സിദ്ധാര്‍ത്ഥനും അരയന്നവും...!


തന്റെ കൊട്ടാരത്തിനോട് ചേര്‍ന്നുള്ള തടാകക്കരയില്‍ ദിവസയും കുറച്ച് സമയം ചിലവഴിക്കുക എന്നത് ഏഴു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സിദ്ധാര്‍ത്ഥ രാജകുമാരന്റെ ഏറ്റവും ഇഷ്ടമുള്ള ഒരു വിനോദമായിരുന്നു. ചെറുപ്പം മുതലേ അവിടെ പോകാറുണ്ടായിരുന്ന രാജകുമാരന്‍ തടാകത്തിനു അടുത്തായി രണ്ടു അരയന്നങ്ങള്‍ കൂട് വച്ച് താമസിക്കുന്നത് ശ്രദ്ധിക്കുമായിരുന്നു. ആ അരയന്നങ്ങളുടെ ചേഷ്ടകള്‍ കണ്ടുകൊണ്ടിരിക്കാന്‍ കൌതുകമായത് കൊണ്ടാണ് കുമാരന്‍ ദിവസവും തടാകക്കരയില്‍ സന്ദര്‍ശനം നടത്താറുള്ളത്.

പതിവ് പോലെ ഒരുദിവസം സന്ധ്യാ സമയത്ത് അവിടെ ഇരിക്കുകയായിരുന്ന സിദ്ദാര്‍ത്ഥന്‍ വേറെ മൂന്നു അരയന്നങ്ങള്‍ കൂടി ഉദ്യാനത്തിന് മുകളിലൂടെ പറന്നു പോകുന്നത് ശ്രദ്ധിച്ചു. തന്റെ ഉദ്യാനത്തില്‍ എത്തിയ പുതിയ അതിഥികളെ കൌതുകപൂര്‍വ്വം നോക്കി നില്‍ക്കുന്ന സമയത്ത് അതില്‍ ഒരെണ്ണം മാത്രം പെട്ടെന്ന് പിടഞ്ഞു താഴേയ്ക്ക് വീണു ഭൂമിയില്‍ പതിക്കുന്നത് സിദ്ധാര്‍ത്ഥന്‍ കണ്ടു. "ഓ കഷ്ടം, ഇതെന്താണ് സംഭവിച്ചത്" എന്ന് പറഞ്ഞു കരഞ്ഞുകൊണ്ട്‌ സിദ്ധാര്‍ത്ഥന്‍ ആ അരയന്നത്തിന്റെ അടുത്തേയ്ക്ക് ഓടിച്ചെന്നു. അവശയായി താഴെ വീണുകിടക്കുന്ന അരയന്നത്തെ കാരുണ്യപൂര്‍വ്വം എടുത്ത് മടിയില്‍ വച്ച് സ്നേഹപൂര്‍വ്വം തലോടി. അപ്പോഴാണ്‌ ചിറകില്‍ തറച്ച ഒരു അമ്പ്‌ കുമാരന്റെ ശ്രദ്ധയില്‍ പെട്ടത്. "ഓ എനിക്ക് മനസ്സിലായി, ആരോ നിന്നെ ഉപദ്രവിച്ചിരിക്കുന്നു. സാരമില്ല" എന്ന് പറഞ്ഞുകൊണ്ട് സിദ്ധാര്‍ത്ഥന്‍ അരയന്നത്തിന്റെ ചിറകിലെ അമ്പ്‌ പതുക്കെ വലിച്ചൂരി. തന്റെ വസ്ത്രത്തിന്റെ ഒരു ഭാഗം കീറിയെടുത്ത് മുറിവില്‍ നിന്നും രക്തം വാര്‍ന്നു പോകാതെ പൊതിഞ്ഞു വച്ചു. "നീ പൂര്‍ണ്ണമായും സുഖം പ്രാപിക്കുന്നത് വരെ നിന്നെ ഞാന്‍ പരിചരിച്ചോളാം." സിദ്ധാര്‍ത്ഥന്‍ പറഞ്ഞു.

