Click on the image to read this article

Click on the image to read this article

Click on the image to read this article

Click on the image to read this article

Click on the image to read this article

അരുവിപ്പുറം മുതല്‍ ഓംകാരേശ്വരം വരെ

























ശ്രീനാരായണ ഗുരുദേവന്‍ എല്ലാ മതങ്ങള്‍ക്കും അതീതനായ ഗുരുവാണെങ്കില്‍ എന്തുകൊണ്ട് ക്ഷേത്ര പ്രതിഷ്ഠകള്‍ നടത്തി...? പലരും ചോദിക്കുന്ന ഒരു ചോദ്യമായത്‌ മൂലം ഇതിന്റെ ഉത്തരം എല്ലാ ഗുരുദേവ ഭക്തരും തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ശ്രീശങ്കരനു ശേഷം ജാതിവ്യവസ്ഥ സമൂഹത്തില്‍ കലശലായതിന്റെ ഫലമായി ആയിരക്കണക്കിന് വര്‍ഷങ്ങളോളം അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും തളയ്ക്കപ്പെട്ട ഒരു സമൂഹം ആയിരുന്നു ഇവിടെ നില നിന്നിരുന്നത് എന്നത് എല്ലാവര്ക്കും അറിയാമല്ലോ. ബ്രാഹ്മണര്‍ മറ്റുള്ളവര്‍ക്ക് ആരാധനാ വിധികള്‍ നിഷേഷിക്കുകയും, ദുഷിച്ച ആരാധനാ സമ്പ്രദായങ്ങള്‍ മാത്രം പിന്തുടരാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തതിന്റെ ഫലമായി കൊഴിവെട്ടും മൃഗബലിയും മറ്റുമായി നികൃഷ്ടമായ ആരാധനാ രീതികള്‍ പിന്തുടര്‍ന്നിരുന്ന, എഴുത്തും വായനയും അറിയാത്ത ഒരു ജനവിഭാഗത്തിന്റെ കയ്യില്‍ ഒരു സുപ്രഭാതത്തില്‍ "ആത്മോപദേശ ശതകം" എടുത്ത് കൊടുത്ത് ഇത് വായിച്ചു നിങ്ങള്‍ നന്നാകൂ എന്ന് പറയാന്‍ ഗുരുദേവന് കഴിയുമായിരുന്നോ...?

ഇവിടെയാണ്‌ ഗുരുദേവന്‍ നടത്തിയ പ്രതിഷ്ഠകളുടെയും അവതരിപ്പിച്ച ആരാധനാ സമ്പ്രദായങ്ങളുടെയും പ്രസക്തി. അന്ധവിശ്വാസങ്ങളിലും ദുരാചാരങ്ങളിലും നൂറ്റാണ്ടുകള്‍ തളയ്ക്കപ്പെട്ട ഒരു ജനതയെ സാത്വികമായ ഈശ്വരാരാധനാ രീതിയിലേക്ക് വഴിതിരിച്ചു വിടുക എന്ന ലക്ഷ്യത്തോടെ ആണ് തുടക്കത്തില്‍ ഗുരുദേവന്‍ അരുവിപ്പുറം മുതലായ പ്രതിഷ്ഠകള്‍ നടത്തിയത് എന്ന് ഗുരുദേവന്‍ തന്നെ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. ഇതൊന്നും കൂടാതെ ഗുരുവിന്റെ പ്രതിഷ്ഠകളെ വിലയിരുത്താന്‍ കൊല്ലവര്‍ഷം 1063 ല്‍ ഗുരുദേവന്‍ ആദ്യമായി പ്രതിഷ്ഠ നടത്തിയ അരുവിപ്പുറത്ത് ഇരുന്നാല്‍ മാത്രം പോരാ...! നമുക്കൊന്ന് മുന്നോട്ടു സഞ്ചരിക്കാം...!

മുകളില്‍ പറഞ്ഞ രീതിയില്‍ മനുഷ്യരെ അന്ധവിശ്വാസങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുവാനായി ഗുരുദേവന്‍ കേരളത്തിലും കേരളത്തിനു പുറത്തും നിരവധി ദേശങ്ങളില്‍ സാത്വികമായ ആരാധനാ സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കുവാനായി പ്രതിഷ്ഠകള്‍ നടത്തുകയുണ്ടായി. ഇപ്രകാരം സമൂഹത്തില്‍ ആദ്യമായി വലിയൊരു മാറ്റം ഉണ്ടാക്കിയെടുത്ത ഗുരുദേവന്‍ പിന്നീടുള്ള പ്രതിഷ്ഠകളില്‍ നമ്മെ വീണ്ടും മുന്നോട്ട് നയിക്കുവായി നിരവധി പരിഷ്കാരങ്ങളും വരുത്തി. അതിനു ഒരു ഉദാഹരണം ആണ് കൊല്ലവര്‍ഷം 1096 ല്‍ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ തൃശ്ശൂര്‍, കാരമുക്ക് ചിദംബരനാഥ ക്ഷേത്രം.

ഗുരുദേവന്‍ ഈ ക്ഷേത്ര പ്രതിഷ്ഠയ്ക്ക് എത്തുന്നതിനു മുന്‍പ് തന്നെ ക്ഷേത്രം സമിതി അംഗങ്ങള്‍ നല്ല ഭംഗിയുള്ള ഹൈന്ദവ ദേവതാവിഗ്രഹങ്ങള്‍ പ്രതിഷ്ഠയക്കായി ഒരുക്കി വച്ചിരുന്നു. പ്രതിഷ്ഠയ്ക്കായി ക്ഷേത്രത്തില്‍ എത്തിയ ഗുരുദേവന്‍ കല്‍ വിഗ്രഹങ്ങള്‍ കണ്ടിട്ട് "ഇവയെല്ലാം എന്താണ്" എന്ന് ചോദിച്ചു. "ഇതൊക്കെ നമ്മുടെ ദേവീ ദേവന്മാര്‍ ആണെന്നും പ്രതിഷ്ഠയ്ക്കായി കൊണ്ട് വന്നതാണെന്നും" ഉള്ള മറുപടി കേട്ട് ഗുരുദേവന്‍ ഒരു കിണ്ടിയില്‍ വെള്ളം കൊണ്ടുവരുവാനായി ആവശ്യപ്പെട്ടു...!

ആ വിഗ്രഹങ്ങള്‍ എല്ലാം നിലത്ത് കിടത്തിവയ്ക്കുവാന്‍ നിര്‍ദ്ദേശിച്ച ഗുരുദേവന്‍; ഭക്തന്‍ കൊണ്ടുവന്നു നല്‍കിയ കിണ്ടിയിലെ വെള്ളവുമായി ആ വിഗ്രഹങ്ങളില്‍ കയറി നിന്ന് കയ്യും കാലും മുഖവും നല്ലവണ്ണം കഴുകുകയും, "കല്ലിന്റെ ആവശ്യം കഴിഞ്ഞു ഇനി എടുത്തു മാറ്റിക്കോളൂ" എന്ന് പറഞ്ഞു. ശേഷം മൂന്നു കവരമുള്ള ഒരു വിളക്കില്‍ തിരിയിട്ടു വിളക്ക് കൊളുത്തി, വെളിച്ചം അറിവാണ്, അതിനാല്‍ വെളിച്ചം പരക്കട്ടെ എന്ന് പറഞ്ഞു ആ ദീപത്തെ പ്രതിഷ്ഠിച്ചു.
ഈ പ്രതിഷ്ഠകള്‍ക്ക് ശേഷം ഗുരുദേവന്‍ കൊല്ലവര്‍ഷം 1097 ല്‍ മുരുക്കുംപുഴ കാളകണേ്‌ഠേശ്വര ക്ഷേത്രത്തില്‍ "സത്യം, ധര്‍മം,ദയ, ശാന്തി" എന്നെഴുതിയ പ്രഭയും അതിനു ശേഷം കൊല്ലവര്‍ഷം 1102 ഇടവം 31ന് കളവം കോട്‌ അര്‍ധനാരീശ്വരക്ഷേത്രത്തില്‍ "ഓം' എന്ന്‌ മത്സ്യത്തില്‍ ആലേഖനം ചെയ്ത നീലക്കണ്ണാടിയും പ്രതിഷ്ഠിച്ചു.

