക്ഷ നേടുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു കാണില്ല

ശങ്കരന്‍ ബ്രാഹ്മണനായി ജനിച്ചു ,ജീവിച്ചു. പുസ്തകങ്ങളില്‍ നിന്നും വാദങ്ങളില്‍ നിന്നും അദ്ദേഹം മനസിലാക്കാതെ പോയ അദ്വൈതം ഒരു ചന്ടാളന്‍ പകര്ന്നു കൊടുത്തു. മനീഷപഞ്ചക രചന അതിനു ശേഷം നടന്നതായി വേണം അനുമാനിക്കാന്‍ . ഗീതയിലെ "ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം" എന്ന വരികളും , ആബസ്തംഭ സൂത്രത്തിലെ “ജന്മത ശ്രേയ” എന്ന വാചകവും ജാതീയതയെ ദൈവവല്കരിച്ചു. ജാതി എന്നത് ദൈവം ഉണ്ടാക്കിയ കാര്യം ആണെന്ന് വിശ്വസിച്ചു ജീവിച്ച ജനത്തെ അവരുടെ ആ അന്ധവിശ്വാസത്തിനു ശക്തി നല്‍കുന്ന ഏറ്റവും മികച്ച സംഭാവനയാണ് തന്റെ ബ്രഹ്മസൂത്ര വ്യാഖ്യാനത്തിലൂടെ ശങ്കരന്‍ നല്കിയത്.

“ശുചം ആദ്രവതി ഇതി ശൂദ്ര” (വ്യസനത്തിന്റെ പിന്നാലെ പായുന്നവന്‍ ആണ് ശൂദ്രന്‍) എന്ന് ചില പണ്ഡിതന്മാര്‍ പറയുന്നു ചാന്ധോക്യോപനിഷത്തില്‍ രൈക്യ മുനി ജന്ശ്രുതി രാജാവിനെ വിളിക്കുന്നു ശൂദ്രന്‍ എന്ന് , ഇവിടെ രാജാവ്‌ ക്ഷത്രിയന്‍ എന്നറിയാഞ്ഞല്ല, മറിച്ചു ദുഖാര്‍ത്തന്‍തന്റെ സമീപം എത്തിയത് കൊണ്ടാണ് രൈക്യന്‍ ജന്ശ്രുതിയെ ശൂദ്രന്‍ എന്ന് വിളിച്ചത് .എന്നാല്‍ ശങ്കര വ്യാഖ്യാനത്തില്‍ ജാതി ശൂദ്രന്‍ എന്ന നിലയില്‍ ആണ് ഈ സംഭവത്തെ വര്‍ണ്ണിച്ചിരിക്കുന്നത്‌.

“സംസ്കരപാമര്ശാതടാഭാവഭിലാപച്ച” എന്ന് തുടങ്ങുന്ന സൂത്രത്തില്‍ ഉപനയനം തുടങ്ങിയ സംസ്കാരങ്ങള്‍ അനുവദിചിട്ടില്ലാത്ത ജാതി ശൂദ്രന് വേദ വിദ്യക്കധികാരം ഇല്ല എന്ന് വ്യക്തം ആക്കുന്നു .

“തെഷമെവൈതാം ബ്രഹ്മവിധ്യാം വാടതെ ശിരോവൃതം വിധിവല്‍ യിസ്തു ചീര്ണ്ണം ”.“ തടഭാവനിര്ധാരനെ ച പ്രവൃതെ “ എന്നാ സൂത്രം കൊണ്ട് പ്രവര്ത്തി്യില്‍ നിന്നും ജാതി ശൂദ്രന് വേദാധ്യായത്തിനു അധികാരമില്ല എന്ന് ശങ്കരന്‍ സമര്‍ഥിക്കുന്നു . ചാന്ധോക്യോപനിഷത്തില്‍ തന്നെ മറ്റൊരു കഥയില്‍ സത്യകാമനെ ബ്രാഹ്മണന്‍ ആയതിനാല്‍ മാത്രം ഉപനയിപ്പിക്കുന്ന ഗൌതമന്റെ കഥയും ജാതി മലിനതയെ സൂചിപ്പിക്കുന്നു.

“ശ്രവനാധ്യാനാര്ധപ്രതിശേധാല്‍ സ്മ്രുതെശ്ച്ച” എന്നാ സൂത്രത്തില്‍ വേദത്തില്‍ ശൂദ്രന് വേദത്തിന്റെ ശ്രവണവും, അദ്ധ്യയനവും , അര്‍ത്ഥചിന്തനവും പ്രതിഷേധിചിട്ടുള്ളത് കൊണ്ടും സ്മൃതിയില്‍ അങ്ങനെ പറഞ്ഞിട്ടുള്ളത് കൊണ്ടും ജാതി ശൂദ്രന് വേദ വിദ്യക്ക് അധികാരമില്ല എന്ന് ശങ്കരന്‍ സമര്‍ഥിക്കുന്നു.

ശ്രുതിയില്‍ ശൂദ്രന് വേദ ശ്രവണവും വേദ അദ്ധ്യയനവും ,വേദ അര്‍ത്ഥചിന്തനവും നിഷേധിച്ചിട്ടുണ്ട് “ഇതേല്‍ ശ്മശാനം യാല്‍ ശൂദ്ര തസ്മാല്‍ ശൂദ്രസ്യ സമീപേ നാധ്യെതവ്യം”

അര്‍ഥം:: ശൂദ്രന്‍ ശ്മശാനത്തിന് തുല്യം അശുദ്ധന്‍ ആകുന്നു അതിനാല്‍ ശൂദ്രന്റെ സമീപത്തിരുന്നു വേദ ധ്യാനം ചെയ്യരുത് .

പരശുരാമ സ്മൃതി ഇങ്ങനെ പറയുന്നു ,

“വേദക്ഷര വിച്ചരേന ശൂദ്ര പത്തി തല്ക്ഷശനാല്‍” അര്‍ത്ഥം: വേദഅര്‍ത്ഥ വിചാരം കൊണ്ട് ശൂദ്രന്‍ അധപതിക്കും .

ചുരുക്കി പറഞ്ഞാല്‍ ഉണ്ടോ ഇല്ലയോ എന്നറിയാത്ത ദേവന് വേദഅധികാരം ഉണ്ടെന്നും ശൂദ്രന് അത് നിഷിധം ആണെന്നും ശങ്കരന്‍ വ്യാഖ്യാനിക്കുന്നു,

അഹം ബ്രഹ്മാസ്മി എന്നത് ബ്രാഹ്മണന് മാത്രം ആകും ചേരുക എന്ന് തോന്നും ഇത് വായിച്ചാല്‍. ശങ്കരന്റെ ഈ വ്യാഖ്യാനം അടിസ്ഥാനം ആക്കി ആണ് കേരളനചാരം വരെ രചിക്കപെട്ടത്‌. ഫലം ലക്ഷകണക്കിന് ജനങ്ങള്‍ നൂറ്റാണ്ടുകളോളം പുഴുക്കളെക്കാലും നരകിച്ച ജീവിതം നയിക്കേണ്ടി വന്നു. ഭാരതത്തിലെ ഋഷിമാരുടെ ചിന്തയായ അദ്വൈതത്തെ ജാതീയത എന്ന ബൈന്‍ഡ് ഇട്ടു കെട്ടി സാധാരണ ജനത്തിന് അപ്രാപ്യമാക്കിയ ശങ്കരന്റെ തെറ്റിനെ ഭാരതീയ ദാര്‍ശനിക ചിന്തകള്‍ ജാതി മത ഭേദമില്ലാതെ എല്ലാവര്ക്കും പകര്‍ന്നു നല്‍കി ശങ്കര കാലത്തേ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേയ്ക്കു നയിച്ചത് ഗുരുദേവനും, സാമൂഹികമായി മാറ്റങ്ങള്‍ ഉണ്ടാക്കിയത് ബ്രിട്ടീഷ്‌ ഭരണവും ആണ്. നമുക്ക് സന്യാസം തന്നത് ബ്രിടിഷുകാര്‍ ആണ് എന്ന് ഗുരു പറഞ്ഞത് ഈ അവസരത്തില്‍ ഓര്‍ക്കുക .

ശങ്കരാചാര്യര്‍ക്ക് കഴിയാതെ പോയ, അല്ലെങ്കില്‍ ശങ്കരാചാര്യര്‍ക്ക് അറിയാതെ പോയ അല്ലെങ്കില്‍ ശങ്കരാചാര്യര്‍ വെടക്കാക്കിയ അദ്വൈത ദര്‍ശനത്തെ സ്വന്തം ആത്മാനുഭൂതിയുടെ പ്രകാശത്തില്‍ പുനപരിശോധിച്ച് തെറ്റുകള്‍ തിരുത്തി, പുഴുകുത്തുകള്‍ ദൂരെ മാറ്റി പുന:പ്രകാശനം നിര്‍വഹിച്ചത് ശ്രീ നാരായണ ഗുരുദേവന്‍ ആയിരുന്നു. "അനുഭവീയാതറിവേല" എന്ന് ഗുരുദേവന്‍ പറഞ്ഞത് അതിന്റെ സാക്ഷ്യപത്രമാണ്‌ . ശങ്കരാചാര്യര്‍ക്ക് ആകട്ടെ അത് ചന്ടാളനില്‍ നിന്നും കടം കൊണ്ട അറിവ് മാത്രമായിരുന്നു താനും.

"അവനവനാത്മ സുഖതിനാചരിപ്പതു അപരന് സുഖത്തിനായ് വരേണം" ഈ വരികളില്‍ നിന്ന് മാത്രം ഗുരുവിന്റെ മനസിനെ നമുക്ക് കാണാന്‍ കഴിയും.. ചന്ടാളനാല്‍ സത്യ ദര്‍ശനം പ്രാപ്തം ആകുന്നതിനു മുന്‍പായിരുന്നെങ്കില്‍ മേല്പറഞ്ഞ ഗുരു വാക്യം ശങ്കരന്‍ ആണ് പറഞ്ഞിരുന്നെങ്കില്‍ അതിപ്രകാരം ആകുമായിരുന്നു "അവനവനാത്മ സുഖതിനാചരിപ്പതു വിപ്രന് സുഖത്തിനായ് വരേണം"

"ഗുരു" എന്നതിന്റെ അര്‍ഥം ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേയ്ക്കു നയിക്കുന്ന ആള്‍ എന്നാണ്.. അങ്ങനെ എങ്കില്‍ ജാതീയത എന്ന ഇരുട്ടില്‍ നിന്നും ശങ്കര അദ്വൈതത്തെ മോചിപിച്ച , ശങ്കരാചാര്യരെ തന്നെ മോചിപിച്ച ശ്രീ നാരായണ ഗുരുദേവന്‍ ശങ്കരാചാര്യരുടെയും ഗുരു സ്ഥാനീയന്‍ ആണ്.

എന്നാല്‍ ഇന്നാകട്ടെ ശ്രീ നാരായണ ഗുരുദേവനെ കേവലം ഒരു ഹിന്ദു സന്യാസി ആയി ചിത്രീകരിച്ചു, ശങ്കര അദ്വൈതം തന്നെ ഗുരുദേവന്റെ മേലും കെട്ടി വെച്ച് ഗുരു ദര്‍ശനത്തെ തമസ്കരിക്കാന്‍ വര്‍ണ്ണാശ്രമ ധര്‍മ വിശ്വാസികളായ ഒരു കൂട്ടം ബുദ്ധിജീവികള്‍ ആഞ്ഞു പരിശ്രമിക്കുകയാണ് ...

ഇതൊന്നും അറിയാതെ, മനസിലാക്കാന്‍ ശ്രമിക്കാതെ ശ്രുതിയിലും സ്മൃതിയിലും അതിന്റെ ഉപോല്‍പ്പന്നം ആയ വര്‍ണ്ണാശ്രമ ധര്‍മത്തില്‍ വിശ്വസിക്കുന്ന പ്രസ്ഥാനങ്ങളുടെ കാല്‍ക്കല്‍ വീഴുന്ന ഇന്നത്തെ ശ്രീ നാരായണ പ്രസ്ഥാനങ്ങള്‍ ഗുരുദേവനെ അപമാനിക്കുകയാണ് ചെയ്യുന്നത്... ശിവഗിരി ഹൈന്ദവ മഠം എന്നും, ഭാരതത്തില്‍ രാമ രാജ്യം വരണം എന്നും പറഞ്ഞു നടക്കുന്ന സന്യാസിമാരും, സ്വാര്‍ത്ഥ താല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ ഹൈന്ദവ ധര്‍മ സംരക്ഷക വേഷം സ്വയം കെട്ടി ആടുന്ന എസ്.എന്‍.ഡി.പി നേതാക്കളും ഗുരു നിന്ദ മാത്രമല്ല മഹത്തായ ഭാരതീയ ദര്‍ശനത്തെ വീണ്ടും കുഴിച്ചു മൂടാനുള്ള നിന്ദ്യമായ പ്രവര്‍ത്തിയില്‍ ആണ് ഏര്‍പെട്ടിരിക്കുന്നത്...

By: Dr.Kamaljith Abhinav

തൃപ്രയാറിലെ പൊടിയാത്ത പപ്പടങ്ങള്‍




ശ്രീ നാരായണ ഗുരുദേവന്‍ ശിവഗിരിയില്‍ വിശ്രമിക്കുന്ന സമയം. ഒരു ദിവസം രാവിലെ മഹാകവി ഉള്ളൂര്‍ ഗുരുവിനെ സന്ദര്‍ശിക്കുന്നതിനായി ശിവഗിരിയിലെത്തി . ഒരു കാറില്‍ എത്തി ശിവഗിരി കുന്നിനു താഴെയുള്ള വഴിയില്‍ കാര്‍ നിര്‍ത്തി ഇറങ്ങിയ ശേഷം തന്റെ ഔദ്യോഗിക ചിഹ്നങ്ങളായ തലപ്പാവും കസവ് നേര്യതും ഊരി കാറിന്റെ സീറ്റില്‍ വച്ചു, ചെരുപ്പ് ഊരിയിട്ട് കുന്നിന്‍ പടികള്‍ കയറി മുകളിലെത്തി. കുന്നിന്റെ മുകളില്‍ കവിയെ സ്വീകരിക്കുവാന്‍ ഗുരുസ്വാമി തയ്യാറായി നില്ക്കുന്നുണ്ടായിരുന്നു. അതിഥിയെ സ്വീകരിച്ചു ഗുരു ആശ്രമത്തിലേക്ക് കൂട്ടി കൊണ്ടുപോയീ, വളരെനേരം വര്ത്തമാനം പറഞ്ഞു. കവിതയെ അഗാധമായി സ്നേഹിച്ചിരുന്ന ഗുരു കവിതയെ കുറിച്ചും സംസാരിച്ചു. ആ പ്രതിഭയോട് അങ്ങേയറ്റം ആദരവോടു കൂടിയാണ് ഗുരുസ്വാമി സംസാരിച്ചിരുന്നത് .