പെട്ടെന്ന് ആരോ അങ്ങോട്ട്‌ ഓടിവരുന്ന ശബ്ദം സിദ്ധാര്‍ത്ഥന്‍ കേട്ടു. "എവിടെയാണ് അത്..? തീര്‍ച്ചയായും ഇവിടെ എവിടെയെങ്കിലും കാണണം , ഈ ഭാഗത്തായി അത് വീഴുന്നത് ഞാന്‍ കണ്ടതാണ്." ആ വാക്കുകള്‍ സിദ്ധാര്‍ത്ഥന്റെ പിതൃസഹോദര പുത്രനായ ദേവദത്തന്‍റെ ആയിരുന്നു. കയ്യില്‍ ഒരു വില്ലും അമ്പുകളുമായി ദേവദത്തന്‍ പെട്ടെന്ന് സിദ്ധാര്‍ഥന്റെ മുന്നിലേക്ക് ഓടിയെത്തി. 

ദേവദത്തന്‍: "ഹേയ് അത് എന്റെ അരയന്നമാണ്‌, ഞാന്‍ അമ്പെയ്ത് വീഴ്ത്തിയതാണ്. അതിനെ എനിക്ക് തരൂ.." 

സിദ്ധാര്‍ത്ഥന്‍: "ഇതിനെ നിനക്ക് ലഭിക്കില്ല, ഇതൊരു വന്യജീവിയാണ്, സ്വതന്ത്രയാണ്. അതിനാല്‍ ഇത് നിന്റെ സ്വന്തമല്ല."

ദേവദത്തന്‍: (ദേഷ്യത്തോടെ) "ഞാനാണ് അതിനെ അമ്പെയ്ത് വീഴ്ത്തിയത്, എന്റെ കൂട്ടുകാര്‍ക്കും അത് അറിയാം."

സിദ്ധാര്‍ത്ഥന്‍: "നീ പറയുന്നത് സത്യമാണ്, അതാണ്‌ നമ്മുടെ രാജ്യത്തിലെ നിയമവും, പക്ഷെ ഈ അരയന്നം മരിച്ചിട്ടില്ല. ഇവള്‍ക്ക് മുറിവ് പറ്റിയിരിക്കുന്നു, അതിനാല്‍ ഇതിനെ ശുശ്രൂഷിച്ച് സുഖപ്പെടുത്തുക എന്നത് എന്റെയും കടമയാണ്"

രണ്ടു പേരും ഇപ്രകാരം വാഗ്വാദം തുടര്‍ന്നു... ഒടുവില്‍...!

സിദ്ധാര്‍ത്ഥന്‍: "മതി, നിര്‍ത്തൂ, ഇങ്ങനെ വാദിച്ചത് കൊണ്ട് കാര്യമില്ല. നമുക്ക് കൊട്ടാരത്തില്‍ പോയി രാജാവിനോടും സത്യസന്ധരായ അവിടുത്തെ മന്ത്രിമാരോടും ചോദിച്ച് ഈ പ്രശ്നം പരിഹരിക്കാം."

ഇപ്രകാരം തീരുമാനിച്ച് രണ്ടു സഹോദരന്മാരും കൊട്ടാരത്തിലേക്ക് നടന്നു; രാജാവിന്റെ സഭയില്‍ ചെന്ന് ഇപ്രകാരം ഉണര്‍ത്തിച്ചു.

സിദ്ധാര്‍ത്ഥന്‍: "ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത് നിങ്ങളുടെ സഹായത്തിലൂടെ ഒരു തര്‍ക്കം പരിഹരിക്കുന്നതിന് വേണ്ടിയാണ്." എന്ന് പറഞ്ഞു സിദ്ധാര്‍ത്ഥന്‍ സംഭവം വിശദീകരിച്ചു.

ദേവദത്തന്‍: "ഞാനാണ് ഈ അരയന്നത്തെ അമ്പെയ്ത് വീഴ്ത്തിയത് എന്നതിനാല്‍ അത് എന്റെ അരയന്നമാണ്‌." അതാണ്‌ രാജ്യത്തിലെ നിയമം എന്ന് അറിയാമായിരുന്ന മന്ത്രിമാര്‍ ദേവദത്തന്‍ പറയുന്നത് ശരി തന്നെ എന്ന രീതിയില്‍ തല കുലുക്കി.