അവസാനമായി ഭഗവാന്‍ ഉല്ലല ഓങ്കാരേശ്വര ക്ഷേത്രത്തില്‍ (കൊല്ലവര്‍ഷം 1102) കണ്ണാടിപ്രതിഷ്‌ഠ കൂടി നടത്തുമ്പോള്‍ ഗുരുദേവന്‍ നടത്തിയ പ്രതിഷ്ഠകളില്‍ "വെറും ഹിന്ദുമത" ക്ഷേത്ര സങ്കല്‍പ്പങ്ങള്‍ക്ക് അതീതമായി ഇന്നുവരെ ലോകത്തില്‍ ആര്‍ക്കും സാധിക്കാത്ത സാരോപദേശങ്ങള്‍ നമുക്ക് ദര്‍ശിക്കുവാന്‍ കഴിയുന്നു...! ഒരു മനുഷ്യന്‍ വെറും പ്രാകൃതഭക്തിയില്‍ (കല്ല്‌) നിന്നും ഭക്തിമാര്‍ഗ്ഗത്തിലൂടെ തന്നെ മുന്‍പോട്ടു സഞ്ചരിച്ച് അറിവ് (ദീപം) നേടി എല്ലാ ധാര്‍മ്മികഗുണങ്ങളും (സത്യം ധര്‍മ്മം ദയ ശാന്തി) ആര്‍ജ്ജിച്ച്, സര്‍വ്വ ചാരാചാരങ്ങളിലും കുടികൊള്ളുന്നത് ഒരേ ആത്മചൈതന്യം ആണെന്ന് മനസ്സിലാക്കി (മത്സ്യം), അവയിലും ഒപ്പം സ്വയം തന്നിലും (കണ്ണാടി) കുടികൊള്ളുന്ന അകവും പുറവും തിങ്ങും പരമാത്മ ചൈതന്യത്തെ അനുഭവിച്ചറിഞ്ഞ് ആത്മസാക്ഷാത്കാരത്തിലൂടെ ജീവന്മുക്തി നേടുവാന്‍ നമ്മെ പ്രാപ്തരാക്കുന്നവയാണ് ജാതികള്‍ക്കും മതങ്ങള്‍ക്കും അതീതമായ വിശ്വമഹാഗുരുവിന്റെ പ്രതിഷ്ഠകള്‍...! ഈ ചിത്രത്തില്‍ കാണുന്നത് പോലെ, ഇന്ന് വരെ കരുതിയ നീയല്ല യഥാര്‍ത്ഥ നീയെന്നു ഗുരുദേവന്‍ നമ്മെ ഒരു കണ്ണാടി കാണിച്ച് ബോധ്യപ്പെടുത്തുന്നു...!

ഇതൊന്നും കൂടാതെ സാധാരണ ഹിന്ദു ക്ഷേത്രങ്ങളിലെ അനാചാരങ്ങള്‍ ഒന്നും തന്നെ ഗുരുദേവന്‍ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളില്‍ യഥാര്‍ത്ഥത്തില്‍ ബാധകമല്ല. എല്ലാ ജാതി മതസ്ഥര്‍ക്കും ഈ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാം. ഗുരുദേവന്‍ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിച്ചുകൊണ്ടും ദര്‍ശനം നടത്താവുന്നതാണ്. ക്ഷേത്രത്തില്‍ കയറുന്നവന്‍ പൂണൂല്‍ ഇട്ടിട്ടുണ്ടോ എന്ന് അറിയാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു അനാചാരം മാത്രമാണ് ഷര്‍ട്ട് ഊരണം എന്നുള്ള നിയമം. കൂടാതെ അടിയാളന്മാര്‍ ഷര്‍ട്ട് ധരിച്ച് മുന്നില്‍ നില്‍ക്കരുത് എന്നുള്ള മാടമ്പി മനോഭാവവും ഈ നിയമത്തിനു പുറകിലുണ്ടായിരുന്നു. കേരളത്തിന്‌ പുറത്ത് ഒരു ക്ഷേത്രങ്ങളിലും ഈ നിയമം ബാധകമല്ല. ചില വ്യാഖ്യാനശൂദ്രന്മാര്‍ ഇതിനെ ന്യായീകരിക്കുന്നത് ഷര്‍ട്ട് ഇട്ടാല്‍ മാത്രമേ ദേവചൈതന്യം ശരീരത്തില്‍ പ്രവേശിക്കൂ എന്നാണ്. കേവലം ഒരു തുണിയുടെ അകത്തേക്ക് ചൈതന്യം കടത്തി വിടാന്‍ കഴിയാത്ത കഴിവുകെട്ട ദൈവത്തെ എന്തിനു കൊള്ളാം എന്ന് അങ്ങിനെയുള്ള ദൈവങ്ങളെ തൊഴാനായി പോകുന്നവര്‍ സ്വയം ചിന്തിക്കുക...!

ഗുരുദേവന്‍ പൂണൂല്‍ ധരിച്ചിട്ടല്ല ഒരു ക്ഷേത്രത്തിലും പ്രതിഷ്ഠ നടത്തിയത്, എന്നതിനാല്‍ സ്വയം ബ്രാഹ്മണന്‍ ആകാന്‍ പഠിക്കുന്ന അവര്‍ണ്ണപൂജാരിമാര്‍ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളില്‍ പൂണൂല്‍ ഇട്ടു പൂജ നടത്തുന്നത് ഗുരുദേവനെയും ഗുരുദേവന്റെ ദര്‍ശനങ്ങളെയും അപമാനിക്കുന്നതിനു തുല്യമാണ് എന്ന് മനസ്സിലാക്കി അടിമത്വതിന്റെ ആ കയര്‍ ഊരിക്കളയാന്‍ തയ്യാറാകണം...! തന്ത്രവും മന്ത്രവും പഠിച്ച ശേഷം തന്റെ മുന്നില്‍ പൂണൂല്‍ ധരിച്ച് എത്തിയ ഒരു ഈഴവനെ കളിയാക്കി ഗുരുദേവന്‍ തന്നെ ചോദിച്ചിരുന്നു "എന്താ കുട്ടിപ്പട്ടര്‍, ഇതില്‍ താക്കോല്‍ കെട്ടുമോ" എന്ന് (പൂണൂല്‍ ഇട്ടാല്‍ ആരും പട്ടര്‍ ആവില്ല എന്നും, അത്രയും ഉപയോഗമേ ആ നൂലിന് ഉള്ളൂ എന്നും സാരം). മറ്റൊരിക്കല്‍ "ഈ പൂണൂല്‍ ധരിക്കുന്നത് നിത്യ കര്‍മ്മാനുഷ്ടാനത്തിന്റെ ഓര്‍മ്മയ്ക്കാണ്" എന്ന് പറഞ്ഞ ബ്രാഹ്മണനോട് "ഓര്‍മ്മ എപ്പോഴും ഉണ്ടാകുമോ" എന്ന് ഗുരുദേവന്‍ ചോദിച്ചു. "ഇല്ല" എന്ന മറുപടി കേട്ടപ്പോള്‍ "അപ്പോള്‍ ഇതെടുത്ത് കളഞ്ഞു കൂടേ" എന്ന് ചോദിച്ച് പൂണൂല്‍ ധരിക്കുന്നതാകുന്ന അന്ധവിശ്വാസത്തെ സരസമായി വിമര്‍ശിച്ച ഭഗവാന്‍ ശ്രീനാരായണ ഗുരുദേവന്‍ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളിലും, ആ മഹാഗുരുവിനെയും പൂജ നടത്തുന്നവര്‍ ഒരു കാലത്തും അന്ധവിശ്വാസത്തിന്റെ അഴുകിയ പൂണൂല്‍ ധരിച്ച് സമൂഹത്തെ വീണ്ടും മലീമസമാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക തന്നെ വേണം. അതിനു ശിവഗിരി മഠവും, ഗുരുദേവാനുയായികളായ സന്യാസി സമൂഹവും, എസ്.എന്‍.ഡി.പി. യോഗവും മുന്‍കൈ എടുക്കണം എന്നും അപേക്ഷിക്കുന്നു...!