മദ്ധ്യാഹ്നം കഴിഞ്ഞതോടെ ഗുരു ഉള്ളൂരിനെ ഉച്ചഭക്ഷണത്തിനായി ക്ഷണിച്ചു. സ്നേഹപൂര്‍വ്വം ക്ഷണം സ്വീകരിച്ച ഉള്ളൂര്‍ ഗുരുദേവനൊപ്പം ഉച്ചഭക്ഷണം കഴിക്കുന്ന വരാന്തയിലേക്ക് നടന്നു . അവര്‍ അവിടെയെത്തുമ്പോള്‍ ഒന്ന് രണ്ടു സന്യാസി ശിഷ്യന്മാരും കുറെ ഹരിജന്‍ കുട്ടികളും ഊണ് കഴിക്കുവാന്‍ അവിടെയുണ്ടായിരുന്നു. വേഷം കൊണ്ടും രൂപം കൊണ്ടും യോഗ്യരല്ലാത്ത കുട്ടികളെ കണ്ടപ്പോള്‍ ഉള്ളൂര്‍ ഒന്ന് പകച്ചതായി ഗുരുവിനു തോന്നി. സാഹിത്യ ഭാവനയുടെ ലോകത്തും വ്യക്തി ജീവിതത്തിലും മാനസിക പുരോഗതിയുടെ പടവുകള്‍ കയറിയ വലിയ മനുഷ്യന്‍ പതറിയാതായി ഗുരുവിനു മനസ്സിലായി. അടുത്തു നിന്ന ഹരിജന്‍ കുട്ടികളുടെ തലയില്‍ ഗുരു തടവുന്നുണ്ടായിരുന്നു.

ഗുരുസ്വാമിയുടെ വലതുവശത്ത് തന്നെയാണ് ഉള്ളൂരിനും ഇലയിട്ടിരുന്നത്. ചോറ് വിളമ്പി പരിപ്പ് കറി ഒഴിച്ച് പിന്നീട് പപ്പടം വന്നു. അപ്പോള്‍ ഗുരു പറഞ്ഞു “പപ്പടം നമുക്ക് ഒരുമിച്ചു പൊടിക്കണം”, ഒരു നിമിഷത്തിനു ശേഷം പപ്പടങ്ങള്‍ പട പടാ എന്ന് പോടിയുന്ന ശബ്ദം കേട്ടു. അതുകഴിഞ്ഞ് ഗുരുദേവന്‍ ഉള്ളൂരിനോട് ചോദിച്ചു “പൊടിഞ്ഞോ?”. ഗുരു ചോദിച്ചത് തന്റെ‍ മനസ്സിലെ ജാതിചിന്ത പോടിഞ്ഞോ എന്നാണെന്ന് മനസ്സിലാക്കാന്‍ ഉള്ളൂരിനു ഒരു നിമിഷം വേണ്ടി വന്നില്ല. അദേഹത്തിന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.

ഈ സംഭവം നടന്നിട്ട് ഏകദേശം നൂറു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. കേരള സമൂഹത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിച്ചു. ചൊവ്വ എന്ന കല്യാണം മുടക്കിയായ ഗ്രഹത്തിലേക്ക്‌ ഉപഗ്രഹങ്ങള്‍ അയക്കാന്‍ പോലും ഇന്ത്യ ഇന്ന് പ്രാപ്തമായിക്കഴിഞ്ഞു, ഹിന്ദു സമൂഹം ഒന്നിച്ചു നില്ക്കെണ്ടതിന്റെ ആവശ്യകതയെ പറ്റിയും, ഹിന്ദു ഐക്യത്തെ കുറിച്ചും നാം വാതോരാതെ സംസാരിക്കുന്നു. ക്ഷേത്രങ്ങളിലെ സ്വത്തു ഗവണ്മെന്റ് കയ്യടക്കുന്നതിനെതിരെ ഹിന്ദു സമൂഹം ഒന്നിക്കണം എന്ന് നാം പറയുന്നു. അപ്പോഴും “പോടിയാത്ത ചില പപ്പടങ്ങള്‍” ഇന്നും തൃപ്രയാര്‍ പോലുള്ള ക്ഷേത്രത്തിലെ തന്ത്രിമാരുടെ മനസ്സില്‍ അവശേഷിക്കുന്നു. ഈ പപ്പടങ്ങള്‍ പൊടിടിയാത്തതല്ല, മറിച്ചു പൊടിയാതെ കാത്തു സൂക്ഷിക്കുന്നതാണ്, ഹിന്ദു സമൂഹത്തെ അടക്കി ഭരിച്ചിരുന്ന അനാചാരങ്ങള്‍ നടമാടിയിരുന്ന കഴിഞ്ഞ കാലം തിരിച്ചു വരും എന്ന് കരുതുന്ന ചില വിഡ്ഢി കൂശ്മാണ്ടങ്ങള്‍.

ഇപ്പോഴും വരേണ്യ ചിന്താഗതി മനസ്സില്‍ സൂക്ഷിക്കുന്ന ഇവര്‍ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കുന്നതു വളരെ നന്നായിരിക്കും. കേരളത്തിലെ പല ക്ഷേത്രങ്ങളിലും വരുമാനം കുറഞ്ഞു അന്തിതിരിക്കു പണം തികയാഞ്ഞ അവസ്ഥയിലാണ് ക്ഷേത്ര പ്രവേശന വിളംബരം ഉണ്ടായത്. ശ്രീ നാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി കഥകളി നടത്താന്‍ ഭരണസമതി തീരുമാനിച്ചപ്പോള്‍ എതിര്ക്കുന്നതിനു തന്ത്രി പറഞ്ഞ ന്യായം അത് ദൈവീകം അല്ല എന്നാണ്, അപ്പോള്‍ ഒരു ചോദ്യം ചോദിച്ചോട്ടെ തിരുമേനി നളചരിതം കഥയിലെവിടെയാ ദൈവീകത..? ദിലീപും, കാവ്യാമാധവനും വന്നു ചുറ്റംബലത്തിനുള്ളില്‍ സിനിമ ഷൂട്ടിംഗ് നടത്തി പോയപ്പോള്‍ അതിലും ദൈവീകത കണ്ടു കാണും അല്ലെ?.

അതോടൊപ്പം തന്നെ ഇവിടെ കാണേണ്ട മറ്റൊരു വസ്തുത ഹിന്ദു ഐക്യത്തിനു വേണ്ടി ശ്രമിക്കുന്ന സംഘപരിവാര്‍ സംഘടനകള്‍ ഒന്നും തന്നെ ഇതൊരു മുഖ്യ അജണ്ടയായി ഏറ്റെടുത്തുകൊണ്ട് ഇതിനെതിരെ രംഗത്ത് വന്നില്ല എന്നതാണ്.” മാറ്റുവിന്‍ ചട്ടങ്ങളെ അല്ലെങ്കില്‍ മറ്റുമതുകളീ നിങ്ങളെതാന്‍ " എന്ന കുമാരനാശാന്റെ വരികള്‍ നമുക്ക് ഈ അവസരത്തില്‍ ഓര്‍ക്കാം...

കടപ്പാട്:  Sudheesh Sugathan

ഗുരുധര്‍മ്മം ജയിക്കട്ടെ, പുതിയൊരു ധര്‍മ്മം പുലരട്ടെ...!

ഹിന്ദു മതവും - ഗുരു ധര്‍മ്മവും



നാം ജാതി-മത ഭേദങ്ങള്‍ വിട്ടിരിക്കുന്നു എന്ന് അരുളി ചെയ്ത ഭഗവാന്‍ ശ്രീനാരായണ ഗുരുവിനെ ചില സമുദായം അവരുടെ ഗുരുവായും,  ഒരു മതം ആ മതത്തിന്റെ ഗുരുവായും ചിത്രീകരിക്കാന്‍ പാടുപെടുന്നത് കാണുമ്പോള്‍ തോന്നുന്നത്; തലയ്ക്ക് മുകളില്‍ സൂര്യനെ കാണുന്ന ഒരു ഭ്രാന്തന്‍, തന്റെ തലയ്ക്ക് മുകളില്‍ ആയത് മൂലം ആ സൂര്യന്‍ തന്റെ മാത്രം സ്വന്തമാണ് എന്ന് പറയുന്നത് പോലെയാണ്.

ഗുരുദേവന്‍ ജനിച്ച സമുദായത്തോട് ഒരിക്കല്‍ പോലും ഗുരുദേവന്‍ പ്രത്യേകമായി ഒരു പ്രതിപത്തി കാണിച്ചിട്ടില്ല എന്ന് മാത്രമല്ല, എസ്.എന്‍.ഡി.പി യോഗത്തോട് പോലും ഗുരുദേവന്‍ ആവശ്യപെട്ടത്‌ "നമ്മുടെ സമുദായ സംഘടന എല്ലാ മനുഷ്യരെയും ഒന്നായി ചേര്‍ക്കുന്നതായിരിക്കണം" എന്നാണ്. പക്ഷെ ഗുരുദേവന്‍റെ വാക്ക് ധിക്കരിക്കുന്ന സമുദായ സ്നേഹികള്‍ അന്നും ഉണ്ടായിരുന്നു എന്നത്കൊണ്ടാണ്‌ ഗുരുദേവന് തന്നെ പിന്നീട് "നാം യോഗം വിട്ടിരിക്കുന്നു" എന്നും പ്രവചിക്കേണ്ടി വന്നത്. ഗുരുദേവ ചരിത്രം വായിച്ചിട്ടുള്ളതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത് ഗുരുദേവനും കുമാരനാശാനും സഹോദരന്‍ അയ്യപ്പനും സ്വന്തം സമുദായത്തെക്കാള്‍ സ്നേഹവും കാരുണ്യവും കാണിച്ചിട്ടുള്ളത് പറയ പുലയ വിഭാഗങ്ങളോടും മറ്റു ഹരിജനങ്ങളോടും ആണ് എന്നതാണ്. ശിവഗിരിയില്‍ ഗുരുദേവന്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ കൂടുതലും ഈ വിഭാഗത്തില്‍ പെടുന്ന കുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കുന്നതില്‍ ഗുരുദേവന്‍ പ്രത്യേകം ശ്രദ്ധാലുവായിരുന്നു. സമുദായസ്നേഹം വച്ച് നോക്കിയാല്‍ അപ്പോള്‍ ഗുരുദേവന്‍ ഏത് സമുദായത്തിന്റെ ആയിട്ട് വരും...?

ഇനി ചില അഭിനവ പണ്ഡിതര്‍ അടുത്തിടെ പറഞ്ഞു തുടങ്ങിയിട്ടുള്ള ഒന്നാണ് ശ്രീനാരായണ ഗുരുദേവന്‍ "ഹിന്ദു സന്യാസി" ആണെന്ന ഒരു തമാശ. ഹിന്ദു മതത്തിന്റെ അടിത്തറയാണ് ചാതുര്‍ വര്‍ണ്ണ്യം. ചാതുര്‍ വര്‍ണ്ണ്യം ഇല്ലെങ്കില്‍ ഹിന്ദു മതം ഇല്ല. പക്ഷെ അതേ ചാതുര്‍വര്‍ണ്ണ്യത്തെ ഗുരുദേവന്‍ വിശേഷിപ്പിക്കുന്നത് "പുഴുക്കുത്ത്" എന്നാണ്. ഏതൊരു മഹത്തായ തത്വസംഹിതയിലും കാലം ചെല്ലുമ്പോള്‍ അഴുക്കുകള്‍ അടിഞ്ഞുകൂടുക എന്നത് സ്വാഭാവികമാണ്.  മതത്തെ സംബന്ധിച്ച് പറയുമ്പോള്‍ അത് പക്ഷെ അടിഞ്ഞു കൂടുന്നതല്ല, കൂട്ടി ചേര്‍ക്കുന്നതാണ് എന്നതാണ് സത്യം. ഹിന്ദു മതത്തിലെ പുരോഹിത വര്‍ഗ്ഗം അവരുടെ മേധാവിത്വം ഉറപ്പിക്കുവാന്‍ മാത്രമായി ഒരു വിധം എല്ലാ ഗ്രന്ഥങ്ങളിലും ഇപ്രകാരം വളരെ ആസൂത്രിതമായി എഴുതിച്ചേര്‍ത്ത കൊടിയ വിഷമാണ് ചാതുര്‍വര്‍ണ്ണ്യം. സനാതന ധര്‍മ്മവുമായോ യഥാര്‍ത്ഥ ഹിന്ദു ധര്‍മ്മവുമായോ ചാതുര്‍വര്‍ണ്ണ്യത്തിനു പുലബന്ധം പോലുമില്ല എന്ന് മാത്രമല്ല, ധര്‍മ്മത്തിന് നേര്‍ വിപരീതമാണ് വര്‍ണ്ണം. എല്ലാവര്ക്കും ഒരേ അധികാരവും അവകാശവും ഉണ്ടാകുന്നത് ആണ് ധര്‍മ്മം. പുരോഹിതര്‍ക്ക് മാത്രം അധികാരവും അവകാശവും ഉണ്ടാകുന്നത് ആണ് വര്‍ണ്ണം. അങ്ങിനെയെങ്കില്‍ വര്‍ണ്ണം ആരുടെ സൃഷ്ടിയാണ്...?