സിദ്ധാര്‍ത്ഥന്‍: "ഈ അരയന്നം മരിച്ചിരുന്നെങ്കില്‍ അങ്ങിനെ സ്വന്തമാകുമായിരുന്നു, പക്ഷെ ഞാന്‍ ഇതിനെ രക്ഷിച്ചു. മുറിവേറ്റ അരയന്നത്തിന് ഇപ്പോഴും ജീവനുണ്ട്." അതും ശരി തന്നെ എന്ന രീതിയില്‍ മന്ത്രിമാര്‍ തലയാട്ടി. ഇനിയിപ്പോള്‍ എന്ത് ചെയ്യും..? അരയന്നം ആരുടെ സ്വന്തമാണ്..? എല്ലാവരും ആശയക്കുഴപ്പത്തില്‍ ആയി.

"എനിക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയുമെന്ന് തോന്നുന്നു" എന്ന വാക്കുകള്‍ കേട്ട് എല്ലാവരും തിരിഞ്ഞു നോക്കുമ്പോള്‍ അവിടെ ഒരു വൃദ്ധനായ സന്യാസി നില്‍ക്കുന്നത് കണ്ടു. അദ്ദേഹം അടുത്ത് വന്നു സിദ്ധാര്‍ത്ഥന്റെ കയ്യിലുള്ള അരയന്നത്തെ കാരുണ്യത്തോടെ വീക്ഷിച്ചു..."

വൃദ്ധന്‍: "ഈ അരയന്നത്തിനു നമ്മുടെ ഭാഷ സംസാരിക്കാന്‍ കഴിയുമായിരുന്നു എങ്കില്‍, അത് പറയുമായിരുന്നു "എനിക്ക് സുഖം പ്രാപിക്കണം, എന്റെ കൂട്ടുകാരോടൊപ്പം ആകാശത്ത് പറന്നു നടക്കുകയും, തടാകങ്ങളില്‍ നീന്തിക്കളിക്കുകയും വേണം" എന്ന്. നമ്മളില്‍ ആരും തന്നെ വേദന അനുഭവിക്കാനോ മരിക്കാനോ ഇഷ്ടപ്പെടുന്നില്ല എങ്കില്‍, അതെ ആഗ്രഹം തന്നെയാണ് ഈ അരയന്നത്തിനും ഉള്ളത്."

രാജാവ്: "അങ്ങിനെ തന്നെ നടക്കട്ടെ. അരയന്നത്തെ സിദ്ധാര്‍ത്ഥന്‍ സംരക്ഷിക്കട്ടെ, ഈ തര്‍ക്കം പരിഹരിച്ച് തന്നതിന് അങ്ങേയ്ക്ക് നന്ദി പറയുന്നു" മറുപടി കേള്‍ക്കാന്‍ ആ സന്യാസി അപ്പോള്‍ അവിടെ ഉണ്ടായിരുന്നില്ല, വന്നത് പോലെ തന്നെ, അദ്ദേഹം അവിടെ നിന്നും അപ്രത്യക്ഷമായിരുന്നു.

ഈ സമയം മുഴുവന്‍ ദേവദത്തന്‍ മൌനിയായി നില്‍ക്കുകയായിരുന്നു. ഒരു ദിവസം കളിക്കുമ്പോള്‍ വീഴ്ചപറ്റി കാലില്‍ വലിയ മുറിവേറ്റ സമയത്ത് സ്വന്തം അമ്മ ഓടിയെത്തി മുറിവ് വച്ചു കെട്ടി പരിചരിച്ച സംഭവം അവന്‍ ഓര്‍മിച്ചു. എല്ലാ ജീവികള്‍ക്കും ഇപ്രകാരം വൈകാരികാനുഭവങ്ങള്‍ ഉണ്ട് എന്നത് അവന്‍ ആദ്യമായി മനസ്സിലാക്കി. അവര്‍ക്കും വേദനയുണ്ട്, അവരും കാരുണ്യവും ദയയും ആഗ്രഹിക്കുന്നു. ദേവദത്തന് സ്വന്തം പ്രവര്‍ത്തിയില്‍ കുറ്റബോധം തോന്നി.