ആചാരങ്ങള്‍ ഇല്ലാതാകുകയും പകരം അനാചാരങ്ങള്‍ ആചാരങ്ങള്‍ ആയി മാറുകയും ചെയ്തതാണ് ഇന്ന് നാം കാണുന്ന ഹിന്ദുമതത്തിന്റെ തകര്‍ച്ചയുടെ മൂല കാരണം. ഇവയെ ഇല്ലാതാക്കി ഗുരുദേവന്‍ നമുക്ക് പ്രദാനം ചെയ്തത് ശുദ്ധവും സനാതനവുമായ ആരാധനാ സമ്പ്രദായങ്ങള്‍ ആണ്. അവയെ വീണ്ടും ലോകത്തില്‍ ഇന്ന് വരെ ഉണ്ടായതില്‍ വച്ച് ഏറ്റവും നികൃഷ്ടമായ "ചാതുര്‍വര്‍ണ്ണ്യ മതത്തിന്റെ" തൊഴുത്തില്‍ കൊണ്ട് കെട്ടി നശിപ്പിക്കാതെ സൂക്ഷിക്കേണ്ടത് ഓരോ ഗുരുദേവഭക്തന്റെയും കടമയാണ്; നമ്മുടെ അടുത്ത തലമുറയെ കരുതിയെങ്കിലും...! സംശുദ്ധമായ ഗുരുദര്‍ശനം അടുത്ത തലമുറയില്‍ എത്തിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്, കടമയാണ്...! ഗുരുദേവന്‍ പ്രതിഷ്ഠിച്ച ഒരു ക്ഷേത്രത്തില്‍ പൂജയ്ക്കായി ഒരു പോറ്റിയെ നിയോഗിക്കാം എന്ന് പറഞ്ഞ ഭക്തനോട്‌ "ഓഹോ അങ്ങിനെയോ, എങ്കില്‍ പോയതെല്ലാം തനിയെ വന്നുകൊള്ളും" എന്ന് ഗുരുദേവന്‍ പറഞ്ഞത് ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് എല്ലാവര്ക്കും നന്നായിരിക്കും..!

ഒപ്പം നാം എല്ലാവരും കല്ലില്‍ നിന്നും തുടങ്ങി കണ്ണാടി വരെ (അരുവിപ്പുറം മുതല്‍ ഓംകാരേശ്വരം വരെ) സഞ്ചരിക്കുവാന്‍ പ്രാപ്തരാകട്ടെ, അതിനായി ഭഗവാന്‍ ശ്രീനാരായണ ഗുരുദേവന്‍ നമ്മെ ഏവരെയും അനുഗ്രഹിക്കട്ടെ...!
ഗുരുദേവ നാമത്തില്‍ എല്ലാവര്ക്കും പ്രണാമം; ഗുരുധര്‍മ്മം ജയിക്കട്ടെ...!
An Article by: Sudheesh NamaShivaya
=================================
=================================
ജാതികളും മതങ്ങളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാത്ത യഥാര്‍ത്ഥ ഭാരത സംസ്കാരം വീണ്ടെടുക്കുന്നതിന് വേണ്ടി നമുക്കൊത്തുചേരാം...!
=================================

ആത്മോപദേശ ശതകം (ശ്ലോകം - 1)






















അറിവിലുമേറി അറിഞ്ഞിടുന്നവന്‍ തന്‍ 
ഉരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി
തെരുതെരെ വീണു വണങ്ങിയോതിടേണം

ആത്മ സാക്ഷാത്കാരത്തിന് ശ്രമിക്കുന്ന, അഥവാ ആഗ്രഹിക്കുന്ന ഒരു വ്യക്തി പ്രധാനമായും അനുഷ്ടിക്കേണ്ട ഒരു സാധനയെ ആണ് ഗുരുദേവന്‍ ആത്മോപദേശ ശതകത്തിലെ ഈ ആദ്യ ശ്ലോകത്തില്‍ തന്നെ നമ്മോടു ഉപദേശിക്കുന്നത്.  ആത്മസാക്ഷാത്കാരം നേടിയ യോഗിവര്യന്മാര്‍ അവരുടെ അനുഭവത്തില്‍ നിന്ന് കൊണ്ട് പറയുന്നത് ബോധം (Consciousness) എന്നത് ഈ ശരീരത്തില്‍ മാത്രമുള്ള ഒന്നല്ല; മറിച്ച് എങ്ങും നിറഞ്ഞു വിലസുന്ന പ്രപഞ്ചബോധത്തില്‍ (Universal Consciousness) ആണ് ഈ പ്രപഞ്ചം സ്ഥിതി ചെയ്യുന്നത് എന്നാണ്. പക്ഷെ വാസനകളാല്‍ അനുഷ്ടിക്കപ്പെട്ട കര്‍മ്മങ്ങളുടെ ഫലമായി ഈ ശരീരത്തില്‍ ഒതുങ്ങിക്കൂടുവാന്‍ വിധിക്കപ്പെട്ട നമുക്ക്, ആ പ്രപഞ്ച ബോധത്തെ അറിയുവാനോ അറിഞ്ഞു അനുഭവിക്കുവാനോ കഴിയുന്നില്ല, മറിച്ച് ഈ കൊച്ചു ശരീരത്തിലെ ബുദ്ധിയും മനസ്സും ഉപയോഗിച്ച് നാം അതിനെ അറിയുവാനും പഠിക്കുവാനും ശ്രമിക്കുന്നു എന്നതിനാല്‍ പരാജയപ്പെടുകയും ചെയ്യുന്നു...!

അതിനാല്‍ എങ്ങിനെ വിജയം വരിക്കണം എന്നും, എങ്ങിനെ സാധന അനുഷ്ഠിക്കണം എന്നുമാണ് ഗുരുദേവന്‍ മുകളിലെ ശ്ലോകത്തില്‍ നമ്മോടു ആവശ്യപ്പെടുന്നത് ''കണ്ണുകളഞ്ചുമുള്ളടക്കി, തെരുതെരെ വീണു വണങ്ങിയോതിടേണം''. അഞ്ച് ഇന്ദ്രിയങ്ങളെയും ഉള്ളടക്കി; അതായത് ശബ്ദം, സ്പര്‍ശം, രൂപം, ഗന്ധം, രസം എന്നീ വിഷയങ്ങളില്‍ നിന്നും കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക് എന്നീ ഇന്ദ്രിയങ്ങളെ അവയുടെ വാസനാ വിഷയങ്ങളില്‍ നിന്നും അകറ്റി, ഉള്ളില്‍ അടക്കി നിര്‍ത്തിയതിനു ശേഷം ആ സത്യത്തെ തിരയണം, അറിയണം, ചോദിക്കണം മനനം ചെയ്യണം എന്നാണ്. 

ഇതാണ് പ്രശ്നം. ഒരു നിമിഷം പോലും ഇന്ദ്രിയ നിഗ്രഹം സാധ്യമല്ലാത്ത ജീവിയായ മനുഷ്യന് ഇത് എങ്ങിനെ സാധ്യമാകും...? ഗുരുദേവാ  ഞങ്ങളെക്കൊണ്ട് സാധിക്കാത്ത കാര്യങ്ങള്‍ പറഞ്ഞു വെറുതെ ആശിപ്പിക്കല്ലേ; ഇന്റര്‍നെറ്റും സ്മാര്‍ട്ട്‌ ഫോണും എന്ന് വേണ്ട മനുഷ്യനെ വഴി തെറ്റിക്കാന്‍ വേണ്ട എല്ലാം മുന്നില്‍ വച്ച് തന്നിട്ട് ഞങ്ങളോട് ഇത് തന്നെ പറയണം...!