ഇനി വേറൊരു വ്യാഖ്യാനമാണ് വര്‍ണ്ണവും ജാതിയും രണ്ടാണ് എന്നുള്ള ശുദ്ധ മണ്ടത്തരം. ബ്രഹ്മസൂത്രഭാഷ്യത്തില്‍ ശങ്കരന്‍ എവിടെയും ജാതി എന്ന് പറയുന്നില്ല പറയുന്നത് വര്‍ണ്ണം മാത്രമാണ്. ശൂദ്രന് വേദം പഠിക്കാന്‍ അധികാരമില്ല എന്ന ബ്രഹ്മസൂത്ര ശങ്കര ഭാഷ്യത്തെ ഗുരുദേവന്‍ വിമര്‍ശിക്കുന്നത് "ശങ്കരന്‍ പുഴുക്കുത്തുകളെ പോലും വ്യാഖ്യാനിക്കും" എന്നാണു. അവിടെ ജാതിയുടെ കാര്യത്തില്‍ ശങ്കരന് തെറ്റ് പറ്റി എന്ന് ശ്രീനാരായണ ഗുരുദേവന്‍ പറയുമ്പോള്‍ ജാതിയും വര്‍ണ്ണവും ഒന്നാണ് എന്നതിനു ശ്രീനാരായണ ഗുരുദേവന്‍റെ വാക്കുകള്‍ തന്നെ നമുക്ക് മുന്നില്‍ തെളിവായി വിളങ്ങുന്നു. ഇതൊക്കെ അറിയാത്ത "ശൂദ്ര പണ്ഡിതന്മാര്‍" ഇന്ന് ജാതിയും വര്‍ണ്ണവും രണ്ടാണ് എന്ന് മുറവിളി കൂട്ടുന്നു...!

ചാതുര്‍വര്‍ണ്ണ്യ വിഷം കലങ്ങിയ ഒന്നിനും കൊള്ളാത്ത ഒരു സംസ്കാരമായി ഹിന്ദു മതത്തെ അധ:പതിപ്പിച്ചത് അതേ മതത്തെ ഇത്രയും കാലം കൊണ്ട് നടന്നതും, ഇപ്പോള്‍ കൊണ്ട് നടക്കുന്നതുമായ പുരോഹിതവര്‍ഗ്ഗം ഒന്ന് മാത്രമാണ്. ഇന്നും ചാതുര്‍വര്‍ണ്ണ്യത്തെ ന്യായീകരിക്കുന്ന വിഡ്ഢികള്‍ അറിഞ്ഞോ അറിയാതെയോ ശേഷിക്കുന്ന സനാതനമായ ഹിന്ദുധര്‍മ്മത്തെ കൂടി പൂര്‍ണ്ണമായും നശിപ്പിക്കാന്‍ മാത്രമാണ് ശ്രമിക്കുന്നത്.

ഗുരുദേവ ധര്‍മ്മത്തില്‍ എവിടെയും ചാതുര്‍വര്‍ണ്ണ്യമില്ല, ജാതിയില്ല, സമുദായമില്ല. അതുകൊണ്ട് തന്നെ സംശുദ്ധമായ സനാതന ധര്‍മ്മമാണ് ശ്രീനാരായണ ഗുരുദേവ ധര്‍മ്മം...! അതില്‍ ചാതുര്‍ വര്‍ണ്ണ്യം എന്ന വിഷം കലക്കാന്‍ വരുന്ന കുബുദ്ധികള്‍ക്ക് ശ്രീനാരായണ ഗുരുദേവന്റെ നാമം ഉച്ചരിക്കുവാന്‍ പോലുമുള്ള യോഗ്യതയില്ല...!

ചാതുര്‍വര്‍ണ്ണ്യം, ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നീ അഞ്ച് വാക്കുകള്‍ അടങ്ങിയിട്ടുള്ള ഒരു ഗ്രന്ഥവും വിശ്വാസയോഗ്യമല്ല, പുരോഹിതര്‍ ആകുന്ന പുഴുക്കള്‍ കുത്തിയ ഒന്നിനും കൊള്ളാത്ത തത്വ സംഹിതകള്‍ മാത്രമാണ് അവയെല്ലാം. സംസ്കാര ശൂന്യതയുടെ പുഴുക്കുത്തുകളെയും അഴുക്കുകളെയും അകറ്റി സംശുദ്ധമായ സനാതന ധര്‍മ്മം ശ്രീനാരായണ ഗുരുദേവന്‍ തന്റെ സ്വന്തം കൃതികളിലൂടെ നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നു...!

അധര്‍മ്മത്തിന്റെ നാരായവേരായ ചാതുര്‍വര്‍ണ്ണ്യം പ്രചരിപ്പിക്കുന്ന ഗ്രന്ഥങ്ങള്‍ ഉപേക്ഷിക്കുക; സംശുദ്ധ ധര്‍മ്മമായ ഗുരുദേവ ദര്‍ശനങ്ങള്‍, പഠിക്കുക, പ്രചരിപ്പിക്കുക...!  ഗുരുദേവ വചനങ്ങളാകുന്ന ചിന്താമണി രത്നങ്ങള്‍ കയ്യിലുള്ളപ്പോള്‍ നാശത്തിലേക്ക് നയിക്കുന്ന ചാതുര്‍ വര്‍ണ്ണ്യം വിവരിക്കുന്ന കാക്കപ്പൊന്നുകള്‍ തേടി അലയണോ...? ചിന്തിക്കുക..!

ഗുരുധര്‍മ്മം ജയിക്കട്ടെ, പുതിയൊരു ധര്‍മ്മം പുലരട്ടെ...!

By: Sudheesh Namashivaya

വാസവദത്തയും ഉപഗുപ്തനും


ഉത്തരമധുരാപുരിയില്‍ വിഖ്യാതയായ ഒരു വേശ്യയുണ്ടായിരുന്നു വാസവദത്ത എന്നായിരുന്നു അവളുടെ പേര്. തന്റെ സൌന്ദര്യത്തില്‍ മതിമറന്നു ജീവിച്ചിരുന്ന അവള്‍ ഒരു ദിവസം ചെറുപ്പക്കാരനും സുമുഖനുമായ ഒരു ബുദ്ധ സന്യാസിയെ കാണുവാന്‍ ഇടയായി.  ഉപഗുപ്തന്‍ എന്ന ആ ബുദ്ധസന്യാസിയില്‍ അവള്‍ക്കു് കലശലായ അനുരാഗം ജനിച്ചു. അവനുമായി സംഗമിക്കണം എന്ന് ആഗ്രഹം ജനിച്ച വാസവദത്ത ഒരു ദിവസം തോഴിയെ വിട്ടു് ഉപഗുപ്തനെ തന്റെ വസതിയിലേക്കു് ക്ഷണിച്ചു. പക്ഷെ തനിക്കു് വാസവദത്തയുടെ അരികിലേക്കു് വരുവാന്‍ ഇപ്പോള്‍ സമയമില്ല എന്നു് പറഞ്ഞു് തോഴിയെ അദ്ദേഹം മടക്കി അയച്ചു. താന്‍ ഉപഗുപ്തനില്‍ നിന്നും അനുരാഗം മാത്രമാണു് ധനമല്ല മോഹിക്കുന്നതെന്നു് പറഞ്ഞു വീണ്ടും തോഴിയെ അയച്ചെങ്കിലും അദ്ദേഹത്തിന്റെ മറുപടി മുന്‍പ് പറഞ്ഞത് തന്നെ ആയിരുന്നു.

ഏതാനം മാസങ്ങള്‍ കഴിഞ്ഞു. അവിടത്തെ തൊഴിലാളികളുടെ പ്രമാണിയുമായി വാസവദത്ത ബന്ധം സ്ഥാപിച്ചു. അവനുമായി ചേര്‍ന്ന് അവള്‍ സസുഖം വാഴുന്നതിനിടയില്‍ ധനാഢ്യനായ ഒരു വിദേശവ്യാപാരിയും മധുരയില്‍ എത്തിച്ചേര്‍ന്നു. അയാള്‍ക്കു് വാസവദത്തയില്‍ വലിയ ഭ്രമമായി. അയാളുടെ ധനസമ്പത്തിലും പ്രതാപത്തിലും വാസവദത്തയും കണ്ണുവച്ചു. വിദേശവ്യാപാരിയെ പ്രാപിക്കുവാന്‍ വേണ്ടി തൊഴിലാളി പ്രമാണിയെ എങ്ങിനെയെങ്കിലും ഒഴിവാക്കുവാന്‍ വാസവദത്ത കരുക്കള്‍ നീക്കി.

ഒരു ദിവസം വാസവദത്തയും അവളുടെ പരിചാരികമാരും ചേര്‍ന്ന് സൂത്രത്തില്‍ തൊഴിലാളിപ്രമാണിയെ വധിച്ചു് ജഡം ചാണകക്കുഴിയില്‍ കുഴിച്ചുമൂടി. തൊഴിലാളികളും ബന്ധുജനങ്ങളും തങ്ങളുടെ പ്രമാണിയെ കാണാതായതിനെത്തുടര്‍ന്നു് അന്വേഷണം ആരംഭിച്ചു. വാസവദത്തയുടെ വസതിക്കടുത്തുള്ള ചാണകക്കുഴിയില്‍ നിന്നും അവര്‍ മൃതശരീരം കണ്ടെടുത്തു, വൈകാതെ അവള്‍ കൊലക്കുറ്റത്തിനു് പിടിക്കപ്പെട്ടു. ന്യായാധിപതിയുടെ മുമ്പില്‍ ഹാജരാക്കപ്പെട്ട അവളെ വിസ്താരത്തിനു ശേഷം ചെവിയും മൂക്കും കരചരണങ്ങളും മുറിച്ചു് ചുടുകാട്ടില്‍ തള്ളാന്‍ വിധി കല്‍പ്പിക്കപ്പെട്ടു.

വാസവദത്ത ഭോഗലോലുപയായ ഒരു ചെറുപ്പക്കാരി ആയിരുന്നു എങ്കിലും തന്റെ കീഴിലുള്ളവരെ എല്ലാം വളരെയധികം സ്നേഹിച്ചിരുന്നു. അതുകൊണ്ടു് അവരുടെ പരിചാരികകളില്‍ ഒരുവള്‍ അവളോടുള്ള സ്നേഹം നിമിത്തം ചുടുകാട്ടില്‍ ചെന്നു വാസവദത്തയെ സുശ്രൂഷിച്ചു.

ഈ അവസരത്തില്‍ വിവരങ്ങള്‍ എല്ലാം അറിഞ്ഞ ഉപഗുപ്തന്‍ വാസവദത്തയെ ചെന്നുകാണുവാന്‍ തീരുമാനിച്ചു. ഉപഗുപ്തനെ കണ്ട വാസവദത്ത തന്റെ വെട്ടിക്കളഞ്ഞ അവയവങ്ങളെ ഒരു തുണികൊണ്ടു മൂടുവാന്‍ തോഴിയോടാവശ്യപ്പെട്ടു. മുന്‍പ് തന്റെ ക്ഷണം നിരസിക്കുകയും ഇപ്പോള്‍ ഈ അവസ്ഥയില്‍ തന്റെ അടുത്ത് വന്നു ഇരിക്കുകയും ചെയ്യുന്ന ഉപഗുപ്തനെ കണ്ടപ്പോള്‍ അവള്‍ക്ക് സങ്കടം സഹിക്കാനായില്ല.  അവള്‍ ഉപഗുപ്തനോടു് തന്റെ സൗന്ദര്യത്തെയും അപ്പോഴത്തെ ശോച്യാവസ്ഥയെയും മറ്റും പറഞ്ഞു  കരഞ്ഞു തുടങ്ങി. ഉപഗുപ്തനാവട്ടെ ഭഗവാന്‍ ശ്രീബുദ്ധന്റെ ധര്‍മ്മശാസനത്തെ അവള്‍ക്കു് ഉപദേശിച്ചുകൊടുക്കുകയാണു് ഉണ്ടായതു്. ഉപഗുപ്തന്റെ ധര്‍മ്മോപദേശം കേട്ടു് അവളുടെ ഹൃദയം ശാന്തമായി. അഭൌതികമായ,  അവള്‍ അന്ന് വരെ അനുഭവിച്ചിട്ടില്ലാത്ത ഒരു സുഖം അവളുടെ ശാരീരികമായ വേദനകളുടെ ദുസ്സഹതയെ ശമിപ്പിച്ചു. ബുദ്ധന്‍, ധര്‍മ്മം, സംഘം ഈ മൂന്നില്‍ ശരണം പ്രാപിച്ചുകൊണ്ടു് തന്റെ പാപത്തിന്റെ ശിക്ഷയ്ക്കു് ഭക്തിപൂര്‍വ്വം കീഴടങ്ങി അവള്‍ മരിച്ചു.

മഹാകവി കുമാരനാശാന്‍ വാസവദത്തയുടെ കഥയെ "കരുണ" എന്ന കവിതാ രൂപത്തില്‍ നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നു.  അനിത്യമായ ശരീര സുഖം മാത്രം തേടി ദിവസവും അലയുന്ന മനുഷ്യന്‍ പരമമായ സുഖത്തെ; അഥവാ പ്രാപിച്ചാല്‍ പിന്നീട് ഒരിക്കലും നശിക്കാത്ത സുഖമായ മോക്ഷത്തെ അറിയുന്നില്ല. ഇനിയും നമുക്ക് സമയമുണ്ട് എന്ന് കരുതുന്നതാണ് മനുഷ്യന്‍ ചെയ്യുന്ന ഏറ്റവും വലിയ വിഡ്ഢിത്തം എന്ന് ഭഗവാന്‍ ബുദ്ധന്‍ ഉപദേശിക്കുന്നു. അനിത്യമായ ഈ ജീവിതം ഏത് നിമിഷവും അവസാനിക്കാം, അതിനു മുമ്പ് മഹാഗുരുക്കന്മാര്‍ നമുക്ക് നല്‍കിയ ജ്ഞാനാമൃതം കുറച്ചെങ്കിലും നുകരുവാന്‍ ശ്രമിക്കാം...!