ശേഷം ആ രണ്ടു സഹോദരന്മാരും ഒരുമിച്ച് ആ അരയന്നത്തെ പരിപാലിച്ചു, അങ്ങിനെ ആ അരയന്ന പെണ്‍കൊടി പൂര്‍ണ്ണ സുഖം പ്രാപിച്ചു. അവര്‍ ആ അരയന്നത്തെയും കൊണ്ട് പഴയ തടാകത്തിന്റെ തീരത്തെത്തി. പെട്ടെന്ന് അവര്‍ക്ക് പരിചിതമായ അരയന്നങ്ങളുടെ ചിറകടി ശബ്ദം മുകളില്‍ നിന്നും കേള്‍ക്കാറായി, 

സിദ്ധാര്‍ത്ഥന്‍: "നോക്കൂ, ഇവളെ കൂട്ടിക്കൊണ്ടു പോകാന്‍ ഇവളുടെ കൂട്ടുകാര്‍ എത്തിയിരിക്കുന്നു.."

ആ സഹോദരന്മാര്‍ ആ അരയന്നത്തെ മുകളിലേക്ക് പറത്തിവിട്ടു... മുകളിലേക്ക് ഉയര്‍ന്ന ആ അരയന്നം ആ തടാകത്തെയും അവരെയും ഒരു വട്ടം വലം വച്ചു, ഹിമാലയ സാനുക്കളിലെക്ക് പറന്നകലും മുന്‍പ് തന്റെ രക്ഷകരോട് നന്ദി അറിയിക്കുന്നത് പോലെ..!

സ്നേഹവും സഹാനുഭൂതിയും അഹിംസയും കാരുണ്യവും പോലെ ശക്തമായി ഈ ലോകത്തില്‍ ഒന്നും തന്നെ ഇല്ല എന്ന് ഈ ലോകത്തെ ആദ്യമായി പഠിപ്പിച്ച ആചാര്യനെ നമുക്ക് ഈ കുഞ്ഞു സിദ്ധാര്‍ത്ഥനില്‍ കാണുവാന്‍ കഴിയും. ഈ ഗുണങ്ങള്‍ തന്നെയാണ് അദ്ദേഹത്തെ കൊട്ടാരത്തിലെ സുഖലോലുപതയെക്കാള്‍ തെരുവിലെ ജനങ്ങളുടെ ദുഖങ്ങളിലെക്ക് ആകര്‍ഷിച്ചത്. ആ ദുഖങ്ങളുടെ കാരണം അന്വേഷിച്ച് കണ്ടെത്തി സ്വയം ശ്രീബുദ്ധന്‍ ആയി മാറി ദുഃഖനിവാരണ മാര്‍ഗ്ഗങ്ങള്‍ എല്ലാ മനുഷ്യരെയും ഉപദേശിക്കാന്‍ അദ്ധേഹത്തെ പ്രേരിപ്പിച്ചത്...! 

ദശാബ്ദങ്ങള്‍ക്ക് മുന്‍പ് നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ "സിദ്ധാര്‍ത്ഥനും അരയന്നവും" എന്ന ഒരു പാഠം ഉണ്ടായിരുന്നു. അന്ന് ഞാന്‍ അറിഞ്ഞ സിദ്ധാര്‍ത്ഥനെ ഇന്ന് ഇവിടെ വീണ്ടും അവതരിപ്പിക്കുന്നു, എന്നോടൊപ്പം അറിഞ്ഞവര്‍ക്ക് ഒന്ന് കൂടി ഓര്‍മ്മിക്കുവാന്‍ വേണ്ടി, അറിയാത്തവര്‍ക്ക് അറിയുവാന്‍ വേണ്ടി.

By: Sudheesh NamaShivaya

0 comments:

Post a Comment