ഗുരു: നീ മുന്‍പ് ചെയ്തിട്ടുള്ള ഒരു കാര്യം ചെയ്യുവാന്‍ ഇപ്പോള്‍ എന്താ ഇത്ര പ്രയാസം..? ഞാന്‍ ഉപദേശിച്ച ഈ സാധന വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീ വളരെ ഭംഗിയായി അനുഷ്ടിച്ചിട്ടുള്ളതാണ്...! അന്ന് നിനക്ക് അതീന്ദ്രിയ ജ്ഞാനം ഉണ്ടായിരുന്നു. നിന്റെ കഴിഞ്ഞു പോയ ജന്മങ്ങളെ കുറിച്ചും, അതില്‍ നടന്ന ഓരോ സംഭവങ്ങളെ കുറിച്ചും നീ ഭംഗിയായി ഓര്‍ത്തിരുന്നു.

ഞാന്‍: ഗുരുദേവന്‍ എന്താണീ പറയുന്നത്...? സാധനയോ..? അതും ഞാനോ..? എന്ന്...? എപ്പോള്‍...? എവിടെ വച്ച്...? എന്റെ ജീവിതത്തില്‍ നടന്ന കാര്യങ്ങള്‍ മിക്കവാറും എനിക്ക് ഓര്‍മ്മയുണ്ടല്ലോ. പക്ഷെ ഈ പറയുന്ന ഒരു സംഭവം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല.  പണ്ട് ചെറുപ്പത്തില്‍ പുരാണങ്ങള്‍ ഒക്കെ വായിച്ച് കുറച്ചു നേരം കണ്ണടച്ച് "നമശിവായ" ജപിച്ച് ഇരുന്നിട്ടുണ്ട് "വല്‍സാ കണ്ണ് തുറക്കൂ" എന്നും പറഞ്ഞു ഭഗവാന്‍ ഇപ്പോള്‍ വരും എന്നും കരുതി....! ഭഗവാന്‍ എവിടെ വരുന്നു...? ഇരുന്നു ചന്തി കഴയ്ക്കുന്നത് മിച്ചം :) 

ഗുരു: ഇതാണല്ലോ എല്ലാവരുടെയും പ്രശ്നം. അകത്തുള്ളതിനെ ആദ്യം തിരയൂ എന്നിട്ട് പോരെ പുറത്തുള്ള ഭഗവാനെ തിരയുന്നത്...? ഞാന്‍ പറയുന്ന ഈ സാധന നീയടക്കമുള്ള ഈ ലോകത്തിലെ എല്ലാ ജീവികളും അനുഷ്ടിച്ചിട്ടുണ്ട്, അതും ഈ ജന്മത്തില്‍ തന്നെ.  ജനിക്കുന്നതിനു മുന്‍പുള്ള ഏതാനും മാസങ്ങള്‍ മാതാവിന്റെ ഉദരത്തില്‍ കിടക്കുന്ന സമയത്ത് നീ എന്നല്ല സകല മനുഷ്യരും, ജീവികളും സ്വയം അറിയാതെ ഈ സാധന അനുഷ്ഠിക്കുന്നു.  ആ സമയത്ത് കഴിഞ്ഞുപോയ ജന്മങ്ങളെ കുറിച്ചും അതില്‍ ചെയ്ത കര്‍മ്മങ്ങളെ കുറിച്ചും നീ ഓര്‍ത്തിരുന്നു...!

ഞാന്‍: വെറുതെ എന്നെ വട്ടു പിടിപ്പിക്കല്ലേ ഗുരോ...! പുനര്‍ജ്ജന്മം എന്ന ഒന്നുണ്ടോ...? ഉണ്ടെങ്കില്‍ എന്തുകൊണ്ട് എനിക്കിപ്പോള്‍ കഴിഞ്ഞ ജന്മത്തില്‍ നടന്ന കാര്യങ്ങള്‍ ഓര്‍മ്മയില്ല...? ഇതൊക്കെ വെറും അന്ധവിശ്വാസം അല്ലെ..?

ഗുരു: നീ ഇന്ന് ഈ പ്രപഞ്ചത്തില്‍ കാണുന്ന എല്ലാ വസ്തുക്കളും കോടാനു കോടി വര്‍ഷങ്ങള്‍ ആയി ഈ പ്രപഞ്ചത്തില്‍ ഉള്ളവ തന്നെയല്ലേ...? പക്ഷെ ഇന്ന് നീ കാണുന്ന ആകൃതിയിലും പേരുകളിലും ആയിരുന്നില്ല എന്ന് മാത്രം. മണ്ണില്‍ നിന്നും ഇരുമ്പും സിമന്റും ഇഷ്ടികയും ഉണ്ടാക്കി അതുപയോഗിച്ച് ഉണ്ടാക്കുന്ന രൂപത്തെ നാം കെട്ടിടം എന്ന് വിളിക്കുന്നു. സത്യത്തില്‍ മണ്ണില്‍ നിന്നും അന്യമാണോ കെട്ടിടം..? അത് തകര്‍ത്തു പൊടിച്ചാല്‍ വീണ്ടും മണ്ണായി മാറുന്നില്ലേ...? ഇങ്ങനെ ഇന്ന് നീ കാണുന്ന എല്ലാം മറ്റൊരു രൂപത്തിലും നാമത്തിലും കോടാനു കോടി വര്‍ഷങ്ങളായി ഇവിടെ ഉള്ളത് തന്നെയാണ്. അങ്ങിനെയെങ്കില്‍ ഈ ജഡവസ്തുക്കളെ എല്ലാം അറിയുന്ന ചൈതന്യമായ നീ ഇപ്പോള്‍ മാത്രം ഉള്ളതാണ് എന്ന് വിചാരിക്കുന്നത് അല്ലേ ഏറ്റവും വലിയ അന്ധവിശ്വാസവും യുക്തിഹീനതയും...? നീ ജനിച്ച ദിവസം നിനക്ക് ഓര്‍മ്മയുണ്ടോ...? മുട്ടുകുത്തി ഇഴഞ്ഞതും നടക്കാന്‍ പഠിച്ചതും ഓര്‍മ്മയുണ്ടോ..? ഓര്‍മ്മയില്ല എന്ന് കരുതി അന്ന് നീ ഉണ്ടായിരുന്നില്ല എന്ന് പറയുന്നത് ശുദ്ധ മണ്ടത്തരം അല്ലെ...? നിന്റെ ശരീരത്തില്‍ ഇന്നുള്ള മൂലകങ്ങള്‍ ഇന്നലെ മറ്റൊരു ജീവിയുടെ ശരീരത്തില്‍ സ്ഥിതി ചെയ്തവ ആയിരിക്കില്ലേ...? ഇനി നാം മരിച്ച് പോയാല്‍ നമ്മുടെ ശരീരത്തിലെ ഈ മൂലകങ്ങള്‍ മറ്റൊരു ജീവിയുടെ ശരീരത്തില്‍ എത്തുകയില്ലാ എന്നുണ്ടോ...? അങ്ങിനെയെങ്കില്‍ കഴിഞ്ഞുപോയ കോടാനു കോടി വര്‍ഷങ്ങളില്‍ ഈ ശരീരത്തിന്റെ എത്രയോ ജന്മങ്ങള്‍ കഴിഞ്ഞിരിക്കുന്നു...?

ഞാന്‍: അത് ശരിയാണല്ലോ...! ഗുരുദേവന്‍ പറയുന്നത് എനിക്ക് കുറേശ്ശെയായി മനസ്സിലാവുന്നുണ്ട്, എവിടെയോ ഒരു ചെറിയ മിന്നല്‍ പോലെ...! പക്ഷെ അനുഭവിക്കാതെ ഞാന്‍ എങ്ങിനെ ഇതിനെ സ്വീകരിക്കും..?