എന്റെ ഗുരുനാഥന്‍ - ഡോ.കെ.ജെ. യേശുദാസ്




"ജാതി ഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്"

എന്റെ ജീവിതത്തിലെ വലിയൊരു കാല്‍വയ്പ്പ് ശ്രീനാരായണ ഗുരുദേവന്റെ ഈ മഹാകാവ്യം പാടിക്കൊണ്ടായിരുന്നു എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ പുണ്യങ്ങളിലൊന്നായി കാണുന്നത്. 'കാല്‍പ്പാടുകള്‍' എന്ന സിനിമക്കായി ഞാന്‍ ആദ്യം പാടിയതും ഇപ്പോഴും എപ്പോഴും പാടാന്‍ ആഗ്രഹിക്കുന്നതും ഈ നാലുവരികളാണ്. ആദ്യം പാടിയ വരികളോടുള്ള ഇഷ്ടം എന്നതിലുപരി ആ വരികളിലൂടെ ഗുരു കാട്ടിത്തന്ന മഹാതത്വമാണ് എനിക്കു പ്രിയപ്പെട്ടത്. എല്ലാ അര്‍ത്ഥത്തിലും എന്റെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ച വരികളാണിത്. ഗുരുദേവന്‍ എനിക്കും ജീവിത ഗുരുവാകുന്നതും അതുകൊണ്ടാണ്.

മതജാതികള്‍ ഏറെയുള്ള നമ്മുടെ സമൂഹത്തിന് ഇത്രത്തോളം ലളിത സുന്ദരമായി ഐക്യത്തിന്റെ സന്ദേശം പകര്‍ന്നു തന്ന മറ്റൊരു ഗുരുവും വരികളുമുണ്ടോ എന്നു സംശയമാണ്. ജാതി ഭേദവും മതദ്വേഷവുമില്ലാത്ത സുന്ദര സ്ഥാനം എന്ന് ഗുരു പറഞ്ഞത് കേരളമാവാം, ഇന്ത്യയാവാം, ഈ ലോകം തന്നെയാവാം. അതൊരു സുന്ദരമായ സ്വപ്നമാണ്. ആ സ്വപ്നത്തിലേക്ക് നാം അടുത്തോ അകന്നോ എന്നത് ഗുരുദേവന്റെ ഈ സമാധി ദിനത്തില്‍ നാം സ്വയം വിലയിരുത്തേണ്ടതാണ്. ഈ നാലു വരികള്‍ സിനിമക്കായി റെക്കോര്‍ഡ് ചെയ്യുമ്പോള്‍ അതിന്റെ അര്‍ത്ഥ വ്യപ്തിയെന്തെന്ന് അത്രത്തോളം ധാരണയുണ്ടായിരുന്നില്ല. എന്നാല്‍ പില്‍ക്കാലത്ത് അത് ഉള്‍ക്കൊണ്ടപ്പോഴാണ് എനിക്കു കൈവന്ന നിയോഗത്തെക്കുറിച്ചോര്‍ത്ത് അഭിമാനം തോന്നിയത്. ആ വരികളുടെ സത്ത സ്വന്തം ജീവിത്തില്‍ കഴിയാവുന്നിടത്തോളം പകര്‍ത്താന്‍ ശ്രമിച്ചിട്ടുമുണ്ട്.

പല ഭാഷകളിലും ദേശങ്ങളിലും മഹാതത്വങ്ങള്‍ പറയുന്ന മഹാകാവ്യങ്ങളും ഉപനിഷത്തുകളുമെല്ലാം ഉണ്ടായിട്ടുണ്ട്. പക്ഷേ ആ വലിയ തത്വങ്ങളെയെല്ലാം ഏതു സാധാരണക്കാരന്റേയും ഹൃദയത്തിലേക്ക് നേരിട്ടെത്തുന്ന തരത്തില്‍ ചെറിയ വാക്കുകളിലൂടെ ലളിതമായി പറയുകയായിരുന്നു ശ്രീനാരായണ ഗുരുദേവന്‍. അദ്ദേഹം ജനങ്ങളോട് പറഞ്ഞ ഓരോ വാക്യങ്ങളിലും കുറിച്ച വരികളിലും ആ ലാളിത്യവും ആഴവും കാണാം.

ഈഴവ സമുദായത്തിന്റെയല്ല, മാനവ ജാതിയുടെ തന്നെ ഗുരുവാണ് അദ്ദേഹം. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യനെന്നും ജാതി ചോദിക്കരുത് പറയരുത് എന്നും പറഞ്ഞ മഹാനായ ഗുരുവിനെ ഒരു ജാതിയുടെ ഗുരുവായി കാണുക എന്നതാണ് ആ മഹാത്മാവിനോട് ചെയ്യാവുന്ന ഏറ്റവും വലിയ നിന്ദയും വിവരക്കേടും. അസാമാന്യമായ ജീവിത ജ്ഞാനമായിരുന്നു ഗുരുദേവന്റേത്. അതുകൊണ്ടാണ് ജനങ്ങളുടെ ജീവിതത്തെ ഇത്രയധികം സ്വാധീനിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്. ജാതി ചിന്തയ്ക്കും അയിത്തത്തിനും മറ്റ് അനാചാരങ്ങള്‍ക്കുമെതിരെ ഗുരു കാട്ടിക്കൊടുത്ത മാതൃകകളും നടത്തിയ മുന്നേറ്റങ്ങളും കേരള സമൂഹത്തിന്റെ മനസാക്ഷിയെയാണ് മുന്നോട്ടു നയിച്ചത്. ശ്രീനാരായണ ഗുരുദേവന്‍ ഈ നാടിന്റെയാകെ ഗുരുവാകുന്നതും അതുകൊണ്ടാണ്.

ഓണക്കാലക്കിനു പിന്നാലെയാണ് ഗുരുദേവന്റെ സമാധി ദിനം വരുന്നത്. അത് മറ്റൊരു വലിയ ചിന്തയ്ക്കു വഴിവയ്ക്കുന്നുണ്ട്. കാരണം നമ്മുടെ നാട്ടില്‍ ഏറ്റവും അധികം മദ്യം വിറ്റും കുടിച്ചും തീര്‍ക്കുന്നൊരു കാലമാണ് മാവേലി നാടുകാണാനെത്തുന്ന ഓണക്കാലം. ഏതൊക്കെ നാട്ടുകാരാണ് കുടിയില്‍ റെക്കോര്‍ഡ് ഇട്ടതെന്ന കണക്കുകള്‍ ഉടന്‍ പുറത്തു വരും.

കുടിയുടെ റെക്കോര്‍ഡുള്‍ അഭിമാനത്തോടെ പറയുന്നതു കേള്‍ക്കുമ്പോള്‍ കഷ്ടം തോന്നും. അറിയാതെ, ഗുരുദേവന്‍ പറഞ്ഞത് മനസിലേക്കെത്തും. മദ്യം ഉണ്ടാക്കരുത്, വില്‍ക്കരുത്, കഴിക്കരുത് എന്നാണ് ഗുരു പറഞ്ഞത്. ഈ ലഹരി എക്കാലവും വ്യക്തിയേയും കുടുംബത്തേയും സമൂഹത്തെയും ദുഷിപ്പിക്കുമെന്ന തത്വം മനസിലാക്കി തന്നെയാവണം ഗുരു അങ്ങനെ അരുള്‍ ചെയ്തത്. അത് എത്ര ശരിയാണെന്ന് ഓരോ സംഭവങ്ങളുണ്ടാവുമ്പോഴും നാം അറിയുന്നു. ഗുരുദേവനെ വണങ്ങുന്നവരെല്ലാം ഗുരുപറഞ്ഞ ഈ വാക്യം എത്രത്തോളം സ്വന്തം ജീവിതത്തില്‍ പാലിക്കുന്നുണ്ടെന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. ഈ ഒരു ഗുരുവാക്യമെങ്കിലും എല്ലാവരും സ്വന്തം ജീവിത്തില്‍ പാലിച്ചിരുന്നെങ്കില്‍ തന്നെ നമ്മുടെ സാമൂഹ്യ അന്തരീക്ഷത്തില്‍ എന്തു വലിയ മാറ്റംഉണ്ടാവുമായിരുന്നു....!

കുടിക്കുന്ന സാധാരണക്കാരനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ജീവിതത്തില്‍ യാതനകളും സങ്കടങ്ങളുമുള്ളവര്‍ അതെല്ലാം മറക്കാനും അതിജീവിക്കാനും ലഹരിയില്‍ അഭയം പ്രാപിക്കുകയാണ്. അതിനുള്ള സൗകര്യമൊരുക്കി സര്‍ക്കാര്‍ തന്നെ നാടുനീളെ മദ്യവില്‍പ്പന ശാലകള്‍ തുറന്നിട്ടുമുണ്ട്. ഇതാണത്രേ സര്‍ക്കാറിന്റെ വരുമാന മാര്‍ഗങ്ങളില്‍ ഏറ്റവും പ്രധാനം. ലോകത്തിനു തന്നെ മാതൃകയായ ഗുരുദേവന്‍ പിറന്ന നാട്ടിലെ സ്ഥിതിയാണിത്. പാവങ്ങളുടെയും അവരുടെ കുടുംബങ്ങളുടേയും സമാധാനം നശിപ്പിച്ചിട്ടുള്ള കണ്ണീര്‍ പണമാണ് സര്‍ക്കാര്‍ ഇങ്ങനെ ഖജനാവിലേക്ക് വമ്പോടെ സ്വരുക്കൂട്ടുന്നത്.

ഇങ്ങനെയുള്ള സമ്പത്ത് വേണമോ എന്ന് അധികാരികള്‍ ചിന്തിക്കണം. സര്‍ക്കാറിന് ഖജനാവിലേക്ക് നേരുള്ള പണം സ്വരൂപിക്കാന്‍ വേറെ എത്രയോ മാര്‍ഗം കണ്ടെത്താനാവും....! ജനങ്ങളുടെ ക്ഷേമത്തിനാവണം ഭരണകൂടങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. ജനങ്ങളെ ലഹരിയില്‍ മുക്കി കിട്ടുന്ന പണം കൊണ്ട് ക്ഷേമം നടപ്പാക്കുന്നതില്‍ അര്‍ത്ഥമില്ല. അങ്ങനെയൊരു പുനര്‍ ചിന്തയുണ്ടായാല്‍ അതായിരിക്കും ഗുരുദേവന് സമര്‍പ്പിക്കാവുന്ന വലിയൊരു ആദരം.

സ്വാതന്ത്യത്തിനായുള്ള പോരാട്ടത്തില്‍ രാജ്യം മുഴുവന്‍ ഒരു ഗുരുവിനെ പോലെ പിന്തുടര്‍ന്ന മഹാത്മാ ഗാന്ധിയ്ക്കും ഗുരുവായിരുന്നു നമ്മുടെ ഗുരുദേവന്‍. അതുകൊണ്ടാണ് അദ്ദേഹം ഗുരുവിനെ ഇവിടെയെത്തി കണ്ട് വണങ്ങിയതും ചര്‍ച്ച നടത്തിയതും. മഹാനായ ഗുരുവും മഹാത്മായ ഗാന്ധിയും തമ്മിലുള്ള ആ കൂടിക്കാഴ്ച സമൂഹത്തിനുനല്‍കിയ സന്ദേശവും വലുതാണ്. ഗുരുദേവ വചനങ്ങള്‍ എത്രത്തോളം സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനായി എന്നതാവട്ടെ ഈ ഗുരുദേവ സമാധി ദിനത്തില്‍ ഓരോ ഗുരുദേവ ശിഷ്യരുടേയും ചിന്താവിഷയം. ആ ചിന്ത ജീവിതത്തില്‍ പുതിയൊരുവെളിച്ചം പകരുമെങ്കില്‍ അതാണ് ഏറ്റവും വലിയ ഗുരുപൂജ.

Courtesy: http://thamasoma.com/news.php?news_cat_id=8&news_id=933

ശ്രീനാരായണ ഗുരുവിന്റെ ചാതുര്‍വര്‍ണ്യ നിഷേധം



ആലുവാ അദ്വൈതാശ്രമത്തില്‍ ഒരു മാവിന്‍ ചുവട്ടില്‍ സ്വാമികള്‍ വിശ്രമിക്കുകയാണ്. ഭക്തനായ ഒരു പത്രപ്രവര്‍ത്തകന്‍ അടുത്ത് വന്നു നില്‍ക്കുന്നു. ജാതിയെപ്പറ്റി വളരെ നേരം സംസാരിച്ച കൂട്ടത്തില്‍:

സ്വാമികള്‍: മനുഷ്യന് ജാതിയില്ല എന്ന് നാം പറഞ്ഞതായി എഴുതി വയ്ക്കുന്നതില്‍ വിരോധമില്ല. ജാതി ഉണ്ടെന്നുള്ള വിചാരം പോകണം. അതാണ്‌ വേണ്ടത്, ജാതിയെ സൂചിപ്പിക്കുന്ന പേരുകള്‍ ഉപയോഗിക്കരുത്. അല്ലാതെ നല്ല പേരുകള്‍ വളരെ ഉണ്ടല്ലോ. എഴുത്തുകുത്തുകളില്‍ ജാതി കാണിക്കരുത്. അതിനു സര്‍ക്കാരിലേക്ക് എഴുതി സമ്മതം വാങ്ങണം. മതം ഇഷ്ടം പോലെ പറയുവാനും ഒന്നും ഇല്ലെന്നു പറയുവാനും സ്വാതന്ത്ര്യം വേണം. പരിശ്രമിച്ചാല്‍ സര്‍ക്കാരില്‍ നിന്നും വിരോധം പറയുകയില്ല. ഇങ്ങനെ ആയാല്‍ ജാതി താനേ പോകും.

ഭക്തന്‍: മഹാത്മാഗാന്ധി വര്‍ണ്ണാശ്രമം നല്ലതാണെന്നാണ് അഭിപ്രായപ്പെടുന്നത്. 