ഗുരു: ഞാന്‍ പറഞ്ഞത് നീ വിശ്വസിക്കണം എന്ന് ഞാന്‍ ഒരിക്കലും പറഞ്ഞില്ലല്ലോ, എല്ലാം സ്വയം അനുഭവിച്ച് അറിയാന്‍ ഉള്ളതല്ലേ...? ശാന്തമായ ഒരിടത്ത് സ്വസ്ഥനായി ഇരിക്കൂ, ഗര്‍ഭാവസ്ഥയില്‍ കിടക്കുന്ന ഒരു കുഞ്ഞാണ് നീയെന്നു സ്വയം സങ്കല്‍പ്പിക്കൂ. ആ സമയത്ത് ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിച്ചാലും ഇല്ലെങ്കിലും എന്ത് പ്രയോജനം ? കാരണം നാം മനുഷ്യന്‍ ആണോ, മറ്റ് ഏതെങ്കിലും ജീവിയാണോ..? നാം ഇപ്പോള്‍ എവിടെയാണ് മുതലായ ലൌകികമായ ഒന്നും തന്നെ അപ്പോള്‍ നിന്ന ബാധിക്കുന്നതല്ല. കേവലം ഞാന്‍ എന്ന ബോധം മാത്രം പ്രകാശിക്കും. ലൌകിക വിഷയങ്ങള്‍ പൊന്തി വരുന്നുവെങ്കില്‍ അതിനെ സാവധാനം പ്രയത്നം കൂടാതെ തന്നെ അകറ്റി നിര്‍ത്തൂ, പണ്ട് ബോധിവൃക്ഷത്തിനു ചുവട്ടിലിരുന്നു ശ്രീബുദ്ധനും മരുത്വാമാലയില്‍ ഇരുന്നുകൊണ്ട് ഞാനും അനുഷ്ടിച്ചത് ഈ സാധന തന്നെയാണ്...! എന്റെ അനുഭവമാണ് ഞാന്‍ ഈ ശ്ലോകത്തില്‍ നിങ്ങളോട് പറഞ്ഞത്...!

ഞാന്‍: പക്ഷെ ഗുരോ, ശ്രീബുദ്ധനും അങ്ങും സ്വന്ത ബന്ധങ്ങള്‍ ഇട്ടെറിഞ്ഞു പോയത് മൂലം മാത്രമല്ലേ ഇതിനൊക്കെ സാധിച്ചത്...? ഞങ്ങള്‍ സാധാരണക്കാര്‍ വീടും കുടുംബവും ആയി കഷ്ടപ്പെടുന്നവര്‍ ഈ സാധനയോക്കെ എങ്ങിനെ അനുഷ്ഠിക്കും...?

ഗുരു: ഞങ്ങള്‍ ആരെ ഇട്ടെറിഞ്ഞു പോയി...? ഞങ്ങള്‍ ജീവിച്ചത് പോലും നിങ്ങള്‍ക്ക് വേണ്ടി ആയിരുന്നില്ലേ...? സമൂഹത്തില്‍ നില നിന്നിരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കി നിങ്ങളെയെല്ലാം ഈ ചോദ്യം ചോദിക്കുന്ന നിലയിലേക്ക് ഉയര്‍ത്തുവാന്‍ വേണ്ടിയല്ലേ ഞങ്ങള്‍ ജീവിച്ചത്...? ഒരു ചെറിയ കുടുംബത്തിനു പകരം ഈ ലോകത്തെ മുഴുവന്‍ കുടുംബമായി സ്വീകരിക്കുകയല്ലേ ഞങ്ങള്‍ ചെയ്തത്..?  ഞങ്ങള്‍ ചുമന്ന സമൂഹ ജീവിതഭാരത്തിന്റെ ഒരു അംശം വരുമോ, നിങ്ങളുടെ കുടുംബ ജീവിതഭാരം...?

ഞാന്‍: എന്റെ അറിവില്ലായ്മയെല്ലാം ക്ഷമിച്ച് മാപ്പ് നല്‍കിയാലും ഗുരുദേവാ. ആദ്യ ശ്ലോകത്തില്‍ പറയുന്ന സാധനാ മാര്‍ഗ്ഗം ഉപദേശിച്ച് തന്ന അങ്ങേയ്ക്ക് എന്റെ കോടി പ്രണാമം. ബാക്കി 99 ശ്ലോകങ്ങള്‍ എവറസ്റ്റ് കൊടുമുടി പോലെ ഇപ്പോഴും മുന്നില്‍ കിടക്കുന്നു, ഓരോന്നും സംശയമന്യേ മനസ്സിലാകുവാന്‍ ഗുരുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകണം..!

ഗുരു: ഈ ഗ്രന്ഥം എഴുതിയത് പോലും അറിയുവാന്‍ ആഗ്രഹിക്കുന്ന എല്ലാവര്ക്കും വേണ്ടിയാണല്ലോ; അപ്പോള്‍ പ്രത്യേകിച്ചൊരു അനുഗ്രഹം ആവശ്യമുണ്ടോ...? അത് എപ്പോഴും ഉള്ളതാണ്...!
-----------------------------------------------------------------
കരുണാ വാരിധിയായ ഭഗവാന്‍ ശ്രീനാരായണ ഗുരുദേവന് മുന്‍പില്‍ എന്റെ സാഷ്ടാംഗ പ്രണാമം....!
(It's just an imaginary conversation between me and Guru, so pardon me if I am wrong anywhere)
=================================
An Article by: Sudheesh NamaShivaya
=================================

അംഗുലീമാലന്മാര്‍ ഓട്ടം തുടരട്ടെ...! തുടര്‍ന്ന് വായിക്കുക...!











കോസലരാജാവായ പ്രസേനജിത്തിന്‍റെ രാജഗുരു ആയിരുന്നു ബ്രാഹ്മണ കുലത്തില്‍ പിറന്ന പണ്ഡിതനായ ഭാര്‍ഗ്ഗവഗഗ്ഗന്‍. രാജപുരോഹിതന്‍ എന്നതിന് പുറമേ മന്ത്രവാദം, ജ്യോതിഷം എന്നിവയില്‍ പേരെടുത്ത വ്യക്തികൂടി ആയിരുന്നു ഇദ്ദേഹം. ഭാര്യയുമൊത്ത് സന്തുഷ്ടമായ ഒരു ദാമ്പത്യ ജീവിതം നയിക്കേ, അദ്ദേഹത്തിനു ഒരു മകന്‍ പിറന്നു. മകന്‍ മഹാക്രൂരനായി വളരും എന്ന് എന്തൊക്കെയോ നിമിത്തങ്ങളാല്‍ തോന്നിയ പണ്ഡിതനായ അച്ഛന്‍, പേരിലെങ്കിലും അതിനൊരു കുറവുണ്ടാകട്ടെ എന്ന് കരുതി മകന് അഹിംസകന്‍ എന്ന് നാമകരണം ചെയ്തു, കാലത്തിനൊത്ത് അഹിംസകനും വളര്‍ന്നു മിടുക്കനായ യുവായായി. പഠനത്തില്‍ മിടുക്കനായ അഹിംസകന്‍ ഉപരിപഠനത്തിനായി തക്ഷശിലയിലേക്ക് തിരിച്ചു. 

അക്കാലത്ത് ബ്രാഹ്മണ യുവാക്കള്‍ തക്ഷയിലയില്‍ വന്നു പണ്ഡിതന്മാരായ ബ്രാഹ്മണരുടെ ഗൃഹങ്ങളില്‍ താമസിച്ച് പഠിക്കുക സാധാരണമായിരുന്നു. അങ്ങിനെ തക്ഷശിലയിലെ ഏറ്റവും യോഗ്യനായ ഒരു ഗുരുവിനെ കണ്ടെത്തി അഹിംസകന്‍ വേദപഠനം ആരംഭിച്ചു. മിടുക്കനായ അഹിംസകന്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വേദങ്ങളില്‍ പ്രാവീണ്യം നേടി തദ്വാരാ ഗുരുവിന്റെ അരുമ ശിഷ്യനായി മാറുകയും അത് മറ്റുള്ള വിദ്യാര്‍ഥികളില്‍ അസൂയ ജനിപ്പിക്കുകയും ചെയ്തു. അഹിംസകനെ എങ്ങിനെ ഇല്ലാതാക്കാം എന്നതായി അവരുടെ ആലോചന. ഒരു ദിവസം അവര്‍ ഗുരുവിനെ സമീപിച്ച് പറഞ്ഞു, അങ്ങയുടെ പ്രിയ ശിഷ്യനായ അഹിംസകന്‍ അങ്ങയുടെ സ്ഥാനം കരസ്ഥമാക്കാന്‍ നോക്കുന്നത് അങ്ങ് അറിയുന്നില്ല. അവന്റെ ലക്ഷ്യം അങ്ങയുടെ സ്ഥാനമാണ്. തക്ഷശിലയിലെ ഏറ്റവും വലിയ പണ്ഡിതനാകുവാന്‍ ആണ് അവന്റെ ശ്രമം. വേദം പഠിച്ച മഹാജ്ഞാനിയായ ഗുരുവിനും ഇത് കേട്ടപ്പോള്‍ ശിഷ്യനെ സംശയമായി. ശരിയാണ്, അവന്‍ വളരെ കഴിവുള്ളവനാണ്. ഇപ്രകാരം അവന്‍ വളര്‍ന്നു വന്നാല്‍ എന്റെ സ്ഥാനം പോയത് തന്നെ...! പക്ഷെ യുവാവും ശാരീരികമായി ശക്തിമാനുമായ അവനെ നേരിടാന്‍ കഴിവില്ലാത്ത വൃദ്ധനായ ഞാന്‍ എന്ത് ചെയ്യും...? ഗുരു ആലോചിച്ച് അവസാനം ഒരു പോംവഴി കണ്ടു പിടിച്ചു...!

അടുത്ത ദിവസം ഗുരു അഹിംസകനെ വിളിച്ച് പറഞ്ഞു, നീ വേദങ്ങള്‍ എല്ലാം ഒരുവിധം പഠിച്ച് പണ്ഡിതന്‍ ആയിരിക്കുന്നു. അതിനാല്‍ ഇനി നിനക്ക് പോകാവുന്നതാണ്. ഗുരുദക്ഷിണയായി എന്ത് നല്‍കണം എന്ന് ചോദിച്ച ശിഷ്യനോട് ഗുരു പറഞ്ഞു; എന്റെ ഏറ്റവും മിടുക്കനായ ശിഷ്യനായ നിന്നില്‍ നിന്നും ഞാന്‍ ഒന്നും തന്നെ ആഗ്രഹിക്കുന്നില്ല, പക്ഷേ നീ ഈ ലോകം മുഴുവന്‍ അറിയപ്പെടണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിനായി നീ എനിക്ക് ആയിരം മനുഷ്യരുടെ വിരല്‍ കൊണ്ട് വന്നു നല്‍കണം. അതുപയോഗിച്ച് നടത്തുന്ന ഒരു ദിവ്യമായ ഹോമത്തിലൂടെ ഞാന്‍ നിന്നെ ലോകത്തിലെ ഏറ്റവും വലിയ ശക്തിമാനാക്കി മാറ്റാം...! വിരല്‍ ലഭിക്കാന്‍ വേണ്ടി ശിഷ്യന്‍ ആരെയെങ്കിലും കൊല്ലുകയും അതുവഴി രാജാവിനാല്‍ ശിക്ഷിക്കപ്പെടുകയും ചെയ്‌താല്‍ ശിഷ്യനെ എന്നെന്നേക്കുമായി ഇല്ലാതാക്കാം എന്നായിരുന്നു ഗുരുവിന്റെ ചിന്ത. നോക്കണേ തക്ഷശിലയില്‍ ചതുര്‍വ്വേദങ്ങള്‍ പഠിപ്പിച്ചിരുന്ന ഏറ്റവും പ്രഗല്‍ഭനായ ബ്രാഹ്മണ ഗുരുവിന്റെ ബുദ്ധി...! 

ലോകത്തിലെ ഏറ്റവും വലിയ ശക്തിമാന്‍ ആകണം എന്നതില്‍ അഹിംസകന് ആഗ്രഹക്കുറവ് ഉണ്ടായിരുന്നില്ല. പക്ഷെ ഇത്രയും വിരലുകള്‍ എവിടെ നിന്നും ലഭിക്കും...? അവന്‍ ആലോചിച്ചു, ഏറെ ചിന്തിച്ചു വലഞ്ഞ അവന്‍ അവസാനം രാജ്യാതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന വിജനമായ ഒരു കാട്ടില്‍ എത്തിച്ചേര്‍ന്നു. അപ്പോഴേക്കും എന്ത് വിധേനയും ലോകത്തിലെ ഏറ്റവും വലിയ ശക്തിമാന്‍ ആകുക എന്നത് അവന്റെ ഏറ്റവും വലിയ സ്വപ്നമായിക്കഴിഞ്ഞിരുന്നു. അവന്‍ എത്രയും വേഗം കുറെ ആയുധങ്ങള്‍ സംഘടിപ്പിച്ചു, ശേഷം കാട്ടിലൂടെ പോകുന്നവരെ ഓരോരുത്തരെ ആയി ആക്രമിച്ച് വധിച്ച് വിരലുകള്‍ ശേഖരിക്കുവാന്‍ തുടങ്ങി. ആദ്യം ശേഖരിച്ച വിരലുകള്‍ അവന്‍ ചരടില്‍ കോര്‍ത്ത് മരക്കൊമ്പുകളില്‍ ഉണങ്ങുവാന്‍ സൂക്ഷിക്കുമായിരുന്നു. പക്ഷെ പക്ഷികളും മറ്റു ജീവികളും താന്‍ "കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന സമ്പാദ്യം" കൊത്തിവലിക്കുന്നത് കണ്ട അവന്‍ വിരലുകള്‍ നഷ്ടപ്പെട്ടു പോകാതെ ഇരിക്കാന്‍ അതിനെ മാലയായി ധരിക്കാന്‍ തുടങ്ങി. അങ്ങിനെ അഹിംസകന്‍ എന്ന വേദപണ്ഡിതനായ ബ്രാഹ്മണശ്രേഷ്ഠന്‍ "അംഗുലീമാലന്‍" എന്ന് അറിയപ്പെട്ടു. അംഗുലീ എന്നാല്‍ വിരല്‍, വിരല്‍ കൊണ്ടുള്ള മാല അണിഞ്ഞവന്‍ അംഗുലീമാലന്‍. നിരവധി മനുഷ്യരെ ദാക്ഷിണ്യമില്ലാതെ കൊന്നൊടുക്കി അംഗുലീമാലന്‍ തന്റെ ജൈത്രയാത്ര തുടര്‍ന്നു. ഇത് അംഗുലീമാലന്‍ എന്നൊരു വ്യക്തിയുടെ ചരിത്രം മാത്രം ആണെങ്കിലും അക്കാലത്ത് ഭാരതം മുഴുവന്‍ നില നിന്നിരുന്ന "വൈദികസംസ്കാരം" എന്തായിരുന്നു എന്ന് ഇതില്‍ നിന്നും ഒരുവിധം മനസ്സിലാക്കാവുന്നതാണ്. ഏകദേശം മൂവായിരം വര്‍ഷം മുന്‍പ് നിലവിലുണ്ടായിരുന്ന ഈ സംസ്കാരവും, ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും "ചാതുര്‍വര്‍ണ്ണ്യ ഭ്രാന്താലയമായി" തുടരുന്ന ഭാരത സംസ്കാരവും എവിടെ നിന്നും ഉണ്ടായി എന്നും, ആര് ഇവയെ വ്യാഖ്യാനിച്ച് താങ്ങി നില നിര്‍ത്തുന്നു എന്നും മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ വിഡ്ഢികള്‍ നടത്തുന്ന നിഴല്‍യുദ്ധം ഒഴിവാക്കാന്‍ കഴിയും, ഇവിടെ മഹത്തായ യഥാര്‍ത്ഥ ധര്‍മ്മം പുലരുകയും ചെയ്യും...! അതവിടെ നില്‍ക്കട്ടെ...!