സ്വാമി: വര്‍ണ്ണം, ആശ്രമം രണ്ടും രണ്ടാണ്. സാധാരണ ജാതിയെപ്പറ്റി പറയുമ്പോള്‍ വര്‍ണ്ണാശ്രമം എന്നാണു പറയുന്നത്. വര്‍ണ്ണം എന്നാല്‍ ഗാന്ധി എന്താണെന്ന് പറയുന്നു...?

ഭക്തന്‍: വര്‍ണ്ണം ജാതിയല്ല, ജാതിയും വര്‍ണ്ണവുമായി സംബന്ധമില്ല എന്നാണു എന്നാണു ഗാന്ധി പറയുന്നത്.

സ്വാമി: ഗുണകര്‍മ്മങ്ങളെ അടിസ്ഥാനമാക്കിയായിരിക്കാം, ഗുണകര്‍മ്മങ്ങളില്‍ സ്ഥായിയായി ഒന്നും തന്നെ ഇല്ലല്ലോ. അത് എപ്പോഴും മാറിക്കൊണ്ടിരിക്കും. അപ്പോള്‍ പിന്നെ വര്‍ണ്ണം എങ്ങിനെ നിശ്ചയിക്കാം...? (ഇവിടെ ഭഗവദ് ഗീതയിലും മറ്റും പറയുന്ന ഗുണ കര്‍മ്മങ്ങളെ ആസ്പദമാക്കിയുള്ള ചാതുര്‍ വര്‍ണ്ണ്യത്തെ യുക്തിപൂര്‍വ്വം ഗുരു നിഷേധിച്ചിരിക്കുന്നത് പ്രത്യേകം ശ്രദ്ധേയമാണ്, ചാതുര്‍ വര്‍ണ്ണ്യം എന്ന അടിമത്വം അലങ്കാരമായി വ്യാഖ്യാനിച്ച്  നടക്കുന്ന ശൂദ്ര പണ്ഡിതശിരോമണികള്‍ ഗുരുദേവന്‍റെ ഈ വാക്യം ഒരു നൂറു തവണ വായിച്ചാല്‍ ഗുരുദേവാനുഗ്രഹം ഹേതുവായി കുറച്ചെങ്കിലും ബുദ്ധി തെളിയാതിരിക്കില്ല; നമുക്ക് വീണ്ടും വിഷയത്തിലേക്ക് കടക്കാം)

ഭക്തന്‍: ഗാന്ധിയുടെ അഭിപ്രായം മൂലം യാഥാസ്ഥിതികര്‍ക്ക് കുറെ ശക്തി കൂടിയിട്ടുണ്ട്.

സ്വാമികള്‍: എന്താണ് ഗാന്ധി ഇങ്ങനെ പറയുന്നത്...? നല്ലപോലെ ആലോചിച്ചിട്ടില്ലായിരിക്കാം. നമ്മുടെ അഭിപ്രായത്തില്‍ ജാതി ഇല്ല, ഉണ്ടെന്നു വിചാരിക്കുന്നതുകൊണ്ട് ദോഷമല്ലാതെ എന്ത് ഗുണമാണുള്ളത്..? മഹാ കഷ്ടം ! ഇനിയും ഈ വിശ്വാസം നീങ്ങിയിട്ടില്ലല്ലോ. (ഈ വാക്കുകളില്‍ ചാതുര്‍വര്‍ണ്ണ്യം തന്നെയാണ് ജാതിയെന്നും, ഇവ രണ്ടും എത്രമാത്രം വിവേക ശൂന്യവും നിരര്‍ത്ഥകവും ദോഷഹേതുവും ആണെന്നും ഉള്ള പരമ സത്യത്തെ അറിയുന്ന, കാരുണ്യമൂര്‍ത്തിയായ ഗുരുദേവന്‍റെ വ്യസനം പ്രകടമാകുന്നു)

ഭക്തന്‍: ജാതി കൊണ്ട് പല ഗുണങ്ങളും ഉണ്ടെന്നു ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. പരമ്പരയായി തൊഴില്‍ ആചരിച്ചാല്‍ അത് തൊഴിലില്‍ വിദഗ്ദന്മാരെ ഉണ്ടാക്കുമത്രേ...

സ്വാമികള്‍: ജാതി കൊണ്ട് ഒരു ഗുണവും ഇല്ല. അത് മനുഷ്യന്റെ സ്വാതന്ത്ര്യം തടുക്കുന്നു, ബുദ്ധി നശിപ്പിക്കുന്നു. സ്വാതന്ത്ര്യവും ബുദ്ധിയും ഇല്ലാതെ തൊഴില്‍ എങ്ങിനെ നന്നാവും..? നമ്മുടെ ആശാരി കരുവാന്‍ മുതലായവര്‍ക്ക് ഒരു വസ്തുവും അറിയാതായല്ലോ. ബുദ്ധിയും കൂടി കെട്ടുപോയി. ജാതി കൊണ്ട് തൊഴില്‍ ചീത്തയാകും. ഒരേ സംഗതി തന്നെ നോക്കി ലോകത്തിലുള്ള മറ്റു യാതൊന്നും അറിയാത്തവര്‍ക്ക് ഒരു ജോലിയും നന്നായി ചെയ്യുവാന്‍ സാധിക്കില്ല. വാസനപോലെ ഓരോരുത്തര്‍ക്കും തൊഴിലില്‍ ഏര്‍പ്പെടുവാനും സൌകര്യമില്ലല്ലോ. ജനിച്ചത്കൊണ്ട് ഒരു ജോലി ചെയ്യുക എന്നാവും. പ്രാപ്തിയും വാസനയും ഇല്ലെങ്കിലും അത് ചെയ്യണം. അപ്പോള്‍ തൊഴില്‍ നന്നാവാന്‍ ഒരു വഴിയുമില്ല.

ഭക്തന്‍: മകന് അച്ഛന്റെ തൊഴിലില്‍ സാധാരണ വാസന കാണും എന്നാണു ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്.

സ്വാമികള്‍: എന്നാല്‍ പിന്നെ ജാതി ആവശ്യമില്ലല്ലോ ജാതിയില്ലെങ്കിലും വാസനകൊണ്ട് മകന്‍ അച്ഛന്റെ തൊഴില്‍ ശീലിക്കും. നിര്‍ബന്ധിക്കേണ്ട ആവശ്യമില്ല, പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുക്കാമല്ലോ. ഇഷ്ടം പോലെയുള്ള ജോലി എടുക്കുവാന്‍ എല്ലാവര്ക്കും സ്വാതന്ത്ര്യം വേണം. ഒന്ന് മാത്രമേ പഠിക്കാവൂ എന്ന് വയ്ക്കരുത്. എല്ലാവര്ക്കും എന്തും പഠിക്കയും ശീലിക്കയും ചെയ്യുവാന്‍ വിരോധം ഉണ്ടായിരിക്കരുത്.

ഭക്തന്‍: അങ്ങിനെ സ്വാതന്ത്ര്യം കൊടുത്താല്‍ മത്സരം വര്‍ദ്ധിക്കുമത്രേ, അതുകൊണ്ട് ലോകത്തിനു സുഖതിലധികം ദുഃഖം ഉണ്ടാകുമെന്ന് ചിലര്‍ പറയുന്നു.

സ്വാമികള്‍: ഇത് ജാതി ഉണ്ടാക്കിയവരുടെ വാദമായിരിക്കാം അല്ലെ..? ജാതികൊണ്ടുള്ള സകല ഗുണവും കിട്ടുന്നവര്‍ അങ്ങിനെ പറയും. മറ്റുള്ളവര്‍ കഷ്ടപ്പെടുന്നത് അവരുടെ ഗുണത്തിന് ആവശ്യമായിരിക്കാം. മനുഷ്യന്‍ ജീവിക്കുന്നത് ജാതിക്കും, ലോകത്തിനും സുഖത്തിനും മറ്റും വേണ്ടിയാണോ...? അതോ ഇവയെല്ലാം മനുഷ്യന് വേണ്ടിയോ...? മനുഷ്യന്‍ കേട്ടുപോയാല്‍ ലോകത്തില്‍ സുഖമുണ്ടായിട്ട് എന്ത് പ്രയോജനം...? ജാതി മനുഷ്യനെ കെടുത്തുന്നു, അതുകൊണ്ട് അത് ആവശ്യമില്ല. ജാതി ഇല്ല, ഉണ്ടെന്നു വിചാരിക്കുന്നത് വിഡ്ഢിത്തമാണ്. 

("ധര്‍മ്മം", 1927, ഡിസംബര്‍ 19)

മുകളിലെ സംഭാഷണത്തില്‍ നിന്നും ഗുരുദേവന്‍ "ഗുണവും കര്‍മ്മവും" അനുസരിച്ചുള്ള ചാതുര്‍ വര്‍ണ്ണ്യത്തെ നിഷേധിക്കുന്നതും,  ചാതുര്‍വര്‍ണ്ണ്യം എന്നത് കുബുദ്ധികളായ മനുഷ്യരുടെ സൃഷ്ടി മാത്രം ആണെന്നും സ്ഥാപിക്കുന്നത് കാണുവാന്‍ കഴിയും. ഇതിനു പുറമേ മറ്റു ചില ശൂദ്ര ശിരോമണികളുടെ സ്ഥിരം പല്ലവിയാണ് "എല്ലാവരും ജനിക്കുന്നത് ശൂദ്രന്‍ ആയിട്ടാണ്, കര്‍മ്മം കൊണ്ടാണ് ബ്രാഹ്മണന്‍ ആകേണ്ടത് എന്ന്". ഈ വാദവും പൊള്ളയാണെന്ന് ഗുരുദേവന്‍ തന്നെ എങ്ങിനെ തെളിയിക്കുന്നു എന്ന് നോക്കാം...!

ഹിന്ദു പുരാണങ്ങളില്‍ വസിഷ്ഠ വിശ്വാമിത്രന്മാര്‍ തമ്മില്‍ ഒരു കലഹം നടന്ന കഥ പ്രസിദ്ധമാണല്ലോ. വസിഷ്ടന്‍ ബ്രഹ്മര്ഷിയായിരുന്നു, വിശ്വാമിത്രന്‍ ക്ഷത്രിയനും. വസിഷ്ടനെ പോലെ ബ്രഹ്മര്ഷിയാകാന്‍ തപസ്സു ചെയ്തു ഒരു പുതിയ സ്വര്‍ഗ്ഗം സൃഷ്ടിക്കുവാന്‍ ഉള്ള ദിവ്യശക്തി പോലും വിശ്വാമിത്രന്‍ സമ്പാദിച്ചു. എന്നിട്ടും ജാതി ഗര്‍വ്വം കൊണ്ട് വസിഷ്ടന്‍ വിശാമിത്രനെ ബ്രഹ്മര്‍ഷിയെന്നു സമ്മതിച്ചില്ല.  ഈ കഥയുടെ അന്തരാര്‍ത്ഥം പലരും പലരും പലവിധത്തില്‍ വ്യാഖ്യാനിക്കുണ്ട്. ശ്രീനാരായണ ഗുരുസ്വാമികള്‍ ഈ കഥയ്ക്ക് മറ്റാരും പറഞ്ഞിട്ടില്ലാത്ത ഒരു അന്തരാര്‍ത്ഥം പറഞ്ഞു. അത് ഇങ്ങനെയാണ് "വസിഷ്ടന്‍ ബ്രാഹ്മണനും വിശ്വാമിത്രന്‍ ക്ഷത്രിയനും ആണ്. ബ്രാഹ്മണനും ക്ഷത്രിയനും തമ്മില്‍ ഒരംഗുലത്തിന്റെ ഭേദമെ ഉള്ളൂ. അത്ര അടുത്ത് നില്‍ക്കുന്ന ക്ഷത്രിയന്‍ ബ്രാഹ്മണന്‍ ആകാല്‍ ശ്രമിച്ചാലുണ്ടായ പാടാണിത്. ആയ സ്ഥിതിക്ക് എത്രയോ ദണ്ട് അകലെ കിടക്കുന്ന മറ്റു ജാതിക്കാര്‍ ബ്രാഹ്മണ്യത്തിനു ശ്രമിച്ചാലുള്ള കഥ എന്തായിരിക്കും...?

("ധര്‍മ്മം", 1928, മേയ് 28)

(ബ്രഹ്മത്തെ സാക്ഷാത്കരിച്ച് ബ്രഹ്മമായിത്തീര്‍ന്ന ഗുരുദേവന്റെ പേരിലുള്ള കഥകളിക്ക്, തൃപ്രയാര്‍ ക്ഷേത്രത്തില്‍ ഈ അടുത്ത കാലത്ത് പോലും അനുമതി നിഷേധിച്ചതും, അവര്‍ണ്ണര്‍ ആയ പൂജാരിമാരെയും മറ്റും അപമാനിക്കുന്നതും മറ്റും ഇതുമായി ചേര്‍ത്ത് വായിച്ചാല്‍, കര്‍മ്മം കൊണ്ട് ബ്രാഹ്മണന്‍ ആകാന്‍ ഒരു വിവരദോഷി പോലും ആഗ്രഹിക്കില്ല, എന്തെന്നാല്‍ ബ്രാഹ്മണ്യം ആഗ്രഹിച്ച്  ചാതുര്‍വര്‍ണ്ണ്യം എന്ന വിഴുപ്പു ചുമക്കുന്ന ഗര്‍ദ്ദഭം ആകുവാനല്ല, മനുഷ്യനെ മനുഷ്യനായി കാണുവാന്‍, മനുഷ്യത്വം ഉള്ളവന്‍ ആകുവാന്‍ ആണ് ഗുരുദേവന്‍ നമ്മെ പഠിപ്പിച്ചതും പഠിപ്പിക്കുന്നതും, ആത്മാര്‍ഥമായി ഗുരുവിനെ പിന്തുടരുന്ന ആരും തന്നെ അതുകൊണ്ട് ചാതുര്‍ വര്‍ണ്ണ്യം പോലെയുള്ള സംസ്കാര ശൂന്യതകളെ ന്യായീകരിക്കുകയില്ല.)