ഏറ്റവും വൃത്തിഹീനമായ രീതിയില്‍ ഭാരതീയ സംസ്കാരം അധ:പതിച്ച ഈ കാലഘട്ടത്തില്‍ തന്നെയായിരുന്നു ഭഗവാന്‍ ശ്രീബുദ്ധനും ജീവിച്ചിരുന്നത്. മഹത്തരമാണ് എന്ന് ആളുകള്‍ ഉദ്ഘോഷിക്കുന്ന വേദങ്ങളില്‍ നിന്നും; വേദം പഠിപ്പിക്കുന്ന പണ്ഡിതന്മാരായ ഗുരുക്കന്മാരില്‍ നിന്നും താന്‍ അന്വേഷിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ ലഭിക്കാതെ ഇരുന്നതും,   അത് പഠിച്ചവരില്‍ നില നില്‍ക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ക്രൂരതകളും നേരിട്ട് കാണുവാന്‍ ഇടയായതും ബുദ്ധനെ വേദങ്ങളില്‍ നിന്നും പാടെ അകറ്റി. പഠിച്ചവര്‍ക്ക് ഒരു നല്ല സംസ്കാരം നല്‍കാന്‍ കഴിയാത്ത ഗ്രന്ഥങ്ങള്‍ കൊണ്ട് എന്ത് പ്രയോജനം...? ഇത് തന്നെ വീണ്ടും വീണ്ടും പഠിച്ച് നശിക്കുന്ന മനുഷ്യരെ ഈ ക്രൂരതകളില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും എങ്ങിനെ രക്ഷിക്കും...? ചുറ്റുമുള്ള മനുഷ്യരുടെ കഷ്ടതകള്‍ കണ്ടു മനം മടുത്ത കരുണാനിധിയായ സിദ്ധാര്‍ത്ഥനു കൊട്ടാരത്തിലും അവിടത്തെ സുഖലോലുപതയിലും ശാന്തി ലഭിച്ചില്ല. തന്റെ ചോദ്യങ്ങള്‍ക്ക് എല്ലാം ഉത്തരം തേടി എല്ലാം ഉപേക്ഷിച്ചിറങ്ങിയ സിദ്ധാര്‍ത്ഥന്‍ അങ്ങിനെ ആരെയും പിന്തുടരാതെ സ്വയം സത്യത്തെ അന്വേഷിച്ച് ബോധോദയം നേടി ശ്രീബുദ്ധനായി. സത്യത്തെ ആത്മാര്‍ഥമായി അന്വേഷിക്കുന്ന വ്യക്തിക്ക് ഗ്രന്ഥങ്ങളോ പ്രമാണങ്ങളോ ആവശ്യമില്ല എന്ന് അദ്ദേഹം സ്വന്തം അനുഭവത്തിലൂടെ തെളിയിച്ചു. ആരുടേയും സഹായം കൂടാതെ താന്‍ സ്വയം അറിഞ്ഞ സത്യത്തെ പ്രാപിക്കുക എന്നത് ഏവര്‍ക്കും സാധ്യമാണ് എന്ന് ലോകത്തെ അറിയിക്കുവാനും അതിലൂടെ അവര്‍ പിന്തുടരുന്ന അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും രക്ഷിക്കുവാനും ഒരു രാജകുമാരനായിരുന്ന, രാജാവാകുമായിരുന്ന ഭഗവാന്‍ ശ്രീബുദ്ധന്‍ ഭിക്ഷാംദേഹിയായ ഒരു സന്യാസിയായി ഒന്നുമില്ലാത്തവനെപ്പോലെ അലഞ്ഞു തിരിഞ്ഞു നടന്നു, കാണുന്നവര്‍ക്കെല്ലാം കാരുണ്യം കിനിയുന്ന സനാതനമായ ധര്‍മ്മോപദേശങ്ങള്‍ നല്‍കി.

നിരവധി ദേശങ്ങള്‍ സഞ്ചരിച്ച ഭഗവാന്‍ ശ്രീബുദ്ധന്‍ അവസാനം കോസലരാജ്യത്തെ വനാതിര്‍ത്തിയിലും എത്തി. തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പത് വിരലുകള്‍ ശേഖരിച്ച് ഒരു വിരല്‍ കൂടി നേടാന്‍ അടുത്ത ഇരയെ കാത്തിരിക്കുന്ന അംഗുലീമാലന്‍ കുറച്ച് ദൂരെ വനത്തിലൂടെ ഒരാള്‍ മന്ദം മന്ദം നടന്നു പോകുന്നത് കണ്ടു. തന്റെ സ്വപങ്ങള്‍ പൂവണിയാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി എന്ന് മനസ്സിലാക്കിയ അംഗുലീമാലന്‍ തന്റെ വാളെടുത്ത് ശ്രീബുദ്ധന് നേരെ കുതിച്ചു പാഞ്ഞു. വളരെ വേഗത്തില്‍ ബുദ്ധനു പുറകെ ഓടിയ അംഗുലീമാലന്‍ അധികം താമസിയാതെ ഒരു സത്യം മനസ്സിലാക്കി. തനിക്ക് മുന്‍പില്‍ വളരെ വളരെ സാവധാനം നടക്കുന്ന ആ വ്യക്തിയുടെ അടുത്തെത്താന്‍ എത്ര കിണഞ്ഞു ശ്രമിച്ചിട്ടും, എത്ര വേഗത്തില്‍ ഓടിയിട്ടും തനിക്ക് കഴിയുന്നില്ല. ഓട്ടത്തിന് എത്രയും വേഗം കൂടുന്നുവോ, അത്രയും ദൂരം താന്‍ കൂടുതല്‍ പുറകിലേക്ക് പോകുന്നത് പോലെ അംഗുലീമാലന് അനുഭവപ്പെട്ടു. ക്ഷീണവും ക്രോധവും അതിനുപരിയായി ജീവിതത്തില്‍ ആദ്യമായി ഭയവും പരാജയവും രുചിച്ച അവന്‍ ഉച്ചത്തില്‍ അലറി "നില്‍ക്കൂ". ഞാന്‍ ആരാണെന്ന് നിനക്ക് അറിയില്ലേ...?

മന്ദഹാസം പൊഴിച്ചുകൊണ്ട്‌ ഭഗവാന്‍ ശ്രീബുദ്ധന്‍ തിരിഞ്ഞു നിന്നു, ഏന്തി വലിഞ്ഞു ഓടിയിട്ടും തന്റെ അടുത്തെത്താന്‍ കഴിയാതെ കുഴഞ്ഞു വീഴാന്‍ തുടങ്ങുന്ന അംഗുലീമാലനോട് പറഞ്ഞു, കുഞ്ഞേ ഞാന്‍ നില്‍ക്കുകയാണല്ലോ, ഓടുന്നത് നീയല്ലേ..? അതിനാല്‍ നില്‍ക്കേണ്ടതും നീയല്ലേ...?

എന്താണ് നീയീ പറയുന്നത് ...? ഒന്നും മനസ്സിലാകാതിരുന്ന അംഗുലീമാലന്‍ ക്രോധം കലര്‍ന്ന സ്വരത്തില്‍ ആക്രോശിച്ചു...

ഞാന്‍ ആരെയും ഉപദ്രവിക്കുന്നില്ല അതിനാല്‍ ഞാന്‍ നിശ്ചലനാണ്, പക്ഷെ നീ കരുണയില്ലാത്തവനായി മറ്റുള്ളവരെ കൊന്നൊടുക്കുന്നു. അതുകൊണ്ട് നീ ചലിക്കുന്നു, (കര്‍മ്മം മറ്റൊരു കര്‍മ്മത്തിനും, പാപം മറ്റൊരു പാപത്തിനും വളമായി തീരുന്നതിനാല്‍, ഞാന്‍ ചെയ്യുന്നു എന്ന് ധരിച്ച് ചെയ്യുന്നവന്‍ വീണ്ടും വീണ്ടും ആ കര്‍മ്മചക്രത്തില്‍ ചലിക്കുന്നു). ബുദ്ധന്‍ മറുപടി പറഞ്ഞു.

അപ്പോഴും അഹങ്കാര ഗര്‍വ്വം നിമിത്തം പരാജയം സമ്മതിക്കാതെ ബുദ്ധനെ സമീപിച്ച് വധിക്കാന്‍ അവന്‍ ഓടിക്കൊണ്ടിരുന്നു, പക്ഷെ ഒരിക്കലും ബുദ്ധനു അടുത്തെത്തുക സാധ്യമല്ല എന്ന് മനസ്സിലാക്കിയ അവന്‍, ഈ ഭിക്ഷുവില്‍ ഇപ്പോള്‍ താന്‍ കാണുന്നത് തന്നെയാണ് ഇത്രനാള്‍ തേടിയലഞ്ഞ മഹാശക്തി എന്ന് തിരിച്ചറിഞ്ഞു, ശേഷം ഭഗവാന്‍ ശ്രീബുദ്ധന് മുന്‍പില്‍ അശക്തനായി കുഴഞ്ഞു വീണു, ഈ സമയമത്രയും സര്‍വ്വശക്തിയും എടുത്ത് ഓടിയിട്ടും തനിക്ക് പ്രാപ്തമാകാതെ ഇരുന്ന, എന്നാല്‍ താഴെവീണപ്പോള്‍ തൊട്ടടുത്ത് കാണപ്പെട്ടു തനിക്ക് ശരണം നല്‍കുന്ന പാവനമായ ആ പാദപദ്മങ്ങളില്‍ ശിരസ്സ്‌ സമര്‍പ്പിച്ച് താന്‍ ഇന്നുവരെ ചെയ്തു കൂട്ടിയ കൊടിയ പാപങ്ങളുടെ ആഴം മനസ്സിലാക്കി അവന്‍ തേങ്ങിക്കരഞ്ഞു....!
.....

വളരെയേറെ കൊലപാതകങ്ങള്‍ നടത്തിയിട്ടും സമര്‍ത്ഥനായ അംഗുലീമാലനെ കീഴടക്കുവാന്‍ രാജാവായ പ്രസേനജിത്തിനും സൈന്യത്തിനും കഴിഞ്ഞിരുന്നില്ല. പക്ഷെ ഭഗവാന്‍ ബുദ്ധന്‍ ആ വനത്തില്‍ പ്രവേശിച്ചു എന്ന വാര്‍ത്ത‍ ലഭിച്ചപ്പോള്‍ ബുദ്ധഭഗവാന് തന്റെ രാജ്യത്തില്‍ വച്ച് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ അതിലും വലിയ പാപം മറ്റൊന്നില്ല എന്നറിഞ്ഞ രാജാവ് സൈന്യ സമേതം കാടിനടുത്തെത്തി, അവിടെ വിശ്രമിക്കുന്ന ഭഗവാന്‍ ബുദ്ധനെ ദര്‍ശിച്ചു. 

ഹേ ഭഗവന്‍ എനിക്ക് സമാധാനമായി, ഈ കാട്ടില്‍ വളരെ അപകടകാരിയായ ഒരു കൊലയാളിയുണ്ട്, നിരവധി മനുഷ്യരെ ക്രൂരമായി വധിച്ച അവനെ കീഴടക്കുവാന്‍ എനിക്കും എന്റെ സൈന്യത്തിനും ഇതുവരെ സാധിച്ചില്ല, അങ്ങേയ്ക്ക് എന്തെങ്കിലും അപകടം ഉണ്ടാകുമോ എന്ന് ഭയന്ന് ഞാന്‍ ഇവിടെയ്ക്ക് പാഞ്ഞുവന്നതാണ്...!

ഭഗവാന്‍ ബുദ്ധന്‍ മറുപടി പറഞ്ഞു: അല്ലയോ രാജന്‍, ആ കൊലയാളി കുറ്റം മനസ്സിലാക്കി ഒരു സന്യാസിയായാല്‍, ശിഷ്ട ജീവിതം ലോക സേവനത്തിനു മാത്രമായി മാറ്റി വച്ചാല്‍ താങ്കള്‍ അവനോടു ക്ഷമിക്കുമോ...?

ഒരിക്കലും സംഭവ്യമല്ലാത്ത ഒരു ഫലിതം ശ്രവിച്ചത്പോലെ രാജാവ് പൊട്ടിച്ചിരിച്ചു, തീര്‍ച്ചയായും ഞാന്‍ ക്ഷമിക്കും, മറ്റു സന്യാസിമാരെയെന്നപോലെ ഞാന്‍ അവനെ ബഹുമാനിക്കും...!

തൊട്ടടുത്ത് നിന്നിരുന്ന വ്യക്തിയെ രാജാവിന് മുന്നിലേക്ക് നീക്കി നിര്‍ത്തി ബുദ്ധന്‍ പറഞ്ഞു, ഇത് തന്നെയാണ് വര്‍ഷങ്ങളായി താങ്കള്‍ അന്വേഷിക്കുന്ന ആ അംഗുലീമാലന്‍...!

ഞെട്ടിത്തരിച്ച രാജാവ് ഭയന്ന് പിറകിലേക്ക് മാറി...! ബുദ്ധന്‍ പറഞ്ഞു, അല്ലയോ രാജന്‍, അങ്ങ് ഭയക്കേണ്ട, ഇവന്‍ ഇപ്പോള്‍ നിങ്ങള്‍ കരുതുന്ന അംഗുലീമാലനല്ല...! ജ്ഞാനസാധകനായ വെറുമൊരു ഭിക്ഷാംദേഹി...!

സത്യം മുഴുവന്‍ മനസ്സിലാക്കിയ രാജാവ് ബുദ്ധനെ വീണു നമസ്കരിച്ചു, വര്‍ഷങ്ങളോളം ഞാന്‍ ആയുധം കൊണ്ടും സൈന്യബലം കൊണ്ടും ചെയ്യാന്‍ ശ്രമിച്ച് സാധിക്കാതെ ഇരുന്നത് അങ്ങ് നിരായുധനായി വെറുമൊരു മന്ദഹാസം കൊണ്ട് സാധിച്ചിരിക്കുന്നു...!

ബുദ്ധന്‍ വീണ്ടും മന്ദഹസിച്ചു...! നിശ്ചല ബോധത്തിന്റെ മന്ദഹാസം, ആനന്ദഘനമായ പ്രപഞ്ച ബോധത്തിന്റെ, അതിവശ്യമായ തൂമന്ദഹാസം ...!

പക്ഷെ അന്ധവിശ്വാസങ്ങളാകുന്ന വാളുകളും, അനാചാരങ്ങളാകുന്ന ത്രിശൂലങ്ങളും കൈകളിലും, ചാതുര്‍വര്‍ണ്ണ്യമലം ദുഷിച്ചു നാറുന്ന വിഴുപ്പു ഭാണ്ഡം തലയിലുമേന്തി അഭിനവ അംഗുലീമാലന്മാര്‍ ഇന്നും നിശ്ചലനായ ബുദ്ധനു പുറകെ ഏന്തി വലിഞ്ഞ് കിതച്ചോടുന്നു....! 
ഒരിക്കല്‍ അവരും ഇങ്ങനെ ആ കാല്‍ക്കല്‍ വീഴും...!
അവരില്‍ ഒരാള്‍ ആയിരുന്നു ഈ ഞാനും; പ്രപഞ്ചത്തെയും ബുദ്ധനെയും കീഴടക്കാന്‍ കുതിച്ചോടിയ അംഗുലീമാലന്മാരില്‍ ഒരാള്‍...!

ഇതാ നമുക്ക് മുന്നില്‍ ബുദ്ധന്‍ മന്ദഹസിക്കുന്നു...! നിശ്ചല ബോധത്തിന്റെ മന്ദഹാസം, ആനന്ദഘനമായ പ്രപഞ്ച ബോധത്തിന്റെ, അതിവശ്യമായ തൂമന്ദഹാസം ...!

-- An Article by SudheesH NamaShivayA --