ഇത്രയും പറയേണ്ടി വരുന്നത് ഒരേ സമയം ഗുരുദേവനെ സ്തുതിക്കുകയും ഒപ്പം ചാതുര്‍ വര്‍ണ്ണ്യം ന്യായീകരിക്കുകയും ചെയ്യന്ന, ബ്രാഹ്മണന്‍ ആകാന്‍ പഠിക്കുന്ന നിരവധി ശൂദ്രന്മാരെ കണ്ടുമുട്ടേണ്ടി വരുന്നു എന്നത് കൊണ്ട് മാത്രമാണ്. കുറച്ചെങ്കിലും ബുദ്ധിയും വിവേകവും ഉള്ളവര്‍ക്ക് ഇത് രണ്ടും ചെയ്യുക സാധ്യമല്ല. ഒന്നുകില്‍ പ്രകാശ സ്വരൂപനായ ഗുരുവിനെ വിട്ടു ചാതുര്‍ വര്‍ണ്ണ്യം എന്ന ഇരുട്ടിനു പുറകെ പോകുക, അല്ലെങ്കില്‍ ചാതുര്‍ വര്‍ണ്ണ്യം വിട്ടു ഗുരുവിനെ പിന്തുടരുക.

ചാതുര്‍വര്‍ണ്ണ്യവും ജാതിയും ഒന്നാണ് എന്ന് ഗുരുദേവന്‍ തെളിയിക്കുന്ന നിരവധി ഉദാഹരങ്ങള്‍ വേറെയും ഉണ്ട്, അവയെല്ലാം ഇതുപോലെ വഴിയെ നമുക്ക് പഠിക്കാം...! സര്‍വ്വ നാശത്തിനു കാരണമായ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഒരു നാണവും മാനവും കൂടാതെ ന്യായീകരിക്കുന്നവരുടെ മുന്നിലേക്ക് ഇങ്ങനെയുള്ള തെളിവുകള്‍ കൊണ്ടുവരാന്‍ നമ്മെ പ്രാപ്തനാക്കുന്ന ഗുരുദേവന് മുന്‍പില്‍ എന്നും എന്നെന്നും സാഷ്ടാംഗ പ്രണാമം.

By: Sudheesh NamaShivaya

ഗുരുദേവന്റെ ശിവനും ശിവപ്രതിഷ്ഠകളും..!


തനിക്ക് സ്വയം ചെയ്യുവാന്‍ സാധിക്കാത്ത കാര്യങ്ങള്‍ സാധിച്ചു തരുവാന്‍ കഴിവുള്ള ഒരു ശക്തി, അല്ലെങ്കില്‍ ഈ കാണുന്ന പ്രപഞ്ചത്തിനു മുഴുവന്‍ സൃഷ്ടികര്‍ത്താവായ ഒരു ശക്തി ഉണ്ട് എന്ന തോന്നല്‍ ആണ് മനുഷ്യനില്‍ ദൈവം എന്ന സങ്കല്‍പ്പത്തിന്റെ അടിസ്ഥാനം എന്ന് പറയാം. ഈ സങ്കല്പം ഇന്നോ ഇന്നലെയോ തുടങ്ങിയതാണോ എന്ന് ചോദിച്ചാല്‍ അല്ല, ആദിമ കാലം മുതല്‍ക്കേ അതായത് മനുഷ്യന്‍ ചിന്തിക്കാന്‍ തുടങ്ങിയ കാലം മുതല്‍ക്കേ ഇങ്ങനെ ഒരു സങ്കല്പം മനുഷ്യനില്‍ ഉണ്ടായിരുന്നിരിക്കണം. എന്തുകൊണ്ട് മഴ പെയ്യുന്നു, കാറ്റടിക്കുന്നു, സൂര്യന്‍ ഉദിക്കുന്നു, അസ്തമിക്കുന്നു, രാത്രിയും പകലും ഉണ്ടാകുന്നു എന്നിങ്ങനെ അക്കാലത്ത് മനുഷ്യന് ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ എല്ലാം തന്നെ മനുഷ്യന്‍ ഈശ്വരന്റെ ലീലകള്‍ ആയി കാണുവാന്‍ തുടങ്ങിയിരിക്കണം. അതിന്റെ ഫലമായി ഭൂമിയില്‍ വിവിധ പ്രദേശങ്ങളില്‍ ഉള്ള മനുഷ്യര്‍ അവരുടെ സംസ്കാരത്തിന് അനുസരിച്ച് ദൈവത്തിനു നിര്‍വ്വചനങ്ങള്‍ കൊടുത്തു, ചിലര്‍ രൂപം കൊടുത്തു. ഏതെല്ലാം ശക്തികള്‍ക്ക് മുന്നില്‍ മനുഷ്യന്‍ അശക്തനാണോ, ആ ശക്തികളെ അവന്‍ ദൈവത്തിന്റെ അടിമകള്‍ ആണെന്ന് സങ്കല്‍പ്പിച്ചു, അങ്ങിനെ വരുമ്പോള്‍ ദൈവത്തെ ആരാധിക്കുന്ന അവനു ആ ശക്തികളെ ഭയക്കെണ്ടതില്ലല്ലോ.

രൂപവും വേഷഭൂഷാദികളും സങ്കല്പവും വച്ച് നോക്കിയാല്‍ ആദിമ കാലം മുതല്‍ക്കേ ഭാരതീയര്‍ ആരാധിച്ചു പോരുന്ന ഈശ്വര സങ്കല്പമാണ് ശിവന്‍ എന്ന് മനസ്സിലാക്കാം. മനുഷ്യന്‍ ഭയപ്പെട്ടിരുന്ന പുലിയെയും ആനയെയും വധിച്ച് അതിന്റെ തുകല്‍ വസ്ത്രമായി അണിയുന്നവനും, ഒരു നിമിഷം കൊണ്ട് അവനെ കൊന്നു കളയാന്‍ ശേഷിയുള്ള സര്‍പ്പത്തെ ഭയക്കാതെ കഴുത്തില്‍ അണിയുന്നവനും, അവനു അപ്രാപ്യമായ അമ്പിളി അമ്മാവനെ ശിരസ്സില്‍ ആഭരണമായി അണിയുന്നവനും ആരോഗ്യവും സൗന്ദര്യവും ഉള്ളവനുമായ ശിവന്‍ അങ്ങിനെ ആദിമ മനുഷ്യരുടെ ഈശ്വരന്‍ ആയിത്തീര്‍ന്നു. ഭാരതത്തില്‍ ബുദ്ധ, ജൈന, ബ്രാഹ്മണ-വൈദിക മതങ്ങള്‍ ഉണ്ടാകുന്നതിനും മുന്‍പ്, ആദി കാലം മുതല്‍ക്കേ ശിവന്‍ എന്ന ഈശ്വര സങ്കല്പം ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍. അതിനു തെളിവുകള്‍ നല്‍കുന്ന നിരവധി ശിലാലിഖിതങ്ങളും ശിലാചിത്രങ്ങളും ചരിത്ര ഗവേഷകര്‍ക്ക് ഇന്നും ലഭിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ തന്നെ വിദേശികളായ ആര്യന്മാരുടെ കുടിയേറ്റത്തിനു മുന്പ് ദ്രാവിഡരുടെ പ്രധാന ആരാധനാമൂര്‍ത്തി ശിവന്‍ തന്നെയായിരുന്നു എന്ന് വ്യക്തമാണ്. ഇന്നും ദ്രാവിഡരുടെ ഇടയില്‍ ശിവനും ശക്തിക്കും ശിവപുത്രന്മാര്‍ക്കും ഉള്ള സ്വാധീനം ഇന്നും മറ്റു ദൈവ സങ്കല്‍പ്പങ്ങള്‍ക്ക് ഇല്ല എന്നത് ശ്രദ്ധേയമാണ്, തമിഴ് നാട്ടിലും മറ്റും വൈഷ്ണവ സങ്കല്പങ്ങള്‍ പിന്തുടരുന്നത് കൂടുതലും ബ്രാഹ്മണ വിഭാഗങ്ങള്‍ ആണ് എന്നതാണ് സത്യം.

പ്രാദേശീയരായ ദ്രാവിഡരുടെ ഇടയില്‍ വളരെയേറെ സ്വാധീനം ഉണ്ടായിരുന്ന ശിവനെ ഒഴിവാക്കാന്‍ ഇവിടെ കുടിയേറിയ ആര്യന്മാര്‍ക്ക് കഴിഞ്ഞില്ല, ശിവനെ കൂടി ഉള്‍പ്പെടുത്തി അവര്‍ രചിച്ച കൃതികളില്‍ ചിലതിലെല്ലാം ശിവനെക്കാള്‍ വലിയ സ്ഥാനം വിഷ്ണുവിന് കല്‍പ്പിക്കുന്നത് കാണാം. ഒരുപക്ഷെ ആര്യന്മാരും ദ്രാവിഡരും തമ്മില്‍ ഉണ്ടായിരുന്ന മത്സരം മൂലം ആയിരുന്നിരിക്കണം ചില കൃതികളില്‍ ശിവന് പ്രാധാന്യം നല്‍കുമ്പോള്‍ മറ്റു ചിലതില്‍ വിഷ്ണുവിന് പ്രാധാന്യം നല്‍കുന്നത് കാണാം. വ്യാസന്‍ തന്നെ എഴുതി എന്ന് പറയപ്പെടുന്ന വ്യത്യസ്ത ഗ്രന്ഥങ്ങളില്‍ ഇങ്ങനെ കാണുന്ന വൈരുദ്ധ്യങ്ങള്‍ സത്യത്തില്‍ വിരോധാഭാസമാണ് എന്ന് മാത്രമല്ല, അങ്ങിനെ വരുമ്പോള്‍ അത് എഴുതിയത് ഒരാള്‍ തന്നെയാണോ എന്ന സംശയവും ജനിപ്പിക്കുന്നു. ശിവനെ സ്വീകരിക്കാന്‍ ബ്രാഹ്മണര്‍ സ്വയം തയ്യാറായതാണോ, അതോ ആ സങ്കല്‍പ്പത്തിന് മുന്നില്‍ അവര്‍ പരാജയപ്പെട്ടതാണോ എന്നറിയില്ല, പതിയെ ശിവനും അവരുടെ കുത്തകയായി മാറി. ശിവന്‍ ബ്രാഹ്മണന്‍ ആണെന്നും ശിവനെ പ്രതിഷ്ടിക്കാന്‍ ബ്രാഹ്മണര്‍ക്ക് മാത്രമേ അധികാരം ഉള്ളൂ എന്നുമുള്ള വിശ്വാസങ്ങള്‍ അവര്‍ മറ്റുള്ളവരില്‍ അടിച്ചേല്പ്പിച്ചു. പകരം മഹാദേവന്റെ ഭൂതഗണങ്ങളില്‍ പെടുന്ന ഗുളികന്‍ മാടന്‍ മുതലായ ദേവതകളെ മാത്രം ആരാധിക്കാന്‍ ഉള്ള അവകാശം മറ്റുള്ളവര്‍ക്ക് നല്‍കി. ബ്രാഹ്മണരുടെ ദേവതകളെ മറ്റുള്ളവര്‍ പൂജിച്ചാല്‍ ഈശ്വരകോപം ഉണ്ടാകുമെന്ന് രാജാക്കന്മാര്‍ പോലും ഭയന്നിരിക്കും. ഉദാഹരണമായി കാണിക്കുവാന്‍ രാമായണത്തില്‍ ശംഭുകന്റെ കഥയും ഉണ്ടല്ലോ. അതവിടെ നില്‍ക്കട്ടെ, നമുക്ക് ഗുരുദേവന്റെ ശിവപ്രതിഷ്ഠകള്‍ എങ്ങിനെ ഉണ്ടായി എന്ന് പരിശോധിക്കാം.

മുകളില്‍ പറഞ്ഞ പ്രകാരം ആയിരക്കണക്കിന് വര്‍ഷങ്ങളോളം അവര്‍ണ്ണരെന്നു മുദ്രകുത്തി പിന്തള്ളപ്പെട്ട ജനവിഭാഗത്തെ ഒരൊറ്റ ദിവസം കൊണ്ട് പരമമായ അറിവിലേക്ക് നയിക്കുക എന്നത് ആര്‍ക്കും ഒരുകാലത്തും സാധ്യമല്ല എന്ന് ഗുരുദേവന്‍ മനസ്സിലാക്കിയിരിക്കണം. അജ്ഞാനിയായ ഒരു മനുഷ്യനെ സംബന്ധിച്ച് അവന്റെ മനസ്സിന് ധ്യാനിക്കുവാന്‍ ഒരു രൂപമോ ഈശ്വര സങ്കല്‍പ്പമോ എന്നും നല്ലത് തന്നെയാണ്, അതേ സമയം തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ ഇല്ലാതെ അതില്‍ തന്നെ ഊഞ്ഞാലാടി നില്‍ക്കുന്ന മനുഷ്യന്റെ ഗതി ചിന്തനീയവുമാണ്. സമൂഹത്തില്‍ ധാരാളം അന്ധവിശ്വാസങ്ങളും ബലി പോലെയുള്ള അനാചാരങ്ങളും കൊടികുത്തി വാണിരുന്ന ഒരു കാലത്താണ് ശ്രീനാരായണ ഗുരുദേവന്‍ അവതരിച്ചത്. അജ്ഞാനികള്‍ ആയ മനുഷ്യരെ അവര്‍ പിന്തുടരുന്ന അന്ധവിശ്വാസങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുക എന്നത് ഏറ്റവും വിഷമകരമായ കാര്യമാണ് എന്ന് മനസ്സിലാക്കിയ ഗുരുദേവന്‍ വിഗ്രഹ പ്രതിഷ്ഠയിലൂടെ സത്യത്തില്‍ അവരുടെ മാര്‍ഗ്ഗത്തിലേക്ക് പിന്തിരിഞ്ഞു നടക്കുകയാണ് ചെയ്തത്. ബലിയും കൊഴിവെട്ടും ആടുവെട്ടും ആയി നടന്നിരുന്ന വലിയൊരു സമൂഹത്തെ വളരെ വേഗത്തില്‍ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം അവരുടെ രീതിയില്‍ തന്നെ മാറ്റങ്ങള്‍ വരുത്തുക എന്നതായിരുന്നു. അതിനായി ഭഗവാന്‍ ശ്രീനാരായണ ഗുരുദേവന്‍ ശിവപ്രതിഷ്ഠകള്‍ നടത്തി.

ശിവനെ പ്രതിഷ്ഠിക്കാന്‍ ബ്രാഹ്മണര്‍ക്ക് മാത്രമേ അവകാശമുള്ളൂ എന്ന് പറഞ്ഞു വന്ന ബ്രാഹ്മണരോട് ഗുരുദേവന്‍ പറഞ്ഞത്, "നാം പ്രതിഷ്ടിച്ചത് നിങ്ങളുടെ ശിവനെ അല്ല, നമ്മുടെ ശിവനെ ആണെന്നാണ്‌".  ഗുരുദേവന്റെ ഈ വാക്കുകളുടെ ആഴം അളക്കുവാന്‍ മാത്രം നാം ആരുമല്ല. പലര്‍ക്കും പല രീതിയില്‍ ഇതിനെ വ്യാഖ്യാനിക്കാം.  ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത് അനുസരിച്ച് വൈദികമതക്കാരായ പേര്‍ഷ്യക്കാരുടെ അധിനിവേശത്തിനു മുന്‍പ് തന്നെ  ശിവന്‍ ആദിമ ദ്രാവിഡരുടെ കുലദൈവം ആയിരുന്നു എന്നതിനാല്‍ ആയിരിക്കാം ഗുരുദേവന്‍ ഒരുപക്ഷെ ശിവനെ പ്രതിഷ്ടിച്ചത്. മാത്രമല്ല, പ്രപഞ്ച ബോധം അഥവാ Universal Consciousness എന്ന തത്വവുമായി ഏറ്റവും അധികം ലയിച്ചു നില്‍ക്കുന്ന ഒന്നാണ് ശിവതത്വം. ഇനി അത് എങ്ങിനെ ആണെന്ന് നോക്കാം

ശ്മശാന വാസിയാണ് ശിവന്‍. നാം എല്ലാവരും ഇന്നല്ലെങ്കില്‍ നാളെ ഒരു ദിവസം ശ്മശാനത്തില്‍ എത്തിച്ചേരും എന്നത് ഒരു സത്യം തന്നെയാണ്. ഭാര്യയും ഭര്‍ത്താവും മക്കളും ബന്ധുക്കളും നമ്മെ അവിടെ ഉപേക്ഷിച്ചു തിരിച്ചു പോകുകയും ചെയ്യും. അങ്ങിനെ നാം സ്നേഹിച്ച എല്ലാവരും നമ്മെ ഉപേക്ഷിക്കുന്ന സമയത്ത്, നാം നമ്മുടെ സ്വത്വത്തില്‍ അതായത് ശിവനില്‍ അഥവാ പ്രപഞ്ചബോധത്തില്‍ എത്തിച്ചേരുന്നു എന്ന് ഇത് സൂചിപ്പിക്കുന്നു. "തൃഗുണമയം തിരുനീറണിഞ്ഞൊരീശന്നകമലരിട്ടു വണങ്ങിയക്ഷമാറി സകലമഴിഞ്ഞു തണിഞ്ഞു കേവലത്തിന്‍ മഹിമയുമറ്റു മഹസ്സിലാണിടേണം" എന്ന് തുടങ്ങുന്ന ആത്മോപദേശ ശതകത്തിലെ വരികള്‍ ശ്രദ്ധിക്കുക. ജീവിച്ചിരിക്കെ തന്നെ ആ സ്വത്വത്തില്‍ അഥവാ പ്രപഞ്ചബോധമാകുന്ന ശിവനില്‍ എത്തിച്ചേരാന്‍ ആണ് ഗുരുദേവന്‍ നമ്മോടു ആ വരികളിലൂടെ ഉപദേശിക്കുന്നത്. 

ഭസ്മം, ഗംഗ, മൂന്നാം തൃക്കണ്ണ്‍. , ഡമരു, ചന്ദ്രക്കല എന്നിവ യഥാക്രമം ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ച ഭൂതങ്ങളെ സൂചിപ്പിക്കുന്നു. അതായത് ഈ പഞ്ചഭൂതാത്മകമായ പ്രപഞ്ചത്തെ ശിവന്‍ ധരിക്കുന്നു, അഥവാ ഇവ ശിവനെ ആശ്രയിച്ചു നിലനില്‍ക്കുന്നു; എന്നാല്‍ ശിവന്‍ അവയില്‍ ഒന്നിലും തന്നെ ഇല്ല തന്നെ. അപ്രകാരം പഞ്ചഭൂത നിര്‍മ്മിതമായ നമ്മുടെ ശരീരത്തെ അറിവ് അഥവാ ബോധം ധരിച്ചിരിക്കുന്നു. "നാം ശരീരമല്ല, അറിവാകുന്നു എന്ന ഗുരുദേവ വചനങ്ങള്‍ തന്നെ ഉദാഹരണം." 

തിപുരാന്തകന്‍ അഥവാ പുരഹരന്‍ ആണ് ഭഗവാന്‍ ശിവന്‍, അതായത് ത്രിപുരങ്ങള്‍ എന്ന മൂന്നു ലോകങ്ങളെ ഒരൊറ്റ ബാണത്താല്‍ ഹരിച്ചവാന്‍ എന്നര്‍ത്ഥം. വിശ്വ, തൈജസ പ്രാജ്ഞന്മാര്‍ ആകുന്ന മൂന്നു ജീവാവസ്ഥകള്‍ ജാഗ്രത് സ്വപ്നം സുഷുപ്തി എന്നീ ലോകങ്ങളിലായി നമ്മില്‍ വസിക്കുന്നു. ഒരുപാട് യുഗങ്ങള്‍; അതായത് ഒരുപാട് ജന്മങ്ങള്‍ കഴിഞ്ഞ്, മനസ്സ് ഏകാഗ്രമാക്കി അറിവിനെ, അഥവാ ബോധത്തെ ഏകാഗ്രമായി ധ്യാനിക്കുവാന്‍ ഉള്ള ശക്തി മനുഷ്യന് ലഭിക്കുമ്പോള്‍ ഈ മൂന്നു ഗുണങ്ങളും നേര്‍ രേഖയില്‍ വരുന്നു, അഥവാ ഒന്നിച്ചു പ്രകടമാകുന്നു. ആ സമയം ബോധാമാകുന്ന ശിവന്‍ ജ്ഞാനമാകുന്ന ബാണത്താല്‍ ഈ മൂന്നു ഗുണങ്ങളെയും ഹരിക്കുന്നു; അഥവാ വധിക്കുന്നു. മൂന്നു ഗുണങ്ങളും നശിച്ച മനുഷ്യന്‍ ജാഗ്രത് സ്വപ്നം സുഷുപ്തി എന്ന മൂന്നു അവസ്ഥകളും കടന്നു തുര്യാവസ്ഥയില്‍ പ്രവേശിക്കുന്നു; അങ്ങിനെ അവനു പരഗതി അഥവാ മോക്ഷം ലഭിക്കുന്നു...!  "പരഗതി അരുളീടുക നീ, പുരഹരാ ഭഗവാനിതാണ് കര്‍ത്തവ്യം" എന്ന ഗുരുദേവ വാണികള്‍ ഓര്‍മ്മ വരുന്നുണ്ടോ..?

ഇനി മുതല്‍ ശ്രീനാരായണ ഗുരുദേവന്‍ പ്രതിഷ്ഠിച്ച ശിവപ്രതിഷ്ഠ കാണുമ്പോള്‍ ഗുരുദേവന്‍ തൃക്കരങ്ങള്‍ കൊണ്ട് സ്പര്‍ശിച്ച കല്ല്‌ കാണുവാന്‍ ഉള്ള ഭാഗ്യം ഉണ്ടായതില്‍ നമുക്ക് സന്തോഷിക്കാം, പക്ഷെ ശിവന്‍ അവിടെയല്ല അഥവാ അവിടെ മാത്രമല്ല. പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു വിലസുന്ന ബോധം അഥവാ അറിവ് തന്നെയാണ് ശിവന്‍. നമ്മുടെ ബുദ്ധിശക്തി തന്നെയാണ് ശക്തി. ആരുടെ ബോധത്തില്‍ ബുദ്ധി ലയിക്കുന്നുവോ അഥവാ ശിവനില്‍ ശക്തി ലയിക്കുന്നുവോ അവനില്‍ ജ്ഞാനം ജനിക്കുന്നു അതായത് മുരുകന്‍ (ജ്ഞാനപ്പഴം നീയേ മുരുകാ - ഗുരുദേവന്റെ സുബ്രഹ്മണ്യ കീര്‍ത്തനം വായിക്കുക).  അങ്ങിനെ ജ്ഞാനികള്‍ ആയവര്‍ക്ക് മറ്റുള്ളവര്‍ക്ക് അവിശ്വസനീയമായി തോന്നുന്ന പല വിചിത്രമായ സിദ്ധികളും ലഭിക്കുന്നു അഥവാ അവരില്‍ സിദ്ധി വിനായകന്‍ ജനിക്കുന്നു. ആ രൂപം തന്നെ അവിശ്വസനീയം, വിചിത്രം അതുപോലെ തന്നെ സിദ്ധികളും വിചിത്രമാണ് (വിനായകന്‍ - ഗുരുദേവന്‍ എഴുതിയ വിനായകാഷ്ടകം വായിക്കുക) ശ്രീനാരായണ ഗുരുദേവന്റെ ജീവിതത്തില്‍ തന്നെ ഉണ്ടായിടുള്ള അവിശ്വസനീയമായ സംഭവങ്ങള്‍ പഠിച്ചിട്ടുള്ളവര്‍ക്ക് സിദ്ധി എന്നാല്‍ എന്താണ് എന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല.

ശിവനെ ഒരു ഈശ്വരന്‍ എന്നതില്‍ ഉപരി തത്വത്തില്‍ അറിയണം എങ്കില്‍ ശ്രീനാരായണ ഗുരുദേവ കൃതികള്‍ തന്നെ വായിക്കണം...! അല്ലായെങ്കില്‍ ശിവനെ തേടി കൈലാസയാത്രകള്‍ നടത്താം, ശേഷം ശിവനെ അറിയാതെ മരിച്ച് മണ്ണടിയാം...!

ശിവന്‍ എന്നാല്‍ ആകാശത്തില്‍ ഇരിക്കുന്ന, പ്രാര്‍ത്ഥിച്ചാല്‍ അവാര്‍ഡ് തരുന്ന ഒരു ദൈവം അല്ലെന്നും സകല ചരാചരങ്ങളിലും കുടികൊള്ളുന്ന പ്രപഞ്ച ബോധം ആണെന്നും നമുക്ക് തിരിച്ചറിയാന്‍ കഴിയുമ്പോള്‍ ആണ് ഗുരുദേവന്റെ ശിവപ്രതിഷ്ഠ അതിന്റെ ഫലം കാണുന്നത്. ആ അറിവിലേക്ക് ഉയരുക എന്നതാണ് നമ്മെ നാമാക്കിയ ഭഗവാന്‍ ശ്രീനാരായണ ഗുരുദേവനായി നമുക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ഗുരുദക്ഷിണ.

ഇപ്രകാരം ശിവനെ ബോധമായി കാണുന്ന ഒരാള്‍ക്ക് ശ്രീബുദ്ധന്‍ പറയുന്ന ഉപദേശങ്ങളിലും ഗുരുദേവന്റെ ഉപദേശങ്ങളിലും ഒരു മാറ്റവും ഒരുകാലത്തും കാണുവാന്‍ സാധ്യമല്ല. മാറ്റം കാണുന്നു എങ്കില്‍ അത് ആ മഹാഗുരുക്കന്മാരുടെ കുഴപ്പമല്ല, കാണുന്നവന്റെ കാഴ്ച്ചയുടെ കുഴപ്പമാണ്.

എല്ലാവര്‍ക്കും പ്രണാമങ്ങളോടെ
സുധീഷ്‌ നമ:ശിവായ

ഗുരുധര്‍മ്മം ജയിക്കട്ടെ, പുതിയൊരു ധര്‍മ്മം പുലരട്ടെ...!

സിദ്ധാര്‍ത്ഥനും അരയന്നവും...!


തന്റെ കൊട്ടാരത്തിനോട് ചേര്‍ന്നുള്ള തടാകക്കരയില്‍ ദിവസയും കുറച്ച് സമയം ചിലവഴിക്കുക എന്നത് ഏഴു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സിദ്ധാര്‍ത്ഥ രാജകുമാരന്റെ ഏറ്റവും ഇഷ്ടമുള്ള ഒരു വിനോദമായിരുന്നു. ചെറുപ്പം മുതലേ അവിടെ പോകാറുണ്ടായിരുന്ന രാജകുമാരന്‍ തടാകത്തിനു അടുത്തായി രണ്ടു അരയന്നങ്ങള്‍ കൂട് വച്ച് താമസിക്കുന്നത് ശ്രദ്ധിക്കുമായിരുന്നു. ആ അരയന്നങ്ങളുടെ ചേഷ്ടകള്‍ കണ്ടുകൊണ്ടിരിക്കാന്‍ കൌതുകമായത് കൊണ്ടാണ് കുമാരന്‍ ദിവസവും തടാകക്കരയില്‍ സന്ദര്‍ശനം നടത്താറുള്ളത്.

പതിവ് പോലെ ഒരുദിവസം സന്ധ്യാ സമയത്ത് അവിടെ ഇരിക്കുകയായിരുന്ന സിദ്ദാര്‍ത്ഥന്‍ വേറെ മൂന്നു അരയന്നങ്ങള്‍ കൂടി ഉദ്യാനത്തിന് മുകളിലൂടെ പറന്നു പോകുന്നത് ശ്രദ്ധിച്ചു. തന്റെ ഉദ്യാനത്തില്‍ എത്തിയ പുതിയ അതിഥികളെ കൌതുകപൂര്‍വ്വം നോക്കി നില്‍ക്കുന്ന സമയത്ത് അതില്‍ ഒരെണ്ണം മാത്രം പെട്ടെന്ന് പിടഞ്ഞു താഴേയ്ക്ക് വീണു ഭൂമിയില്‍ പതിക്കുന്നത് സിദ്ധാര്‍ത്ഥന്‍ കണ്ടു. "ഓ കഷ്ടം, ഇതെന്താണ് സംഭവിച്ചത്" എന്ന് പറഞ്ഞു കരഞ്ഞുകൊണ്ട്‌ സിദ്ധാര്‍ത്ഥന്‍ ആ അരയന്നത്തിന്റെ അടുത്തേയ്ക്ക് ഓടിച്ചെന്നു. അവശയായി താഴെ വീണുകിടക്കുന്ന അരയന്നത്തെ കാരുണ്യപൂര്‍വ്വം എടുത്ത് മടിയില്‍ വച്ച് സ്നേഹപൂര്‍വ്വം തലോടി. അപ്പോഴാണ്‌ ചിറകില്‍ തറച്ച ഒരു അമ്പ്‌ കുമാരന്റെ ശ്രദ്ധയില്‍ പെട്ടത്. "ഓ എനിക്ക് മനസ്സിലായി, ആരോ നിന്നെ ഉപദ്രവിച്ചിരിക്കുന്നു. സാരമില്ല" എന്ന് പറഞ്ഞുകൊണ്ട് സിദ്ധാര്‍ത്ഥന്‍ അരയന്നത്തിന്റെ ചിറകിലെ അമ്പ്‌ പതുക്കെ വലിച്ചൂരി. തന്റെ വസ്ത്രത്തിന്റെ ഒരു ഭാഗം കീറിയെടുത്ത് മുറിവില്‍ നിന്നും രക്തം വാര്‍ന്നു പോകാതെ പൊതിഞ്ഞു വച്ചു. "നീ പൂര്‍ണ്ണമായും സുഖം പ്രാപിക്കുന്നത് വരെ നിന്നെ ഞാന്‍ പരിചരിച്ചോളാം." സിദ്ധാര്‍ത്ഥന്‍ പറഞ്ഞു.

പെട്ടെന്ന് ആരോ അങ്ങോട്ട്‌ ഓടിവരുന്ന ശബ്ദം സിദ്ധാര്‍ത്ഥന്‍ കേട്ടു. "എവിടെയാണ് അത്..? തീര്‍ച്ചയായും ഇവിടെ എവിടെയെങ്കിലും കാണണം , ഈ ഭാഗത്തായി അത് വീഴുന്നത് ഞാന്‍ കണ്ടതാണ്." ആ വാക്കുകള്‍ സിദ്ധാര്‍ത്ഥന്റെ പിതൃസഹോദര പുത്രനായ ദേവദത്തന്‍റെ ആയിരുന്നു. കയ്യില്‍ ഒരു വില്ലും അമ്പുകളുമായി ദേവദത്തന്‍ പെട്ടെന്ന് സിദ്ധാര്‍ഥന്റെ മുന്നിലേക്ക് ഓടിയെത്തി. 

ദേവദത്തന്‍: "ഹേയ് അത് എന്റെ അരയന്നമാണ്‌, ഞാന്‍ അമ്പെയ്ത് വീഴ്ത്തിയതാണ്. അതിനെ എനിക്ക് തരൂ.." 

സിദ്ധാര്‍ത്ഥന്‍: "ഇതിനെ നിനക്ക് ലഭിക്കില്ല, ഇതൊരു വന്യജീവിയാണ്, സ്വതന്ത്രയാണ്. അതിനാല്‍ ഇത് നിന്റെ സ്വന്തമല്ല."

ദേവദത്തന്‍: (ദേഷ്യത്തോടെ) "ഞാനാണ് അതിനെ അമ്പെയ്ത് വീഴ്ത്തിയത്, എന്റെ കൂട്ടുകാര്‍ക്കും അത് അറിയാം."

സിദ്ധാര്‍ത്ഥന്‍: "നീ പറയുന്നത് സത്യമാണ്, അതാണ്‌ നമ്മുടെ രാജ്യത്തിലെ നിയമവും, പക്ഷെ ഈ അരയന്നം മരിച്ചിട്ടില്ല. ഇവള്‍ക്ക് മുറിവ് പറ്റിയിരിക്കുന്നു, അതിനാല്‍ ഇതിനെ ശുശ്രൂഷിച്ച് സുഖപ്പെടുത്തുക എന്നത് എന്റെയും കടമയാണ്"

രണ്ടു പേരും ഇപ്രകാരം വാഗ്വാദം തുടര്‍ന്നു... ഒടുവില്‍...!

സിദ്ധാര്‍ത്ഥന്‍: "മതി, നിര്‍ത്തൂ, ഇങ്ങനെ വാദിച്ചത് കൊണ്ട് കാര്യമില്ല. നമുക്ക് കൊട്ടാരത്തില്‍ പോയി രാജാവിനോടും സത്യസന്ധരായ അവിടുത്തെ മന്ത്രിമാരോടും ചോദിച്ച് ഈ പ്രശ്നം പരിഹരിക്കാം."

ഇപ്രകാരം തീരുമാനിച്ച് രണ്ടു സഹോദരന്മാരും കൊട്ടാരത്തിലേക്ക് നടന്നു; രാജാവിന്റെ സഭയില്‍ ചെന്ന് ഇപ്രകാരം ഉണര്‍ത്തിച്ചു.

സിദ്ധാര്‍ത്ഥന്‍: "ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത് നിങ്ങളുടെ സഹായത്തിലൂടെ ഒരു തര്‍ക്കം പരിഹരിക്കുന്നതിന് വേണ്ടിയാണ്." എന്ന് പറഞ്ഞു സിദ്ധാര്‍ത്ഥന്‍ സംഭവം വിശദീകരിച്ചു.

ദേവദത്തന്‍: "ഞാനാണ് ഈ അരയന്നത്തെ അമ്പെയ്ത് വീഴ്ത്തിയത് എന്നതിനാല്‍ അത് എന്റെ അരയന്നമാണ്‌." അതാണ്‌ രാജ്യത്തിലെ നിയമം എന്ന് അറിയാമായിരുന്ന മന്ത്രിമാര്‍ ദേവദത്തന്‍ പറയുന്നത് ശരി തന്നെ എന്ന രീതിയില്‍ തല കുലുക്കി.

സിദ്ധാര്‍ത്ഥന്‍: "ഈ അരയന്നം മരിച്ചിരുന്നെങ്കില്‍ അങ്ങിനെ സ്വന്തമാകുമായിരുന്നു, പക്ഷെ ഞാന്‍ ഇതിനെ രക്ഷിച്ചു. മുറിവേറ്റ അരയന്നത്തിന് ഇപ്പോഴും ജീവനുണ്ട്." അതും ശരി തന്നെ എന്ന രീതിയില്‍ മന്ത്രിമാര്‍ തലയാട്ടി. ഇനിയിപ്പോള്‍ എന്ത് ചെയ്യും..? അരയന്നം ആരുടെ സ്വന്തമാണ്..? എല്ലാവരും ആശയക്കുഴപ്പത്തില്‍ ആയി.

"എനിക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയുമെന്ന് തോന്നുന്നു" എന്ന വാക്കുകള്‍ കേട്ട് എല്ലാവരും തിരിഞ്ഞു നോക്കുമ്പോള്‍ അവിടെ ഒരു വൃദ്ധനായ സന്യാസി നില്‍ക്കുന്നത് കണ്ടു. അദ്ദേഹം അടുത്ത് വന്നു സിദ്ധാര്‍ത്ഥന്റെ കയ്യിലുള്ള അരയന്നത്തെ കാരുണ്യത്തോടെ വീക്ഷിച്ചു..."

വൃദ്ധന്‍: "ഈ അരയന്നത്തിനു നമ്മുടെ ഭാഷ സംസാരിക്കാന്‍ കഴിയുമായിരുന്നു എങ്കില്‍, അത് പറയുമായിരുന്നു "എനിക്ക് സുഖം പ്രാപിക്കണം, എന്റെ കൂട്ടുകാരോടൊപ്പം ആകാശത്ത് പറന്നു നടക്കുകയും, തടാകങ്ങളില്‍ നീന്തിക്കളിക്കുകയും വേണം" എന്ന്. നമ്മളില്‍ ആരും തന്നെ വേദന അനുഭവിക്കാനോ മരിക്കാനോ ഇഷ്ടപ്പെടുന്നില്ല എങ്കില്‍, അതെ ആഗ്രഹം തന്നെയാണ് ഈ അരയന്നത്തിനും ഉള്ളത്."

രാജാവ്: "അങ്ങിനെ തന്നെ നടക്കട്ടെ. അരയന്നത്തെ സിദ്ധാര്‍ത്ഥന്‍ സംരക്ഷിക്കട്ടെ, ഈ തര്‍ക്കം പരിഹരിച്ച് തന്നതിന് അങ്ങേയ്ക്ക് നന്ദി പറയുന്നു" മറുപടി കേള്‍ക്കാന്‍ ആ സന്യാസി അപ്പോള്‍ അവിടെ ഉണ്ടായിരുന്നില്ല, വന്നത് പോലെ തന്നെ, അദ്ദേഹം അവിടെ നിന്നും അപ്രത്യക്ഷമായിരുന്നു.

ഈ സമയം മുഴുവന്‍ ദേവദത്തന്‍ മൌനിയായി നില്‍ക്കുകയായിരുന്നു. ഒരു ദിവസം കളിക്കുമ്പോള്‍ വീഴ്ചപറ്റി കാലില്‍ വലിയ മുറിവേറ്റ സമയത്ത് സ്വന്തം അമ്മ ഓടിയെത്തി മുറിവ് വച്ചു കെട്ടി പരിചരിച്ച സംഭവം അവന്‍ ഓര്‍മിച്ചു. എല്ലാ ജീവികള്‍ക്കും ഇപ്രകാരം വൈകാരികാനുഭവങ്ങള്‍ ഉണ്ട് എന്നത് അവന്‍ ആദ്യമായി മനസ്സിലാക്കി. അവര്‍ക്കും വേദനയുണ്ട്, അവരും കാരുണ്യവും ദയയും ആഗ്രഹിക്കുന്നു. ദേവദത്തന് സ്വന്തം പ്രവര്‍ത്തിയില്‍ കുറ്റബോധം തോന്നി.

ശേഷം ആ രണ്ടു സഹോദരന്മാരും ഒരുമിച്ച് ആ അരയന്നത്തെ പരിപാലിച്ചു, അങ്ങിനെ ആ അരയന്ന പെണ്‍കൊടി പൂര്‍ണ്ണ സുഖം പ്രാപിച്ചു. അവര്‍ ആ അരയന്നത്തെയും കൊണ്ട് പഴയ തടാകത്തിന്റെ തീരത്തെത്തി. പെട്ടെന്ന് അവര്‍ക്ക് പരിചിതമായ അരയന്നങ്ങളുടെ ചിറകടി ശബ്ദം മുകളില്‍ നിന്നും കേള്‍ക്കാറായി, 

സിദ്ധാര്‍ത്ഥന്‍: "നോക്കൂ, ഇവളെ കൂട്ടിക്കൊണ്ടു പോകാന്‍ ഇവളുടെ കൂട്ടുകാര്‍ എത്തിയിരിക്കുന്നു.."

ആ സഹോദരന്മാര്‍ ആ അരയന്നത്തെ മുകളിലേക്ക് പറത്തിവിട്ടു... മുകളിലേക്ക് ഉയര്‍ന്ന ആ അരയന്നം ആ തടാകത്തെയും അവരെയും ഒരു വട്ടം വലം വച്ചു, ഹിമാലയ സാനുക്കളിലെക്ക് പറന്നകലും മുന്‍പ് തന്റെ രക്ഷകരോട് നന്ദി അറിയിക്കുന്നത് പോലെ..!

സ്നേഹവും സഹാനുഭൂതിയും അഹിംസയും കാരുണ്യവും പോലെ ശക്തമായി ഈ ലോകത്തില്‍ ഒന്നും തന്നെ ഇല്ല എന്ന് ഈ ലോകത്തെ ആദ്യമായി പഠിപ്പിച്ച ആചാര്യനെ നമുക്ക് ഈ കുഞ്ഞു സിദ്ധാര്‍ത്ഥനില്‍ കാണുവാന്‍ കഴിയും. ഈ ഗുണങ്ങള്‍ തന്നെയാണ് അദ്ദേഹത്തെ കൊട്ടാരത്തിലെ സുഖലോലുപതയെക്കാള്‍ തെരുവിലെ ജനങ്ങളുടെ ദുഖങ്ങളിലെക്ക് ആകര്‍ഷിച്ചത്. ആ ദുഖങ്ങളുടെ കാരണം അന്വേഷിച്ച് കണ്ടെത്തി സ്വയം ശ്രീബുദ്ധന്‍ ആയി മാറി ദുഃഖനിവാരണ മാര്‍ഗ്ഗങ്ങള്‍ എല്ലാ മനുഷ്യരെയും ഉപദേശിക്കാന്‍ അദ്ധേഹത്തെ പ്രേരിപ്പിച്ചത്...! 

ദശാബ്ദങ്ങള്‍ക്ക് മുന്‍പ് നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ "സിദ്ധാര്‍ത്ഥനും അരയന്നവും" എന്ന ഒരു പാഠം ഉണ്ടായിരുന്നു. അന്ന് ഞാന്‍ അറിഞ്ഞ സിദ്ധാര്‍ത്ഥനെ ഇന്ന് ഇവിടെ വീണ്ടും അവതരിപ്പിക്കുന്നു, എന്നോടൊപ്പം അറിഞ്ഞവര്‍ക്ക് ഒന്ന് കൂടി ഓര്‍മ്മിക്കുവാന്‍ വേണ്ടി, അറിയാത്തവര്‍ക്ക് അറിയുവാന്‍ വേണ്ടി.

By: Sudheesh NamaShivaya